ലോസ്ഏഞ്ചൽസ്:തൊണ്ണൂറാമത് ഓസ്കാർ പുരസ്‌ക്കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. ലോസ്ഏഞ്ചൽസിലെ ഡോൾബി തീയേറ്ററിലാണ് പുരസ്‌ക്കാര പ്രഖ്യാപനം നടക്കുന്നത്.മാര്‍ട്ടിന്‍ മക്ഡോനായുടെ ആക്ഷേപഹാസ്യപ്രധാനമായ ത്രീ ബില്‍ബോര്‍ഡ്‌സിലെ പ്രകടനത്തിന് സാം റോക്വൽ മികച്ച സഹനടനുള്ള പുരസ്ക്കാരം കരസ്ഥമാക്കി.മികച്ച സഹനടിക്കുള്ള പുരസ്കാരം ഐടോണ്യയിലെ പ്രകടനത്തിന് ആലിസണ്‍ ജാനി നേടി.24 വിഭാഗങ്ങളിലായാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.ചിലിയിൽ നിന്നുള്ള ‘എ ഫന്റാസ്റ്റിക് വുമൺ’ എന്ന ചിത്രം മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി.അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് ഓസ്‌ക്കാർ വേദിയിൽ ആദരം അർപ്പിച്ചു.ശ്രീദേവിയെ കൂടാതെ ബോഗെർ മൂറെ,ജോനാഥൻ ഡെമി,ജോർജ് റോമെറോ എന്നിവർക്കും ആദരം അർപ്പിച്ചു.
അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസുകാർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി;ഒരു പോലീസുകാരൻ മരിച്ചു
കൊട്ടാരക്കര:വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസുകാർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി ഒരു പോലീസുകാരൻ മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.പോലീസ് കൺട്രോൾ യൂണിറ്റിലെ ഡ്രൈവർ വിപിനാണ് മരിച്ചത്.പോലീസ് കൺട്രോൾ യൂണിറ്റിലെ എസ്‌ഐ വേണുഗോപാൽ, എഎസ്ഐ അശോകൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇന്ന് പുലർച്ചെ എംസി റോഡിലാണ് അപകടം നടന്നത്.രാത്രിയിൽ ഇവിടെ ഒരു കാർ വൈദ്യുതി തൂണിലിടിച്ച് അപകടമുണ്ടായിരുന്നു.ഇവിടെ രക്ഷാപ്രവർത്തനത്തിനായി എത്തിയതാണ് പോലീസുകാർ.അപകടത്തിന്റെ മഹസർ തയ്യാറാക്കുന്നതിനിടെ പോലീസുകാർക്കിടയിലേക്ക് അതിവേഗത്തിൽ വന്ന ലോറി പാഞ്ഞുകയറുകയായിരുന്നു. കാർ തകർത്ത ലോറി പോലീസുകാരുടെമേൽ ഇടിച്ചുകയറി. പരിക്കേറ്റ മൂന്നു പോലീസുകാരെയും തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിപിൻ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ത്രിപുരയിൽ താമര വിരിഞ്ഞു;നാഗാലാൻഡിൽ ബിജെപി സഖ്യം;മേഘാലയയിൽ കോൺഗ്രസിന് ആശ്വാസം
ന്യൂഡൽഹി:കാൽനൂറ്റാണ്ടായുള്ള സിപിഎം ഭരണത്തിന് വിരാമമിട്ടുകൊണ്ട് ത്രിപുരയിൽ ബിജെപിക്ക് വൻ നേട്ടം.ചെങ്കോട്ടയായിരുന്ന ത്രിപുരയിൽ ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയപ്പോൾ നാഗാലാൻഡിൽ ബിജെപി സഖ്യം ഭരണത്തിലേറുമെന്ന് ഉറപ്പായി.