കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ ഫെബ്രുവരിയിൽ പരീക്ഷണപ്പറക്കൽ നടത്തും. വിമാനത്താവളത്തിന്റെ 95 ശതമാനം പണിയും പൂർത്തിയായി. സെപ്റ്റംബറോടെ വിമാനത്താവളം കമ്മീഷൻ ചെയ്യാനാകുമെന്നും കിയാൽ എം ഡി പി.ബാലകിരൺ പറഞ്ഞു.ജനുവരി 31 ന് നിർമാണപ്രവർത്തികൾ പൂർത്തിയാകും.ഗ്രീൻ ഫീൽഡ് വിമാനത്താവളമായതിനാൽ ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ,എയർപോർട്ട് അതോറിറ്റി, നാവിഗേഷൻ ലൈസൻസുകൾ എന്നിവ ലഭിക്കാൻ താമസമുള്ളതിനാലാണ് കമ്മീഷനിങ് സെപ്റ്റംബർ വരെ നീളുന്നത്. വിമാനത്താവളത്തിന്റെ 3050 മീറ്റർ റൺവെ പൂർത്തിയായി. ജനുവരി ആദ്യം റഡാർ സെറ്റിങ്ങും പൂർത്തിയാക്കും.700 കാറുകൾക്കും 200 ടാക്സികൾക്കും 25 ബസുകൾക്കും ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യവും വിമാനത്താവളത്തിൽ ഉണ്ടാകും.48 ചെക്കിങ് കൌണ്ടർ,16 എമിഗ്രേഷൻ കൌണ്ടർ,16 കസ്റ്റംസ് കൌണ്ടർ,12 എസ്‌കലേറ്റർ,15 എലിവേറ്റർ എന്നിവയും ഉണ്ടാകും.പാസ്സന്ജർ ടെർമിനലിന്റെ വലുപ്പത്തിൽ രാജ്യത്ത് എട്ടാം സ്ഥാനമാണ് കണ്ണൂർ വിമാനത്താവളത്തിന്.4000 മീറ്റർ റൺവേക്കായി സ്ഥലം പൂർണ്ണമായും ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.ഇനിയും 250 ഏക്കറോളം സ്ഥലം ആവശ്യമായി വരും.റൺവേയുടെ വലിപ്പത്തിൽ രാജ്യത്തെ നാലാമത്തെ വിമാനത്താവളമായിരിക്കും കണ്ണൂർ എന്നും ബാലകിരൺ പറഞ്ഞു.വിമാനത്താവള പ്രദേശത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്നും 45 പേർക്ക് തൊഴിൽ നൽകും.ഇതിൽ 22 പേരുടെ നിയമനം നടന്നുവരുണ്ട്.മറ്റു മേഖലകയിലായി രണ്ടായിരത്തോളം തൊഴിലവസരങ്ങളും ഉണ്ടാകും. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 64 സിഐഎസ്എഫുകാരെ നിയമിച്ചു.കസ്റ്റംസിൽ 78 പേരെയും നിയമിക്കും.
ഓഖി ചുഴലിക്കാറ്റിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി
കോഴിക്കോട്:ഓഖി ചുഴലിക്കാറ്റിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കോഴിക്കോട് തീരത്തു നിന്നും കണ്ടെത്തി.ഇതോടെ ദുരിതത്തിൽ മരിച്ചവരുടെ എണ്ണം 74 ആയി.നാവിക സേനയുടെ ഐഎൻഎസ് സുഭദ്ര എന്ന കപ്പൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.വൈകുന്നേരം അഞ്ചുമണിയോടെ ഈ മൃതദേഹങ്ങൾ കരയ്‌ക്കെത്തിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.പോസ്റ്മോർട്ടത്തിനും ഡി എൻ എ ടെസ്റ്റ് നടത്തുന്നതിനുമായി ഇവ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. മൽസ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്നാണ് നാവികസേന തിരച്ചിൽ നടത്തിയത്.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു
ന്യൂഡൽഹി:രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു.എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു അധികാര കൈമാറ്റം.ഡല്‍ഹി എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുളള അധികാര രേഖ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ കൈമാറി.കോൺഗ്രസിന്റെ പതിനേഴാമത്തെ പ്രെസിഡന്റാണ് 47 കാരനായ രാഹുൽ ഗാന്ധി.പിസിസി അധ്യക്ഷന്മാർ, എഐസിസി ജനറൽ സെക്രെട്ടറിമാർ,വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.സ്ഥാനമൊഴിയുന്ന സോണിയാ ഗാന്ധിക്കും പുതിയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിഹ് ആശംസയര്‍പ്പിച്ച് സംസാരിച്ചു.അടുത്ത വര്‍ഷം അദ്യം നടക്കുന്ന എഐസിസി പ്ലീനത്തോടെ സ്ഥാനമേറ്റെടുക്കല്‍ പൂര്‍ണമാകും.
തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവനിലേറെ സ്വർണ്ണം കവർന്നു
തൃപ്പുണിത്തുറ:തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവനിലേറെ സ്വർണ്ണം കവർന്നു.ഇന്നലെ അർധരാത്രിയായിരുന്നു സംഭവം.കവർച്ച ശ്രമം തടയാനെത്തിയ ഗൃഹനാഥനെ കവർച്ച സംഘം ആക്രമിച്ചു.ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള പത്തംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ.തൃപ്പൂണിത്തുറ ഹിൽപാലസിന് സമീപം അനന്തകുമാർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്.50 പവനിലേറെ സ്വർണ്ണവും ക്രെഡിറ്റ് കാർഡുകളും പണവും മോഷണം പോയിട്ടുണ്ട്.വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന സംഘം വീട്ടുകാരെ കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്.ഇന്ന് നേരം പുലർന്ന ശേഷമാണ് സംഭവം പുറംലോകമറിയുന്നത്.ഇന്നലെ കൊച്ചി നഗരമധ്യത്തിലെ വീട്ടിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. അഞ്ചുപവനാണ് ഇവിടെ നിന്നും കവർന്നത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്;കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കും
ന്യൂഡൽഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ 25 ശതമാനം വോട്ടുകളുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയിൽ. വോട്ട് രേഖപ്പെടുത്തിയാൾക്ക് ലഭിക്കുന്ന വിവിപാറ്റ് പേപ്പറും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും ചേർത്ത് പരിശോധന നടത്തണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ഗുജറാത്ത് പിസിസി സെക്രെട്ടറി മുഹമ്മദ് ആരിഫ് രാജ്‌പുത് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത ഉറപ്പിക്കാൻ പരിശോധന അത്യാവശ്യമാണെന്നാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ ഭരത് സൊളാങ്കി വ്യക്തമാക്കിയത്. ഡിസംബർ പതിനെട്ടിനാണ് ഗുജറാത്ത്,ഹിമാചൽ പ്രദേശ് നിയമസഭകളിലെ വോട്ടെണ്ണൽ നടക്കുന്നത്.താൻ ആർക്കാണ് വോട്ട് ചെയ്തത് എന്ന് വോട്ടർമാർക്ക് വ്യക്തമാക്കുന്ന സംവിധാനമാണ് വിവിപാറ്റ്.
സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനൊരുങ്ങി സോണിയ ഗാന്ധി
ന്യൂഡൽഹി:സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനൊരുങ്ങി സോണിയ ഗാന്ധി.മകനും കോൺഗ്രസ് ഉപാധ്യക്ഷനുമായിരുന്ന രാഹുൽ ഗാന്ധിയുടെ കിരീടധാരണത്തിന്റെ തലേദിവസം ഒരു ദേശീയ മാധ്യമത്തോടാണ് സോണിയ ഇക്കാര്യം സൂചിപ്പിച്ചത്.കഴിഞ്ഞ മൂന്നു വർഷമായി രാഹുൽ ഗാന്ധി സജീവമായി പാർട്ടിയിലും രാഷ്ട്രീയത്തിലും ഇടപെടുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ തുടരാൻ കഴിയില്ലെന്നും സോണിയ വ്യക്തമാക്കി.19 വര്‍ഷക്കാലം പാര്‍ട്ടിയെ നയിച്ച ശേഷമാണ് സോണിയ പദവി കൈമാറുന്നത്. 2004ലും 2009ലും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎക്ക് അധികാരം ലഭിച്ചിട്ടും പ്രധാനമന്ത്രി പദം ഏറ്റെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു സോണിയ. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ കൂടുതല്‍ കാലം പാര്‍ട്ടിയെ നയിച്ചതും സോണിയ തന്നെയാണ്. നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള എംപിയാണ് സോണിയ ഗാന്ധി.
പടയൊരുക്കം സമാപന വേദിയിൽ ഗ്രൂപ് തിരിഞ്ഞ് ആക്രമണം;രണ്ടുപേർക്ക് കുത്തേറ്റു
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന വേദിയിൽ ഗ്രൂപ് തിരിഞ്ഞ് ആക്രമണം.ആക്രമണത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. സെക്രെട്ടെറിയേറ്റിന് മുൻപിലാണ് അക്രമം നടന്നത്.അക്രമത്തിൽ കോൺഗ്രസ് പ്രവർത്തകരായ അദേഷ്,നജീം എന്നിവർക്ക് കുത്തേറ്റു.കോൺഗ്രസ് ഐ ഗ്രൂപ്പുകാരനായ കെഎസ്‌യു സംസ്ഥാന സെക്രെട്ടറി നബീലിന്റെ നേതൃത്വത്തിൽ അക്രമിച്ചുവെന്നാണ് ആരോപണം. സംഘർഷത്തിനിടയിൽ നജീമിന്റെ ക്യാമറ തകർന്നു.ഇരുവരെയും കുത്തിയ ശേഷം നബീൽ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.കോൺഗ്രസ് പ്രവർത്തകർ സെക്രെട്ടെറിയേറ്റിനു മുൻപിൽ തമ്മിൽ തല്ലിയതിനെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ആക്രമണത്തിന് പിന്നിൽ ഗ്രൂപ് തിരിവില്ലെന്നും ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട തകർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും ഡിസിസി ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു.
