കൊച്ചി:നടിയെ ആക്രമിച്ച കേസ് മാധ്യമങ്ങൾ ചർച്ചചെയ്യുന്നതിനെതിരെ പോലീസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു.കുറ്റപത്രം ചർച്ച ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നു ആവശ്യപ്പെട്ട് സി ആർ പി സി 327(3) പ്രകാരമാകും പോലീസ് കോടതിയിൽ അപേക്ഷ നൽകുക. ചാനൽ ചർച്ചകളിൽ സാക്ഷികളുടെ പേര് ചർച്ചയാകുന്നതോടെ അവർ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണു പോലീസ് നിലപാട്.സിനിമ രംഗത്തുനിന്നുള്ള പ്രധാന സാക്ഷികൾ വിവരങ്ങൾ പുറത്തുപോകരുതെന്ന കാര്യം ആവശ്യപ്പെട്ടുവെന്നും അതിനാൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.ചൊവ്വാഴ്ചയാണ് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.കുറ്റപത്രം കോടതി സ്വീകരിക്കുന്നതിന് മുന്പാണ് ഇതിലെ വിവരങ്ങൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
തമിഴ്‌നാട്ടിലെ വെല്ലൂരിൽ നാല് പ്ലസ് വൺ വിദ്യാർത്ഥിനികൾ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു
തമിഴ്‌നാട്:തമിഴ്‍നാട്ടിലെ വെല്ലൂരിൽ അദ്ധ്യാപികയുടെ ശകാരത്തിൽ മനം നൊന്ത് നാല് പ്ലസ് വൺ വിദ്യാർത്ഥിനികൾ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു.ചെന്നൈയിൽ നിന്നും 88 കിലോമീറ്റർ അകലെ പനപക്കം ഗ്രാമത്തിലെ സ്കൂളിന് സമീപമുള്ള കിണറ്റിലാണ് വിദ്യാർത്ഥിനികൾ ഒരുമിച്ചു ചാടിയത്.പനപക്കം സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികളായ രേവതി,ശങ്കരി,ദീപിക,മനീഷ എന്നിവരാണ് ആത്മഹത്യ ചെയ്തത്.ഇവർ പഠനത്തിൽ മോശമായതിനെ തുടർന്ന് അദ്ധ്യാപിക ശകാരിക്കുകയും രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.ഇതിൽ രേവതി,ശങ്കരി,ദീപിക എന്നിവരുടെ മൃതദേഹം ഇന്നലെയും മനീഷ എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്.നാട്ടുകാരും അഗ്‌നിശമനസേനാംഗങ്ങളും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.അതേസമയം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളോട് കാണിക്കുന്ന സാധാരണ നടപടികൾ മാത്രമാണ് ഇവർക്കെതിരെ ഉണ്ടായിട്ടുള്ളതെന്ന വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.ഹാജർ നിലയും മാർക്കും കുറഞ്ഞ പതിനാലു വിദ്യാർത്ഥികളോട് രക്ഷിതാക്കളെ കൊണ്ടുവരുവാൻ ആവശ്യപ്പെട്ടിരുന്നു.ഇവരിൽ പത്തുപേരും വെള്ളിയാഴ്ച മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവന്നിരുന്നു.ഇതിൽ ഭയന്നാകാം വിദ്യാർത്ഥിനികൾ കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.
കോട്ടയം ഭാരത് ആശുപത്രിയിൽ നഴ്സുമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു
കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാർ കഴിഞ്ഞ മൂന്നുമാസത്തിലേറെയായി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു.ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.പിരിച്ചു വിട്ട നഴ്സുമാർക്ക് ഡിസംബർ 31 വരെയുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകും.സമരം നടന്ന മൂന്നു മാസത്തെ ശമ്പളം നൽകാനും പരസ്പപരം നൽകിയ കേസുകൾ പിൻവലിക്കാനും ചർച്ചയിൽ ധാരണയായി. ശമ്പളവർദ്ധനവ്,അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരം ആരംഭിച്ചത്.എന്നാൽ സമരത്തിന് നേതൃത്വം നൽകിയ മുഴുവൻ പേരെയും കരാർ കാലാവധിയുടെ പേരുപറഞ്ഞ് മാനേജ്‌മെന്റ് പിരിച്ചു വിടുകയായിരുന്നു. ഇതോടെ സമരക്കാരുടെ പ്രധാന ആവശ്യം ഇവരെ തിരിച്ചെടുക്കുക എന്നുള്ളതായി. ഹൈക്കോടതിയുടെ മധ്യസ്ഥ ചർച്ചകളിലും ലേബർ ഓഫീസറുടെ സമവായ ചർച്ചയിലും ഫലം കണ്ടില്ല.പകരം പിരിഞ്ഞ് പോകുന്നവർക്ക് പ്രതിഫലം നൽകാമെന്ന നിലപാട് മാനേജ്‌മെന്റ് മുന്നോട്ടുവെച്ചു.എന്നാൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ നഴ്സുമാരും ഉറച്ചു നിന്നു.തുടർന്ന് ഒക്ടോബർ പതിനേഴു മുതൽ നഴ്സുമാർ നിരാഹാര സമരവും നടത്തിവരികയായിരുന്നു.
മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്പ്പിനെത്തിയ നഴ്സിന് നേരെ അക്രമം;മൂന്നുപേർ അറസ്റ്റിൽ
മലപ്പുറം:വളാഞ്ചേരി എടയൂർ ഗവ.എൽ.പി സ്കൂളിൽ നടന്ന മീസിൽസ്-റൂബെല്ല വാക്‌സിനേഷന് എത്തിയ നഴ്സിനെ ഒരു സംഘം ആക്രമിച്ചു.ഇന്നലെ ഉച്ചയോടെ സ്കൂളിൽ ക്യാമ്പ് നടക്കുന്നതിനിടെ ഒരു കൂട്ടം സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.അക്രമത്തിൽ പരിക്കേറ്റ ആരോഗ്യ പ്രവർത്തക ശ്യാമളാബായ് കുറ്റിപ്പുറം ആശുപത്രിയിൽ ചികിത്സയിലാണ്.വാക്സിനെടുക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി നഴ്സിന്‍റെ കൈപിടിച്ച് വലിക്കുകയും മൊബൈൽ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇനിയും ഒമ്പതുപേരെ കൂടി പിടികൂടാനുണ്ടെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു. അനാവശ്യ ആരോപണങ്ങളും അപവാദങ്ങളും പറഞ്ഞ് കുത്തിവെയ്പ്പ് തടസ്സപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് മെഡിക്കൽ ഓഫീസർ അലി അഹമ്മദ് പറഞ്ഞു.എന്നാൽ കുത്തിവെയ്‌പ്പെടുക്കാൻ താൽപ്പര്യമില്ലാത്ത രണ്ടുകുട്ടികളും കൂട്ടത്തിലുണ്ടായിരുന്നെന്നും ഇതിന്റെ പേരിലാണ് പ്രശനമുണ്ടായതെന്നുമാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.
തിരുവനന്തപുരത്ത് പാറമടയിൽ അപകടം;രണ്ടുപേർ മരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം പാറശ്ശാല കുന്നത്തുകാലിലെ പാറമടയിലുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.സേലം സ്വദേശി സതീഷ്,മാലകുളങ്ങര സ്വദേശി ബിനിൽ കുമാർ എന്നിവരാണ് മരിച്ചത്.ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്.കോട്ടപ്പാറയിൽ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ പാറപൊട്ടിക്കുന്നതിനിടെ ഒരു ഭാഗം അടർന്നു വീണാണ് അപകടമുണ്ടായത്.എഴുപ്പത്തഞ്ചോളം അടി മുകളിൽ നിന്ന് പാറകൾ അടർന്ന് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു.പാറക്കടിയിൽ അകപ്പെട്ട എല്ലാവരെയും പുറത്തെടുത്തു.ക്വാറിയിൽ അപകടസമയത്ത് ഇരുപതോളം തൊഴിലാളികൾ ഉണ്ടായിരുന്നു. സുധിന്‍ (23), അജി (45) എന്നിവരാണ് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.അപകടമുണ്ടായ ക്വാറി ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതാണെന്നും ഇതിനെതിരെ നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.അപകട സമയത്ത് ക്വാറിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്കാണ് ഇടിഞ്ഞ പാറയുടെ ഒരു വലിയ ഭാഗം വന്ന് പതിച്ചത്. മണ്ണുമാന്തി യന്ത്രം പൂർണമായി തകർന്നു.അതേസമയം അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാവിധ ശസ്ത്രക്രിയ ഇൻപ്ലാന്റും പരിശോധനകളും സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി മൂന്നുപേർ മരിച്ചു;എട്ടുപേർക്ക് പരിക്കേറ്റു
