തിരുവനന്തപുരം: ഇന്നു മുതൽ കേരളത്തിന്‍റെ ഔദ്യോഗിക ഫലം ചക്ക.ഇതു സംബന്ധിച്ച് നിയമസഭയിൽ കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ ചരിത്രപരമായ പ്രഖ്യാപനം നടത്തി.ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.ചക്കയെ ഔദ്യോഗിക ഫലമാക്കണമെന്ന് സംബന്ധിച്ച നിർദേശം കാർഷിക വകുപ്പാണ് മുൻപോട്ട് വെച്ചത്.രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തിൽ നിന്നുള്ള ചക്ക’ എന്ന ബ്രാൻഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായി കൂടിയാണ് ഈ ഔദ്യോഗിക ഫലപ്രഖ്യാപനം.മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ.ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്‍റെ റിസര്‍ച് സെന്ററും ആരംഭിച്ചു കഴിഞ്ഞു.
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ മാർച്ച് 26 ന് അടച്ചിടും
കോട്ടയം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ മാർച്ച് 26 തിങ്കളാഴ്ച അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു.രാവിലെ ആറ് മണിമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് പമ്പുകൾ അടച്ചിടുക.പെട്രോൾ പമ്പുകളിൽ രാത്രി-പകൽ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകൾക്ക് സംരക്ഷണം നൽകണമെന്നാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്‍റെ ആവശ്യം.
കീഴാറ്റൂരിലേക്ക് 3000 പ്രവർത്തകരെ സംഘടിപ്പിച്ച് മാർച്ച് നടത്താൻ സിപിഎം തീരുമാനം
തളിപ്പറമ്പ്:വയൽ നികത്തി നാലുവരിപാത നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വയൽക്കിളികൾ കീഴാറ്റൂരിൽ നടത്തുന്ന സമരത്തിനെതിരെ മാർച്ച് 24ന് “നാടിന് കാവൽ’ എന്ന പേരിൽ സമരവുമായി സിപിഎം രംഗത്തുവരുന്നു.3000 പ്രവർത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന ബഹുജന മാർച്ചും പൊതുയോഗവും നഗരത്തെ ആശങ്കയിലാഴ്ത്തുന്നതാണ്.സിപിഎം ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും വയൽക്കിളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തളിപ്പറമ്പിലെ പ്രബല രാഷ്ട്രീയ പാർട്ടിയായ മുസ്ലിം ലീഗും വയൽക്കിളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് തളിപ്പറമ്പിൽ കൂറ്റൻ പ്രകടനം നടത്തിയിരുന്നു.25 ന് 2000 പേരെ പങ്കെടുപ്പിച്ച് തളിപ്പറമ്പ് നഗരത്തിൽ നിന്നും കീഴാറ്റൂരിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കാനാണ് വയൽക്കിളികൾ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുക്കുന്ന മാർച്ച് കോൺഗ്രസ്സ് നേതാവ് വി എം സുധീരനാണ് ഉൽഘാടനം ചെയ്യുക.ഇതിനു മുന്നോടിയായിട്ടാണ് സിപിഎം നീക്കം. വയൽക്കിളികളുടെ സമരം സർക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽകൂടിയാണ് സിപിഎം സമരം. ഞായറാഴ്ച വയൽക്കിളികളുടെ നേതൃത്വത്തിൽ വീണ്ടും സമര പന്തൽ കെട്ടി പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. വയൽക്കിളികളുടെ സമരത്തിന് സിപിഐയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിപിഐ യുവജന സംഘടന എഐവൈഎഫ് ആണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ശക്തമാക്കാനാണ് എഐവൈഎഫ് നീക്കം.മൂവായിരംപേരെ പങ്കെടുപ്പിച്ച് കീഴാറ്റൂരിൽ നിന്നും തളിപ്പറമ്പിലേക്ക് മാർച്ചും ടൌൺ സ്‌ക്വയറിൽ പൊതുസമ്മേളനവുമാണ് സിപിഎം നിശ്ചയിച്ചിട്ടുള്ളത്.സംസ്ഥാന സെക്രെട്ടെറിയേറ്റ് അംഗം എം.വി ഗോവിന്ദനാണ് മുഖ്യപ്രഭാഷകൻ.
