ന്യൂഡൽഹി:സ്വന്തമായി കാറുള്ളവരുടെ ഗ്യാസ് സബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ.നിലവിൽ രണ്ടും മൂന്നും കാറുള്ളവർക്കും ഗ്യാസ് സബ്‌സിഡി ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഇത് നടപ്പിലാക്കുന്നതിനായി കാറുള്ളവരുടെ വിവരശേഖരണം ആർടിഒ ഓഫീസുകളിൽ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ വ്യാജ കണക്ഷൻ റദ്ദാക്കിയതിലൂടെ മുപ്പതിനായിരം കോടി രൂപയുടെ ലാഭം സർക്കാരിനുണ്ടായിരുന്നു.അതേസമയം എൽപിജി സിലിണ്ടർ ഉടമകളുടെ കാർ രെജിസ്ട്രേഷൻ വിവരവും മേൽവിലാസവുമായുള്ള ഒത്തുനോക്കലും സർക്കാരിന് ഏറെ ദുഷ്‌കരമായ ജോലിയായിരിക്കുമെന്നാണ് വിലയിരുത്തൽ.
ഓഖി ചുഴലിക്കാറ്റ്;മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ തീരുമാനമായി.ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയുടെ സഹായം നല്‍കും. തീരേദേശമേഖലയില്‍ ഒരു മാസത്തെ സൌജന്യ റേഷന്‍ നല്‍കാനും തീരുമാനമായി. ദുരന്തബാധിതര്‍ക്കായുള്ള സമഗ്രപാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി.ഇതുവരെ 1130 മലയാളികള്‍ ഉള്‍പ്പടെ 2600 പേരെ രക്ഷിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.ഓഖി ചുഴലിക്കാറ്റിലൂടെ കേരളം നേരിട്ടത് അപ്രതീക്ഷിത ദുരന്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബർ മുപ്പതിന് മാത്രമാണ് ലഭിച്ചത്.മൂന്നു ദിവസം മുൻപെങ്കിലും മുന്നറിയിപ്പ് ലഭിക്കേണ്ടതായിരുന്നെന്നും മുന്നറിയിപ്പ് ലഭിച്ച ശേഷം ഒരു നിമിഷം പോലും സർക്കാർ പാഴാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
പാനൂർ:പാനൂർ പുത്തൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.സിപിഐഎം പുത്തൂർ ലോക്കൽ കമ്മിറ്റി മെമ്പർ നൗഷാദ് കളത്തിൽ,കുന്നുമ്മൽ നൗഫൽ,എന്നിവർക്കാണ് വെട്ടേറ്റത്.സിപിഎമ്മിന്റെ ചെണ്ടയാട് കുന്നുമ്മൽ ഓഫീസിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം.കഴുത്തിനും കാലിനും വെട്ടേറ്റ നൗഷാദിന്റെ നില ഗുരുതരമാണ്.കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
കർണാടകയിൽ ബസ് അപകടത്തിൽ മലയാളിയടക്കം മൂന്നുപേർ മരിച്ചു
ബെംഗളൂരു:കർണാടകയിൽ ബസ് അപകടത്തിൽ മലയാളിയടക്കം മൂന്നുപേർ മരിച്ചു.ഇന്ന് പുലർച്ചെ മൂന്നുമണിയോട് കൂടി സഹലാപുരത്തിനും ഹാസനുമിടയിൽ ആലൂരിലാണ് അപകടം നടന്നത്. കാസർകോട്ട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി വോൾവോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ചെങ്കള പഞ്ചായത്ത് അംഗം അബ്ദുൾ സലാം പാണലത്തിന്‍റെ മകൾ ഫാത്തിമത്ത് സമീറ (25) ആണ് മരിച്ച മലയാളി.തിങ്കളാഴ്ച രാത്രിയാണ് ഫാത്തിമത്ത് സമീറയും പിതാവ് അബ്ദുൾ സലാമും കാസർഗോഡു നിന്ന് ബംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി വോൾവോ ബസിൽ കയറിയത്.പരിക്കേറ്റ സമീറ തൽക്ഷണം മരിച്ചു.സമീറയുടെ പിതാവ് അബ്ദുൾ സലാം ഉൾപെടെ 25 യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ അബ്ദുൾ സലാം അടക്കം ആറു പേരുടെ പരിക്ക് ഗുരുതരമാണ്.
.
ഷെഫിന്‍ ജഹാനെ എന്‍ഐഎ ചോദ്യം ചെയ്തു
കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തിരുവനന്തപുരത്ത്
തിരുവനന്തപുരം:കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തിരുവനന്തപുരത്തെത്തി.ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായാണ് പ്രതിരോധമന്ത്രി തിരുവനന്തപുരത്തെത്തിയത്.കന്യാകുമാരിയിലെ സന്ദർശനത്തിന് ശേഷമാണ് മന്ത്രി തിരുവനന്തപുരത്തെത്തിയിട്ടുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാവിധ ആധുനിക സഹായങ്ങളും നൽകിയിട്ടുണ്ടെന്നും സുനാമിയുണ്ടായപ്പോൾ നടത്തിയതിനേക്കാൾ ശക്തമായ രക്ഷാപ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.കടലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയെ കാണുന്ന പ്രതിരോധ മന്ത്രി രക്ഷാപ്രവർത്തന നടപടികളെക്കുറിച്ചും ചർച്ചചെയ്തേക്കുമെന്നാണ് സൂചന.
ഓഖി ഗുജറാത്ത് തീരത്തേക്ക്;കേരളത്തിൽ പതിനഞ്ചു മരണം
തിരുവനന്തപുരം:കേരളത്തിലും ലക്ഷദ്വീപിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.അതേസമയം ഓഖി ചുഴലിക്കാറ്റിൽ കേരളത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം പതിനഞ്ചായി.കടലിൽ നിന്നും ഇനിയും ഇരുനൂറോളം പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.തിരുവനന്തപുരത്തു മാത്രം കാണാതായത് 130 പേരെയാണ്.ചുഴലിയുടെ ശക്തി കുറഞ്ഞതോടെ കടലിൽ മൃതദേഹങ്ങൾ പൊന്തിവരാൻ തുടങ്ങിയിട്ടുണ്ട്. തിരുവന്തപുരത്തു മാത്രം ഇന്നലെ അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു.ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. രക്ഷാപ്രവർത്തനം കാര്യക്ഷമമായിരുന്നില്ല എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.കേരളത്തിൽ നിന്നും കാണാതായ ആയിരത്തോളം മൽസ്യത്തൊഴിലാളികൾ മഹാരാഷ്ട്രയിൽ സുരക്ഷിതായി എത്തിയിട്ടുണ്ടെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് അറിയിച്ചു.
ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ;കനത്ത നാശനഷ്ടം
കവരത്തി:ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ പ്രവേശിച്ചു.വെള്ളിയാഴ്ച വൈകുന്നേരത്തോടെ തീവ്ര ശക്തി കൈവരിച്ച ഓഖി മണിക്കൂറിൽ 120-130 കിലോമീറ്റർ വേഗതയിലായിരിക്കും ലക്ഷദ്വീപിൽ വീശുക.ഇതേ തുടർന്ന് ദ്വീപുകളിൽ കനത്ത നാശനഷ്ട്ടങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇത് കണക്കിലെടുത്തു കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.കാറ്റും മഴയും തകർത്താടിയപ്പോൾ പലയിടങ്ങളിലും ശുദ്ധജല വിതരണവും വൈദ്യുതി ബന്ധവും തരാറിലായി.കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി വിതരണം ചെയ്യുന്ന എൻ ഐ ഓ ടി പ്ലാന്റ് കടൽക്ഷോഭത്തെ തുടർന്ന് തകാറിലായതോടെ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരുടെ കുടിവെള്ളം മുട്ടും.ഈ സംവിധാനം നന്നാക്കാൻ ഒരുമാസത്തോളം സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.യന്ത്രത്തകരാറിനെത്തുടർന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ടതിനെ തുടർന്ന് ഒരു ഉരു കടലിൽ ഒഴുകി നടക്കുന്നുണ്ട്.ഇതിൽ എട്ടുപേരുണ്ടെന്നാണ് വിവരം.മിനിക്കോയി,കൽപ്പേനി ദ്വീപുകളിലാണ് കാറ്റും മഴയും ശക്തമായിട്ടുള്ളത്.ചുഴലിക്കാറ്റ് ഭീഷണി നേരിടാൻ നാവികസേനാ ലക്ഷദ്വീപിലേക്ക് രണ്ടു കപ്പലുകൾ അയച്ചതായി ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ ആർ കാർവെ പറഞ്ഞു. Read more
കൊച്ചി തോപ്പുംപടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇരുനൂറിലേറെ ബോട്ടുകളെ കുറിച്ച് വിവരമില്ല;തീരദേശം ആശങ്കയിൽ
കൊച്ചി:കൊച്ചി തോപ്പുംപടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇരുനൂറിലേറെ ബോട്ടുകളെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ തീരദേശം ആശങ്കയിൽ.ഗിൽനെറ്റ് വിഭാഗത്തിലുള്ള ബോട്ടുകളാണ് കൊച്ചിയിൽ നിന്നും കടലിൽ പോയിരിക്കുന്നത്.ഒരു തവണ കടലിലിറങ്ങിയാൽ പത്തു മുതൽ പതിനഞ്ചു ദിവസം വരെ കഴിഞ്ഞേ ഇവർ മടങ്ങിയെത്താറുള്ളൂ. ഇതിനിടയിൽ ഇവർ തീരവുമായി ബന്ധപ്പെടാറുമില്ല. എന്നാൽ കാലാവസ്ഥയെ കുറിച്ച് വിവരം ലഭിച്ച ബോട്ടുകൾ തീരത്ത് മടങ്ങിയെത്തിയിട്ടുണ്ട്.അതേസമയം കൊച്ചി ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷമായി.പല ഭാഗത്തും കടൽ കരയിലേക്ക് കയറി.ഇതിനെ തുടർന്ന് പ്രദേശവാസികളെ സമീപത്തെ സ്കൂളുകളിൽ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. തീരപ്രദേശത്ത് അറുപതിലേറെ വീടുകൾ വെള്ളത്തിനടിയിലായി.പുറത്തുനിന്നുള്ളവർക്ക് ഇവിടേക്ക് എത്തിപ്പെടാനാകാത്ത അവസ്ഥയാണുള്ളത്.
‘ഓഖി’ കേരളതീരം വിട്ട് ലക്ഷദ്വീപിലേക്ക് കടക്കുന്നു
തിരുവനന്തപുരം:’ഓഖി’ ചുഴലിക്കാറ്റ് കേരളതീരം വിട്ട് ശക്തിപ്രാപിച്ചു ലക്ഷദ്വീപിലേക്ക് കടക്കുന്നു.മണിക്കൂറിൽ 91 കിലോമീറ്ററാണ് കാറ്റിന്റെ വേഗത.കാറ്റിന്‍റെ കേന്ദ്രഭാഗം തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റർ അകലെയാണ്. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കേരളത്തിൽ കാറ്റ് ആഞ്ഞ് വീശിയേക്കാം. കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തിരുവനന്തപുരം വലിയതുറയിൽ കടലാക്രമണം ഉണ്ടായി.നിരവധി ബോട്ടുകൾ തകർന്നു.കേരളത്തിൽ ഇടവിട്ട ശക്തമായ കാറ്റും മഴയും ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കേരളത്തിൽ കുറയുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.ലക്ഷ്യദ്വീപിൽ ആഞ്ഞടിക്കാനാണ് സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്.എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് കാറ്റ് ഗതിമാറി ഗുജറാത്ത് തീരത്തെത്തുമെന്നാണ് വ്യക്തമാക്കുന്നത്.