അതേസമയം ഒരു കക്ഷികൾക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ തൂക്കുനിയമസഭ വരുമെന്ന് ഉറപ്പായി.60 നിയമസഭാ സീറ്റുകളുള്ള മൂന്നു സംസ്ഥാനങ്ങളിലും 31 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സർക്കാരിന്‍റെ വ്യക്തിപ്രഭാവം മുൻനിർത്തി ബിജെപിയെ നേരിട്ട സിപിഎം വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തിൽ കടുത്ത പോരാട്ടത്തിനുള്ള സൂചനകൾ നൽകിയിരുന്നു. എന്നാൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങിയതോടെ ചിത്രം മാറിമറിയുകയായിരുന്നു. നഗരപ്രദേശങ്ങളെല്ലാം ബിജെപി തൂത്തുവാരിയതോടെ സിപിഎം കോട്ടകൾ തകർന്നടിഞ്ഞു.യുവജനങ്ങളുടെ പൂർണമായ പിന്തുണ ബിജെപിക്ക് ലഭിച്ചുവെന്ന് ത്രിപുരയിലെ തെരഞ്ഞെടുപ്പ് നൽകുന്ന ചിത്രം.60 അംഗ നിയമസഭയിൽ 59 എണ്ണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ഇതിൽ 41 സീറ്റുകൾ ബിജെപി-ഐപിഎഫ്റ്റി സഖ്യം കരസ്ഥമാക്കി.2013 ലെ തിരഞ്ഞെടുപ്പിൽ 1.45 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയാണ് ഇത്തവണ അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയത്.സിപിഎമ്മിന് 19 സീറ്റുകൾ ലഭിച്ചു.2013 ല്‍ 10 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നിട്ട് നില്‍ക്കാനായില്ല.60 അംഗ നാഗാലാൻഡ് നിയമസഭയിൽ ഭരണകക്ഷിയായ ബിജെപി-എൻഡിപിപി സഖ്യം കേവലഭൂരിപക്ഷം നേടി.ഭരണകക്ഷിയായ എൻപിഎഫ് 26 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.കഴിഞ്ഞ തവണ എട്ടു സീറ്റുകൾ സ്വന്തമാക്കിയ കോൺഗ്രസിന് ഇത്തവണ ഒരു സീറ്റുപോലും നേടാനായില്ല.കഴിഞ്ഞ പതിനഞ്ചു വർഷമായി കോൺഗ്രസ് ഭരിച്ചിരുന്ന മേഘാലയയിലും ഭരണമാറ്റം ഉണ്ടാകാന് സാധ്യത.23 സീറ്റുകളുടെ ലീഡോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല.
മേഘാലയയിൽ ആർക്കും ഭൂരിപക്ഷമില്ല
ഷില്ലോങ്:കനത്ത മത്സരം നടന്ന മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷം നേടാനായില്ല. കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ പോയത് തിരിച്ചടിയായി. 23 സീറ്റിൽ മുന്നിട്ട് നിൽക്കുന്ന കോൺഗ്രസ് തെന്നെയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.എന്നാൽ ഭരിക്കാൻ വേണ്ട 30 സീറ്റുകൾ എന്ന നിലയിലേക്ക് അവർ എത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.14 സീറ്റുകളുള്ള എൻപിപിയാണ് കോണ്‍ഗ്രസിന് പിന്നിലുള്ള ഏറ്റവും വലിയ ഒറ്റകക്ഷി.ബിജെപിക്ക് ആറു സീറ്റുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയിലെ ഭരണം നേടുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.14 സീറ്റുകളുള്ള എൻപിപിയെയും മറ്റ് ചെറുകക്ഷികളെയും ഒപ്പം നിർത്തി ഭരണം പിടിക്കാനാണ് ബിജെപി ശ്രമം. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ കോണ്‍ഗ്രസും അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചെറുകക്ഷികളെ ഒപ്പം നിർത്തി അധികാരം നേടിയെടുക്കാനാണ് കോൺഗ്രസ്സും ശ്രമിക്കുന്നത്.
