കണ്ണൂർ:20 കിലോ കഞ്ചാവുമായി രണ്ടുപേർ കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിൽ.കണ്ണൂർ സിറ്റി കാക്കട്ടകത്ത് വീട്ടിൽ റായിഷാദ്(26),ആയിക്കര ഉപ്പാരവളപ്പ് സ്വദേശി സി.സി സജീർ(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഒരാഴ്ചയിലേറെയായി ഷാഡോ പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇവർ.മാനഭംഗം,വധശ്രമം,കഞ്ചാവ് വിൽപ്പന,അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സജീർ.കഞ്ചാവ് കേസിൽ അറെസ്റ്റിലായതിനു ശേഷം പുറത്തിറങ്ങിയ ഇയാൾ അതിൽ നിന്നും പിന്മാറിയെന്ന നിലയിലാണ് പിന്നീട് പെരുമാറിയത്.എന്നാൽ ഇയാൾ ബ്രൗൺ ഷുഗർ വില്പനയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.ഇതിനെ തുടർന്ന് ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.ഈ മാസം തന്നെ ഇയാൾ രണ്ടു തവണ കണ്ണൂരിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ട്.ഓരോ തവണയും 30-40 കിലോ കഞ്ചാവുവരെയാണ് ഇയാൾ കൊണ്ടുവരുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ കണ്ണൂരിൽ ഇല്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.ഇയാൾ സ്വന്തം കാറിൽ ആന്ത്രയിലേക്ക് പോയിട്ടുണ്ടെന്ന വിവരം പൊലീസിന് എക്‌സൈസ് സംഘത്തിനും ലഭിച്ചു.എക്‌സൈസ് സംഘം തന്റെ വീടിന് പരിസരത്തുണ്ടെന്ന വിവരം സജീർ അറിഞ്ഞു.ഇതോടെ ആന്ത്രയിൽ നിന്നും ഇയാൾ കണ്ണൂരിലേക്ക് വരാതെ ബംഗളൂരുവിലേക്ക് പോയി.കയ്യിലുണ്ടായിരുന്ന 35 കിലോ കഞ്ചാവിൽ 15 കിലോ ഇയാൾ ബംഗളൂരുവിൽ വിറ്റു.പോലീസ് പരിശോധന കർശനമാണെന്നറിഞ്ഞ ഇയാൾ രണ്ടു മൂന്നു ദിവസം കൂടി ബെംഗളൂരുവിൽ തങ്ങി കാർ അവിടെയുള്ള സുഹൃത്തിനെ ഏൽപ്പിച്ച് ബസ്സിൽ കണ്ണൂരിൽ എത്തുകയായിരുന്നു. സജീറിനെ പിടിക്കാൻ ജില്ലാ പോലീസ് പ്രത്യേക ടീമിനെ നിയോഗിക്കുകയും ഇവർ രണ്ട് ടീമുകളായി ആയിക്കരയിലും താവക്കരയിലും നിരീക്ഷണം നടത്തുകയുമായിരുന്നു.ഇതിനിടെ ബുധനാഴ്ച വൈകിട്ട് നാലരയോടെ താവക്കര പുതിയ ബസ്സ്റ്റാൻഡിൽ ബസ്സിറങ്ങിയ സജീറിനെയും റായിഷാദിനെയും ഷാഡോ പോലീസ് പിടികൂടി.പിന്നീട് ടൌൺ എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.
ഇനി മുതൽ പോസ്റ്റ് ഓഫീസുകൾ വഴിയും ആധാർ എടുക്കാം
തിരുവനന്തപുരം:ആധാർ എടുക്കുന്നതിനുള്ള സൗകര്യമൊരുക്കി സംസ്ഥാനത്തെ പത്ത് പോസ്റ്റ് ഓഫീസുകൾ.പ്രധാന നഗരങ്ങളിലെ പോസ്റ്റ് ഓഫീസുകളിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.നിലവിൽ സംസ്ഥാനത്തെ 109 പോസ്റ്റ് ഓഫീസുകളിൽ ആധാറിലെ വിവരങ്ങൾ തിരുത്തുന്നതിനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ 10 പ്രധാന പോസ്റ്റ് ഓഫീസുകളിൽ നിലവിൽ ആധാർ സേവനം ലഭ്യമാണ്.വൈകാതെ കേരളത്തിലെ 1040 പോസ്റ്റ് ഓഫീസുകളിൽ പൂർണ്ണ തോതിൽ ആധാർ സേവനം എത്തിക്കാനാണ് തപാൽ വകുപ്പിന്റെ തീരുമാനം. പുതുതായി ആധാർ എടുക്കുന്നതിന് 50 രൂപയാണ് ചാർജ്.ആധാറിലെ വിവരങ്ങൾ തിരുത്തുന്നതിന് 25 രൂപയും സർവീസ് ചാർജ് നൽകണം.അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ സേവനങ്ങൾ നൽകുന്നതിലെ അപര്യാപ്തത ബോധ്യപ്പെട്ടതിനെ തുടർന്നാണ് പോസ്റ്റ് ഓഫീസുകൾ വഴിയും സേവനങ്ങൾ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ഓഖി ദുരന്തം;രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
കാസർഗോഡ്: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി.കാസർഗോട്ടുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നും കാസർകോഡ് തീരത്തു നിന്നുമാണ് ഇവ കണ്ടെത്തിയത്.മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ബേപ്പൂരിൽനിന്നു തെരച്ചിലിനു പോയ മത്സ്യത്തൊഴിലാളികളാണ് കാസർകോഡ് തീരത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 75 ആയി.കഴിഞ്ഞ ദിവസം കണ്ണൂർ തീരത്ത് നിന്നും മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു.കാണാതായവരെ കണ്ടെത്തുന്നതിനായി സർക്കാരിന്റെ നിർദേശപ്രകാരം തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.ക്രിസ്തുമസിന് മുൻപ് കടലിൽ കാണാതായവരെയെല്ലാം കരയ്‌ക്കെത്തിക്കുമെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അറിയിച്ചിരിക്കുന്നത്.
വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചു
ന്യൂഡൽഹി:ജെഡിയു സംസ്ഥാന ഘടകം നേതാവ് എം.പി വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചു.ദേശീയ നേതൃത്വം എൻ ഡി യിലേക്ക് ചുവടുമാറ്റിയതോടെയാണ് വീരേന്ദ്ര കുമാർ രാജിവെച്ചത്.രാജിക്കത്ത് രാജ്യസഭാധ്യക്ഷന് കൈമാറി.ബീഹാറിലെ മഹാസഖ്യം ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെഡിയു എൻഡിഎയിൽ എത്തിയത്. ബന്ധത്തെ എതിർത്ത ശരത് യാദവിന്റെ രാജ്യസഭാംഗത്വം പാർട്ടി റദ്ദാക്കുകയും പാർട്ടി ചിഹ്നം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ആ സമയത്ത് വീരേന്ദ്രകുമാറിന്റെ കാര്യത്തിൽ നിലപാട് എടുത്തിരുന്നില്ല.എന്നാൽ നിതീഷ് കുമാറിന്റെ ഔദാര്യത്തിൽ തനിക്ക് എംപി സ്ഥാനം വേണ്ടെന്നു അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
കതിരൂരിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു
കൂത്തുപറമ്പ്:കതിരൂരിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു.പൊന്ന്യം മണ്ഡൽ കാര്യവാഹകനായ കുറുവാങ്കണ്ടി പ്രവീണിനാണ്(33) വെട്ടേറ്റത്.ഇന്നലെ രാത്രി ഏഴുമണിയോട് കൂടി പുല്യോട് സി.എച് നഗറിനടുത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.തലയ്ക്കും ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാം,കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്റ്റർ ജോഷി ജോൺ,കതിരൂർ സബ് ഇൻസ്പെക്റ്റർ സി.ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.വെട്ടേറ്റ പ്രവീൺ നേരത്തെ രാഷ്ട്രീയ ആക്രമണ കേസുകളിൽ പ്രതിയാണെന്ന് കതിരൂർ പോലീസ് പറഞ്ഞു.
സോളാർ കേസ്;സരിതയുടെ കത്ത് ചർച്ചചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്
കൊച്ചി:സോളാർ കേസുമായി ബന്ധപ്പെട്ട് സരിത നായർ അന്വേഷണ സംഘത്തിന് കൈമാറിയ കത്തിലെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി.ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.രണ്ടുമാസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങൾക്കും വിലക്ക് ബാധകമാണ്.സോളാർ കമ്മീഷൻ റിപ്പോർട്ടിലെ തുടർനടപടികൾ റദ്ധാക്കണമെന്നും സരിതയുടെ കത്തിലെ അപകീർത്തികരമായ പരാമർശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി ഹർജി സമർപ്പിച്ചത്.അതേസമയം സോളാർ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരായ അന്വേഷണമോ മറ്റു നടപടികളോ സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല.നേരത്തേ, ഹർജി പരിഗണിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി വിമർശിച്ചിരുന്നു. സോളാർ ജൂഡീഷൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമാണെന്നും വിചാരണയ്ക്കുമുന്പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഐഎസ് റിക്രൂട്ട്മെന്റ്;പണം എത്തുന്നത് ഗൾഫിൽ നിന്നും
കണ്ണൂർ:ഭീകര സംഘടനയായ ഐഎസിന്‍റെ കേരളത്തിലെ റിക്രൂട്ട്മെന്‍റുകളുമായി ബന്ധപ്പെട്ട് ആവശ്യമായ പണം സമാഹരിച്ചത് കണ്ണൂർ സ്വദേശിയുടെ നേതൃത്വത്തിൽ ഗൾഫ് കേന്ദ്രീകരിച്ചാണെന്ന് ഡിവൈഎസ്പി പി.പി. സദാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.ഐഎസ് പ്രവർത്തകനായ പാപ്പിനിശേരി സ്വദേശി തസ്‌ലിം ഇടനിലക്കാരനായാണ് പ്രധാനമായും ഫണ്ട് ശേഖരിച്ചത്. നേരത്തെ കണ്ണൂരിലടക്കം സിറിയയിലേക്ക് ഐഎസിൽ ചേരാൻ പോയവർക്ക് ധനസഹയം തസ്‌ലിം മുഖേനയായിരുന്നു നൽകിയിരുന്നത്. കണ്ണൂരിൽ അറസ്റ്റിലായ ചക്കരക്കൽ സ്വദേശി മിഥ്ലാജ് എന്നയാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മുഖേനയാണ് പണം കൈമാറിയിരുന്നത്.