ന്യൂഡൽഹി:തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ദേശീയഗാനം വേണമോ വേണ്ടയോ എന്നത് ഇനി തീയറ്ററുകൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് തീയേറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന നിയമം നിലവിൽ വന്നത്.സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനകം മാർഗ്ഗരേഖയുണ്ടാക്കാൻ വിവിധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.മാർഗ നിർദേശങ്ങൾ രൂപീകരിച്ചാൽ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകി.ജൂൺ അഞ്ചിനകം ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ലഭിക്കും. അതിന്റെ അടിസ്ഥാനത്തിൽ ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നത് തടയുന്നതിനുള്ള നിയമത്തിൽ മാറ്റം വരുത്തും.അതുവരെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.
മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു മരണം
മലപ്പുറം:മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം.പത്തിലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.മണിമൂളി സി.കെ.എച്.എസ്.എസ്സിലെ വിദ്യാർത്ഥികളാണ് മരിച്ചത്.നാട്ടുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.വഴിക്കടവിന് സമീപം മണിമൂഴി ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.ചുരമിറങ്ങി വരികയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. രണ്ടു വിദ്യാർത്ഥികളും സംഭസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
ഓഖി ദുരന്തം;ഇനിയും തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ ഇനിയും തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സർക്കാർ തീരുമാനം.ജനുവരി 22 വരെ ഈ മൃതദേഹങ്ങള്‍ സൂക്ഷിക്കും. കാണാതായവരുടെ ബന്ധുക്കള്‍ ജനുവരി 15ന് മുമ്പ് ഡി എന്‍ എ പരിശോധനക്ക് തയ്യാറാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.ഓഖി ദുരന്തത്തിനിരയായവരില്‍ 34 പേരുടെ മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനാകാതെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിട്ടുള്ളത്.ഇതിനകം തന്നെ ജീര്‍ണിച്ച നിലയിലുള്ള മൃതദേഹങ്ങള്‍ ഇനിയും സൂക്ഷിക്കാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ച സാഹചര്യത്തിലാണ് ഡി എന്‍ എ പരിശോധനക്ക് സര്‍ക്കാര്‍ അവസാന തീയതി പ്രഖ്യാപിച്ചത്. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയിലാണ് ഡി എന്‍ എ ടെസ്റ്റ് നടത്തുക. കാണാതായവരുടെ ബന്ധുക്കള്‍ ജനുവരി 15നകം ഇവിടെയെത്തി പരിശോധനക്ക് തയ്യാറാകണം. ജനുവരി 22നകം ഡി എന്‍ എ ഒത്തുനോക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കും. ഡി എന്‍ എ ചേരുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അല്ലാത്തവ നിയമപ്രകാരം മറവുചെയ്യുമെന്നും സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു.
ധർമ്മടത്ത് ആർഎസ്എസ് സേവാ കേന്ദ്രത്തിന് നേരെ ബോംബേറ്
ധർമടം:സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന ധർമ്മടത്ത് വീണ്ടും ആക്രമണം. ഇന്നലെ അർധരാത്രിയോടെ ആർഎസ്എസ് സേവാ കേന്ദ്രത്തിനു നേരെ ബോംബേറുണ്ടായി.ധര്‍മടം സത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്‍എസ്‌എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ സ്ഥാപനത്തിന്‍റെ ബോര്‍ഡും കൈവരികളും തകര്‍ന്നിട്ടുണ്ട്.അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ആര്‍എസ്‌എസ് ആരോപിച്ചു.ശനിയാഴ്ച രാത്രി സിപിഎം ഓഫീസിനുനേരേ അക്രമം നടന്നിരുന്നു.ഇതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രി ആര്‍എസ്‌എസ് സേവാകേന്ദ്രത്തിനും നേരേ ബോബാക്രമണം നടന്നത്. ധര്‍മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ബെംഗളൂരുവിലെ ബാറിലുണ്ടായ അഗ്നിബാധയിൽ അഞ്ചു മരണം
ബെംഗളൂരു:ബെംഗളൂരുവിലെ ബാർ റെസ്റ്റോറന്റിലുണ്ടായ വൻ അഗ്നിബാധയിൽ അഞ്ചു ബാർ ജീവനക്കാർ മരിച്ചു.കലാശിപ്പാളയത്തെ കൈലാഷ് ബാർ റെസ്റ്റോറന്റിലാണ് ഇന്ന് പുലർച്ചെ തീപിടുത്തമുണ്ടായത്.കെ.ആർ മാർക്കറ്റിനു സമീപത്താണ് ബാർ പ്രവർത്തിക്കുന്നത്.തുംകൂർ സ്വദേശികളായ പ്രസാദ്(20),സ്വാമി(23),മഹേഷ്(35),മഞ്ജുനാഥ്(45),മാണ്ട്യ സ്വദേശിനിയായ കീർത്തി(24) എന്നിവരാണ് മരിച്ചത്.പുലർച്ചെ 2.30 ഓടെയാണ് റെസ്റ്റോറന്റിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന സ്ഥലത്തി തീയണച്ചു.അതിനു ശേഷം നടത്തിയ പരിശോധനയിലാണ് അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡൽഹിയിൽ വാഹനാപകടത്തിൽ നാല് ഭാരദ്വഹന താരങ്ങൾ മരിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഉണ്ടായ വാഹനാപകടത്തിൽ നാല് ഭാരദ്വഹന താരങ്ങൾ മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹി-ചണ്ഡീഗഡ് ദേശീയപാതയിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട കാർ വഴിയരികിലെ തൂണിൽ ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുകൾഭാഗം പൂർണ്ണമായും തകർന്നു.ഡൽഹിയിൽ നിന്നും പാനിപ്പത്തിലേക്ക് പോവുകയായിരുന്നു ആറുപേരും.പരിക്കേറ്റ രണ്ടുപേരെ ഡൽഹി ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാരദ്വഹന ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനായ സാക്ഷം യാദവും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. അമിത വേഗതയിലായിരുന്നു കാറെന്ന് പോലീസ് പറഞ്ഞു.
കാലിത്തീറ്റ കുംഭകോണം;ലാലുവിന് മൂന്നരവർഷം തടവ്
റാഞ്ചി:കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും.റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ശിക്ഷ വിധിച്ചത്.കൂട്ടുപ്രതിയായ ജഗദീഷ് ശർമയ്ക്ക് ഏഴുവർഷത്തെ തടവും 10 ലക്ഷം രൂപയുമാണ് ശിക്ഷ.കേസിലെ മറ്റു പ്രതികളായ ഫൂൽ ചന്ദ്,മഹേഷ് പ്രസാദ്,ബേക്ക് ജൂലിയസ്,സുനിൽ കുമാർ,സുശീൽ കുമാർ,സുധീർ കുമാർ,രാജാറാം എന്നിവർക്കും കോടതി മൂന്നര വർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. ലാലുവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്. ലാലു ഉൾപ്പെടെ 16 പേർ കേസിൽ കുറ്റക്കാരണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം കേസിലെ അഞ്ചു പ്രതികളെ കോടതി വെറുതെവിട്ടു.കഴിഞ്ഞ ഡിസംബര്‍ 23നാണ് ലാലു പ്രസാദ് യാദവ് ഈ കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയത്. ഇതിന് ശേഷം ബിര്‍സ മുണ്ട ജയിലില്‍ തടവിലാണ് ലാലു.കഴിഞ്ഞ രണ്ട് ദിവസവും അഭിഭാഷകരുടെ നിസഹരണം മൂലം ശിക്ഷവിധിയിലെ വാദം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് വീഡിയോ കോണ്‍ഫെറന്‍സിങ് സംവിധാനം വഴിയായിരുന്നു വാദം നടത്തിയത്.
ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്.അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപറ്റിയെന്ന പരാതിയിലാണ് അന്വേഷണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്.ചികിത്സാ റീ ഇമ്പേഴ്സമെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നാണ് സുരേന്ദ്രന്റെ പരാതിയിലുള്ളത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല.എന്നാൽ ഇതെല്ലം നിഷേധിച്ചു മന്ത്രി രംഗത്തെത്തി.മുൻമുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാം പിന്തുടരുന്ന രീതിതന്നെയാണ് താനും പാലിച്ചതെന്നും മന്ത്രിയെന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയോ റീ ഇമ്പേഴ്സ്മെന്റ് നേടുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തുടർചികിത്സയ്ക്ക് മാത്രമാണ് ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ പോയതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവം ഉൽഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തില്ല; പകരം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉൽഘാടനം നിർവഹിക്കും
തൃശൂർ:സംസ്ഥാന സ്കൂൾ കലോത്സവം ഉൽഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല.സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനാലാണ് ഉൽഘാടനത്തിനു എത്താൻ സാധിക്കാത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.മുഖ്യമന്ത്രിയുടെ അഭാവത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോത്സവം ഉൽഘാടനം ചെയ്യും.അൻപത്തിയെട്ടാമത് സ്കൂൾ കലോത്സവത്തിനാണ് ഇന്ന് തൃശ്ശൂരിൽ തിരി തെളിയുന്നത്.58 കലാധ്യാപകർ ആലപിക്കുന്ന സ്വാഗത ഗാനത്തോടെയാണ് ഉൽഘാടന ചടങ്ങുകൾ ആരംഭിക്കുക.8954 പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കാനെത്തുന്നത്. ആദ്യദിനത്തിൽ 21 വേദികളിലായി നാല്പതോളം ഇനങ്ങളിൽ മത്സരം നടക്കും.കലോത്സവ മാന്വൽ പരിഷ്‌ക്കരിച്ചതിനു ശേഷമുള്ള ആദ്യകലോത്സവമാണ് ഇത്തവണത്തേത്. പങ്കെടുക്കുന്നവർക്ക് ഇൻഷുറൻസ്,എല്ലാ നിലയിലും 80 ശതമാനം മാർക്ക് നേടുന്നവർക്ക് എ ഗ്രെയ്‌ഡ്,എല്ലാവർക്കും ട്രോഫി,എന്നിവ ഇത്തവണത്തെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. ആർഭാടമൊഴിവാക്കി സർഗാത്മകതയ്ക്ക് മുൻതൂക്കം നൽകിയാണ് ഇത്തവണ കലോത്സവം അരങ്ങേറുക.
കുറ്റിപ്പുറം പാലത്തിന് താഴെ നിന്നും ബോംബുകൾ കണ്ടെത്തി
മലപ്പുറം:കുറ്റിപ്പുറം ഭാരതപ്പുഴ പാലത്തിനു താഴെ നിന്നും ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി.സൈന്യം ഉപയോഗിക്കുന്ന മൈന്‍ വിഭാഗത്തില്‍ പെട്ട സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് സ്ഫോടക വസ്തുക്കൾ പ്രദേശവാസിയുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ചിത്രങ്ങള്‍ സഹിതം പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു.ബാഗിലും മണലിലുമായാണ് ഇവ കണ്ടെത്തിയത്. പോലീസെത്തി സ്ഫോടകവസ്തുക്കൾ മലപ്പുറം എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.ഇവ പരിശോധിക്കുന്നതിനും നിർവീര്യമാക്കുന്നതിനുമായി സൈനിക ഉദ്യോഗസ്ഥർ ക്യാമ്പിലെത്തുമെന്നു പോലീസ് അറിയിച്ചു. തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലം ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധിച്ചു. മലപ്പുറം എസ്.പി.ദേബേഷ് കുമാർ ബഹ്റക്കാണ് അന്വേഷണ ചുമതല.