കൊച്ചി:എറണാകുളം മരടിൽ ഒന്നരവയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു.ഇന്ന് ഉച്ചയോടെയാണ് സംഭവം.വീടിനു മുന്നിൽ ഇരിക്കുകയായിരുന്ന കുട്ടിയുടെ കാലിൽ നായ കടിക്കുകയായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണം നടത്തിയ നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. മറ്റു രണ്ടുപേർക്ക് കൂടി നായയുടെ കടിയേറ്റിട്ടുണ്ട്.
ദിലീപിന് വിദേശത്ത് പോകാൻ ഹൈക്കോടതി അനുമതി നൽകി
ആലുവ:നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപ് വിദേശത്തു പോകാൻ അനുമതി തേടി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ദിലീപിന് അനുകൂല വിധി.തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് ശാഖ ഉൽഘാടനം ചെയ്യുന്നതിനായി ദുബായിൽ പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന് കാണിച്ചു ദിലീപ് നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.നാല് ദിവസത്തിനുള്ളിൽ വിദേശത്തു പോയി തിരിച്ചു വരണമെന്നാണ് ദിലീപിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.നേരത്തെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ദിലീപ് തന്റെ പാസ്സ്‌പോർട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.അതേസമയം ദിലീപിന് വിദേശത്തേക്ക് പോകാൻ അനുമതി നൽകരുതെന്നും വിദേശത്തേക്ക് പോയാൽ താരം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ ദിലീപിനെ വിദേശത്ത് പോകാൻ അനുവദിച്ചാൽ അത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.എന്നാൽ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി ദിലീപിന് വിദേശത്തു പോകാൻ അനുമതി നൽകിയത്.അതോടൊപ്പം എന്തിനാണ് ദുബായിൽ പോകുന്നതെന്നും എന്തൊക്കെയാണ് പരിപാടികളെന്നും ആരെയൊക്കെയാണ് കാണുകയെന്നും മറ്റുമുള്ള വിശദമായ വിവരങ്ങൾ വിദേശത്തേക്ക് പോകുന്നതിനു മുൻപ് അങ്കമാലി മജിസ്‌ട്രേറ്റിനു മുൻപിൽ നൽകണമെന്നും ദിലീപിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ഇതോടൊപ്പം വിസയുടെ വിശദാംശങ്ങളും വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പറും നല്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലാ ബാങ്കിലെ 12 ജീവനക്കാർ സ്ഥാനക്കയറ്റം നേടിയത് അംഗീകാരമില്ലാത്ത ബിരുദത്തിന്റെ മറവിലെന്നു സംശയം;അന്വേഷണം തുടങ്ങി
കണ്ണൂർ:കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ 12 ജീവനക്കാർ സ്ഥാനക്കയറ്റം നേടിയത് അംഗീകാരമില്ലാത്ത ബിരുദത്തിന്റെ മറവിലെന്നു സംശയം.ഇതേ തുടർന്ന് ബാങ്കിന്റെ എച് ആർ വിഭാഗം അന്വേഷണം തുടങ്ങി.ഇവർക്ക് ശെരിയായ രേഖ ഹാജരാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും പലർക്കും ഇതുവരെ സമർപ്പിക്കാനായിട്ടില്ല.പുതുതായി നിലവിൽ വരുന്ന കേരള ബാങ്ക് രൂപവൽക്കരണത്തിനു മുന്നോടിയായി നടക്കുന്ന ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധനയിലാണ് പന്ത്രണ്ടുപേരുടെ ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയത്.യഥാർത്ഥ സർട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് ഇവർ സ്ഥാനക്കയറ്റം നേടിയത്.സർട്ടിഫിക്കറ്റ് സർവകലാശാലയിൽ നിന്നും വാങ്ങാൻ വിട്ടതാണെന്നും അതിനു സമയമനുവദിക്കണമെന്നും ഇവർ വിശദീകരണം നൽകിയിട്ടുണ്ട്.ഇവിടുത്തെ മൂന്നു മാനേജർമാരും ഡി ജി എമ്മും സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലയുടെ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയിരിക്കുന്നത്. എന്നാൽ ഇത്തരം ബിരുദങ്ങൾ അംഗീകരിക്കണമെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള തുല്യത സർട്ടിഫിക്കറ്റും ഹാജരാക്കണം.എന്നാൽ ഇവർ ഇതും ഹാജരാക്കിയിട്ടില്ല.ഈ വിഷയത്തിൽ ഒരു ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. മാനേജർ തസ്തികലയിലേക്ക് സ്ഥാനക്കയറ്റം നേടാൻ ബിരുദം നിർബന്ധമാണ്.ഇതാണ് ഇവരെ മറ്റു സംസ്ഥാനങ്ങളിലെ തട്ടിപ്പ് സർവ്വകലാശാലകളിൽ നിന്നും ബിരുദം നേടാൻ നിർബന്ധിതരാക്കിയത്.
