ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടുത്തം.പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ രണ്ടാം നിലയിലുള്ള 242-ആം നമ്പർ മുറിയിലാണ് ഇന്ന് പുലർച്ചെ മൂന്നുമണിയോടെ തീപിടുത്തമുണ്ടായത്.പ്രധാന മന്ത്രിയുടെ ഓഫീസ് കൂടാതെ പ്രതിരോധ മന്ത്രാലയം,വിദേശകാര്യ മന്ത്രാലയം,ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ്,വിദേശകാര്യ സെക്രട്ടറിയുടെ ഓഫീസ് എന്നിവയും ഈ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.അപകട കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഇരുപതു മിനിറ്റിനകം തീ അണച്ചതായാണ് വിവരം.കഴിഞ്ഞ വർഷവും സൗത്ത് ബ്ലോക്കിലെ പ്രധാന മന്ത്രിയുടെ ഓഫീസിൽ തീപിടുത്തമുണ്ടായിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഇരിട്ടിയിൽ ഹർത്താൽ അനുകൂലികൾ താലൂക്കാഫീസ് ഉദ്യോഗസ്ഥരെ മർദിച്ചു
ഇരിട്ടി:ഇരിട്ടിയിൽ ഹർത്താലനുകൂലികൾ താലൂക്ക് ഓഫീസ് ആക്രമിച്ചു.അക്രമത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.പരിക്കേറ്റ സീനിയർ ക്ലാർക്ക് പ്രസാദ്,ഓഫീസിൽ അസിസ്റ്റന്റ് ജയേഷ് എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹർത്താൽ ദിനത്തിൽ താലൂക്ക് ഓഫീസിൽ സാധാരണപോലെ പ്രവർത്തിച്ചിരുന്നു.ഇതിനിടയിലാണ് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പ്രെസിഡന്റുമായ തോമസ് വർഗീസിന്റെ നേതൃത്വത്തിൽ സുമേഷ്,ഷമീൽ മാത്രക്കൽ,ജോസ് ജേക്കബ്,കെ.വി അഖിൽ,നിധിൻ,അജേഷ് എന്നിവരുൾപ്പെട്ട സംഘം താലൂക്കാഫീസിൽ ഇരച്ചുകയറി അക്രമം നടത്തിയത്. ഓഫീസിലെ ഫയലുകളും ഫർണിച്ചറുകളും നശിപ്പിക്കാൻ ശ്രമിച്ചതോടെ ജീവനക്കാർ തടയാൻ ശ്രമിച്ചു.ഇതോടെയാണ് സുമേഷ്,ജോസ് ജേക്കബ്,ഷമീൽ എന്നിവർ ചേർന്ന് ജീവനക്കാരെ മർദിച്ചത്.
ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് എം.എം ഹസ്സൻ
തിരുവനന്തപുരം:ഹർത്താൽ ദിനത്തിൽ അക്രമം നടത്തരുതെന്ന് യു ഡി എഫ് പ്രവർത്തകർക്ക് കർശന നിർദേശം നൽകിയിരുന്നതായി എം.എം ഹസ്സൻ.പ്രവത്തകർ ഇത് ലംഘിച്ചോ എന്ന് പരിശോധിക്കും.അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എം എം ഹസ്സൻ പറഞ്ഞു.എന്നാൽ ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തു പലയിടത്തും അക്രമം ഉണ്ടായതായി റിപ്പോർട്ട്.തിരുവനന്തപുരത്തും കൊച്ചിയിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി.കോഴിക്കോട് എൽ ഐ സി ഓഫീസും കണ്ണൂരിൽ ബാങ്കും ഹർത്താൽ അനുകൂലികൾ ബലമായി പൂട്ടിച്ചു.കണ്ണൂർ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ നേതൃത്വത്തിലായിരുന്നു ബാങ്ക് പൂട്ടിച്ചത്.കാസർകോട്ട് ഹർത്താൽ അനുകൂലികൾ മാധ്യമപ്രവർത്തകരുടെ കാർ തടഞ്ഞു.മാതൃഭൂമി ന്യൂസ് സംഘത്തെയാണ് ഹർത്താൽ അനുകൂലികൾ കാർ തടഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ചത്.
ബെംഗളൂരുവിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് മരണം
ബെംഗളൂരു:ബെംഗളൂരുവിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകർന്നു വീണ് സ്ത്രീകളടക്കം ആറുപേർ മരിച്ചു.കൂടുതൽപേർ കെട്ടിടത്തിന് ഉള്ളിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.രണ്ടു കുട്ടികളെ പരിക്കുകളോടെ രക്ഷിച്ചു. ജുനേഷ് എന്നയാളുടെ പേരിലാണ് കെട്ടിടം.ഇയാൾ ഇത് നാലു കുടുംബങ്ങൾക്കായി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.താഴെയും മുകളിലും രണ്ടു കുടുംബങ്ങൾ വീതമാണ് താമസിക്കുന്നത്.കെട്ടിടം ഏതാണ്ട് പൂർണ്ണമായും തകർന്നിട്ടുണ്ട്.
കാഞ്ഞങ്ങാട് വീട് കുത്തിത്തുറന്ന് 71 പവൻ മോഷ്ടിച്ചു
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ആവിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 71 പവൻ മോഷ്ടിച്ചു.ശനിയാഴ്ച സന്ധ്യയോടെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.ഗൃഹനാഥൻ അബ്ദുൽ ഗഫൂറും കുടുംബവും നീലേശ്വരം മന്ദംപുറത്തെ ഭാര്യവീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഗഫൂറിന്റെ ഭാര്യ റയിഹാനത്ത് ശനിയാഴ്ച രാവിലെയാണ് വീടുപൂട്ടി നീലേശ്വരത്തേക്ക് പോയത്.സന്ധ്യയ്ക്ക് ഒരുമണിക്കൂറോളം പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.ആ സമയത്ത് അവിടെ വൈദ്യുതിയും ഉണ്ടായിരുന്നില്ല. അടുക്കള ഭാഗത്തെ ആസ്ബറ്റോസ് പതിച്ച ഷെഡ്‌ഡിലൂടെ പിറകുഭാഗത്തെ വരാന്തയിലെത്തി ഗ്രിൽസിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്തു കടന്നത്.കിടപ്പുമുറിയിൽ കയറി സ്റ്റീൽ അലമാരയും കുത്തിത്തുറന്നാണ് സ്വർണം മോഷ്ടിച്ചത്.രാത്രി പത്തുമണിയോടെ വീട്ടിൽ തിരിച്ചെത്തിയ കുടുംബാംഗങ്ങൾ മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അത് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.ഇതേതുടർന്ന് പുറകുവശത്തു ചെന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.
ഇന്ന് യുഡിഎഫ് ഹർത്താൽ;തിരുവനന്തപുരത്ത് കെഎസ്ആർറ്റിസി ബസിനു നേരെ കല്ലേറ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയാണ് ഹർത്താൽ.രാവിലെ ആറുമണിമുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.കോടതി നിർദേശമനുസരിച്ച് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ തികച്ചും സമാധാനപരമായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.അതേസമയം തിരുവനന്തപുരത്ത് കെഎസ്ആർറ്റിസി ബസ്സിന് നേരെ കല്ലേറുണ്ടായി.ആര്യനാട് ഡിപ്പോയിൽ നിന്നും ബസ് പുറത്തിറക്കുമ്പോഴാണ് കല്ലേറുണ്ടായത്.കൊച്ചി പാലാരിവട്ടത്ത് ആലപ്പുഴ-ഗുരുവായൂർ ബസ്സിന് നേരെയും കല്ലേറുണ്ടായി.പോലീസ് സംരക്ഷണം നൽകിയാൽ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു.
കണ്ണൂരിൽ ആർഎസ്എസ് നേതാവിന് വെട്ടേറ്റു
കണ്ണൂർ:കണ്ണൂർ മുഴപ്പിലങ്ങാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു.ആർഎസ്എസ് മുഴപ്പിലങ്ങാട് മണ്ഡലം കാര്യവാഹക് പി.നിധീഷിനാണ് വെട്ടേറ്റത്.കാലിനും കൈക്കും നെറ്റിക്കുമാണ് വെട്ടേറ്റത്.പരിക്കേറ്റ നിധീഷിനെ ആദ്യം തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് ആരോപിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച ഹർത്താലിൽ ജനങ്ങൾക്ക് എല്ലാ വിധ സംരക്ഷണവും നല്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് മേധാവിക്ക് നിർദേശം നൽകി.വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ കടകൾ നിർബന്ധിച്ച് അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.ഓഫീസുകൾ,പൊതുസ്ഥാപനങ്ങൾ,കോടതികൾ,തുടങ്ങിയവ സുഗമമായി പ്രവർത്തിക്കുന്നതിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വേങ്ങരയിൽ യു ഡി എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ വിജയിച്ചു
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ വിജയിച്ചു.എന്നാൽ യു ഡി എഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനാൽ ഗണ്യമായി കുറഞ്ഞു.വോട്ടെണ്ണലിൽ ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർഥി പി.പി ബഷീറിന് മുന്നിലെത്താൻ സാധിച്ചിരുന്നില്ല.എസ്.ഡി.പി.ഐ സ്ഥാനാർഥി മൂന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് എസ്.ഡി.പി.ഐ സ്ഥാനാർഥി മണ്ഡലത്തിൽ ഇത്രയധികം വോട്ടുകൾ നേടുന്നത്.ബിജെപിക്ക് നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്.സർവീസ് വോട്ട് ഒരെണ്ണം മാത്രമാണ് ഉള്ളത്.ഇത് എൽഡിഎഫിന് അനുകൂലമായിരുന്നു.പോസ്റ്റൽ വോട്ടുകൾ ഇരുപതെണ്ണം മാത്രമാണ് തിരിച്ചെത്തിയത്.യുഡിഎഫിലെ കെ.എൻ.എ ഖാദറിന് 65,227 വോട്ടുകളാണ് ലഭിച്ചത്.രണ്ടാം സ്ഥാനത്തെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി ബഷീറിന് 41,917 വോട്ടുകൾലഭിച്ചു.8,648 വോട്ട് നേടിയ എസ്ഡിപിഐ മൂന്നാമതെത്തിയപ്പോൾ ബിജെപിക്ക് 5728 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലീഗ് വിമതൻ നോട്ടയേക്കാളും പിന്നിലായി.നോട്ടയ്ക്ക് 502 പേർ കുത്തിയപ്പോൾ വിമതന് 442 വോട്ടാണ് ലഭിച്ചത്.
വേങ്ങര ഉപതിരഞ്ഞെടുപ്പ്;യുഡിഎഫിന് ലീഡ്
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.ആദ്യ റൌണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് ലെ കെ.എൻ.എ ഖാദർ 7000 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.56 ബൂത്തുകളിലെ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 21,147 വോട്ടാണ് കെ.എൻ.എ ഖാദറിന് ലഭിച്ചത്.ഇടതു സ്ഥാനാർഥിയായ പി.പി ബഷീറിന് 13,945 വോട്ടുകളാണ് ലഭിച്ചത്.3045 വോട്ട് നേടി എസ് ഡി പി ഐ സ്ഥാനാർഥി കെ.സി നസീർ മൂന്നാം സ്ഥാനത്തുണ്ട്.ബിജെപി സ്ഥാനാർഥി കെ.ജനചന്ദ്രന് 2583 വോട്ടുകളാണ് ലഭിച്ചത്.