ലഖ്‌നൗ:ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിൽ ട്രെയിൻ പാളം തെറ്റി മൂന്നുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി മണിക്പൂർ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.ഗോവയിലെ വാസ്കോ ഡാ ഗാമയിൽ നിന്നും ബീഹാറിലെ പാട്നയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.ട്രെയിനിന്റെ 13 കോച്ചുകളാണ് പാളം തെറ്റിയത്.പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഉത്തർപ്രദേശിൽ മാസങ്ങൾക്കിടെ ഉണ്ടാകുന്ന നാലാമത്തെ വലിയ ട്രെയിൻ അപകടമാണിത്.കഴിഞ്ഞ ഓഗസ്റ്റിൽ ഖട്ടോലിൽ പുരി-ഹരിദ്വാർ ഉത്ക്കൽ എക്സ്പ്രസ് പാളം തെറ്റി 20 പേർ മരിച്ചിരുന്നു.
ജയിലിലിരുന്ന് കൊടി സുനി കവർച്ച ആസൂത്രണം ചെയ്തു നടപ്പിലാക്കി;കവർന്നത് 3 കിലോ കള്ളക്കടത്തു സ്വർണം
കോഴിക്കോട്:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനി ജയിലിലിരുന്ന് ഫോൺ വഴി കവർച്ച ആസൂത്രണം ചെയ്തു നടപ്പിലാക്കി. കോഴിക്കോട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണ്ണം കവർന്ന കേസിലാണ് നിർണായക വഴിത്തിരിവ്.കേസിൽ ഇയാളെ സെൻട്രൽ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകി.2016 ജൂലൈ 16 ന് രാവിലെ ആറുമണിയോടുകൂടിയാണ് ദേശീയപാതയിൽ നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപം കാർ യാത്രക്കാരനെ ആക്രമിച്ച് സ്വർണ്ണം കവർന്നത്.ഒട്ടേറെ പിടിച്ചുപറി കേസുകളിൽ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത്,കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേർന്നാണ് സുനി ജയിലിൽ നിന്നും ഫോൺ ഉപയോഗിച്ച് സ്വർണം കവർച്ച ചെയ്യുന്നതിനും മറിച്ചു വിൽക്കുന്നതിനുമുള്ള പദ്ധതി ആസൂത്രണം ചെയ്തത്.കേസുമായി ബന്ധപ്പെട്ട് പോലീസ് രണ്ടാഴ്ചയ്ക്കുള്ളിൽ വിയ്യൂർ ജയിലിലെത്തി സുനിയെ ചോദ്യം ചെയ്യും.കവർച്ച കേസ് അന്വേഷിച്ച സംഘം 2016 ഓഗസ്റ്റ് 29 ന് കാക്ക രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു.പിറ്റേ ദിവസം രാജേഷ് ഖന്ന വിയൂർ ജയിലിലെത്തി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു.ടി.പി വധക്കേസിലെ മൂന്നാം പ്രതിയായ കോടി സുനി രാപ്പകൽ വ്യത്യാസമില്ലാതെ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും പല കുപ്രസിദ്ധ ക്രിമിനലുകളുമായും ഉയർന്ന രാഷ്ട്രീയ നേതാക്കളുമായും ഇടതടവില്ലാതെ സംസാരിക്കുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കൊടി സുനിയുടെ നാട്ടുകാരനായ ഒരാളുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ ഉപയോഗിച്ചാണ് ഈ ഫോൺ വിളികളെല്ലാം.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം സമർപ്പിച്ചു;മഞ്ജു വാര്യർ പ്രധാന സാക്ഷി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം സമർപ്പിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരമണിയോട് കൂടിയാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രമനുസരിച്ച് കേസിൽ ദിലീപ് എട്ടാം പ്രതിയാകും.മൊത്തം 14 പ്രതികളാണ് കേസിൽ ഉള്ളത്.മഞ്ജു വാര്യർ കേസിൽ പ്രധാന സാക്ഷിയാകും.385 സാക്ഷികളും 12 രഹസ്യമൊഴികളും 450 ഇൽ അധികം രേഖകളുമടങ്ങുന്നതാണ് കുറ്റപത്രം.ആദ്യ ഭാര്യ മഞ്ജുവാര്യരുമായുള്ള തന്റെ വിവാഹബന്ധം തകർന്നതിന് പിന്നിൽ ആക്രമിക്കപ്പെട്ട നടിയാണെന്നുള്ള ധാരണയിൽ അവരോടുള്ള പകയാണ് കുറ്റകൃത്യത്തിന് പ്രേരകമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആക്രമിക്കപ്പെട്ട നടിയെ സിനിമയിൽ നിന്നും ഒഴിവാക്കാൻ ദിലീപ് ശ്രമം നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.