ഇടുക്കിയിൽ ഹർത്താൽ തുടങ്ങി;പരക്കെ ആക്രമണം
ഇടുക്കി:മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെ റെവന്യൂ,വനം വകുപ്പ് അധികൃതർ സ്വീകരിച്ചു വരുന്ന നടപടികളിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളിൽ മൂന്നാർ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.ഹർത്താലിനിടെ ചിലയിടങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രാവിലെ വിദേശ വിനോദ സഞ്ചാരികളുമായി എത്തിയ വാഹനം തടഞ്ഞ് നിർത്തി ഹർത്താലനുകൂലികൾ ഡ്രൈവറെ മർദിച്ചതായി പരാതിയുണ്ട്. ഇതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസുകളെ തടഞ്ഞ് നിർത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് മൂലം ഗതാഗതവും സ്തംഭിച്ചു.സോഡാക്കുപ്പിയും മറ്റും റോഡിൽ പൊട്ടിച്ചിട്ട് ഗതാഗത തടസ്സം സൃഷ്ട്ടിച്ചിരിക്കുകയാണ്. കയ്യേറ്റക്കാർക്ക് വേണ്ടിയാണ് സിപിഎം ഹർത്താൽ നടത്തുന്നതെന്ന നിലപാടിൽ സിപിഐയും കോൺഗ്രസ്സും ഹർത്താലിനെ അനുകൂലിക്കുന്നില്ല.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്
ന്യൂഡൽഹി:രാഹുൽ ഗാന്ധിയെ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിച്ചു. ഡിസംബർ ഒന്നാം തീയതി വിജ്ഞാപനം ഇറങ്ങും.ഡിസംബർ നാല് വരെ നാമനിർദേശപത്രിക നൽകാം.എതിർ സ്ഥാനാർഥികളില്ലെങ്കിൽ 11ന് രാഹുൽ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിക്കും.എതിർ സ്ഥാനാർഥികളുണ്ടെങ്കിൽ ഡിസംബർ 16ന് വോട്ടെടുപ്പ് നടത്തുകയും 19ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. രാഹുലിനെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം യോഗം പാസാക്കി.അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണി ഉപാധ്യക്ഷനായേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് ബസ്‌സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു;നാലുപേർക്ക് പരിക്കേറ്റു
തിരുവനന്തപുരം:തിരുവല്ലത്ത് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ ബസ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു.ബസ് കാത്തുനിൽക്കുകയായിരുന്നു പാറവിള സ്വദേശി ദേവേന്ദ്രനാണ്(40) മരിച്ചത്.അപകടത്തിൽ സാരമായി പരിക്കേറ്റ പാറവിള സ്വദേശികളായ മധു,ധർമരാജ്,പ്രസാദ്, പ്രദീപ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂരിൽ വിവിധ സ്ഥലങ്ങളിൽ സിപിഎം,ബിജെപി, എസ്‌ഡിപിഐ സംഘർഷം;പുന്നാടും,ചക്കരക്കല്ലിലും ബോംബേറ്
കണ്ണൂർ:കണ്ണൂർ ജില്ലയിൽ വിവിധ ഇടങ്ങളിലായി സിപിഎം,ബിജെപി,എസ്‌ഡിപിഐ സംഘർഷം.പുന്നാട്,ചക്കരക്കൽ,അഴീക്കോട്,അഴീക്കൽ എന്നിവിടങ്ങളിലാണ് സംഘർഷം. അഴീക്കൽ ഒലാടതാഴെയിൽ സിപിഎം-എസ്‌ഡിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.സിപിഎം പ്രവർത്തകരായ കെ.വിനോദൻ,എ.കെ രഞ്ജിത് എസ്‌ഡിപിഐ പ്രവർത്തകരായ അമീർ,ഷാനി എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ പത്തുമണിയോടെ പോസ്റ്റർ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സംഘഷമുണ്ടായത്. ഇരിട്ടി പുന്നാട് സിപിഎം പ്രവർത്തകരുടെ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി.സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഇവിടെ സ്ഥാപിച്ച ബോർഡുകളും പതാകകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടത്തിനെ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്.ബോംബേറിൽ ആർക്കും പരിക്കേറ്റിട്ടില്ല.പിന്നീട് നടന്ന സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രെട്ടറി കെ.റിജീഷിന് മർദനമേറ്റു.ഇയാളെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടി ചക്കരക്കൽ പള്ളിപ്പൊയിൽ എസ്‌ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സി.പി ജാഫറിന്റെ വീടിനു നേരെ ബോംബേറുണ്ടായി.വീടിനു നേരെ രണ്ടുബോംബുകളാണ് എറിഞ്ഞത്.ഇതിൽ ഒരെണ്ണം മാത്രമാണ് പൊട്ടിയത്.ബോംബേറിൽ ജനൽചില്ലുകൾ പൊട്ടി. ചില്ലുകൾ തെറിച്ച് ജാഫറിന്റെ പിതാവിന് മജീദിന് ചെറിയ പരിക്ക് പറ്റി.ചൊക്ളിയിൽ എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗം എം.കെ വിഷ്ണുവിന് മർദനമേറ്റു.ശനിയാഴ്ച രാത്രി ഒൻപതരയോടെ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുത്തു മടങ്ങിവരുമ്പോൾ ബൈക്ക് തടഞ്ഞു നിർത്തി ഒരു സംഘം ആളുകൾ മർദിച്ചതായാണ് പരാതി.ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഴീക്കോട് നാല് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
അഴീക്കൽ:അഴീക്കോട് നാല് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു.അഴീക്കൽ വെള്ളക്കല്ലിലെ കെ.നിഖിൽ(22),നിതിൻ (25),അശ്വിൻ(25),ശ്രീരാഗ്(24) എന്നിവർക്കാണ് വെട്ടേറ്റത്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.പരിക്കേറ്റവരെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.രാത്രി കടയ്ക്കരുകിൽ ഇരിക്കുകയായിരുന്ന ഇവരെ കടപ്പുറം ഭാഗത്തുകൂടി എത്തിയ ഇരുപത്തഞ്ചോളം പേരാണ് ആക്രമിച്ചതെന്ന്ബിജെപി പ്രവർത്തകർ പറഞ്ഞു.നിഖിൽ,നിതിൻ എന്നിവർക്ക് തലയ്ക്കാണ് പരിക്കേറ്റത്.വെള്ളക്കലിൽ സംഘർഷത്തിനിടയാക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.
തിരുവനന്തപുരത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
തിരുവനന്തപുരം:തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇന്ന് രാവിലെ ഏഴുമണിയോട് കൂടിയാണ് സംഭവം.കാട്ടാക്കട ദേശാഭിമാനി ഏജന്റും സിപിഐഎം പ്രവർത്തകനുമായ കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിൽ പത്രവിതരണം നടത്തുകയായിരുന്ന കുമാറിനെ പിന്നിൽ ബൈക്കിലെത്തിയ രണ്ടുപേർ ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ എഴുന്നേറ്റ് ഓടിയ കുമാറിനെ പിന്നാലെയെത്തിയ സംഘം വീണ്ടും പിന്തുടർന്ന് അടിച്ചു.തുടർന്ന് സമീപത്തെ പെട്രോൾ പമ്പിൽ കയറിയാണ് കുമാർ രക്ഷപ്പെട്ടത്.ഇയാൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.കുമാർ രക്ഷപ്പെട്ടതിന്റെ ദേഷ്യത്തിൽ അക്രമികൾ ഇയാളുടെ ബൈക്ക് അടിച്ചു തകർത്തു.അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് സൂചന.
മേയറെ മർദിച്ച സംഭവം;ബിജെപി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസ്
തിരുവനന്തപുരം:തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിനെ മർദിച്ച സംഭവത്തിൽ ബിജെപി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.ഇന്നലെ നഗരസഭാ കൗൺസിൽ യോഗത്തിനിടെ ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനെ തുടർന്നാണ് അക്രമം നടന്നത്. സംഘർഷത്തിനിടെ മേയർക്ക് പരിക്കേൽക്കുകയായിരുന്നു.ഇവർ മേയറെ നിലത്തിട്ടു ചവിട്ടി.ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഡ്വ.സുരേഷിന്റെ അടുത്ത ആളായ ആനന്ദ് ആണ് അക്രമത്തിന് നേതൃത്വം നൽകിയത്.ഇയാൾ അടക്കമുള്ള ബിജെപി പ്രവർത്തകർ മേയറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.ബിജെപി കൗൺസിലർമാരും പുറത്തുനിന്നുള്ള പ്രവർത്തകരുമാണ് അക്രമം നടത്തിയതെന്ന് മേയർ തന്നെ വ്യക്തമാക്കിയിരുന്നു.എൽഡിഎഫ് കൗൺസിലർമാരായ റസിയ ബീഗം,സിന്ധു,മേയറുടെ സുരക്ഷാ ജീവനക്കാരൻ മോഹൻ,പിഎ ജിൻരാജ് എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു.