കൊച്ചി:നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ നിന്നും എടുത്തതാണെന്ന വാദവുമായി ദിലീപ് കോടതിയിൽ.കേസിലെ കുറ്റപത്രം ചോദ്യം ചെയ്ത് ദിലീപ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ആദ്യ കുറ്റപത്രത്തിൽ നിന്നും വ്യത്യസ്തമാണ് അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച വീഡിയോയിലുള്ള ശബ്ദവും ദൃശ്യവും പ്രോസിക്യൂഷൻ പറഞ്ഞതിന് വിപരീതമാണ്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ട്.ഈ മെമ്മറി കാർഡിലെ സ്ത്രീശബ്ദത്തെ പറ്റിയും ദിലീപ് പരാതിപ്പെടുന്നുണ്ട്. വീഡിയോയിലുള്ള സ്ത്രീശബ്ദം ഒഴിവാക്കി മെമ്മറി കാർഡിൽ തിരിമറി നടത്താനുള്ള ശ്രമം നടന്നിട്ടുണ്ട്.ചില സമയങ്ങളിൽ ഈ സ്ത്രീ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ട്.ചില നിർദേശങ്ങളാണ് സ്ത്രീ നൽകുന്നത്.പൊലീസിന് ഇഷ്ട്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങുന്ന മെമ്മറി കാർഡാണ് കോടതിയിൽ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.കഴിഞ്ഞ മാർച്ചിലാണ് പോലീസ് ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകൾ എടുത്തത്.വീഡിയോയിൽ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാൻ വേണ്ടിയായിരുന്നു ഇത്.ഇതിന്റെ റിസൾട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപിന്റെ പരാതിയിൽ പറയുന്നു.
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതൽ അനിശ്ചിതകാല ബസ് സമരം
തിരുവനന്തപുരം:സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതൽ അനശ്ചിതകാല സ്വകാര്യ ബസ് സമരം.നിരക്കു വർധന ആവശ്യപ്പെട്ടാണ് സമരം.മിനിമം ചാർജ് പത്തുരൂപയാക്കണമെന്നാണ് ആവശ്യം.കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.2014ന് ശേഷം ബസ് ചാർജ് വർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ അടിയന്തരമായി നിരക്ക് വർധിപ്പിക്കണമെന്നും ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ,ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
തിരുവനന്തപുരം:കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവർത്തകനും ബിജെപി പ്രവർത്തകനും വെട്ടേറ്റു.ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഡിവൈഎഫ്ഐ കാരക്കോണം യുണിറ്റ് ജോയിന്റ് സെക്രെട്ടറിയായ കാരക്കോണം സ്വദേശി അശ്വിന് വെട്ടേറ്റത്.ജോലികഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് ആക്രമണം നടന്നത്. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.ഇതിനു പിന്നാലെ രാത്രി പന്ത്രണ്ടു മണിയോടെ ബിജെപി പ്രവർത്തകനായ തോലടി സ്വദേശി സതികുമാറിനും വെട്ടേറ്റു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതികുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം സെക്രെട്ടറിയേറ്റിനു മുൻപിൽ സമരം നടത്തുന്ന ശ്രീജിത്തുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം:പാറശാലയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്തുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.ശ്രീജിത്തിന്റെ അമ്മയും ഒപ്പമുണ്ടാകും.ഇന്ന് വൈകുന്നേരം ഏഴുമണിക്കാണ് കൂടിക്കാഴ്ച.സർക്കാർ തീരുമാനം പി.വി അൻവർ എംഎൽഎ നേരിട്ടെത്തി ശ്രീജിത്തിനെ അറിയിക്കുകയായിരുന്നു.സഹോദരന്റെ കസ്റ്റഡി മരണവുമായി ബന്ധമുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.സിബിഐ അന്വേഷണം സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് പറഞ്ഞു.
ആലുവയിൽ വീട് കുത്തിത്തുറന്ന് വിവാഹത്തിനായി സൂക്ഷിച്ച 100 പവനും ഒരുലക്ഷം രൂപയും കവർന്നു
ആലുവ:ആലുവയിൽ വീട് കുത്തിത്തുറന്ന് വിവാഹത്തിനായി സൂക്ഷിച്ച 100 പവനും ഒരുലക്ഷം രൂപയും കവർന്നു.ആലുവ മഹിളാലയം കവലയിൽ പടിഞ്ഞാറേ പറമ്പിൽ അബ്ദുല്ലയുടെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കവർച്ച.വീടിന്റെ പിന്നിലെ കതകിന്റെ താഴ് പൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്തു കടന്നത്.ഇന്നലെ രാവിലെ അബ്ദുള്ളയും കുടുംബവും മമ്പുറത്ത് സന്ദർശനത്തിന് പോയിരുന്നു.രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതറിയുന്നത്.വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറിൽ നിന്നും എടുത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് കവർച്ചചെയ്യപ്പെട്ടത്. വീടുമുഴുവൻ വലിച്ചുവാരിയിട്ടിരിക്കുകയാണ്.എസ്പി എ.വി ജോർജ് ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി.
ശബരിമല മകരവിളക്ക് അല്പസമയത്തിനകം; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്
ശബരിമല:മകരവിളക്ക് ദർശനത്തിനായി ഒരുങ്ങി ശബരിമല സന്നിധാനവും ഭക്തജനങ്ങളും. സന്നിധാനത്ത് തിരക്ക് ക്രമാതീതമായതോടെ പമ്പയിൽ നിന്നും മലകയറുന്നതു തടഞ്ഞിരിക്കുകയാണ്.തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തിയ ശേഷം ആറരയ്ക്ക് ശേഷം മാത്രമേ ഇനി തീർത്ഥാടകരെ പമ്പയിൽ നിന്നും മലകയറാൻ അനുവദിക്കുകയുളൂ.നിലവിൽ വലിയ നടപ്പന്തലും പരിസരങ്ങളും ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.വാവർനട, ജ്യോതിനഗർ, പാണ്ടിത്താവളം, എന്നിവിടങ്ങളിലെല്ലാം തീർത്ഥാടകർ തമ്പടിച്ചിരിക്കുകയാണ്. ദർശനത്തിനായി കാത്തുനിൽക്കുന്ന ഭക്തരുടെ നിര മരക്കൂട്ടവും പിന്നിട്ടു.പരമ്പരാഗത കാനനപാതകളായ പുല്ലുമേട്,എരുമേലി വഴിയും തീർത്ഥാടകർ പ്രവഹിക്കുകയാണ്.സൂക്ഷ്മ പരിശോധന നടത്തിയാണ് തീർത്ഥാടകരെ കടത്തി വിടുന്നത്.5000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
കൊച്ചിയിലെ മോഷണ പരമ്പര;ഒരാൾ കൂടി പിടിയിൽ
കൊച്ചി:തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി.മോഷണത്തിൽ നേരിട്ട് പങ്കെടുക്കാതെ പ്രതികളെ സഹായിച്ച ഷെമീം ആണ് ബെംഗളൂരുവിൽ പിടിയിലായത്. കേസിലെ മൂന്നു പ്രതികൾ നേരത്തെ ഡൽഹിയിൽ പിടിയിലായിരുന്നു.ഇവരെ മൂന്നുപേരെയും കൊച്ചിയിലെത്തിച്ചു.മോഷണത്തിലെ മുഖ്യ ആസൂത്രകൻ നസീർഖാന്റെ മരുമകനാണ് ഷെമീം.ഇയാളിൽ നിന്നും നസീർഖാന്റെ ഫോണും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.കൊച്ചി എരൂരിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു വീഴ്ത്തി 54 പവനും പുല്ലേപ്പടിയിലെ വീട്ടിൽ വയോധികനെ ബന്ദിയാക്കി 5 പവനുമാണ് മോഷണസംഘം കവർന്നത്.
മുംബൈയിൽ കാണാതായ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു;മലയാളിയടക്കം നാലുപേർ മരിച്ചു
മുംബൈ:മുംബൈയിൽ ഒഎൻജിസി പ്രവർത്തകർ സഞ്ചരിച്ച ഹെലികോപ്പ്റ്റർ അപകടത്തിൽപ്പെട്ട് മലയാളിയടക്കം നാലുപേർ മരിച്ചു.ചാലക്കുടി സ്വദേശി വി.കെ. ബാബുവാണ് മരിച്ചത്. രണ്ട് പൈലറ്റുമാരും അഞ്ച് ഒഎൻജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ മലയാളികളായിരുന്നു.ഒഎൻജിസി പ്രൊഡക്‌ഷൻ വിഭാഗത്തിൽ ഡപ്യൂട്ടി ജനറൽ മാനേജർമാരായ ചാലക്കുടി സ്വദേശി വി.കെ. ബാബു, കോതമംഗലം സ്വദേശി ജോസ് ആന്‍റണി, തൃശൂർ സ്വദേശി പി.എൻ. ശ്രീനിവാസൻ എന്നിവരാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മലയാളികൾ.ജുഹുവിൽ നിന്നും രാവിലെ 10.20 ന് പറന്നുയർന്ന ഹെലികോപ്റ്റർ ദഹാനുവിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് തകർന്നു വീണത്. കാണാതായവർക്കുവേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.വിമാനങ്ങളും കപ്പലുകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.10.58ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത്ഫീല്‍ഡില്‍ ഇറങ്ങേണ്ടതായിരുന്നു എഎസ് 365 എന്‍3 ഹെലികോപ്റ്റര്‍.എന്നാല്‍ പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കു ശേഷം മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ അകലെ വെച്ച് ഹെലികോപ്റ്ററില്‍ നിന്നുള്ള സിഗ്‌നൽ നിലയ്ക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
മഹാരാഷ്ട്രയിൽ ബോട്ടപകടത്തിൽ നാല് കുട്ടികൾ മരിച്ചു
മുംബൈ:മഹാരാഷ്ട്രയിൽ ബോട്ടപകടത്തിൽ നാല് കുട്ടികൾ മരിച്ചു.പൽഗാർ ജില്ലയിലെ ദഹാനു കടൽത്തീരത്താണ് അപകടമുണ്ടായത്.40 ഓളം വിദ്യാർഥികളുമായി പോയ ബോട്ടാണ് മുങ്ങിയത്.30 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയാണ്.രക്ഷാപ്രവർത്തങ്ങൾക്കായി രണ്ടു കപ്പലുകളും മൂന്നു കോസ്റ്റ് ഗാർഡ് യൂണിറ്റുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.കൂടുതൽ കുട്ടികളെ കയറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തെ തുടർന്ന് മുംബൈ തീരത്തേക്കുള്ള കപ്പലുകൾ വഴിതിരിച്ചു വിട്ടിരിക്കുകയാണ്.
സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരേ നിറത്തിലാക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരേ നിറത്തിലാക്കും.മുൻഗണനക്കാർക്ക് വ്യത്യസ്ത നിറം നൽകി പ്രത്യേകമായി അടയാളപ്പെടുത്തുന്നതിനെതിരെ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് കാർഡുകൾ ഒരേ നിറത്തിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ അന്ത്യോദയ,മുൻഗണന,മുൻഗണനേതര,സബ്‌സിഡി, വിഭാഗങ്ങളാണുള്ളത്.ഓരോ വിഭാഗക്കാർക്കും വ്യത്യസ്ത നിറത്തിലുള്ള കാർഡുകളുമാണ് നിലവിലുള്ളത്.നിലവിലെ വ്യത്യസ്ത നിറങ്ങൾ ഒഴിവാക്കി കാർഡുകൾക്ക് ഒരേ നിറം നൽകി അതിൽ ഏതു വിഭാഗമാണെന്ന് രേഖപ്പെടുത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.മുൻഗണനാ വിഭാഗക്കാർക്ക് മുൻപ് ബിപിഎൽ വിഭാഗത്തിന് ലഭിച്ചിരുന്ന ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കും.മുൻപ് ചികിത്സ ആനുകൂല്യം ലഭിക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്ത 4.3 ലക്ഷം പേരുടെ പട്ടിക പുനഃപരിശോധിക്കുകയും ഇതിൽ 2.6 ലക്ഷം പേർ അർഹരാണെന്നു കണ്ടെത്തിയിട്ടുമുണ്ട്.അതോടൊപ്പം ലൈഫ് മിഷൻ പദ്ധതിയിൽ ചേരുന്ന അർഹരായ റേഷൻ കാർഡില്ലാത്തവർക്ക് താൽക്കാലിക റേഷൻ കാർഡ് നൽകാനും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.