ജിഷ വധക്കേസ്;പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ
കൊച്ചി:പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ.എറണാകുളം സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങൾക്ക് ജീവപര്യന്തം, പത്തുവർഷം,ഏഴുവർഷം എന്നിങ്ങനെ തടവ് അഞ്ചുലക്ഷം രൂപ പിഴ എന്നിവയും വിധിച്ചിട്ടുണ്ട്. ഐപിസി 449 വകുപ്പ് പ്രകാരം ഏഴുവർഷം കഠിന തടവും ഒപ്പം ആറുമാസം തടവും അന്യായമായി തടഞ്ഞു വെച്ചതിന് 342 വകുപ്പ് പ്രകാരം ഒരു വർഷം കഠിനതടവും പിഴയും,376 എ പ്രകാരം പത്തുവർഷം കഠിന തടവും പിഴയും,376 പ്രകാരം ബലാൽസംഘത്തിന് ജീവപര്യന്തം കഠിന തടവും പിഴയും 302 പ്രകാരം കൊലപാതകക്കുറ്റത്തിന് വധശിക്ഷയും വിധിച്ചു. വ്യത്യസ്ത വകുപ്പുകളിലായി അഞ്ചു ലക്ഷം രൂപ പിഴയും ഈടാക്കും.പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എൻ.അനിൽകുമാർ വിധി പ്രസ്താപിച്ചത്.2016 ഏപ്രിൽ 28 നായിരുന്നു പെരുമ്പാവൂർ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടിൽ വെച്ച് നിയമവിദ്യാർത്ഥിനിയായ ജിഷയെ അതിക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയത്.
കാസർകോട്ട് മോഷ്ട്ടാക്കൾ റിട്ടയേർഡ് അധ്യാപികയെ കഴുത്തറുത്തു കൊന്നു
കാസർകോഡ്:കാസർകോഡ് ചീമേനിയിൽ മോഷ്ട്ടാക്കൾ റിട്ടയേർഡ് അധ്യാപികയുടെ കഴുത്തറുത്തു കൊന്നു.പി.വി ജാനകിയാണ് മരിച്ചത്.കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടെയാണ് സംഭവം.ഇവരുടെ ഭർത്താവും റിട്ടയേർഡ് അധ്യാപകനുമായ കൃഷ്ണനും വെട്ടേറ്റിരുന്നു.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ചീമേനി പുലിയന്നൂർ സ്കൂൾ പരിസരത്തു താമസിക്കുന്ന റിട്ടയേർഡ് അധ്യാപകൻ കളത്തേര കൃഷ്ണന്റെ വീട്ടിലാണ് ഇന്നലെ രാത്രി 12.30 ഓടെ മൂന്നംഗ മോഷണസംഘമെത്തി കൊല നടത്തിയത്.മോഷ്ട്ടാക്കൾ ദമ്പതികളെ ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല,വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ,50000 രൂപ എന്നിവ കവർന്നിട്ടുണ്ട്.
ജിഷ വധക്കേസിൽ വാദം പൂർത്തിയായി;ശിക്ഷാവിധി നാളെ
കൊച്ചി:ജിഷ വധക്കേസിൽ വാദം പൂർത്തിയായി.ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.കേസിൽ തുടരന്വേഷണം വേണമെന്ന അമീറുൽ ഇസ്ലാമിന്റെ ആവശ്യം കോടതി തള്ളി.നിർഭയ കേസിനു സമാനമായ കേസാണിതെന്നു പ്രോസിക്യൂഷൻ പറഞ്ഞു.കൊലപാതകം,മാനഭംഗം,മാരകമായി മുറിവേൽപ്പിക്കൽ,വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള വകുപ്പുകൾ.ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഈ നാല് വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.കുറ്റകൃത്യങ്ങളുടെ തീവ്രത കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കേസിൽ അമീറുൽ ഇസ്ലാം നിരപരാധിയാണെന്ന് പ്രതിഭാഗം വാദിച്ചു.കേസിൽ ദൃക്‌സാക്ഷികളില്ല.ഊഹാപോഹങ്ങൾ കണക്കിലെടുത്ത് ശിക്ഷിക്കരുത്.കേസിനു പിന്നിൽ ഭരണകൂട താല്പര്യമാണെന്നും പോലീസ് അതിനൊത്ത് പ്രവർത്തിച്ചെന്നും പ്രതിഭാഗം വാദിച്ചു.