കണ്ണൂർ പഴയങ്ങാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു;നിരവധിപേർക്ക് പരിക്ക്

keralanews bus accident in pazhayangadi five died and many injured

കണ്ണൂർ:കണ്ണൂർ പഴയങ്ങാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു.ഒരു സ്ത്രീയും നാലു പുരുഷന്മാരുമാണ് മരിച്ചത്.പിലാത്തറ മണ്ടൂർ പള്ളിക്ക് സമീപം രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്.ടയർ കേടായതിനെ തുടർന്ന് റോഡരുകിൽ നിർത്തിയിട്ടിരുന്ന ബസിൽ അമിത വേഗതയിൽ വന്ന മറ്റൊരു സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഏഴോം സ്വദേശിനി സുബൈദ,ഇവരുടെ മകൻ മുഫീദ്,ചെറുകുന്ന് സ്വദേശി സുജിത്,പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇതിൽ ഉത്തർപ്രദേശ് സ്വദേശി സുപ്പിയറിന്റെയും തോട്ടട സ്വദേശി നീരജിന്റേയും നില ഗുരുതരമാണ്.ടയർ കേടായതിനെ തുടർന്ന് ഇത് മാറ്റാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പൂമാല ബസ്.ഇതിനിടെ ബസിലെ ഏതാനും യാത്രക്കാർ ബസ് മാറിക്കയറാനായി റോഡിലേക്കിറങ്ങി. അപ്പോഴേക്കും വിഗ്നേശ്വര എന്ന ബസ് വന്നു.ബസ് കാത്തു നിന്നവർ ഈ ബസിനു കൈനീട്ടി. എന്നാൽ അമിത വേഗതയിലായിരുന്ന ഈ ബസ്സ് അവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.മൂന്നുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അതേസമയം അപകടമുണ്ടാക്കിയ ബസിലെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.ചെങ്കൽ സ്വദേശി പ്രതീഷിനെയാണ് കസ്റ്റഡിയിലെടുത്തത്.ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യകുറ്റത്തിന് കേസെടുത്തു

മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

keralanews confrontation in yuvamorcha secretariate march

തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പോലീസ് നടത്തിയ ലാത്തിചാർജിലും ജലപീരങ്കി പ്രയോഗത്തിലും പാറശാല മണ്ഡലം ജനറൽ സെക്രെട്ടറി വിപിൻ,സജി മണിനാട് എന്നിവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ജില്ലാ കമ്മിറ്റി മെമ്പർ സുമി പ്രശാന്തിനും പരിക്കേറ്റിട്ടുണ്ട്.ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് 12.30 ഓടെയാണ് പ്രവർത്തകർ പ്രകടനമായി എത്തിയത്. പോലീസ് ബാരിക്കേഡ് മറികടന്ന് മുന്നോട്ടു നീങ്ങാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

ഗെയിൽ വിരുദ്ധ സമരം;സമരസമിതി ഇന്ന് യോഗം ചേരും

keralanews anti gail strike the strike committee will meet today

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ സമരം നടത്തുന്ന സമരസമിതി ഇന്ന് യോഗം ചേരും.സർക്കാർ സർവകക്ഷി യോഗം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്.എം.എ ഷാനവാസ് എം പിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.സംസ്ഥാന സർക്കാർ തിങ്കളാഴ്ച കോഴിക്കോട് കളക്റ്ററേറ്റിലാണ് സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.എന്നാൽ പൈപ്പ്‌ലൈൻ പ്രവർത്തനം നിർത്തി വെയ്ക്കാതെ യോഗത്തിൽ പങ്കെടുക്കില്ല എന്നാണ് സമരസമിതിയുടെ തീരുമാനം. അലൈൻമെന്റ് മാറ്റാതെ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്നും സമരസമിതി വ്യക്തമാക്കുന്നു. പൈപ്പിടൽ ജനവാസ മേഖലയിൽ കൂടി ആകരുതെന്നും ഇവർ പറയുന്നു.അതേസമയം സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ നഷ്ടപരിഹാരം നല്കാൻ തങ്ങൾ തയ്യാറാണെന്ന് ഗെയിൽ അധികൃതർ വ്യക്തമാക്കി.ഭൂമിയുടെ ന്യായവിലയുടെ അൻപതു ശതമാനമാണ് നിലവിലെ നഷ്ടപരിഹാരം.ഇത് ഉയർത്താൻ സർക്കാർ തയ്യാറായാൽ തങ്ങൾ അതിനും തയ്യാറാണെന്ന് ഗെയിൽ അധികൃതർ അറിയിച്ചു.

വിഴിഞ്ഞം സമരം അവസാനിച്ചു

keralanews vizhinjam strike ended

വിഴിഞ്ഞം:വിഴിഞ്ഞത്ത് പ്രദേശവാസികൾ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. തിരുവനന്തപുരം ജില്ലാ കളക്റ്ററുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീർപ്പായത്.തുറമുഖ നിർമാണത്തെ നിശ്ചലമാക്കി കഴിഞ്ഞ പതിനൊന്നു ദിവസമായി ഇവിടെ സമരം നടക്കുകയായിരുന്നു.സമരം തുടങ്ങിയ ദിവസം തന്നെ കലക്റ്റർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും നിർമാണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരവുമായി സമരക്കാർ മുന്നോട്ട് പോവുകയായിരുന്നു. ഇതിൽ നിർമാണ കമ്പനിയായ അദാനി ഗ്രൂപ് അതൃപ്തി അറിയിച്ചതോടെയാണ് കലക്റ്റർ വീണ്ടും ചർച്ചയ്ക്ക് തയ്യാറായത്.തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സ്ഥിരം സമിതിയെ നിയോഗിക്കാൻ കലക്റ്റർ വിളിച്ചു ചേർത്ത ചർച്ചയിൽ ധാരണയായതോടെയാണ് സമരം അവസാനിപ്പിച്ചത്. എം.വിൻസെന്റ് എംഎൽഎ,വിഴിഞ്ഞം ഇടവക കമ്മിറ്റി ഭാരവാഹികൾ,ഹാർബർ സമിതി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഗെയിൽ വിരുദ്ധ സമരം;സർക്കാർ സർവകക്ഷി യോഗം വിളിച്ചു

keralanews anti gail stir govt calls all party meet on monday

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് നടക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈനിന് എതിരായുള്ള സമരത്തിൽ സർക്കാർ സർവകക്ഷിയോഗം വിളിച്ചു.തിങ്കളാഴ്ചയാണ് സർവകക്ഷി യോഗം ചേരുക.ഇന്ന് സമരപ്പന്തലിലെത്തിയ യുഡിഎഫ് നേതാക്കൾ പ്രധാനമായും മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നായിരുന്നു സർവകക്ഷി യോഗം വിളിച്ചു സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നുള്ളത്. വ്യവസായ മന്ത്രി എ.സി മൊയ്ദീനാണ് സർവകക്ഷിയോഗം വിളിക്കാൻ കളക്റ്റർക്ക് നിർദേശം നൽകിയത്.ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നതായി മന്ത്രി വ്യക്തമാക്കിയിരുന്നു.പദ്ധതിയുടെ നിജസ്ഥിതി പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തുക എന്നതുകൂടിയാണ് സർവകക്ഷി യോഗത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

keralanews dileep demanded cbi enquiry in actress attack case

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് രംഗത്ത്.കേസിൽ തന്നെ കുടുക്കിയത് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണെന്ന് ദിലീപ് ആരോപിച്ചു.കേസിൽ സിബിഐ അന്വേഷണം വേണമെന്നും അല്ലെങ്കിൽ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രെട്ടറിക്ക് കത്ത് നൽകിയിരുന്നു.പന്ത്രണ്ടു പേജുള്ള കത്ത് രണ്ടാഴ്ച മുൻപാണ് ദിലീപ് ആഭ്യന്തര സെക്രെട്ടറിക്ക് അയച്ചത്.റൂറൽ എസ്പി എ.വി ജോർജ്,ക്രൈം ബ്രാഞ്ച് എസ്പി സുദർശൻ,ഡിവൈഎസ്പി സോജൻ വർഗീസ്,ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയവരെ അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തണമെന്നും ദിലീപ് കത്തിൽ വ്യക്തമാക്കുന്നുണ്ട്.കത്തിലെ വിശദാംശങ്ങൾ ഇന്നാണ് പുറത്തു വന്നത്.

ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച് ഐ വി ബാധയില്ലെന്ന് റിപ്പോർട്ട്

keralanews girl who received blood from rcc found not affected hiv

തിരുവനന്തപുരം:റീജണൽ കാൻസർ സെന്‍ററിൽ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധ ഉണ്ടായി എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തൽ. ചെന്നൈയിലെ റീജണൽ ലാബിൽ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധയില്ലെന്നു കണ്ടെത്തിയത്. ഡൽഹിയിലെ നാഷണൽ ലാബിൽനിന്നുള്ള പരിശോധനാ ഫലം കൂടി വന്നതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ കഴിയൂ എന്നും ആർസിസി അറിയിച്ചു.കഴിഞ്ഞ മാർച്ചിലാണു രക്താർബുദത്തെത്തുടർന്ന് കുട്ടി ആർസിസിയിൽ ചികിത്സയ്ക്കെത്തിയത്.ചികിത്സയുടെ ഭാഗമായി കുട്ടിക്കു റേഡിയേഷൻ തെറാപ്പി ചെയ്തു.അതിനു ശേഷം കുട്ടിയുടെ രക്തത്തിൽ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനായി ആർസിസിയിൽ നിന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്നു സംശയമുണർന്നത്.എന്നാൽ സംഭവത്തിൽ ആർസിസിയുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു.മാനദണ്ഡങ്ങൾ പാലിച്ചാണ് ആർസിസിയിൽ നിന്നും രക്തം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ചെന്നൈയിൽ കനത്ത മഴ തുടരുന്നു;സ്കൂളുകൾക്ക് ഇന്ന് അവധി

keralanews heavy rain in chennai leave for schools

ചെന്നൈ:ചെന്നൈയിൽ കനത്ത മഴ തുടരുന്നു.കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂർ തുടർച്ചയായി പെയ്ത കനത്ത മഴയിൽ ചെന്നൈ നഗരം സ്തംഭിച്ചിരിക്കുകയാണ്. ഇന്നലെ അർധരാത്രി വരെ ചെന്നൈ നഗരത്തിൽ പെയ്തത് 153 സെന്റീമീറ്റർ മഴയാണ്.2015 ലെ പ്രളയത്തിന് ശേഷം ചെന്നൈയിൽ പെയ്യുന്ന ഏറ്റവും കനത്ത മഴയാണിത്.കനത്ത മഴയെ തുടർന്ന്  സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.അണ്ണാ സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു.ഇന്ന് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.കുറച്ചു ദിവസം മുൻപ് സംസ്ഥാനത്തിന്റെ തെക്കൻ തീരത്തെത്തിയ വടക്കുകിഴക്കൻ മൺസൂണാണ് കനത്ത മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.ഈ പ്രതിഭാസം രണ്ടുമൂന്നു ദിവസം കൂടി നീണ്ടുനിൽക്കുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ അടിയന്തിര സാഹചര്യങ്ങളും നേരിടാൻ സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി.പ്രളയ ബാധിത പ്രദേശത്ത് ആളുകളെ മാറ്റി പാർപ്പിക്കാൻ 115 താൽക്കാലിക കേന്ദ്രങ്ങൾ തുറന്നതായും അദ്ദേഹം പറഞ്ഞു.

ഐഎസ് ബന്ധമുള്ള അഞ്ച് കണ്ണൂര്‍ സ്വദേശികളെ തിരിച്ചറിഞ്ഞതായി പോലീസ്

keralanews police identified five persons from kannur who has link with is

കണ്ണൂർ:ഐഎസ് ബന്ധമുള്ള അഞ്ച് കണ്ണൂര്‍ സ്വദേശികളെ തിരിച്ചറിഞ്ഞതായി പോലീസ്.ഇ വരില്‍ നാല് പേര്‍ കുടുംബത്തോടൊപ്പമാണ് സിറിയയിലുളളത്. കുറ്റ്യാട്ടൂര്‍ ചെക്കിക്കുളത്തെ അബ്ദുള്‍ ഖയ്യൂബ്, വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ്, ഭാര്യ മാങ്കടവ് സ്വദേശിനി ഷംസീറ, മൂപ്പന്‍പാറ സ്വദേശി ഷബീര്‍, ഭാര്യ നസിയ, ഇയാളുടെ ബന്ധു കൂടിയായ വളപട്ടണം മന്ന സ്വദേശി സുഹൈല്‍, ഭാര്യ റിസ്വാന, പാപ്പിനിശേരി പഴഞ്ചിറപ്പളളി സ്വദേശി സഫ്വാന്‍ എന്നിവരാണ്  ഐഎസുമായി ബന്ധപ്പെട്ട് സിറിയയിൽ കഴിയുന്നതായി പൊലീസ് പറയുന്നത്.കഴിഞ്ഞ ദിവസം ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്തവരിൽ നിന്നുമാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.ഇവരുടെ ഫോട്ടോകളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

യുപിയില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

keralanews 100 students who ate biscuite in up suffered food poisoning

യു.പി:യുപിയില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.ഉത്തർപ്രദേശിലെ ബാധോഹിയിലുള്ള റായയിലെ ദീനദയാൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം.പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കുട്ടികളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സതീഷ് സിംഗ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കലക്റ്റർ ഉത്തരവിട്ടിട്ടുണ്ട്.