ഇറാഖിൽ ഐഎസ് ഭീകരർ തടവിലാക്കിയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി സുഷമ സ്വരാജ് രാജ്യസഭയിൽ അറിയിച്ചു
ന്യൂഡൽഹി:2014 ഇൽ ഇറാഖിലെ മൊസൂളിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ അറിയിച്ചു.ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായും ഇവ ഉടനെ തന്നെ നാട്ടിലെത്തിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.ബാഗ്ദാദിൽ ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.പഞ്ചാബിൽ നിന്നും 27 പേർ,ഹിമാചൽ പ്രദേശിൽ നിന്നും നാലുപേർ, ബീഹാറിൽ നിന്നും ആറുപേർ ബംഗാളിൽ നിന്നും രണ്ടുപേർ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടത്.നാട്ടുകാർ നൽകിയ വിവരങ്ങളനുസരിച്ച് മൊസൂളിന് വടക്ക് പടിഞ്ഞാറുള്ള ബദോഷിൽ ഒരു കുന്നിനു താഴെയുള്ള കുഴിമാടത്തിൽ ഡീപ് പെനെട്രേഷൻ റഡാറുകൾ ഉപയോഗിച്ച് നടത്തിയ ദുഷ്‌കരമായ അന്വേഷണത്തിനും തിരച്ചിലും ഒടുവിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.നീളമുള്ള മുടികൾ,പഞ്ചാബി വളകൾ, ഇറാഖികളുടേതല്ലാത്ത ചെരിപ്പുകൾ,തിരിച്ചറിയൽ കാർഡുകൾ എന്നിവ ഉൾപ്പെടെ ഇൻഡ്യാക്കാരുടേതെന്ന് കരുതുന്ന വസ്തുക്കളും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു.തുടർന്ന് ബാഗ്ദാദിലെ മാർട്യാർ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഡിഎൻഎ ടെസ്റ്റ് നടത്തിയത്. കൊലപ്പെട്ടവരെന്ന് കരുതുന്നവരുടെ രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും രക്ത സാമ്പിളുകൾ ഉപയോഗിച്ചായിരുന്നു പരിശോധന. 2014 ജൂണിലാണ് 40 ഇന്ത്യക്കാരെ ഇറാഖിൽ ഐഎസ് ഭീകരർ തടവിലാക്കിയത്.ഇവിടെ നിന്നും രക്ഷപ്പെട്ട ഗുർദാസ്പൂർ സ്വദേശി ഹർജിത്ത് മസീഹ് ഇർബിലിൽ എത്തിയതോടെയാണ് ഇവർ തടവിലായ വിവരം പുറംലോകമറിഞ്ഞത്. എന്നാൽ തെളിവില്ലെന്ന് പറഞ്ഞ് സർക്കാർ ഈ വിവരം തള്ളിക്കളയുകയായിരുന്നു.പിന്നീട് ബദോഷിലെ നാട്ടുകാരാണ് ഐഎസ് ഭീകരർ കുറച്ചുപേരെ കൂട്ടത്തോടെ കുഴിച്ചുമൂടിയതായി ഇറാഖി അധികൃതരോട് പറഞ്ഞത്.തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുക്കാൻ ഇറാഖി സർക്കാരിനോട് ഇന്ത്യൻ സർക്കാർ അഭ്യർത്ഥിക്കുകയായിരുന്നു.മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് രാജ്യസഭയിലും പുറത്തും നടത്തിയ വാർത്ത സമ്മേളനത്തിൽ സുഷമ സ്വരാജ് പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ മൂന്നുലക്ഷം രൂപവരെയുള്ള കടങ്ങൾ എഴുതിത്തള്ളും
കാസർകോഡ്:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അൻപതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തള്ളാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി.അൻപതിനായിരം രൂപ വരെയുളള കടങ്ങള്‍ നേരത്തെ എഴുതിത്തളളിയിട്ടുണ്ട്.പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം മുഴുവന്‍ പേര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുത്തു തീർക്കാനും യോഗത്തിൽ തീരുമാനമായി.പൂര്‍ണ്ണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുളളവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നല്‍കുന്നുണ്ട്.മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുത്തി റേഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.കേന്ദ്രത്തിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ പല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളും ബി.പി.