ചെങ്കോട്ട തകർന്നു;ത്രിപുരയിൽ ബിജെപി അധികാരത്തിലേക്ക്
അഗർത്തല:25 വര്‍ഷത്തെ തുടര്‍ച്ചയായുള്ള സി.പി.എം ഭരണത്തിന് വിരാമമിട്ട് ത്രിപുര ബി.ജെ.പി തൂത്തുവാരി.വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 40 സീറ്റിലാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്.ഭരണ കക്ഷിയായ സി.പി.എം 18 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപി-ഐപിഎഫ്റ്റി സഖ്യവും തമ്മിലായിരുന്നു മത്സരം.ആകെയുള്ള സീറ്റിൽ 59 ഇടത്തേക്കാണ് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്ന മൂന്നു സംസ്ഥാനങ്ങളിലും ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ച വെച്ചിരിക്കുന്നത്.
കണ്ണൂർ മാങ്ങാട് ബസ്‌സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി രണ്ടുപേർ മരിച്ചു
കണ്ണൂർ:മാങ്ങാട് റെജിസ്ട്രർ ഓഫീസിന് മുന്നിലെ ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി പ്ലസ് ടു വിദ്യാർത്ഥിനിയടക്കം രണ്ടുപേർ മരിച്ചു.മാങ്ങാട് സ്വദേശികളായ അഫ്‌റ(16),ഖാദർ(58) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കല്യാശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് അഫ്‌റ.സ്കൂളിലെ സ്പെഷ്യൽ ക്ലാസിനു പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. തലശ്ശേരിയിൽ നിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന കാർ ബസ്റ്റോപ്പിലേക്ക് പാഞ്ഞ് കയറുകയും പിന്നീട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. മൃതദേഹം കണ്ണൂർ എ കെ ജി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
ലീഡ് നില മാറിമറിയുന്നു;ത്രിപുരയിൽ ബിജെപിയുടെ തിരിച്ചുവരവ്
അഗർത്തല:ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചുവരുന്നു. വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ 56 മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ 31 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.കഴിഞ്ഞ തവണ 49 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ വന്‍ തിരിച്ചടി നേരിടുകയാണ്.ആദിവാസി വോട്ടുകളിൽ പിളർപ്പുണ്ടായാൽ സിപിഎമ്മിന് ഭരണം നഷ്ട്ടപ്പെടുമെന്നാണ് വിലയിരുത്തൽ.ഇടതുഭരണം ബിജെപി അവസാനിപ്പിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ നിലനിൽക്കെ ശക്തമായ മുന്നേറ്റമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്.
ത്രിപുര,മേഘാലയ,നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ ആരംഭിച്ചു;ത്രിപുരയിൽ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പം
അഗർത്തല:ത്രിപുര,മേഘാലയ,നാഗാലാൻഡ് വോട്ടെണ്ണൽ ആരംഭിച്ചു.രാജ്യം ഉറ്റു നോക്കുന്ന ത്രിപുരയിൽ വാശിയേറിയ പോരാട്ടത്തിൽ സിപിഎമ്മും ബിജെപിയും ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്.വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ 49 മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. 25 സീറ്റിൽ സിപിഎം നേതൃത്വം നൽകുന്ന ഇടതുസഖ്യം ലീഡ് ചെയ്യുന്നുണ്ട്.ബിജെപിയും പ്രകടനം മോശമാക്കിയിട്ടില്ല എന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. ബിജെപി സഖ്യം 23 സീറ്റിൽ മുന്നിട്ടുനിൽക്കുകയാണ്. നാഗാലാൻഡിൽ മറ്റു കക്ഷികളെ പിന്നിലാക്കി 13 സീറ്റിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.മേഘാലയയിലെ കോൺഗ്രസ് ഏഴിലും എൻപിപി 11 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.കനത്ത സുരക്ഷയിൽ രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.സിപിഎമ്മും ബിജെപിയും കൊമ്പുകോർത്ത ത്രിപുരയിലെ ഫലമാണ് രാജ്യം ഉറ്റുനോക്കുന്നത്.മൂന്നു സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ്പോൾ പ്രവചനങ്ങൾ.
ഷുഹൈബ് വധം;ഒരാൾ കൂടി പിടിയിൽ
കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി.കുമ്മാനം സ്വദേശി സംഗീതിനെയാണ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തിന് ശുഹൈബിനെ കുറിച്ചുള്ള വിവരം നൽകിയത് സംഗീതാണെന്നും പോലീസ് പറഞ്ഞു.വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട് പാലയോട് സ്വദേശി സഞ്ജയിനെയും രജത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ശുഹൈബിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിൽ സഞ്ജയ്‌ക്ക് പങ്കുണ്ടെന്നും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഒളിപ്പിച്ചതിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു.രജത്താണ് പ്രതികളെ രക്ഷപെടാൻ സഹായിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. കേസിൽ നേരത്തെ ആകാശ് തില്ലങ്കേരി, രജിൽ രാജ്, അസ്കർ എടയന്നൂർ, അൻവർ സാദത്ത് തില്ലക്കേരി, അഖിൽ പാലയോട്, ജിതിൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇന്ന് ആറ്റുകാൽ പൊങ്കാല;ഭക്തിയുടെ നിറവിൽ അനന്തപുരി
തിരുവനന്തപുരം:അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ഇന്ന് ആറ്റുകാൽ പൊങ്കാല.തലസ്ഥാന നഗരിയിലെ തെരുവീഥികളിൽ ആയിരങ്ങൾ രാവിലെ മുതൽ തന്നെ പൊങ്കാലയ്ക്കായി നിരന്നു കഴിഞ്ഞു.രാവിലെ 9.45 ന് ശുദ്ധപുണ്ണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.തുടർന്ന് ക്ഷേത്രമുറ്റത്ത് കണ്ണകീചരിതം പാടുന്ന തോറ്റം പാട്ടുകാർ ചിലപ്പതികാരത്തിൽ പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം പാടിത്തീരുമ്പോൾ ക്ഷേത്ര തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി വാമനൻ നമ്പൂതിരിക്ക് കൈമാറും.10.05 ഓടെ മേൽശാന്തി ക്ഷേത്രത്തിലേക്കുള്ള നിവേദ്യങ്ങൾ ഒരുക്കുന്ന മടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീപകരും.പിന്നീട് ദീപം സഹമേൽശാന്തിക്ക് കൈമാറും.സഹമേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും പണ്ടാര അടുപ്പിലും അഗ്നി പകരും.തുടർന്ന് തിരുവനന്തപുരം നഗരത്തിൽ നിരന്നിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല അടുപ്പിലേക്ക് അഗ്നി കൈമാറും.പൊങ്കാല കലങ്ങളിൽ നിവേദ്യം തയ്യാറാക്കുന്ന ഭക്തജനങ്ങൾ ഉച്ചയ്ക്ക് 2.30 ഓടെ ഈ നിവേദ്യം സമർപ്പിക്കും.ഈ സമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി 7.45ന് ക്ഷേത്രാങ്കണത്തിൽ വ്രതമെടുത്തു കഴിയുന്ന ബാലന്മാർക്ക് ചൂരൽ കുത്താനാരംഭിക്കും. ഇതിനു പിന്നാലെ മണക്കാട് ക്ഷേത്രത്തിലേക്കുള്ള ദേവി എഴുന്നള്ളത്തും നടക്കും.പറയെടുപ്പ് പൂർത്തിയാക്കി മണക്കാട് ശ്രീധർമശാസ്താക്ഷേത്രത്തിലെത്തി പിറ്റേന്ന് രാവിലെ എഴുന്നള്ളിപ്പ് മടങ്ങിവരും വരെ കുത്തിയോട്ട ബാലന്മാർ അകമ്പടി സേവിക്കും.ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ കാപ്പഴിച്ചു കുടിയിലാക്കിയ ശേഷം കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കും.