തിരുവനന്തപുരം:രണ്ടു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ വിഹിതം തടയാൻ ഭക്ഷ്യവകുപ്പ് തീരുമാനിക്കുന്നു.റേഷൻ വിഹിതം തടയുമെങ്കിലും ഇവരുടെ റേഷൻ കാർഡുകൾ റദാക്കില്ല.ഇവരുടെ വിഹിതം അർഹതപ്പെട്ടവർക്ക് വീതിച്ചു നൽകാനാണ് തീരുമാനം.ഇത് സംബന്ധിച്ചുള്ള സർക്കുലർ ഉടൻ പുറത്തിറക്കും.എന്നാൽ റേഷൻ വിഹിതം ഒരു നിശ്ചിത കാലയളവിലേക്ക് വേണ്ടാത്തവർ അക്കാര്യം രേഖാമൂലം അറിയിച്ചാൽ ആ കാലയളവ് വരെ അവരുടെ റേഷൻ വിഹിതം തടഞ്ഞു വെയ്ക്കുകയും പിന്നീട് പുനഃസ്ഥാപിച്ചു നൽകുകയും ചെയ്യും.സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളിൽ 1.55 കോടി ജനങ്ങൾക്ക് സൗജന്യമായും 1.21 കോടി പേർക്ക് രണ്ടുരൂപ നിരക്കിൽ സബ്സിഡിയോടു കൂടിയുമാണ് സംസ്ഥാന സർക്കാർ ധാന്യം വിതരണം ചെയ്യുന്നത്.ബാക്കി വരുന്നവർക്ക് 8.90 രൂപ നിരക്കിലാണ് അരി നൽകുന്നത്. അന്ത്യോദയ കാർഡിൽ(മഞ്ഞ) ഉൾപ്പെട്ടവർക്ക് കാർഡൊന്നിന് 28 കിലോ അരിയും ഏഴുകിലോ ഗോതമ്പും സൗജന്യമായാണ് നൽകുന്നത്.ഇത് വാങ്ങാത്തവരുടെ വിഹിതം മുൻഗണന വിഭാഗത്തിൽ ഒന്നാമത് നിൽക്കുന്ന കാർഡുടമയ്ക്ക് നൽകും.മുങ്ങാനാവിഭാഗത്തിൽ(പിങ്ക്) കാർഡിലെ ആളൊന്നിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സർക്കാർ നൽകുന്നുണ്ട് .ഇത് വാങ്ങാത്തവരുടെ വിഹിതം തൊട്ടടുത്ത് പട്ടികയിൽ മുന്നിലുള്ള മുൻഗണനേതര സബ്‌സിഡി(നീല) വിഭാഗത്തിന് നൽകും.ഈ വിഭാഗത്തിൽ റേഷൻ വാങ്ങാത്തവരുടെ വിഹിതം പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് നൽകും.പൊതു വിഭാഗത്തില്പെട്ടവരുടെ വാങ്ങാത്ത റേഷൻ സ്കൂൾ,ആശുപത്രി,ജയിൽ എന്നിവർക്ക് നൽകും.
അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ ഇംഗ്ലണ്ട് ജേതാക്കൾ
കൊൽക്കത്ത:അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ ഇംഗ്ലണ്ട് ജേതാക്കളായി.രണ്ടു ഗോളിന് പിന്നിട്ട ശേഷം ഒന്നിന് പിറകെ ഒന്നായി അഞ്ചു ഗോളുകൾ സ്പെയിനിന്റെ വലയിൽ അടിച്ചുകയറ്റി ഇംഗ്ലണ്ട് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു.പത്താം മിനിറ്റിൽ സെർജിയോ ഗോമസിലൂടെ സ്പെയിനാണ് ആദ്യ ഗോൾ നേടിയത്.ക്യാപ്റ്റൻ ആബേൽ റൂയിസിൽനിന്ന് തുടങ്ങി യുവാൻ മിറാൻഡസെസാർ ഗിലാബർട്ടു വഴിയെത്തിയ നീക്കം സെർജിയോ ഗോമസ് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. മുപ്പത്തൊന്നാംമിനിട്ടിൽ മിനിറ്റിൽ ഗോമസ് വീണ്ടും ലക്ഷ്യം കണ്ടു. സെസാർ ഗിലാബർട്ടു തന്നെയായിരുന്നു ഈ ഗോളിനും വഴിയൊരുക്കിയത്.ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സൂപ്പർതാരം ബ്യ്രൂസ്റ്ററിലൂടെ ഇംഗ്ലണ്ട് തിരിച്ചടി ആരംഭിച്ചു. വലതുവിംഗിൽനിന്നു സ്റ്റീവൻ സെസെഗ്നൻ ഉയർത്തിവിട്ട ക്രോസ് ബ്രൂസ്റ്ററിന്‍റെ തകർപ്പൻ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു.പക്ഷേ, ഇത് വരാനിരിക്കുന്നതിന്‍റെ തുടക്കം മാത്രമായിരുന്നെന്ന് ഇംഗ്ലണ്ടിനു പിന്നിടു മനസിലായി.തിങ്ങിനിറഞ്ഞ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലടിപ്പിക്കുന്നതായിരുന്നു കൊല്‍കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ ഫൈനല്‍. ആക്രമണ ഫുട്‌ബോളായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ഇംഗ്ലണ്ട് ശക്തമായ അറ്റാക്കിങ് ഫുട്‌ബോള്‍ തന്നെ നടത്തി. രണ്ട് ഗോളിന്റെ മുന്‍തൂക്കത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ സ്‌പെയിനിനെ പൊളിച്ചടുക്കിയായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്.
ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയില്ലെങ്കിൽ നഴ്സുമാർ അനിശ്ചിതകാല സമരം തുടങ്ങും
തിരുവനന്തപുരം:നഴ്സുമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കിയില്ലെങ്കില്‍ നവംബര്‍ ഇരുപത്തൊന്നു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍. മാനേജ്മെന്‍റുകള്‍ക്കെതിരെ തിങ്കളാഴ്ച സുപ്രിം കോടതിയെ സമീപിക്കുമെന്നും യുഎന്‍എ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ ഷാ പറഞ്ഞു.സര്‍ക്കാര്‍ നിയോഗിച്ച മിനിമം വേതന സമിതി നിയമാനുസൃതമായല്ല രൂപീകരിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ശമ്പള പരിഷ്കരണ നടപടികള്‍ സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിലാണ് യുഎന്‍എ നിയമ നടപടികള്‍ക്കൊരുങ്ങുന്നത്.യു എൻ എയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സമരം പ്രഖ്യാപിച്ചത്.
കാസർകോഡ് ട്രെയിനിനുനേരെ വീണ്ടും കല്ലേറ്
കാസർകോഡ്:കാസർകോഡ് ട്രെയിനിനുനേരെ വീണ്ടും കല്ലേറ്.മംഗളൂരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോവുകയായിരുന്ന പഴയങ്ങാടി സ്വദേശി അഷ്റഫിന് കല്ലേറിൽ പരിക്കേറ്റു. ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിനു നേരെ കോട്ടിക്കുളത്തിനും കളനാട് തുരങ്കത്തിനും ഇടയിലാണ് കല്ലേറുണ്ടായത്.അഷ്‌റഫ് ട്രെയിനിന് പിറകിലെ ആദ്യത്തെ ലോക്കൽ കമ്പാർട്മെന്റിലാണ് യാത്ര ചെയ്തിരുന്നത്.കല്ലേറിൽ ഇയാളുടെ കൈമുട്ടിനാണ് പരിക്കേറ്റത്.എന്നാൽ ഡോക്റ്ററുടെ അപ്പോയ്ന്റ്മെന്റ് ലഭിച്ചിരുന്നതിനാൽ ആശുപത്രിയിലെ ചികിത്സ നടത്തി തിരിച്ചു വരുമ്പോൾ പോലീസിൽ രേഖാമൂലം പരാതി നൽകാമെന്ന് അഷ്‌റഫ് പറഞ്ഞതായി പോലീസ് പറഞ്ഞു.കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കല്ലെറിഞ്ഞതെന്നു സംഭവം കണ്ട ഒരാൾ മൊഴിനല്കിയതായി സൂചനയുണ്ട്.കഴിഞ്ഞ ഒന്നര മാസങ്ങളായി അഞ്ചോളം സ്ഥലങ്ങളിൽ കല്ലേറ് നടന്നതായി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.
തളിപ്പറമ്പിൽ ലീഗ് പ്രവർത്തകന് മർദനമേറ്റു
തളിപ്പറമ്പ്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും സ്‌കൂട്ടര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി.ചെനയന്നൂര്‍ കൊണ്ടോട്ടി ഹൗസില്‍ റിയാസിനാണ്(23) പരിക്കേറ്റത്.ഇയാളെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടിവാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് റിയാസ് പോലീസിനോട് പറഞ്ഞു.വ്യാഴാഴ്ച രാത്രി പതിനൊന്നോടെ കാഞ്ഞിരങ്ങാട് തളിപ്പറമ്പ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിന് മുന്നിലായിരുന്നു സംഭവം.തളിപ്പറമ്പ് കരിമ്പത്തെ കൂള്‍ബാറില്‍ ജോലി ചെയ്യുന്ന റിയാസ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സിപിഎം പ്രവര്‍ത്തകരായ രൂപേഷും കണ്ടാലറിയാവുന്ന അഞ്ചുപേരും ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും സ്‌കൂട്ടര്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്നാണ് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് റിയാസിനെ ആശുപത്രിയിൽ എത്തിച്ചത്.ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിനു മുന്നില്‍ ഉയര്‍ത്തിയ സിപിഎം കൊടി കാണാതായതുമായി ബന്ധപ്പെട്ടാണ് റിയാസിനെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്ത് ഒരു പാര്‍ട്ടിയുടേയും കൊടികള്‍ സ്ഥാപിക്കേണ്ടതില്ലെന്ന് നേരത്തെ പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. കോടിയേരിയുടെ ജനജാഗ്രതയാത്രയുമായി ബന്ധപ്പെട്ടാണ് സിപിഎം ഇവിടെ വീണ്ടും കൊടി സ്ഥാപിച്ചത്.
തുണിക്കടകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി മുതൽ ഇരിക്കാം,ഇവരുടെ ജോലി സമയവും മാറുന്നു
കൊച്ചി:തുണിക്കടകളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ ഇനി ധൈര്യമായി ഇരിക്കാം.ഇത് സംബന്ധിച്ചുള്ള കേരള ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ പുതിയ ഭേദഗതികൾ തൊഴിൽ വകുപ്പ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.ഇവ നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് നൽകിയിട്ടുണ്ടെന്ന് തൊഴിൽമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതിനു ശേഷം നിയമസഭ പരിഗണിക്കും.സ്ത്രീകളുടെ ജോലി സമയങ്ങളിൽ മാറ്റമുൾപ്പെടെയുള്ള ഭേതഗതികളാണ് ആക്റ്റിൽ വിഭാവനം ചെയ്യുന്നത്.രാത്രി ഏഴുമണിവരെ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാനാണ് നേരത്തെ അനുമതിയുണ്ടായിരുന്നത്.ഇത് ഒന്പതുമണിവരെയാക്കാനാണ് തീരുമാനം. സ്ത്രീകളുടെ സുരക്ഷാ ഉറപ്പുവരുത്താൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്.രാത്രി ജോലികളിൽ സ്ത്രീകളെ ഒറ്റയ്ക്ക് നിയോഗിക്കാതെ കൂട്ടമായിട്ട് വേണം ഇവരുടെ ജോലി സമയം ക്രമീകരിക്കാൻ. ജോലി സ്ഥലത്തു നിന്നും സുരക്ഷിതമായ യാത്ര സൗകര്യവും ഒരുക്കണം. വേണമെങ്കിൽ താമസ സൗകര്യവും ഉറപ്പു വരുത്തണം.ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നു ജീവനക്കാർ ഏറെനാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. മിനിമം വേതനം ഉറപ്പുവരുത്താനും നടപടികളുണ്ടാകും.മിനിമം വേതനം സംബന്ധിച്ച് പരാതിയുയർന്നാൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർക്ക് ഇടപെടാം.പണം ലഭിക്കാനുള്ള സാഹചര്യങ്ങളിൽ റെവന്യൂ റിക്കവറി വഴി ഇത് വാങ്ങി നൽകാനും കഴിയും.ഇത്തരം സാഹചര്യങ്ങളിൽ ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും ഈടാക്കാം.
ഐ എസ്സിൽ ചേർന്ന കണ്ണൂർ സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു
കണ്ണൂർ:ഐ എസ്സിൽ ചേർന്ന കണ്ണൂർ സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു.ഇന്നലെ കണ്ണൂരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.ചാലാട് സ്വദേശി ഷഹനാദ്(25),വളപട്ടണം മൂപ്പൻപാറയിലെ റിഷാൻ(30),പാപ്പിനിശ്ശേരിയിലെ ഷമീർ (45),ഇയാളുടെ മൂത്തമകൻ സൽമാൻ (20),കമാൽ പീടികയിലെ മുഹമ്മദ് ഷാജിൻ (25) എന്നിവരാണ് കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്.കണ്ണൂരിൽ നിന്നും പതിനഞ്ചുപേരാണ് ഐ എസ്സിൽ ചേർന്നിട്ടുള്ളത്.ഇതിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.അഞ്ചുപേർ ഇന്നലെ പോലീസിന്റെ പിടിയിലായിരുന്നു.ഐ എസ് സംഘടനയിൽപെട്ടവർ പിടിയിലായതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ കണ്ണൂർ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.അറസ്റ്റിലായവരെ ഈ സംഘം കൂടുതൽ ചോദ്യം ചെയ്യും.ഇവരുടെ വീടുകളിൽ ഇന്നലെ പോലീസ് നടത്തിയ റെയ്‌ഡിൽ ഇറാക്ക്,തുർക്കി,ദുബായ് എന്നിവിടങ്ങളിൽ ഇവർ സഞ്ചരിച്ചതിന്റെ യാത്ര രേഖകൾ,തുർക്കിയിലെ കറൻസികൾ,ഐ എസ് ലഖുലേഖകൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി കോളേജ് വിദ്യാർത്ഥിയടക്കം നാലുപേർ പിടിയിൽ
മംഗളൂരു:ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി കോളേജ് വിദ്യാർത്ഥിയടക്കം നാലുപേർ പിടിയിൽ.മംഗളൂരു ആന്റി റൗഡി സ്ക്വാർഡാണ് ഇവരെ പിടികൂടിയത്.കാഞ്ഞങ്ങാട് സ്വദേശിയായ കെ.ബി നിഖിൽ(24),കണ്ണൂർ സ്വദേശി റോഷൻ വികാസ്(22),തൃശൂർ സ്വദേശി ബാഷിം ബഷീർ(22),കുലശേഖറിലെ ശ്രാവൺ പൂജാരി(23)എന്നിവരാണ് പിടിയിലായത്. കാഞ്ഞങ്ങാസ് സ്വദേശി നിഖിൽ മംഗളൂരുവിലെ എൻജിനീയറിങ് കോളേജിലെ എട്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ്.ശ്രാവൺ എൻജിനീയറിങ് പഠനം പൂർത്തിയാക്കി.റോഷനും ബഷീറും മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ്.ഇവരിൽ നിന്നും 900 ഗ്രാം എംഡിഎംഎ പൌഡർ,185 എൽഎസ്‌ഡി സ്‌റ്റാമ്പ്‌സ്,25 എംഡിഎം പിൽസ് എന്നിവ പിടിച്ചെടുത്തു.നിഖിലാണ് മയക്കുമരുന്നുകൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതെന്നു പോലീസ് പറഞ്ഞു.
ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേക്ക് മാറ്റിവെച്ചു
ന്യൂഡൽഹി:ലാവ്‌ലിൻ കേസിലെ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേക്ക് മാറ്റിവെച്ചു.കേസിൽ പ്രതികളായ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ ആർ.ശിവദാസൻ,കസ്തൂരി രംഗ അയ്യർ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.എന്നാൽ സിബിഐ കൂടി കേസിൽ കക്ഷി ചേരുന്ന സാഹചര്യത്തിൽ എല്ലാ കേസുകളും ഒരുമിച്ചു പരിഗണിക്കണമെന്ന ആർ.ശിവദാസന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി കേസ് ആറാഴ്ചയിലേക്ക് മാറ്റിയത്.
പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു
കോഴിക്കോട്:പ്രശസ്ത സാഹിത്യകാരൻ ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു.ഇന്ന് രാവിലെ 7.40 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.75 വയസായിരുന്നു. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കേരള,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്.മാതൃഭൂമി സാഹിത്യ പുരസ്‌ക്കാരവും നേടിയിട്ടുണ്ട്.കോഴിക്കോട് വടകരയിൽ ജനിച്ച അദ്ദേഹം അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്നും എംബിബിഎസും നേടിയിട്ടുണ്ട്.അലീമയാണ് ഭാര്യ.മൂന്നു മക്കളുണ്ട്.