ശ്രീകണ്ഠപുരം:പയ്യാവൂർ പാറക്കടവിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തോണിപ്പാറയിൽ ബാബുവിന്‍റെ (52) മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്‍റെ റിപ്പോർട്ട് പോലീസ് സർജൻ പി.ഗോപാലകൃഷ്ണപിള്ള ഇന്നു രാവിലെ ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷിന് കൈമാറി.ഉറക്കത്തിൽ തോർത്തോ, കയറോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊല നടത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.കഴുത്തിൽ മുറിവേറ്റതിന്‍റെ പാടുമുണ്ട്. നാവ് കടിച്ച നിലയിൽ പുറത്തേക്ക് തള്ളിയാണ് മൃതദേഹമുണ്ടായിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ബാബുവിന്റെ ഭാര്യ ജാൻസിയെയും വെന്പുവ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.ബുധനാഴ്ച രാവിലെ ഏഴോടെയാണ് ബാബുവിനെ വീടിനകത്ത് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പതിവായി വീട്ടിൽ വഴക്ക് നടക്കാറുള്ളതായി നാട്ടുകാർ അറിയിച്ചതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.
ശിശുദിന റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം:ശിശുദിന റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.കുട്ടികളുടെ അവകാശ നിഷേധമാണിതെന്നു കാണിച്ച് തിരുവനന്തപുരം സ്വദേശി വി.കെ വിനോദാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.തിരുവനന്തപുരത്തെ സ്കൂൾ കുട്ടികളെ അണിനിരത്തി എസ്എംവി സ്കൂൾ മൈതാനത്ത് സമ്മേളനവും റാലിയും സംഘടിപ്പിക്കാനുള്ള നീക്കം ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ രക്ഷിതാവുകൂടിയായ വിനോദ് കോടതിയെ സമീപിച്ചിരിക്കുന്നത്.രാവിലെ ഏഴുമണിക്ക് കുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങി രാത്രി ഏഴുമണിയോടെ വീട്ടിലെത്തുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൊരിവെയിലത്ത് കുട്ടികളെ മൈതാനത്ത് അണിനിരത്തുന്നത് ഇവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇവരുടെ പ്രാഥമിക സൗകര്യങ്ങളെ കുറിച്ച് പോലും ആരും ചിന്തിക്കാറില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
നഴ്‌സുമാരുടെ ശമ്പള വർധന;ആശുപത്രി മാനേജ്മെന്റുകളുടെ ഹർജി സുപ്രീം കോടതി തള്ളി
ബെംഗളൂരുവിൽ കള്ളനോട്ട് നിർമാണ കേന്ദ്രം നടത്തി വന്നിരുന്ന മൂന്നു മലയാളികൾ പിടിയിൽ
ബെംഗളൂരു:ബെംഗളൂരുവിൽ കള്ളനോട്ട് നിർമാണ കേന്ദ്രം നടത്തി വന്നിരുന്ന മൂന്നു മലയാളികൾ പോലീസ് പിടിയിൽ.പൂഞ്ഞാർ പുത്തൻവീട്ടിൽ ഗോൾഡ് ജോസഫ്(46),കാഞ്ഞങ്ങാട് സ്വദേശി മുക്കൂട്ടിൽ ശിഹാബ്(34),പൂഞ്ഞാർ പുത്തൻ വീട്ടിൽ വിപിൻ(22) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ പക്കൽ നിന്നും 31.40 ലക്ഷം രൂപയും ഇതുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.19.40 രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകളും 12 ലക്ഷം രൂപ മൂല്യമുള്ള അഞ്ഞൂറിന്റെ നോട്ടുകളുമാണ് പിടികൂടിയത്.കൂടാതെ നാല് പ്രിന്ററുകൾ,രണ്ട് ലാപ്ടോപ്പ്,ഒരു സ്കാനർ,സ്ക്രീൻ പ്രിന്റിനുള്ള ഉപകരണം,നോട്ട് അച്ചടിക്കാനുള്ള 14 കിലോ കടലാസ് എന്നിവയും പിടിച്ചെടുത്തു.ഹൊസൂരിന് സമീപം ചന്തപ്പുരയിൽ വീട് വാടകയ്ക്ക് എടുത്താണ് ഇവർ കള്ളനോട്ട് നിർമാണം നടത്തിയിരുന്നത്. ഇത്തരത്തിൽ ഇവർ നിർമിച്ച ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന കള്ളനോട്ടുകൾ കേരളത്തിലും ബെംഗളൂരിലുമായി ഇവർ വിതരണം ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ പെട്രോൾ പമ്പിൽ നിന്നും അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുമായി സാബു എന്നയാളെ പോലീസ് പിടികൂടിയിരുന്നു.പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും നൂറിലധികം കള്ളനോട്ടുകൾ പോലീസ് കണ്ടെത്തിയിരുന്നു.ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് ഷിഹാബാണ് ഇയാൾക്ക് കള്ളനോട്ട് നൽകിയതെന്നും ഹൊസൂരിൽ നിന്നാണ് ശിഹാബ് ഇത് സംഘടിപ്പിക്കുന്നതെന്നും പോലീസ് മനസ്സിലാക്കിയത്.ഇതിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി പോലീസ് ഹൊസൂരിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലാകുന്നത്.
