തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭാ യോഗത്തിൽ സംഘർഷം.അക്രമത്തിൽ മേയർ പ്രശാന്തിന് പരിക്കേറ്റു.ഹൈമാസ്സ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്ക് ശേഷം കൗൺസിൽ യോഗത്തിൽ നിന്നും പുറത്തെത്തിയ മേയറെ ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്യുകയായിരുന്നു.ബിജെപി കൗൺസിലർമാരും പുറത്തുനിന്നെത്തിയ പ്രവർത്തകരുമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് മേയർ തന്നെ വ്യക്തമാക്കിയിരുന്നു.ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം.കൗൺസിൽ യോഗം കഴിഞ്ഞ് പുറത്തു വന്ന മേയറെ തടയാൻ ശ്രമിക്കുകയായിരുന്നു.പിടിവലിയിൽ മേയറുടെ ഷർട്ട് വലിച്ചുകീറി.പടി കയറുന്നതിനിടെ ബിജെപി കൗൺസിലർമാർ മേയറെ കാലിൽ പിടിച്ചു മറിച്ചിട്ടു.അടിതെറ്റി വീണ മേയറെ മറ്റുള്ള വാർഡ് കൗൺസിലർമാർ ചേർന്നാണ് ഓഫീസിലേക്ക് കൊണ്ടുപോയത്.ഓഫീസിൽ എത്തിയ മേയർക്ക് തളർച്ചയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി.എൽഡിഎഫ് കൗൺസിലർമാരായ റസിയ ബീഗം,സിന്ധു,മേയറുടെ സുരക്ഷാ ജീവനക്കാരൻ മോഹൻ,പിഎ ജിൻരാജ് എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
കൊല്ലം ചവറയിൽ സംഘർഷം തുടരുന്നു
കൊല്ലം:കൊല്ലം ചവറയിൽ സംഘർഷം തുടരുന്നു.സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ ചവറയിൽ നടന്ന ബഹുജന റാലിക്ക് ഇടയിലേക്ക് എസ്‌ഡിപിഐ ജാഥ കടന്നു വന്നതോടെയാണ് സംഘർഷം ആരംഭിച്ചത്.സംഘർഷത്തിന്റെ ഭാഗമായി നടന്ന അക്രമത്തിൽ ഒട്ടേറെ പ്രവർത്തകർക്കും വഴിയാത്രക്കാർക്കും പോലീസുകാർക്കും പരിക്കേറ്റു.വാഹനങ്ങൾക്കു നേരെയും കല്ലേറുണ്ടായി.ഇതിനിടെ സിപിഎം വോളന്റിയർമാർ കുറുവടികളുമായി എസ്‌ഡിപിഐ പ്രവർത്തകരെ നേരിട്ടു.ഒട്ടേറെ ബൈക്കുകളും അടിച്ചു തകർത്തു.ഇതിനിടെ അക്രമത്തിൽ നിന്നും രക്ഷനേടാനായി ചിലർ അടുത്തുള്ള കൊറിയർ സർവീസ് കടയിലേക്ക് കയറിയതിനെ തുടർന്ന് അവിടെയെത്തിയ അക്രമിസംഘം കടയിലെ ഫർണിച്ചറുകൾ തകർത്തു.സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.ഇന്ന് എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടിനുനേരെ പുലർച്ചെയോടെ ആക്രമണം നടന്നു. പന്മന വടക്കുംതല സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ എസ്. ദിലീപിന്‍റെ വീട് അടിച്ചു തകർത്തു. വീട്ടിൽ കിടന്ന നാലുകാറുകളും നശിപ്പിച്ചു. പന്മന ചോലയിൽ എസ്എഫ്ഐ പ്രവർത്തകനായ രതീഷിന്‍റെ വീടും അടിച്ചുതകർത്തു. ചവറ തോട്ടിനുവടക്ക് രാജ് സ്ഥിരന്‍റെ വീടിന്‍റെ ജനൽപാളികൾ തകർത്തു. രണ്ട് കാറുകളും രണ്ട് ബൈക്കുകളും തകർത്തു. വീടിന്‍റെ മുന്നിലിരുന്ന ബൈക്ക് അഗ്നിക്കിരയാക്കുകയും ചെയ്തു.സംഘർഷാവസ്ഥ കണക്കിലെടുത്തു സ്ഥലത്തു വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ജിഷ്ണു കേസിൽ നിലപാട് ആവർത്തിച്ച് സിബിഐ
ന്യൂഡൽഹി:ജിഷ്ണു പ്രണോയ് കേസിൽ നിലപാട് ആവർത്തിച്ച് സിബിഐ.കേസ് ഏറ്റെടുക്കാൻ ആകില്ലെന്ന് സിബിഐ സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഇക്കാര്യം സിബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.നിലവിൽ അന്വേഷണത്തിനായി നിരവധി കേസുകൾ ഉണ്ടെന്നാണ് സിബിഐ നൽകുന്ന വിശദീകരണം.മാത്രമല്ല സിബിഐ അന്വേഷിക്കാൻ തക്ക പ്രാധാന്യം ജിഷ്ണു പ്രണോയ് കേസിനില്ലെന്നും സിബിഐ വ്യക്തമാക്കി.ജിഷ്ണുവിന്റെ അമ്മ മഹിജയാണ് കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കിക്കൊണ്ട് ഡിജിപി ലോക്നാഥ് ബെഹ്‌റ മന്ത്രിസഭയ്ക്ക് നൽകിയ രഹസ്യ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കേസ് ഏറ്റെടുക്കാനാകില്ലെന്ന കർശന നിലപാട് സിബിഐ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.സിബിഐയുടെ ഈ നിലപാട് ദുഃഖകരമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും സിബിഐ നിലപാട് തിരുത്താൻ തയ്യാറാകണമെന്നും മഹിജ പറഞ്ഞു.
മണൽ ലോറി ആക്രിക്കാരന് മറിച്ചു വിറ്റ സംഭവത്തിൽ അഞ്ചു പോലീസുകാർക്ക് സസ്പെൻഷൻ
തളിപ്പറമ്പ്:തളിപ്പറമ്പിൽ അനധികൃത മണൽ കടത്തുകാർ ഉപേക്ഷിച്ച ലോറി ആക്രികച്ചവടക്കാർക്ക് മറിച്ചു വിറ്റ സംഭവത്തിൽ അഞ്ചു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ മാത്യു,സിവിൽ പോലീസ് ഓഫീസർ റിജോ നിക്കോളാസ്,ഡ്രൈവർമാരായ രമേശൻ, നവാസ്,സജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം ആണ് ഇവർക്കെതിരെ നടപടിയെടുത്തത്.ഗുരുതരമായ കൃത്യ വിലോപമാണ് സംഭവത്തിൽ പോലീസുകാരിൽ നിന്നും ഉണ്ടായിട്ടുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ലോറി അപകടത്തിൽപ്പെട്ടതും കത്തിയതും സ്റ്റേഷന്റെ ചാർജുള്ള എഎസ്ഐ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയോ പോലീസ് സ്റ്റേഷൻ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കത്തി നശിച്ച ലോറി പോലീസ് സ്റ്റേഷനിലോ യാർഡിലോ എത്തിക്കുന്നതിന് പകരം ആക്രിക്കടക്കാരനെ ഏൽപ്പിച്ചത് പൊലീസിന് നാണക്കേടുണ്ടാക്കി.വിദഗ്ദ്ധർ വാഹനം പരിശോധിച്ചുള്ള അന്വേഷണമാണ് ഇനി നടക്കുകയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുവനന്തപുരം രാജ്ഭവന് മുൻപിൽ നടന്ന കാറപകടത്തിൽ യുവാവ് മരിച്ചു;നാലുപേർക്ക് പരിക്കേറ്റു
തിരുവനന്തപുരം:തിരുവനന്തപുരത്ത് ഇന്നലെ രാത്രി നടന്ന കാറപകടത്തിൽ യുവാവ് മരിച്ചു.നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ആയിരുന്നു അപകടം.വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറിൽ സുബ്രഹ്മണ്യന്റെ മകൻ ആദർശ് ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന മൂന്നു പെൺകുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.പുതിയ കാറുമായി നടത്തിയ മത്സരയോട്ടമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെള്ളയമ്പലം ഭാഗത്തു നിന്നും കാവടിയാറിലേക്ക് ബെൻസ് കാറുമായി മത്സരയോട്ടം നടത്തിയ പുത്തൻ സ്കോഡ ഒക്റ്റാവിയ കാറാണ് അപകടത്തിൽപ്പെട്ടത്.കഴിഞ്ഞ ദിവസം എറണാകുളത്ത് താൽക്കാലിക രെജിസ്ട്രേഷൻ നടത്തി റോഡിലിറക്കിയതാണ് കാർ. കാർ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ അനന്യ,ഗൗരി,എറണാകുളളം സ്വദേശിനി ശില്പ, ഓട്ടോഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പോലീസെത്തി പുറത്തെടുത്തെങ്കിലും ആദർശ് ഡ്രൈവിംഗ് സീറ്റിനുള്ളിൽ കുടുങ്ങി പോയി.പിന്നീട് ഫയർ ഫോഴ്‌സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ പുറത്തെടുത്തത്.
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.അനധികൃതമായി കടത്താൻ ശ്രമിച്ച 6.5 കിലോഗ്രാം സ്വർണമാണ് ഡയറക്റ്ററേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ രണ്ടു കോടി രൂപ വിലവരുന്നവയാണ് പിടിച്ചെടുത്ത സ്വർണ്ണം. രണ്ടുപേരിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് മുക്കം സ്വദേശി ശിഹാബുദ്ധീൻ,മടവൂർ സ്വദേശി സജിൻ എന്നിവരെ ഡിആർഐ അറസ്റ്റ് ചെയ്തു.ശിഹാബുദ്ധീൻ ഷാർജയിൽ നിന്നും സജിൻ അബുദാബിയിൽ നിന്നുമാണ് വിമാനത്താവളത്തിലെത്തിയത്.
കാസർകോട് വീട്ടമ്മ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ;അഞ്ചു മഹാരാഷ്ട്രക്കാർ അറസ്റ്റിൽ
രാജപുരം:ഇരിയ പൊടവടുക്കത്ത് വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമ്പൂട്ടി നായരുടെ ഭാര്യ സി.ലീല(56) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ സ്കൂളിൽ നിന്നും എത്തിയ മകൻ പ്രജിത്ത് അമ്മയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.പിന്നീട് മാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ലീലയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കാണാത്തതിനെ തുടർന്ന് പ്രജിത്തിന് സംശയം തോന്നി.തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.പിന്നീട് വീടിനു പുറകിൽ നിന്നും മാല ലഭിച്ചു.ഇതോടെ മറുനാടൻ തൊഴിലാളികളെ സംശയമുണ്ടെന്ന് പ്രജിത്ത് ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളുടെ സംശയം ഡോക്റ്റർമാരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ലീലയുടെ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെടുകയും ഡോക്റ്റർമാർക്കും സംശയമുയരുകയും ചെയ്തു.കൊലപാതകമാണെന്ന് സംശയമുയർന്നതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി ലീലയുടെ വീടിന്റെ തേപ്പു ജോലിയിൽ ഏർപ്പെട്ടിരുന്ന അഞ്ചു മഹാരാഷ്ട്ര തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്റ്റർമാരുടെ പെൻഷൻ പ്രായം ഉയർത്തും
തിരുവനന്തപുരം:ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്റ്റർമാരുടെ പെൻഷൻ പ്രായം ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ആരോഗ്യ വകുപ്പിലെ ഡോക്റ്റർമാരുടെ പ്രായം 56 ഇൽ നിന്നും 60 വയസ്സായി ഉയർത്തും.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്റ്റർമാരുടെ പെൻഷൻ പ്രായം 60 ഇൽ നിന്നും 62 വയസ്സായി വർധിപ്പിക്കും.പരിചയ സമ്പന്നരായ ഡോക്റ്റർമാരുടെ ദൗർലഭ്യം ആരോഗ്യമേഖലയിലെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാനായാണ് പെൻഷൻ പ്രായം ഉയർത്താൻ തീരുമാനിച്ചത്.ഇത് കൂടാതെ ശ്രീനാരായണ ഗുരുവിന്റെ ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച് സ്ഥാപിക്കുന്ന പ്രതിമ തിരുവന്തപുരത്തു സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.ശബരിമലയിൽ ഉത്സവ സീസണിൽ സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർക്ക് നൽകുന്ന ലഗേജ് അലവൻസ് 150 രൂപയിൽ നിന്നും 200 രൂപയാക്കാനും തീരുമാനിച്ചു. കേരളത്തിലെ അഞ്ചു ദേവസ്വം ബോർഡുകളിലേക്കും ദേവസ്വം റിക്രൂട്മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തോമസ് ചാണ്ടി രാജിവെച്ചു
തിരുവനന്തപുരം:ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു.രാജിക്കത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരന് നൽകിയ ശേഷം ഔദ്യോഗിക വാഹനത്തിൽ അദ്ദേഹം ആലപ്പുഴയിലേക്ക് തിരിച്ചു.സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.ഉച്ചയ്ക്ക് ശേഷം അധ്യക്ഷൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കാര്യങ്ങൾ അറിയിക്കുമെന്നും ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് കലക്റ്റർ സമർപ്പിച്ച റിപ്പോർട്ടിനെതിരെ ഹർജിയുമായി തോമസ് ചാണ്ടി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.മാത്രമല്ല ഹൈക്കോടതിയുടെ രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായും വന്നും.ഇതിനെ തുടർന്നണ് തോമസ് ചാണ്ടിയുടെ രാജി ആസന്നമായത്.
നടൻ ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു.ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് 86 ദിവസം ജയിലിൽ കഴിഞ്ഞ ദിലീപിന് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.സാക്ഷികളെ സ്വാധീനിക്കരുത്,തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ ദിലീപ് ലംഘിച്ചതായാണ് സൂചന.കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നും സൂചനയുണ്ട്.