എല്‍. പട്ടികയില്‍ നിന്നും പുറത്തുപോയിരുന്നു.ഇത് കണക്കിലെടുത്താണ് മുഴുവന്‍ കുടുംബങ്ങളെയും ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിനായി ആരംഭിച്ച ബഡ്‌സ് സ്കൂളുകളുടെയും ചുമതല സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.ബഡ്സ് സ്കൂളുടെ പ്രവര്‍ത്തനത്തിന് സന്നദ്ധ സംഘടനകളുടെസഹായം സ്വീകരിക്കാനും തീരുമാനിച്ചു.റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ആരോഗ്യമന്ത്രി കെ.കെ. ഷൈലജ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരന്‍, കാസര്‍ഗോഡ് കളക്ടര്‍ ജീവന്‍ ബാബു തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
ചാർജിലിട്ട് സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു
ഒഡിഷ:ഫോണ്‍ ചാര്‍ജിലിട്ട് സംസാരിക്കുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം.ഉമ ദറം എന്ന പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.മാരകമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.പെണ്‍കുട്ടിയുടെ കൈ, നെഞ്ച്, കാല്‍ തുടങ്ങിയ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.ചാര്‍ജ് പെട്ടെന്ന് തീര്‍ന്നു പോകുന്നതിനാലാണ് ചാര്‍ജിലിട്ടു തന്നെ ഫോണ്‍ വിളിച്ചതെന്നും ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2010ല്‍ പുറത്തിറങ്ങിയ നോക്കിയ 5233 ഹാന്‍ഡ്സെറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഹാന്‍ഡ്സെറ്റ് വ്യാജനാണെന്നും ചൈനീസ് നിർമ്മിതമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചെങ്ങളായിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു
ശ്രീകണ്ഠപുരം:ചെങ്ങളായി മാവിലംപാറയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കുളത്തൂര്‍ മാവിലം പാറയിലെ പരേതനായ കുട്ടപ്പന്റെ ഭാര്യ ഇടത്തൊട്ടിയില്‍ തങ്കമ്മ (72) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂരിലെ മലയോര മേഖലകളിൽ കനത്ത മഴയും കാറ്റും ഇടിമിന്നലുമാണ് അനുഭവപ്പെടുന്നത്.മഴ പെയ്യുന്നതു കണ്ട് വീട്ടിനകത്തു നിന്നും വരാന്തയിലേക്ക് വന്നപ്പോഴാണ് തങ്കമ്മയ്ക്ക് മിന്നലേറ്റത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.മിന്നലേറ്റ ഉടനെ തങ്കമ്മയെ തളിപ്പറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്:പരേതനായ കുട്ടപ്പൻ,മക്കള്‍: മോഹനന്‍, സുശീല, ലീന, മധു. മരുമക്കള്‍: രാധാമണി, ബാലകൃഷ്ണന്‍, സത്യന്‍, ഷീജ.
കാലിത്തീറ്റ കുംഭകോണം;നാലാമത്തെ കേസിലും ലാലു കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി. കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് വിധി. അതേസമയം, കേസില്‍ പ്രതികളായിരുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം അഞ്ചു പേരെ കോടതി കുറ്റവിമുക്തരാക്കി. ദുംക ട്രഷറിയില്‍ നിന്നും 1995 നും 96 നും ഇടയില്‍ 3.13 കോടി രൂപ വ്യാജ ബില്ലുകളും വൗച്ചറുകളും നല്‍കി അനധികൃതമായി പിന്‍വലിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഉത്തരവ്. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യ കേസില്‍ അഞ്ച് വര്‍ഷവും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷവും മൂന്നാമത്തെ കേസില്‍ അഞ്ച് വര്‍ഷവും ലാലുവിന് കോടതി ശിക്ഷ വിധിച്ചിരുന്നു.കുംഭകോണവുമായി ബന്ധപെട്ട് ഇനി രണ്ട് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട്.അസുഖബാധിതനായ ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍ നിന്നാണ് ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്തിയത്.ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയവെയാണ് അസുഖബാധിതനായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
കണ്ണൂരിൽ വയോധികയ്ക്ക് ചെറുമകളുടെ ക്രൂരമർദനം;ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ;പോലീസ് സ്വമേധയാ കേസെടുത്തു
കണ്ണൂര്‍: ആയിക്കരയില്‍ തൊണ്ണൂറുകാരിയായ വയോധികക്ക് ചെറുമകളുടെ ക്രൂരമര്‍ദ്ദനം. മുത്തശ്ശിയെ ചെറുമകള്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. ആയിക്കരയിലെ കല്യാണിയമ്മ എന്ന വയോധികയ്ക്കാണ് പേരമകളുടെ ക്രൂര മര്‍ദ്ദനം നിരന്തരമായി ഏല്‍ക്കേണ്ടി വന്നത്.സംഭവം അറിഞ്ഞ കണ്ണൂര്‍ പൊലീസ് വീട്ടിലെത്തി വയോധികയുടെ മൊഴിയെടുക്കുകയും പേരമകള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. വയോധികയെ സ്ഥിരമായി മർദിക്കാറുണ്ടെന്നും തടയാന്‍ പോയാല്‍ തങ്ങള്‍ക്ക് നേരെയും ആക്രമണത്തിന് വരുമെന്നും അസഭ്യവര്‍ഷം നടത്തുമെന്നും അയല്‍ക്കാര്‍ പറഞ്ഞു.കണ്ണൂര്‍ സിറ്റി പൊലീസാണ് തുടര്‍ നടപടി സ്വീകരിച്ചത്.ഇതിന് പിന്നാലെ പൊതുപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വയോധികയെ ആശുപത്രിയിലേക്ക് മാറ്റി. ദീപ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയാണ്. അവരും മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്നു എന്നാണ് അറിയുന്നത്. ഈ നിലയില്‍ വയോധികയെ ഉപദ്രവിക്കുകയായിരുന്നു എന്ന സംശയമുണ്ട്.ഭര്‍ത്താവ് വിട്ടുപോയതോടെ സാമ്ബത്തിക നില മോശമായതോടെയാണ് ഇവര്‍ വലിയ പ്രതിസന്ധിയിലും മാനസിക സംഘര്‍ഷത്തിലുമാണെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വയോധികയെ സുരക്ഷിതമായ മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റാനും ദീപയ്ക്ക് ജീവിത സാഹചര്യം ഒരുക്കാനും ആണ് ആലോചിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു. ദീപയുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും ഇടപെടല്‍ ഉണ്ടാവുമെന്നും അവര്‍ അറിയിച്ചു.
ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി യുവതിയടക്കം നാല് ഐടി ജീവനക്കാർ മരിച്ചു
ചെന്നൈ:ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി യുവതിയടക്കം നാല് ഐടി ജീവനക്കാർ മരിച്ചു.ചെന്നൈക്കടുത്ത് ചെങ്കൽപേട്ടിലാണ് അപകടം നടന്നത്.അപകടത്തിൽ ഒറ്റപ്പാലം കല്ലുവഴി മേലേവടക്കേമഠത്തിൽ എം.വി മുരളീധരൻ നായരുടെയും ദീപയുടെയും മകൾ ഐശ്വര്യ(22),ആന്ധ്രാ സ്വദേശിനി മേഘ(23),തിരുപ്പൂർ സ്വദേശി ദീപൻ ചക്രവർത്തി(22),നാമക്കൽ സ്വദേശി പ്രശാന്ത് കുമാർ(23) എന്നിവരാണ് മരിച്ചത്.തിരുവനന്തപുരം സ്വദേശിനി അഖില, ചെന്നൈ സ്വദേശി ശരത്ത് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ സോണി എറിക്സണിൽ ജോലിചെയ്തിരുന്ന ഇവർ ആറുപേരും പുതുച്ചേരിയിൽ പോയി മടങ്ങുബോൾ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.ഇന്തോനേഷ്യയില്‍ ബിസിനസ് നടത്തുന്ന ഒറ്റപ്പാലം കല്ലുവഴി മേലെ വടക്കേമഠത്തില്‍ എംവി മുരളീധരന്‍ നായരുടെയും ദീപയുടെയും മകളായ ഐശ്വര്യ നായര്‍ എട്ട് മാസം മുന്‍പാണ് എറിക്സണില്‍ സോഫ്‌റ്റ്‌വെയർ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ബെംഗളൂരുവില്‍ ഡോക്ടറായ അഞ്ജലി ഏക സഹോദരിയാണ്. അപകടവിവരമറിഞ്ഞ് ഐശ്വര്യയുടെ മാതാപിതാക്കള്‍ ഇന്തോനേഷ്യയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.