സോളാർ കമ്മീഷൻ റിപ്പോർട്ട് ഇന്ന് നിയമസഭയിൽ
തിരുവനന്തപുരം:സോളാർ കമ്മീഷൻ റിപ്പോർട്ട് ഇന്ന് നിയമസഭയിൽ.മുഖ്യമന്ത്രി പിണറായി വിജയൻ ആയിരത്തോളം പേജുകൾ വരുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട് സഭയിൽ വെച്ചു.ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി റിപ്പോർട്ട് സഭയിൽ വെച്ചത്. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ എൻ എ ഖാദറിന്റെ സത്യപ്രതിജ്ഞയാണ് സഭയിൽ ആദ്യം നടന്നത്.തുടർന്നാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വെച്ചത്.അതേസമയം സോളാർ കമ്മീഷൻ റിപ്പോർട്ടിനെ പ്രതിരോധിക്കാൻ പ്രതിപക്ഷം മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.എന്നാൽ സോളാർ കമ്മീഷൻ റിപ്പോർട് പരിഗണിക്കാൻ മാത്രമാണ് സഭ ഇന്ന് ചേരുന്നതെന്നും മറ്റ് നടപടികൾ ഒന്നും ഉണ്ടാകില്ലെന്നും വ്യകത്മാക്കി സ്പീക്കർ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.ഇതേ തുടർന്ന് പ്രതിപക്ഷം ബഹളം വെച്ചെവെങ്കിലും സ്പീക്കർ സോളാർ റിപ്പോർട്ട് അവതരിപ്പിക്കാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയായിരുന്നു.
റേഷൻ വ്യാപാരികൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.ഭക്ഷ്യമന്ത്രി പി.തിലോത്തമനുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.മാർച്ച് ഒന്ന് മുതൽ വേതന പാക്കേജ് നടപ്പിലാക്കാനും തീരുമാനമായി.ഈ മാസം ഒന്ന് മുതലാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വ്യാപകമായി കടയടപ്പ് സമരം തുടങ്ങിയത്.റേഷൻ കമ്മീഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക,വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും മിനിമം വേതനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.ഇതോടെ സംസ്ഥാനത്തു റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അരിയുടെയും ഗോതമ്പിന്റെയും വില ഒരു രൂപ വീതം കൂടും. സൗജന്യ റേഷൻ ലഭിച്ചിരുന്ന 29 ലക്ഷം പിങ്ക് കാർഡുടമകൾ പുതിയ പാക്കേജ് നിലവിൽ വരുന്നതോടെ ഭക്ഷ്യധാന്യങ്ങൾക്ക് പണം നൽകേണ്ടി വരും.ഇവർ അരിക്കും ഗോതമ്പിനും ഇനി മുതൽ ഒരുരൂപ വീതം നൽകണം.ഇതോടെ സംസ്ഥാനത്തു സൗജന്യ റേഷൻ വാങ്ങുന്നവരുടെ എണ്ണം 6 ലക്ഷമായി ചുരുങ്ങും.
റയാൻ ഇന്റർനാഷണൽ സ്കൂളിൽ ഏഴുവയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥി പിടിയിൽ
ന്യൂഡൽഹി:ഹരിയാനയിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ ഏഴുവയസ്സുകാരൻ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പിടിയിൽ.സിബിഐ ആണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്.ഏഴാം ക്ലാസ്സുകാരൻ കൊല്ലപ്പെട്ട ദിവസം സ്കൂളിൽ ആദ്യം എത്തിയത് ഈ വിദ്യാർത്ഥിയായിരുന്നു.ഇതിനെ തുടർന്നാണ് കുട്ടിയെ ചോദ്യം ചെയ്തത്.വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തെങ്കിലും സംഭത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സിബിഐ തയ്യാറായിട്ടില്ല.അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് സ്കൂൾ ബസ് ഡ്രൈവർ അശോക് കുമാറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇക്കഴിഞ്ഞ സെപ്തംബര് എട്ടിനാണ് ഏഴുവയസ്സുകാരൻ പ്രത്യുമ്നൻ താക്കൂറിനെ സ്കൂളിലെ ശുചിമുറിയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ആദ്യം കേസന്വേഷിച്ച ഹരിയാന പോലീസ് ആണ് സ്കൂൾ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.എന്നാൽ പ്രത്യുമ്നൻ താക്കൂറിന്റെ പിതാവിന്റെ അപേക്ഷ പ്രകാരം കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
കൂത്തുപറമ്പിൽ ഇന്ന് ഹർത്താൽ
കൂത്തുപറമ്പ്:കൂത്തുപറമ്പിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് നഗരസഭയിൽ ഇന്ന് സംഘപരിവാർ ഹർത്താൽ നടത്തും.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ തൊക്കിലങ്ങാടിയിൽ ആർഎസ്എസ് കൂത്തുപറമ്പ് കാര്യാലയത്തിനും ശ്രീനാരായണ മന്ദിരത്തിനും നേരെ അക്രമം നടന്നിരുന്നു.ആയുധങ്ങളുമായി എത്തിയ ഒരു സംഘം ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം ആർഎസ്എസ് കാര്യാലയത്തിന് നേരെ അക്രമം നടത്തുകയായിരുന്നു.ഉഗ്രശേഷിയുള്ള രണ്ടു സ്റ്റീൽ ബോംബുകളാണ് എറിഞ്ഞത്.ബോംബേറിൽ കാര്യലയത്തിന്റെ കോൺക്രീറ്റ് ചാരുപടിയുടെ ഒരുവശം തകർന്നു.ഇതിനു ശേഷമാണ് സമീപത്തുള്ള ശ്രീനാരായണ സേവാമന്ദിരത്തിനു നേരെ അക്രമം ഉണ്ടായത്.മന്ദിരത്തിന്റെ വാതിൽ തകർത്ത് അകത്തുകടന്ന അക്രമി സംഘം ശ്രീനാരായണ ഗുരുവിന്റെ വലിയ ചിത്രവും അടിച്ചു തകർത്തു.
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അലങ്കാര മൽസ്യ വിപണിയിലെ നിയന്ത്രണം പിൻവലിച്ചു
ന്യൂഡൽഹി:കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അലങ്കാര മൽസ്യ വിപണിയിലെ നിയന്ത്രണം പിൻവലിച്ചു.അലങ്കാര മത്സ്യങ്ങളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള അക്വാറിയം ആൻഡ് ഫിഷ് ടാങ്ക് അനിമൽസ് ഷോപ് നിയമം 2017 ആണ് പിൻവലിച്ചത്.ഇൻഡ്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ,വിവിധ സംസ്ഥാനങ്ങളിലെ കർഷകർ,കർഷക സംഘടനകൾ എന്നിവരുടെ ശക്തമായ ഇടപെടലുകളാണ് നിയന്ത്രണം പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഈ നിയന്ത്രണം മൂലം അലങ്കാര മൽസ്യ മേഖലയിൽ വളരെയധികം പ്രതിസന്ധി ഉയർന്നു വന്നിരുന്നു.ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിൽ കേരളം,തമിഴ്‌നാട്,ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് അലങ്കാര മൽസ്യ കർഷകരെയും വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുമായിരുന്നു.
ഡൽഹിയിൽ കനത്ത പുകമഞ്ഞ്;ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂഡൽഹി:ഡല്‍ഹിയില്‍ പുകമഞ്ഞ് നിറഞ്ഞ് അന്തരീക്ഷം മലിനമായി.ഇതേതുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡൽഹിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകൾ തുറന്നു പ്രവർത്തിക്കരുതെന്നും വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും ഐഎംഎ നിർദേശിച്ചു.ഐഎംഎ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്കൂളുകൾക്ക് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു.പുകമഞ്ഞിനെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞതിനാൽ ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചതിനെ തുടര്‍ന്ന് 20 ലേറെ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു.