കീഴാറ്റൂർ ബൈപാസ്;നിലപാട് മയപ്പെടുത്തി സർക്കാർ;മുഖ്യമന്ത്രി ബുധനാഴ്ച നിതിൻ ഗഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തും

keralanews keezhattoor bypass chief minister will meet with nithin gadkkari on wednesday

തിരുവനന്തപുരം:കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിയുമായി ബുധനാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. കീഴാറ്റൂർ ബൈപാസ് നിർമ്മാണത്തിനെതിരെ വയൽക്കിളികൾ പ്രക്ഷോഭം ശക്തമാക്കിയതോടെ ഇവിടെ ബദൽ മാർഗം കണ്ടെത്തുന്നതിനായുള്ള ശ്രമത്തിലാണ് സർക്കാർ.വയൽ നികത്തി ബൈപാസ് നിർമിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടിലാണ് വയൽക്കിളികൾ. ബദൽ മാർഗം കണ്ടെത്തിയില്ലെങ്കിൽ ലോങ്ങ് മാർച്ച് അടക്കമുള്ള സമരം തുടങ്ങുമെന്നും വയൽക്കിളികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരനും കീഴാറ്റൂരിൽ മേല്പാത നിർമാണത്തിന് സാധ്യത തേടി നിതിൻ ഗഡ്ക്കരിക്ക് കത്തയച്ചിരുന്നു.കീഴാറ്റൂർ ബൈപാസ് നിർമാണത്തിന്റെ കാര്യത്തിൽ അന്തിമ നിലപാടെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നാണ് സിപിഎം നേതാക്കളുടെ വാദം.പാതയുടെ അലൈൻമെന്റ് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ദേശീയപാത അതോറിറ്റിക്കാണ് ഇതിനുള്ള അധികാരമെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു.അലൈൻമെന്റ് മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് വ്യക്തമാക്കിയിട്ടുണ്ട്.

വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

keralanews the ministry of home affairs going to link vehicle with aadhaar

ന്യൂഡല്‍ഹി: എല്ലാ വാഹനങ്ങളും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതേക്കുറിച്ച്‌ പഠിച്ച സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിന് കേന്ദ്രം തയാറാകുന്നത്.രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രീകൃത സംവിധാനം വേണമെന്നാണ് ശുപാര്‍ശ.നിലവിൽ വാഹന വിവരങ്ങൾ അതാത് സംസ്ഥാനങ്ങളിലാണ് ഉള്ളത്.വാഹങ്ങൾ ആധാറുമായി ബന്ധിപ്പിക്കുക വഴി വാഹനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും സമിതി പറയുന്നു.നിലവില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോൾ ആധാര്‍ നമ്പർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിര്‍ബന്ധമില്ല. ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഇന്ത്യയിൽ നടക്കുന്ന 64 ശതമാനം റോഡപകടങ്ങളും ദേശീയപാതയിലാണ് നടക്കുന്നത്. ഇത് നിയന്ത്രിക്കാൻ ശക്തമായ നടപടി ഇല്ലാത്തതാണ് പ്രശ്നമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്.

വയൽക്കിളികളുടെ രണ്ടാംഘട്ട സമരം ഇന്ന്;സിപിഎം കത്തിച്ച സമരപന്തൽ ഇന്ന് പുനഃസ്ഥാപിക്കും

keralanews the second phase of vayalkkili protest will start today

കണ്ണൂർ:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം നടത്തുന്ന വയൽക്കിളി കൂട്ടായ്മയുടെ രണ്ടാം ഘട്ട സമരം ഇന്ന് തുടങ്ങും.’കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിലാണ് ബൈപാസിനെതിരെ സമരം ആരംഭിക്കുക.കീഴാറ്റൂർ ഐക്യദാർഢ്യ സമരസമിതിയുടെ നേതൃത്വത്തിലാണ് വയൽ കിളികൾക്ക് പിന്തുണയറിയിച്ച് മാർച്ച് നടക്കുക. തളിപ്പറമ്പില്‍നിന്നു കീഴാറ്റൂരിലേക്കാണ് മാർച്ച്. മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്.മേധാ പട്കർ ഉൾപ്പെടെയുള്ള പ്രശസ്ത പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും സമരത്തിൽ പങ്കെടുക്കും.സിപിഎം കത്തിച്ച സമരപന്തൽ ബഹുജന പിന്തുണയോടെ ഇന്ന് പുനഃസ്ഥാപിക്കും.ഭൂവുടമകളുടെ സമ്മതപത്രം പ്ലക്കാർഡുകളാക്കി സിപിഎം ഇന്നലെ കീഴാറ്റൂർ വയലിൽ കൊടിനാട്ടിയിരുന്നു. ഇതേ വയലിൽ തന്നെയാണ് ഇന്ന് സമരപന്തൽ പുനഃസ്ഥാപിക്കുക. ഭൂമിയേറ്റെടുക്കലിനെ എതിർക്കുന്ന ഭൂവുടമകളുടെ പ്ലക്കാർഡുകളും വയലിൽ നാട്ടും.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടായിരത്തോളം പേർ കീഴാറ്റൂരിലേക്ക് എത്തുമെന്നാണ് വയൽക്കിളി സമരക്കൂട്ടായ്മയുടെ പ്രതീക്ഷ. വെള്ളിയാഴ്ച വൈകിയാണ് വയൽക്കിളികളുടെ സമരത്തിന് പോലീസ് അനുമതി നൽകിയത്.മുൻപ് വയൽക്കിളികളുടെ സമരപന്തൽ കത്തിച്ചതുപോലെയുള്ള പ്രകോപനങ്ങൾ ഇനി ഉണ്ടാകരുതെന്ന് സിപിഎം അണികൾക്ക് നിദേശം നൽകിയിട്ടുണ്ട്.കീഴാറ്റൂർ  സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വയൽ കാവൽ സമര സമ്മേളത്തിൽ ജില്ലാ സെക്രെട്ടറി പി.ജയരാജനാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

കണ്ണൂർ കൂത്തുപറമ്പിൽ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

keralanews four including a journalist injured in an accident in kuthupramaba

കണ്ണൂർ:കൂത്തുപറമ്പ് കോട്ടയംപൊയിലിൽ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്.കാർ യാത്രികരായ മനോരമ ന്യൂസിലെ അസോസിയേറ്റ് ന്യൂസ് പ്രൊഡ്യൂസറും കണ്ണൂർ മുഴക്കുന്ന് സ്വദേശിയുമായ വിവേക് മുഴക്കുന്ന് (40), ഭാര്യ ശ്വേത (35), മകൻ ആദിദേവ് (നാല്),ലോറി ക്ളീനറും കർണാടക സ്വദേശിയുമായ മണി എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ ഗുരുതരമായി പരിക്കേറ്റ മണിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവേകും കുടുംബവും സഞ്ചരിച്ച കാർ വൈക്കോൽ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.ഇന്ന് പുലർച്ചെ ആറുമണിയോടുകൂടി കോട്ടയംപൊയിലിനടുത്ത് ഏഴാംമൈലിലായിരുന്നു അപകടം നടന്നത്. ജോലിസ്ഥലമായ അരൂരിൽനിന്നും മുഴക്കുന്നിലേക്ക് വരികയായിരുന്നു വിവേകും കുടുംബവും. അപകടത്തിൽ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു.

കീഴാറ്റൂരിൽ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ;മേൽപ്പാലത്തിന് സാധ്യത തേടി കേന്ദ്രത്തിനു കത്തയച്ചു

keralanews state govt sent a letter to the central seeking possibility of overbridge in keezhattoor

കണ്ണൂർ:കീഴാറ്റൂരിൽ അനുനയ നീക്കവുമായി സംസ്ഥാനസർക്കാർ.മേൽപ്പാലത്തിന് സാധ്യത തേടി മന്ത്രി ജി.സുധാകരൻ കേന്ദ്രത്തിനു കത്തയച്ചു.കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിക്കും ദേശീയ പാത അതോറിറ്റി ചെയർമാനുമാണ് കത്തയച്ചത്.മേൽപ്പാലം പണിയാൻ സാധിക്കുമോ എന്നും മേൽപ്പാലം പണിതാൽ വയൽ സംരക്ഷിക്കാൻ സാധിക്കുമെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ ജി.സുധാകരൻ തള്ളിപ്പറഞ്ഞിരുന്നു.കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളികൾ “കിളികളല്ല, കഴുകൻമാർ’ ആണെന്നും ജീവിതത്തിൽ ഒരിക്കൽപ്പോലും പാടത്തുപോകാത്തവരാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു.ഇതിനിടെ വയല്‍ക്കിളികളുടെയും ഇന്ന് നടക്കുന്ന സിപിഎം നേതൃത്വത്തിലുള്ള കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതിയുടെയും മാർച്ചിന്‍റെ പശ്ചാത്തലത്തില്‍ കീഴാറ്റൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

കീഴാറ്റൂരിൽ ഇന്ന് സിപിഎം ജനജാഗ്രത മാർച്ച്

keralanews cpm janajagratha march today in keezhattoor

കണ്ണൂർ:കണ്ണൂര്‍: ‘കീഴാറ്റൂരിനെ സംഘര്‍ഷമേഖലയാക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നതിനെതിരേ’ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജനജാഗ്രത സമരം ഇന്ന്.ഇതിനായി കീഴാറ്റൂര്‍ ജനകീയസംരക്ഷണ സമിതിക്ക് ഇന്ന് രൂപം നൽകും. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ സമിതി രൂപവത്കരണപ്രഖ്യാപനം നടത്തും.തുടർന്ന് കീഴാറ്റൂർ ഗ്രാമവാസികൾ ഒന്നടങ്കം തളിപ്പറമ്പിലേക്കുള്ള ജനജാഗ്രത മാർച്ചിലും പങ്കെടുക്കും. വൈകുന്നേരം നാലുമണിക്ക് കീഴാറ്റൂർ ഇഎംഎസ് സ്മാരക വായനശാലയ്ക്ക് സമീപത്തുനിന്നും മാർച്ച് ആരംഭിക്കും.ദേശീയ പാതയ്ക്ക് സ്ഥലം കൈമാറാൻ സമ്മതമറിയിച്ചവരും ഗ്രാമവാസികളും ഒന്നിച്ച് കീഴാറ്റൂർ വയലിലേക്ക് മാർച്ച് ചെയ്യും.തുടർന്ന് ദേശീയപാതാ ബൈപ്പാസിനായി അടയാളപ്പെടുത്തിയ സി.പി.എം. പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സ്ഥലത്ത് ‘വികസനാവശ്യത്തിന് ഭൂമി വിട്ടുതരും’ എന്ന ബോര്‍ഡ് സ്ഥാപിക്കും. ആകെയുള്ള 60 ഭൂവുടമകളില്‍ 54 പേരും ശനിയാഴ്ച ഈ ബോര്‍ഡ് സ്ഥാപിക്കുമെന്ന് സി.പി.എം. നേതൃത്വം അറിയിച്ചു. ശേഷം മാർച്ച് തളിപ്പറമ്പിലേക്ക് നീങ്ങും.തളിപ്പറമ്പ് ടൌൺ സ്‌ക്വയറിൽ നടക്കുന്ന കൂട്ടായ്‌മയിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.വി ഗോവിന്ദൻ,ജില്ലാ സെക്രെട്ടറി പി.ജയരാജൻ,എംഎൽഎമാരായ ജെയിംസ് മാത്യു,ടി.വി രാജേഷ്,എൽഡിഎഫ് നേതാക്കൾ,കലാസാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.പ്രകടനം തളിപ്പറമ്പിലെത്തുമ്പോൾ ഐക്യദാര്‍ഢ്യവുമായെത്താന്‍ തളിപ്പറമ്പ് ഏരിയയിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച സി.പി.എം. നേതൃത്വത്തില്‍ തളിപ്പറമ്പിലേക്കും ഞായറാഴ്ച ദേശീയപാതാ ബൈപ്പാസ് വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കീഴാറ്റൂരിലേക്കും നടക്കുന്ന പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വന്‍ സുരക്ഷയൊരുക്കും.ജില്ലാ പോലീസ് മേധാവി ശിവവിക്രമും ഡി.വൈ.എസ്.പി. കെ.വി.വേണുഗോപാലും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കും.

വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴിൽ വിലക്ക്

keralanews vayalkkili activist suresh keezhattoors brother has been banned from job

കണ്ണൂർ:വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴിൽ വിലക്ക്.ചുമട്ട് തൊഴിലാളിയായ രതീഷിനാണ് സിഐടിയു തൊഴില്‍ വിലക്കിയത്.പാർട്ടി വിരുദ്ധമായി കീഴാറ്റൂരിൽ സമരം ചെയ്യുന്ന രതീഷ് ഇനി ജോലിക്ക് പ്രവേശിക്കണമെങ്കിൽ പാർട്ടിയോട് മാപ്പുപറയണമെന്നാണ് യൂണിയൻകാരുടെ പക്ഷം.കഴിഞ്ഞ ഒരുമാസമായി രതീഷിന് ജോലിയിൽ പ്രവേശിക്കാൻ അനുവാദമില്ല.ചുമട്ടുതൊഴിലാളിയായ രതീഷ് കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതി വരെ ജോലി ചെയ്തിരുന്നു.എന്നാൽ ബൈപാസിനെതിരെയുള്ള വയൽക്കിളികളുടെ സമരം ശക്തമായതോടെ രതീഷിനു തൊഴിൽ വിലക്കേർപ്പെടുത്തുകയായിരുന്നു.വിലക്കിനെതിരെ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് രതീഷ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ലേബർ ഓഫീസർ രണ്ടു തവണ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സിഐടിയു പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.മാപ്പ് എഴുതി നൽകിയ ശേഷം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നാണ് സിഐടിയു നേതാക്കൾ പറഞ്ഞതെന്നും എന്നാൽ മാപ്പ്‌ എഴുതി നല്കാൻ താൻ തയ്യാറല്ലെന്നും സമരം തുടരുമെന്നും രതീഷ് വ്യക്തമാക്കി.അതേസമയം ജോലിയിൽ വീഴ്ച വരുത്തിയതിനാണ് രതീഷിനെ മാറ്റിനിർത്തിയതെന്ന് സിപിഎം പറഞ്ഞു.

പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ് ആപ്പിലൂടെ ചോർന്നു

keraanews question paper of plus two physics exam leaked through whatsapp

തിരുവനന്തപുരം:പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ് ആപ്പിലൂടെ ചോർന്നു. ഇരുത്തിയൊന്നാം തീയതി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്.വാട്സ് ആപ്പിലൂടെ ചോദ്യപേപ്പർ കിട്ടിയതായി തൃശൂർ ജില്ലാ ഹയർ സെക്കണ്ടറി കോ-ഓർഡിനേറ്ററാണ് അധികൃതരെ അറിയിച്ചത്.തുടർന്ന് അദ്ദേഹം അത് ജോയിന്റ് ഡയറക്റ്റർക്ക് തുടർനടപടികൾക്കായി അയച്ചുനൽകുകയും ചെയ്തിരുന്നു.എൺപതുശതമാനത്തിലധികം ചോദ്യവും പകർത്തിയെഴുതിയ പകർപ്പുകളാണ് വാട്സ് ആപ്പിലൂടെ പ്രചരിച്ചത്.വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് ഇവ ലഭിക്കുകയും ചെയ്തിരുന്നു.ഹയർ സെക്കണ്ടറി മേധാവി നൽകിയ ചോദ്യപേപ്പർ ചോർന്നുവെന്ന പരാതിയിൽ സൈബർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് മുൻപാണോ ശേഷമാണോ ചോദ്യപേപ്പർ ചോർന്നതെന്ന് സ്ഥിതീകരിച്ചിട്ടില്ല. അതിനാൽ തന്നെ പരീക്ഷ റദ്ദാക്കുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല.

ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യാനാവില്ലെന്ന് യുഐഡിഎഐ

keralanews uidai says that can not hack adhaar informations

ന്യൂഡൽഹി:ആധാർ കാർഡിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമാണെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിന് മുൻപിൽ നടന്ന പവർ പോയിന്റ് പ്രെസൻറ്റേഷനിലൂടെയാണ് യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ ഇക്കാര്യം അവതരിപ്പിച്ചത്. പ്രപഞ്ചം അവസാനിക്കുവോളം കാലം ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന് യുഐഡിഎഐ വ്യക്തമാക്കി.2048 എൻക്രിപ്ഷൻ കീ ഉപയോഗിച്ചാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അന്വേഷണ ഏജൻസികൾക്കുപോലും ആധാർ വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും യുഐഡിഎഐ ചൂണ്ടിക്കാട്ടി.എന്നാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൗരന്റെ ആധാർ വിവരങ്ങൾ കൈമാറുമെന്നും കൂട്ടിച്ചേർത്തു. ആധാറിനായി ജാതി,മതം എന്നീ വിവരങ്ങൾ ശേഖരിക്കുന്നില്ല.പൗരന്റെ അനുമതിയില്ലാതെ വിവരങ്ങൾ ശേഖരിക്കില്ലെന്നും അജയ് ഭൂഷൺ പറഞ്ഞു.ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.വിവരങ്ങൾ ചോരാതിരിക്കാൻ കൃത്യമായ മുൻകരുതൽ സംവിധാനങ്ങൾ ഉണ്ടെന്ന് കേന്ദ്രസർക്കാർ ആധാർ കേസിൽ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.ഭരണഘടന ഉറപ്പു നൽകുന്ന പൗരന്റെ സ്വകാര്യത ആധാർ വിവര ശേഖരണത്തിലൂടെ ലംഘിക്കപ്പെടുന്നുവെന്നും വിവരങ്ങൾ സുരക്ഷിതമല്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു.ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ളതെന്ന് ഇതിനു മറുപടിയായി കേന്ദ്രസർക്കാർ കോടതിയിൽ പറഞ്ഞു.

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി

keralanews education minister said that the unapproved schools in the state have been shut down

തിരുവനന്തപുരം:സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു.ബാലാവകാശ കമ്മീഷന്റെ നിർദേശപ്രകാരം ഇത്തരം സ്കൂളുകൾ അടച്ചുപൂട്ടാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.1585 സ്കൂളുകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ പൂട്ടുന്നതെന്നും മന്ത്രി വ്യക്തമാക്കി. അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കെ.എൻ.എ ഖാദർ നൽകിയ അടിയന്തിര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.സ്കൂളുകൾ അടച്ചുപൂട്ടുന്നതോടെ മൂന്നുലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാകുമെന്നും 25000 ത്തോളം വരുന്ന അദ്ധ്യാപകർ വഴിയാധാരമാകുമെന്നും കെ.എൻ.എ ഖാദർ ചൂണ്ടിക്കാട്ടി.ഇത്തരം സ്കൂളുകൾക്ക് അംഗീകാരം നേടിയെടുക്കാൻ രണ്ടു വർഷത്തെ സമയം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.