മട്ടന്നൂർ:മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.ഇരിട്ടി ഗവ.ഹോമിയോ ആശുപത്രിയിലെ ഡോക്റ്റർ സുധീർ,ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്.അയ്യല്ലൂരിൽ വായനശാലയിൽ ഇരിക്കുകയായിരുന്ന ഇവരെ അക്രമി സംഘം വെട്ടുകയായിരുന്നു. ശ്രീജിത്തിന്റെ ദേഹത്ത് ഇരുപതിലധികം വെട്ടേറ്റിട്ടുണ്ട്. സുധീറിന്റെ കൈകാലുകൾക്കും തലയ്ക്കുമാണ് വെട്ടേറ്റത്.ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ആഴ്ച മാലൂരിൽ ഉണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നാണ് സൂചന.അക്രമത്തിനു പിന്നിൽ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് ഇരിട്ടി,മട്ടന്നൂർ നഗരസഭകളിലും കൂടാളി,കീഴല്ലൂർ,തില്ലങ്കേരി,മാലൂർ എന്നീ പഞ്ചായത്തുകളിലും സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.
യു.പിയിൽ ട്രക്ക് സ്കൂൾ ബസിലിടിച്ച് നിരവധിപേർക്ക് പരിക്ക്
ലക്‌നൗ:യു.പിയിൽ ട്രക്ക് സ്കൂൾ ബസിലിടിച്ച് 12 കുട്ടികൾക്ക് പരിക്ക്.അമിത വേഗതയിലെത്തിയ ട്രക്ക് സ്കൂൾബസിനു പിന്നിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റ കുട്ടികളിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. മെയിൻപൂരിലുള്ള ബാബ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്.അപകടം നടന്ന സമയത്തു നാല്പതിലേറെ കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നു.ക്രിസ്മസ് ആഘോഷം കഴിഞ്ഞ ശേഷം കുട്ടികളെ തിരികെ വീട്ടിലെത്തിക്കാൻ പോകവെയാണ് അപകടം നടന്നത്.
ഇരിട്ടിയിൽ രണ്ടുപേരിൽ നിന്നായി ഒരുകോടി രൂപയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി
ഇരിട്ടി:എക്‌സൈസ് സംഘം വീരാജ്പേട്ട അന്തർസംസ്ഥാനപാതയിൽ നടത്തിയ വാഹനപരിശോധനയിൽ രണ്ടുപേരിൽ നിന്നായി ഒരുകോടി രൂപയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി.കൂട്ടുപുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്നും കാറിൽ വരികയായിരുന്ന പെരിങ്ങത്തൂർ സൗദേശി മുഹമ്മദിൽ നിന്നുമാണ് ഒരുകോടി അഞ്ചുലക്ഷം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയത്.കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു പണം.ഇയാളെ എക്‌സൈസ് സംഘം ഇരിട്ടി പൊലീസിന് കൈമാറി.ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവാണ് പിടികൂടിയത്.സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി പി.മുബഷീറിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ ചാക്കിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കഞ്ചാവ് മലപ്പുറത്ത് എത്തിക്കാനായിരുന്നു മുബഷീറിന് നിർദേശം ലഭിച്ചിരുന്നത്.ബെംഗളൂരുവിൽ നിന്ന് എൻജിനീയറിങ് വിദ്യാർത്ഥിയാണ് കഞ്ചാവ് കൈമാറിയതെന്ന് മുബഷീർ പറഞ്ഞു.കഞ്ചാവ് മലപ്പുറത്ത് എത്തിച്ചാൽ കിലോയ്ക്ക് നാലായിരം രൂപവെച്ച് ലഭിക്കുമെന്നും ഇയാൾ എക്‌സൈസ് സംഘത്തോട് പറഞ്ഞു.
ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പ്;എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി ദിനകരന് വിജയം
ചെന്നൈ: ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ വിമത സ്ഥാനാർഥി ടി.ടി.വി.ദിനകരനു വൻവിജയം. 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. ടി.ടി.വി.ദിനകരന് 89,103 വോട്ടുകളാണ് ലഭിച്ചത്. എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം സ്ഥാനാർഥിയും പാർട്ടി പ്രസീഡിയം ചെയർമാനുമായ ഇ. മധുസൂദനന് 48306 വോട്ടുകളും ഡിഎംകെ സ്ഥാനാർഥി മരുത് ഗണേഷിന് 24,075 വോട്ടുകളുമാണ് ലഭിച്ചത്.ബിജെപി സ്ഥാനാർഥി കരു നാഗരാജ് നോട്ടയ്ക്കും പിന്നിലായി.നേരത്തെ, വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് എഐഎഡിഎംകെ പ്രവർത്തകരും ദിനകരൻ അനുകൂലികളും തമ്മിൽ സംഘർഷം ഉടലെടുത്തതോടെ വോട്ടെടുപ്പ് തത്കാലത്തേക്കു നിർത്തിയിരുന്നു. എഐഎഡിഎംകെ വിമത സ്ഥാനാർഥിയായി മത്സരിച്ച ദിനകരന്‍റെ ലീഡ് 4500 കവിഞ്ഞതോടെയാണ് വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് സംഘർഷം ഉടലെടുത്തത്.
ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ തുടങ്ങി
ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്ക് ആർ.കെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.ആദ്യഫലം അറിവായപ്പോൾ 1891 വോട്ടുമായി ടി.ടി.വി ദിനകരനാണ് ലീഡ് ചെയ്യുന്നത്. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി മധുസൂദനനാണ് രണ്ടാം സ്ഥാനത്ത്. ഡിഎംകെയുടെ മരുത് ഗണേഷാണ് മൂന്നാം സ്ഥാനത്ത്. പത്തുമണിയോടുകൂടി അന്തിമഫലം അറിയാനാകും.
ദിലീപിന്റെ ഹർജിയിൽ വിധിപറയുന്നത് ജനുവരി 9 ലേക്ക് മാറ്റി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ ചോർന്നു എന്നാരോപിച്ച് ദിലീപ് നൽകിയ ഹർജിയിൽ വിധി പറയുന്നത് ജനുവരി 9 ലേക്ക് മാറ്റി.അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഫയലിൽ സ്വീകരിക്കും മുന്പ് കുറ്റപത്രം ചോർന്നതിനാൽ കുറ്റപത്രം റദ്ദാക്കണമെന്നുമാണ് ദിലീപിന്‍റെ ആവശ്യം.എന്നാൽ, അന്വേഷണ സംഘത്തിന്‍റെ പക്കൽ നിന്നും കുറ്റപത്രം ചോർന്നിട്ടില്ലെന്നും, വിവരങ്ങൾ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്.അതോടൊപ്പം കുറ്റപത്രത്തിലെ മൊഴികൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
രാജസ്ഥാൻ ബസ്സപകടം;മരണം 32 ആയി
ജയ്‌പൂർ:രാജസ്ഥാനിലെ സവായ് മധേപൂരിലുണ്ടായ ബസ്സപകടത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി.നിയന്ത്രംവിട്ട ബസ്സ് പാലത്തിന്റെ കൈവരി തകർത്ത് നദിയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്.ബസ്സിൽ അറുപതിലധികം യാത്രക്കാർ ഉണ്ടായിരുന്നു.ബസ് ഓടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത കണ്ടക്റ്ററാണെന്നു ആരോപണമുണ്ട്. അമിതവേഗതയിലായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിതകർത്ത് നദിയിൽ പതിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ള തീർത്ഥാടകരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
നടിയെ ആക്രമിച്ച കേസ്:കുറ്റപത്രം ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ വിധി ഇന്ന്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ ഇന്ന് വിധി പറയും.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.കേസിൽ വാദം നേരത്തെ പൂർത്തിയായിരുന്നു.കുറ്റപത്രം റദ്ദാക്കണമെന്നാണവശ്യപ്പെട്ടാണ് ദിലീപ് പരാതി നൽകിയിരിക്കുന്നത്.കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുന്പ് തന്നെ പോലീസ് അതിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നാണ് ദിലീപിന്റെ പരാതി. അതേസമയം കുറ്റപത്രം ചോർന്നതിൽ പൊലീസിന് പരാതിയില്ലെന്നും പ്രതിഭാഗം തന്നെയാണ് കുറ്റപത്രം ചോർത്തി നൽകിയതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പന്ത്രണ്ട് പ്രതികൾക്കെതിരായുള്ള കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുന്നതിന് തൊട്ട് മുൻപാണ് ചോർന്നത്.കോടതി പരിശോധിച്ച് അംഗീകരിക്കുന്നതിന് മുൻപായിരുന്നു ഇത്.
കേരള,ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനു സാധ്യത;ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്
കൊച്ചി:അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളാ-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.കടലിൽ ശക്തമായ തിരമാലകളുണ്ടാകാനും സാധ്യതയുണ്ട്. ഇതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
തലശ്ശേരിയിൽ ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
തലശ്ശേരി:തലശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റു.പാട്യം പി.കെ.ഹൗസിൽ പ്രദീപന്റെയും ഷീബയുടേയും മകൻ പ്രണവാണ് മരിച്ചത്.പരിക്കേറ്റ പത്തായക്കുന്ന് കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ ഷിനോദിന്റെ മകൻ നവരംഗി (15)നെ കോഴിക്കോട് മെഡിക്കൽ കോളേജിലും പത്തായക്കുന്ന് കണ്ട്യൻഹൗസിൽ പുരുഷുവിന്റെ മകൻ നിഖിലി (16) നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലശ്ശേരി കൂത്തുപറമ്പ് റോഡിൽ കോട്ടയംപൊയിലിന് സമീപം കുന്നിനുമീത്തൽ വളവിൽ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആണ് അപകടം നടന്നത്.വളവിൽ നിന്ന് നിയന്ത്രണം വിട്ട് റോഡിന്റെ അരുകിലെ സ്ലാബിൽ തട്ടി മറഞ്ഞ് തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു.വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ പ്രണവ് സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു.അപകടം നടന്ന കുന്നിനുമീത്തൽ വളവ് ഇറക്കത്തോടുകൂടിയുള്ളതാണ്. അശാസ്ത്രീയമായ രീതിയിലാണ് റോഡ് പണിതിരിക്കുന്നതെന്നും ഇത് അപകടത്തിന് കാരണമാവുമെന്നും കെ.എസ്.ടി.പി.അധികൃതരോട് ഡ്രൈവർമാരും നാട്ടുകാരും പറഞ്ഞിരുന്നെങ്കിലും കെ.എസ്.ടി.പി.അധികൃതർ ചെവിക്കോണ്ടിട്ടില്ലെന്ന പരാതിയുണ്ട്.