കുടിയിറക്ക് ഭീഷണി;അത്തിയടുക്കത്ത് ഒരു കർഷകൻ കൂടി ജീവനൊടുക്കി
വെള്ളരിക്കുണ്ട്:കുടിയിറക്ക് ഭീഷണി നിലനിൽക്കുന്ന ബളാൽ പഞ്ചായത്തിലെ അത്തിയടുക്കത്തു വീണ്ടും കർഷക ആത്മഹത്യ.മണിയറ രാഘവനെയാണ് ഇന്നലെ വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അയൽവാസികൾ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇടിഞ്ഞു വീഴാറായ വീട്ടിലാണ് രാഘവന്റെയും കുടുംബത്തിന്റെയും താമസം.ഇയാളുടെ ഭാര്യ ലക്ഷ്മിയുടെ പേരിൽ ഇവിടെ ഒരേക്കർ ഭൂമിയുണ്ട്.എന്നാൽ നിയമക്കുരുക്കിൽപ്പെട്ട സ്ഥലമായതിനാൽ ഈ സ്ഥലത്തിന് കരമടയ്ക്കാൻ ആയിരുന്നില്ല.പ്രധാനമന്ത്രിയുടെ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീടനുവദിക്കുന്നതിനായി രണ്ടരലക്ഷം രൂപ സഹായം നല്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കരമടച്ച രസീതില്ലാത്തതിനാൽ ഈ ആനുകൂല്യം ഇവർക്ക് ലഭിച്ചിരുന്നില്ല.ഇത് ഇവരെ വളരെയധികം വിഷമിപ്പിച്ചിരുന്നു.ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നു നാട്ടുകാർ പറയുന്നു.മാലോം വില്ലേജിൽപ്പെട്ട അത്തിയടുക്കത്ത് മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന 20 ഹെക്റ്റർ സ്ഥലം വനഭൂമിയാണെന്നു പറഞ്ഞാണ് കരമെടുക്കുന്നതു നിർത്തിവെച്ചത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം ഇന്ന് സമർപ്പിക്കും
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും.കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്‌റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.അന്തിമ കുറ്റപത്രത്തിൽ ദിലീപ് ഉൾപ്പെടെ 11 പ്രതികൾ ഉണ്ടാകും.450 രേഖകളും മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തിന്റെ ഭാഗമാകും.ഗൂഢാലോചനയിൽ ദിലീപിന്റെയും പൾസർ സുനിയുടെയും പേര് മാത്രമാണുള്ളത്.പിഴവുകളില്ലാതെ കുറ്റപത്രം സമർപ്പിക്കാനുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു.കേസിലെ അനുബന്ധ കുറ്റപത്രം നേരത്തെ സമർപ്പിക്കപ്പെട്ടിരുന്നു.അതിൽ ദിലീപ് പതിനൊന്നാം പ്രതിയായിരുന്നു.എന്നാൽ പുതുതായി സമർപ്പിക്കപ്പെടുന്ന കുറ്റപത്രത്തിൽ ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന.കൂട്ട ബലാൽസംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിനുമേൽ ചുമത്തപ്പെട്ടിരിക്കുന്നത്.അങ്കമാലി കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.