തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി.കേസിൽ പോലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സഭയിൽ ഉന്നയിച്ചത്. ചോദ്യോത്തരവേള നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.എന്നാൽ സിബിഐ അന്വേഷണം എന്ന ആവശ്യം മുഖ്യമന്ത്രി തള്ളി.സംഭവത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ പോലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നത്. കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളെ സാക്ഷികൾ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇത് കൊണ്ടുതന്നെ കൃത്യമായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പിടത്തിൽ നിന്ന് എണീറ്റ് സ്പീക്കറുടെ ഡയസിന് മുന്നിൽ എത്തി മുദ്രാവാക്യം വിളിച്ചു.ഇതോടെ സഭാ നടപടികൾ തടസപ്പെട്ടു. നടുത്തളത്തിലിരുന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളി തുടർന്നതോടെയാണ് സഭാ നടപടികൾ തടസപ്പെട്ടത്.
പാലക്കാട് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു; മണ്ണാർക്കാട് ഇന്ന് ഹർത്താൽ
പാലക്കാട്:പാലക്കാട്ട് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുന്തിപ്പുഴ സ്വദേശി സഫീർ(22) ആണു മരിച്ചത്. മണ്ണാർക്കാട്ടെ സഫീറിന്‍റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയിൽ കയറി ഇന്നലെ രാത്രി ഒൻപതു മണിയോടെ ഒരു സംഘമാളുകൾ ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുസ്ലിം ലീഗ് നഗരസഭാ കൗണ്‍സിലർ സിറാജിന്‍റെ മകനാണ് സഫീർ.കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ ബന്ധമുണ്ടെന്നു പോലീസ് സംശയിക്കുന്നു. മരിച്ച സഫീർ യൂത്ത് ലീഗ്- എം.എസ്.എഫ്.പ്രവത്തകനാണ്.കുന്തിപ്പുഴ മൽസ്യ മാർക്കറ്റുമായി ബന്ധപെട്ടു സി.പി.ഐ-ലീഗ് സംഘർഷം നിലനിന്നിരുന്നു.ഇതിന്റെ തുടർച്ചയാണ് സംഭവമെന്ന് പറയുന്നു.സഫീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രെട്ടറി
തൃശൂർ:കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രെട്ടറി.ഇത് രണ്ടാം തവണയാണ് കോടിയേരി പാർട്ടിയെ നയിക്കാൻ നിയോഗിക്കപ്പെടുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടേത് അല്ലാതെ മറ്റാരുടെയും പേര് പാർട്ടിയുടെ പരിഗണനയിലില്ലായിരുന്നു.തൃശ്ശൂരിൽ സമാപിച്ച സിപിഐഎം സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ തിരഞ്ഞെടുത്തത്.87 അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ സിപിഎം സംസ്ഥാന സമിതി രൂപീകരിച്ചു. നിലവിലെ ഒൻപത് അംഗങ്ങളെ ഒഴിവാക്കുകയും 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു. എ.എൻ. ഷംസീർ, പി.എ. മുഹമ്മദ് റിയാസ്, വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് എന്നിവർ സമിതിയിലെ പുതുമുഖങ്ങളാണ്. ഗോപി കോട്ടമുറിക്കലും സമിതിയിലേക്ക് തിരിച്ചെത്തി. പ്രായാധിക്യം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ഒന്പതു പേരെ ഒഴിവാക്കയതെന്നാണ് സൂചന.
പ്രമുഖ ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു
മുംബൈ:പ്രമുഖ ചലച്ചിത്ര താരം ശ്രീദേവി(54) അന്തരിച്ചു.ഹൃദയാഘാതം മൂലം ദുബായിൽ വച്ചാണ് അന്ത്യം.ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്.പ്രമുഖ നിർമാതാവ് ബോണി കപൂർ ഭർത്താവാണ്.ജാന്‍വി, ഖുഷി എന്നിവർ മക്കളാണ്.ബോണി കപൂറിന്‍റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.2013ൽ പത്മശ്രീ ലഭിച്ചു.രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ അവാർഡുകളും കിട്ടിയിട്ടുണ്ട്. ആലിംഗനം, തുലാവർഷം, സത്യവാൻ സാവിത്രി, നാല് മണി പൂക്കൾ, ദേവരാഗം കുമാര സംഭവം ഉള്‍പ്പെടെ 26 മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്.1967ൽ നാലാം വയസിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി ശ്രീദേവി സിനിമ അരങ്ങേറ്റം കുറിച്ചു.1971ൽ പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളാ സംസ്ഥാന പുരസ്കാരം നേടി.1976ൽ കെ. ബാലചന്ദറിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തിയത്.ഗായത്രി, പതിനാറ് വയതിനിലെ, സിഗപ്പ് റോജാക്കൾ, പ്രിയ, നിന്തും കോകില, മുണ്ട്രാം പിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 979-ൽ സോൾവ സവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.1997-ല്‍ സിനിമാ രംഗത്ത് നിന്ന് ശ്രീദേവി താത്കാലികമായി വിടപറഞ്ഞെങ്കിലും 2012ൽ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെ താരം തിരിച്ചുവരവ് നടത്തി. കഴിഞ്ഞ വർഷം റിലീസായ മോം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
കണ്ണൂർ മുഴക്കുന്നിൽ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം;നാലുപേർക്ക് പരിക്ക്
ഇരിട്ടി:മുഴക്കുന്ന് നല്ലൂരില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റു പരിക്കേറ്റ നാലുപേരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി പയഞ്ചേരി സ്വദേശികളായ അമല്‍ ആയഞ്ചേരി (23), സഹോദരന്‍ അക്ഷയ് ആയഞ്ചേരി (18), വി. അമല്‍ (22), ശരത്ത് രാജ് (18) എന്നിവർക്കാണ് പരിക്കേറ്റത്.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ഇവര്‍ പറഞ്ഞു. പുലര്‍ച്ചെ അഞ്ചുമണിയോടെ മുഴക്കുന്ന് നല്ലൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ തെയ്യം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ പത്തോളം പേര്‍ അടങ്ങുന്ന സംഘം കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.ഇവര്‍ സഞ്ചരിച്ച കാറും അക്രമികൾ അടിച്ചു തകര്‍ത്തു. അമല്‍രാജിന്‍റെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ മാലയും ശരത് രാജിന്‍റെ മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിയെടുത്തു.
മധുവിന്റെ മരണം ആൾക്കൂട്ട മർദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
അട്ടപ്പാടി:ആദിവാസി യുവാവ് മധുവിന്റെ മരണം ആൾക്കൂട്ട മർദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.ഇന്ന് രാവിലെ നടന്ന പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമാണ് മരണകാരണം മർദനം മൂലമാണെന്ന് വ്യക്തമായത്.മധുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും വാരിയെല്ല് ചവിട്ടേറ്റ് ഒടിഞ്ഞതായും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊലക്കുറ്റമാണെന്ന് തെളിഞ്ഞതോടെ പ്രതികൾക്കെതിരെ ഐപിസി 307,302,324 വകുപ്പുകൾ ചുമത്തി കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂർ റേഞ്ച് ഐജി എം.ആർ അജിത് കുമാർ പറഞ്ഞു.വ്യാഴാഴ്ചയാണ് കടുകുമണ്ണ ഊരിലെ മല്ലി-മല്ലൻ ദമ്പതികളുടെ മകൻ മധു (27)ദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12.30ന് മധുവിനെ ഒരുസംഘമാളുകൾ പിടികൂടുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം.സംഭവത്തിൽ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മധുവിന്റെ മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി.
മധുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പത്തുലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു
അട്ടപ്പാടി:അട്ടപ്പാടിയിൽ ജനക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പത്തുലക്ഷം രൂപ ധനസഹായം അനുവദിച്ചു.തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.തുക എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിയോട് നിർദേശം നൽകിയതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.കഴിഞ്ഞ ദിവസമാണ് മോഷ്ട്ടാവാണെന്ന് ആരോപിച്ച് മധുവിനെ ജനക്കൂട്ടം വിചാരണ ചെയ്ത് മർദിച്ചത്.മധുവിനെ മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇതിനുള്ള നിർദേശം സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അട്ടപ്പാടിയിൽ ഇന്നലെ മർദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്‌മോർട്ടം തുടങ്ങി
തൃശൂർ:അട്ടപ്പാടിയിൽ ഇന്നലെ മർദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്‌മോർട്ടം തൃശൂർ മെഡിക്കൽ കോളേജിൽ നടക്കുന്നു.ഫോറൻസിക് വിഭാഗം മേധാവി ഡോ.ബാലറാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നത്.പതിനൊന്നു മണിയോടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാകുമെന്നാണ് കരുതുന്നത്.പോലീസ് സാന്നിധ്യത്തിന് പുറമെ പോസ്റ്റ്‌മോർട്ടം ദൃശ്യങ്ങൾ പൂർണ്ണമായും ക്യാമറയിൽ പകർത്തുന്നുണ്ട്.മധുവിനേറ്റ മർദ്ദനത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിലൂടെ മനസ്സിലാകും.മന്ത്രിമാരായ കെ.കെ ഷൈലജയും എ.കെ ബാലനും മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും മധുവിന്റെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.ആദിവാസികൾക്ക് മാത്രമാണ് കാട്ടിൽ കടക്കുന്നതിനുള്ള അവകാശം.അത് മറികടന്ന് കാട്ടിലെത്തി മധുവിനെ മർദിച്ചവർക്കെതിരെ വനാവകാശ നിയമമനുസരിച്ചും കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നിട്ടുണ്ട്.മെഡിക്കൽ കോളേജിൽ സംഘർഷ സാധ്യത ഉണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
ആദിവാസി യുവാവിന്റെ മരണത്തിൽ പ്രതിഷേധം ശക്തം;അട്ടപ്പാടിയിൽ ആംബുലൻസ് തടഞ്ഞു
പാലക്കാട്:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുന്നു. സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിൽ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധത്തിനിടയിലേക്ക് മധുവിന്‍റെ മൃതദേഹവുമായി വന്ന ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞു. പ്രതികളെ പിടികൂടിയശേഷം മധുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്താൽ മതിയെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ആംബുലന്സ് തടഞ്ഞത്. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമാണ് ആംബുലൻസ് തടഞ്ഞത്. ഇതിനിടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോടും എസ്പിയോടും കമ്മീഷൻ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
മോഷ്ട്ടാവാണെന്നാരോപിച്ച് അട്ടപ്പാടിയിൽ ആൾകൂട്ടം ആദിവാസി യുവാവിനെ മർദിച്ചു കൊന്നു
പാലക്കാട്:മോഷ്ട്ടാവാണെന്നാരോപിച്ച് അട്ടപ്പാടിയിൽ ആൾകൂട്ടം ആദിവാസി യുവാവിനെ മർദിച്ചു കൊന്നു.അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.ഇന്നലെ വൈകുന്നേരം അട്ടപ്പാടി മുക്കാലിൽ വെച്ചാണ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാർ പിടികൂടിയത്. ഏറെക്കാലമായി ഈ പ്രദേശത്ത് നടന്നുവരുന്ന മോഷണങ്ങൾ മധുവാണ് നടത്തുന്നതെന്നാരോപിച്ചായിരുന്നു നാട്ടുകാർ ഇയാളെ പിടികൂടി മർദിച്ചത്.തുടർന്ന് പോലീസ് എത്തി മധുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകും വഴി പോലീസ് ജീപ്പിൽ വെച്ച് രക്തം ഛർദിച്ച മധു കുഴഞ്ഞു വീഴുകയായിരുന്നു. പോലീസ് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മധുവിനെ നാട്ടുകാർ പിടികൂടുന്നതിന്റെയും ബാഗുകൾ പരിശോധിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.ഇയാൾ ഉടുത്തിരുന്ന മുണ്ട് അഴിച്ച് അതുപയോഗിച്ച് കൈകൾ രണ്ടും കെട്ടിയ നിലയിൽ നിൽക്കുന്ന ഫോട്ടോയാണ് പ്രചരിച്ചത്.ഇതിൽ നാട്ടുകാർ ചിലർ സെൽഫി എടുക്കുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പോലീസ് കസ്റ്റഡിയിലെടുത്തതായി മന്ത്രി എ.കെ ബാലൻ പറഞ്ഞു.ഇവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വീഡിയോയിൽ കാണുന്ന ആൾക്കാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.