കണ്ണൂർ:ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇന്നലെ വൈകുന്നേരം കാക്കയങ്ങാട്ടുവെച്ചാണ് എബിവിപി പ്രവർത്തകനും കാക്കയങ്ങാട് ഗവ.ഐടിഐ വിദ്യർഥിയുമായ ശ്യാമപ്രസാദിനെ ഒരുസംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.വെട്ടേറ്റ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ എത്തിയ അക്രമിസംഘം ശ്യാമപ്രസാദിന്റെ വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഇന്ന് കൂത്തുപറമ്പിലെത്തിക്കും.ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം കൊല്ലപ്പെട്ട ശ്യാമപ്രസാദിന്‍റെ പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളജിൽ പൂർത്തിയായി. മൃതദേഹം വിലാപയാത്രയായി കൊണ്ടുവന്ന് തളിപ്പറമ്പ്, കണ്ണൂർ പഴയസ്റ്റാന്‍റ്, കൂത്തുപറമ്പ് ,കണ്ണവം തൂടങ്ങിയ സ്ഥലങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം നാലോടെ ചിറ്റാരിപ്പറമ്പിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടത്തുക.
കാക്കയങ്ങാട് എബിവിപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി;കണ്ണൂരിൽ നാളെ ബിജെപി ഹർത്താൽ
കണ്ണൂർ:കാക്കയങ്ങാട് എബിവിപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി.കോളയാട് ആലപ്പറമ്പ് സ്വദേശി ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്.കാക്കയങ്ങാട് ഗവണ്‍മെന്‍റ് ഐടിഐ വിദ്യാർത്ഥിയായ ശ്യാമപ്രസാദ് വെള്ളിയാഴ്‌ച വൈകുന്നേരം ബൈക്കിൽ സഞ്ചരിക്കവേ കാറിൽ എത്തിയ മുഖംമൂടി സംഘം ആക്രമിക്കുകയായിരുന്നു.സമീപത്തെ വീട്ടിൽ ഓടിക്കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ അക്രമിസംഘം വെട്ടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ശനിയാഴ്ച ഹർത്താൽ ആചരിക്കാൻ ബിജെപി നേതൃത്വം ആഹ്വാനം ചെയ്തു.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താലിൽനിന്ന് വാഹനങ്ങളെ പൂർണമായും ഒഴിവാക്കിയതായി പാർട്ടി അറിയിച്ചു.
കാസർകോട്ട് വീട്ടമ്മ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ;സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി സംശയം
പെരിയ:കാസർകോഡ് പെരിയയിൽ വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയാണ്(60) കൊല്ലപ്പെട്ടത്. കൈകാലുകൾ ബന്ധിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.വീട്ടിൽ നിന്നും സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി സംശയിക്കുന്നുണ്ട്.വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കൊലപാതക വിവരം നാട്ടുകാരറിയുന്നത്.ഒറ്റയ്ക്ക് താമസിക്കുന്ന സുബൈദ സ്ഥിരമായി തൊട്ടടുത്തുള്ള വീട്ടിൽ പോകാറുണ്ടായിരുന്നു.എന്നാൽ ഇന്ന് ഉച്ചയായിട്ടും സുബൈദയെ കാണാത്തതിനെത്തുടർന്ന് അയല്പക്കത്തെ വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് സുബൈദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബേക്കൽ പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഭക്ഷ്യ വിഷബാധയെ തുടർന്ന് 57 വിദ്യാർഥികൾ ആശുപത്രിയിൽ
തിരുവനന്തപുരം:തിരുവനന്തപുരത്ത് ഭക്ഷ്യ വിഷബാധയെ തുടർന്ന് 57 വിദ്യാർഥികൾ ആശുപത്രിയിൽ.തോന്നയ്ക്കൽ എൽപി സ്കൂൾ വിദ്യാർത്ഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.വ്യാഴാഴ്ചയാണ് കുട്ടികളെ കടുത്ത പനിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് കുട്ടികൾക്ക് നൽകിയ മുട്ടയിൽ നിന്നോ കറിയിൽ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.ബുധനാഴ്ച കുട്ടികൾക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.എന്നാൽ വ്യാഴാഴ്ച സ്കൂളിലെത്തിയ പത്തു കുട്ടികൾ അസ്വസ്ഥത കാരണം മടങ്ങിപ്പോയി.വൈകുന്നേരത്തോടെ കൂടുതൽ കുട്ടികൾ അസ്വസ്ഥത കാണിച്ചതോടെയാണ് അധ്യാപകർക്കും രക്ഷിതാക്കൾക്കും സംശയം തോന്നിയത്.തുടർന്ന് ഇവരെ വേങ്ങോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് രക്ഷകർത്താക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടികൾ തലേദിവസം കഴിച്ച മുട്ടയിൽ നിന്നോ കറിയിൽ നിന്നോ ആകാം ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയം ഉണ്ടായത്.
ജനുവരി 24 ന് സംസ്ഥാനത്ത് വാഹനപണിമുടക്ക്
തിരുവനന്തപുരം:ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സംയുക്തമായി ഈ മാസം 24 ന് വാഹനപണിമുടക്ക് നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സ് വാഹനങ്ങൾ, ചരക്ക്-ടാങ്കർ ലോറികൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം, നേരത്തെ വര്‍ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ചാണ് സംയുക്ത സമര സമിതി ബുധനാഴ്ച വാഹന പണിമുടക്ക് നടത്തുന്നത്.
കൊട്ടിയത്തെ പതിനാലുകാരന്റെ കൊലപാതകം; കൊന്നത് താൻ ഒറ്റയ്‌ക്കെന്ന് മാതാവ്
കൊല്ലം:കൊട്ടിയത്ത് ദുരുഹ സാഹചര്യത്തിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കൈകാലുകൾ വെട്ടിമാറ്റി കത്തി കരിഞ്ഞ നിലയിൽ വീടിനു സമീപത്തെ പറന്പിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം ചെയ്തത് താൻ ഒറ്റയ്ക്കാണെന്ന് മാതാവിന്റെ മൊഴി.എന്നാൽ ഈ വാക്കുകൾ പോലീസ് മുഖവിലയ്ക്ക് എടുത്തില്ല. ജയമോൾക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്തി മൃതശരീരം വെട്ടിമുറിച്ച് കത്തിക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്. അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണോ കൊലപാതകത്തിനു കാരണമെന്നും പോലീസ് സംശയിക്കുന്നു.അതേസമയം ജയമോൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഭർത്താവ് പറയുന്നത്.അമ്മയ്ക്ക് വട്ടാണെന്ന് മകൻ പറഞ്ഞത് ജയയെ പ്രകോപിപ്പിച്ചതായും ഭർത്താവ് കൂട്ടിച്ചേർത്തു.സ്കെയിൽ വാങ്ങാൻ അമ്പതു രൂപയും വാങ്ങി കടയിലേക്ക് പോയ ജിത്തു തിരിച്ചു വന്നില്ലെന്നാണ് മാതാവ് ജയ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. കുട്ടിയുടെ പിതാവ് ചാത്തന്നൂർ പോലീസിൽ പരാതി യും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരവെയാണ് ബുധനാഴ്ച വൈകുന്നേരം നാലരമണിയോടെ വരുടെ വീട്ടിൽ നിന്നും ഏകദേശം ഇരുനൂറു മീറ്റർ അകലെ കുട്ടിയുടെ പിതാവ് ജോബിന്‍റെ കുടുംബ വീടിനടുത്ത് ആളൊഴിഞ്ഞ മരച്ചീനി കൃഷി തോട്ടത്തിലമൃതദേഹം കണ്ടെത്തുകയായിരുന്നു.ഒരു കാൽ വെട്ടിമാറ്റിയ നിലയിലും മറ്റൊരു കാൽ വെട്ടേറ്റു തൂങ്ങിയ നിലയിലുമായിരുന്നു. കൈകൾക്കും വേട്ടേറ്റ നിലയിൽ നിലയിൽ കണ്ടെത്തിയ മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ജനുവരി മുപ്പതുമുതൽ അനിശ്ചിതകാല ബസ് സമരം
തിരുവനന്തപുരം:ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ജനുവരി മുപ്പതു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.ബസ് ഓപ്പറേറ്റർസ് ഫെഡറേഷനാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.സമരത്തിന് മുന്നോടിയായി ജനുവരി 22 ന് സെക്രെട്ടെറിയേറ്റ് പടിക്കൽ നിരാഹാരമിരിക്കുമെന്നും ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ അറിയിച്ചു.മിനിമം ചാർജ് പത്തു രൂപയാക്കുക,കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തുക,വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയായും വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ഐഎസ്സിൽ ചേർന്ന ഒരു കണ്ണൂർ സ്വദേശി കൂടി കൊല്ലപ്പെട്ടു
കണ്ണൂർ:ഐഎസ്സിൽ ചേർന്ന ഒരു കണ്ണൂർ സ്വദേശി കൂടി കൊല്ലപ്പെട്ടു.കണ്ണൂർ വളപട്ടണം സ്വദേശി അബ്ദുൽ മനാഫ് ആണ് സിയാൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സിറിയയിലുള്ള മയ്യിൽ സ്വദേശി അബ്ദുൽ ഖയ്യൂമാണ് വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.വാട്ട്സ് ആപ്പ് വഴിയാണ് വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.മരണം പോലീസ് സ്ഥിതീകരിച്ചിട്ടില്ല.കണ്ണൂർ ജില്ലയിൽ നിന്നുള്ള അഞ്ചുപേരുടെ മരണം പോലീസ് നേരത്തെ സ്ഥിതീകരിച്ചിരുന്നു.ഇനിയും എൺപതോളം മലയാളികൾ സിറിയയിലെ ഐഎസ് താവളങ്ങളിൽ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം.കഴിഞ്ഞ ഒരു വർഷത്തിനിടെ സിറിയയിൽ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 16 ആയതായാണ് പോലീസിന്റെ കണക്ക്.
നടിയെ ആക്രമിച്ച കേസ്;കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്
അങ്കമാലി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ചോർന്നത് അന്വേഷിക്കാൻ കോടതി ഉത്തരവ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കേസിലെ പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ശ്രമിക്കുകയായിരുന്നുവെന്ന ദിലീപിന്‍റെ വാദം പരിഗണിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നത് കോടതി ജനുവരി 22-ലേക്ക് മാറ്റി. ദൃശ്യങ്ങൾ ദിലീപിന് നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് പോലീസ് തീരുമാനം.ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൻ ഇരയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഇത് പ്രചരിക്കുമെന്നും ഇതിന് അനുവദിക്കരുതെന്നുമാണ് പോലീസിന്‍റെ വാദം.
ബാർ കോഴക്കേസ്;മാണിക്കെതിരെ തെളിവുകളില്ലെന്ന് വിജിലൻസ് റിപ്പോർട്
കൊച്ചി:മുൻധാനമന്ത്രി കെ.എം മാണി പ്രതിയായ ബാർ കോഴക്കേസിൽ മാണിക്കെതിരെ സാഹചര്യതെളിവുകളോ ശാസ്ത്രീയതെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നു വിജിലൻസ് റിപ്പോർട്.കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി വിജിലൻസിന് 45 ദിവസം കൂടി അനുവദിച്ചു.ഇനി സമയം നീട്ടി നൽകില്ലെന്നും നിശ്ചിത കാലയളവിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.കോഴയാരോപണത്തിനു തെളിവില്ലെന്ന് ആദ്യ അന്വേഷണത്തിലും പിന്നീട് നടത്തിയ തുടരന്വേഷണത്തിലും വിജിലൻസ് കണ്ടെത്തിയിരുന്നു.പിന്നീട് രണ്ടാം വട്ടവും തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു.ഈ കേസാണ് കോടതി പരിഗണിച്ചത്.