സംഘടനയിലുള്ള മറ്റുള്ളവർക്കും പണം കൈമാറിയെന്നാണ് നിഗമനം.എന്നാൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന തസ്‌ലിമിന് ഇത്തരത്തിൽ പണം നൽകി സഹായിക്കാനുള്ള ശേഷിയില്ലെന്ന അനുമാനമാണ് അന്വേഷണസംഘത്തെ നയിച്ചത്. ഗൾഫിൽനിന്ന് തസ്‌ലിം പണപ്പിരിവ് നടത്തിയിരുന്നെന്ന് ആധികാരികമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. യുഎഇയിൽ കോർക്ക് ഖാൻ എന്ന പോലീസ് സ്റ്റേഷൻ പരിധിയിൽ തസ്‌ലിം നാട്ടിലെ പള്ളിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയതിന് യുഎഇയിൽ കേസും നിലവിലുണ്ട്.നേരത്തെ ഡൽഹിയിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷാജഹാന്‍റെ ഉമ്മയിൽനിന്നും മിഥ്ലാജ് ഒരു ലക്ഷം രൂപ വാങ്ങിയതായി കണ്ണൂരിൽ അറസ്റ്റിലായ ഐഎസ് പ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. തൊട്ടടുത്ത ദിവസം ഈ തുക ഗൾഫിൽനിന്ന് സിറിയയിലേക്ക് കടന്നവർക്ക് കൈമാറിയതായി മൊഴിയുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരം സന്ദർശിക്കും.ഓഖി ദുരിത ബാധിതരെ സന്ദർശിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.ലക്ഷദ്വീപിൽ നിന്നും ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന പ്രധാനമന്ത്രി 1.50 ഓടെ തിരുവനന്തപുരത്തെത്തും.ഇവിടെ നിന്നും ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പോകും.അവിടെ നിന്നും മടങ്ങിയെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം 4.20 ന് റോഡുമാർഗം പൂന്തുറയിലേക്ക് പോകും.നേരത്തെ പ്രതിഷേധം കണക്കിലെടുത്ത് തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കില്ല എന്ന് തീരുമാനിച്ചിരുന്നെങ്കിലും ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ച് 10 മിനിറ്റ് പൂന്തുറ സന്ദർശിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുകയായിരുന്നു. പൂന്തുറ സെന്റ് തോമസ് സ്കൂളിൽ 4.40 മുതൽ 5 മണിവരെ അദ്ദേഹം ഓഖി ദുരിതബാധിതരെ കാണും അവിടെ നിന്നും വൈകുന്നേരം 5.30 തോടെ തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി 6.15 വരെ ഓഖി ദുരന്തം വിലയിരുത്തുന്ന യോഗത്തിൽ പങ്കെടുക്കും.6.35 ന് തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തി 6.40 തോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ വൈകുന്നേരം നാലുമണി മുതൽ എട്ടുമണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്തിൽ ബിജെപി അധികാരത്തിലേക്ക്
ഗുജറാത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; ബിജെപിക്ക് ലീഡ്
അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യ ഫല സൂചനകൾ വരുമ്പോൾ ഭരണകക്ഷിയായ ബിജെപി മുന്നിട്ട് നിൽക്കുകയാണ്.കേവല ഭൂരിപക്ഷം ലഭിക്കുന്നതിന് 92 സീറ്റുകൾ വേണമെന്നിരിക്കെ 96 ഇടങ്ങളിൽ ബിജെപി മുന്നേറുകയാണ്.എക്സിറ്റ് പോളുകൾ ബിജെപിയുടെ വിജയമാണ് പ്രവചിച്ചിരുന്നതെങ്കിലും ബിജെപിയുടെ പല മേഖലകളിലും കോൺഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.ഹിമാചൽ പ്രദേശിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും ബിജെപി തന്നെയാണ് അവിടെയും മുന്നിട്ട് നിൽക്കുന്നത്.40 സീറ്റിൽ ബിജെപിയും 24 സീറ്റിൽ കോൺഗ്രസ്സും മുന്നേറുകയാണ്. Read more