ന്യൂഡൽഹി:ഉത്തരേന്ത്യയിൽ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ സംഘർഷം. പ്രക്ഷോഭകർക്കു നേരെയുണ്ടായ പോലീസ് വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഗ്വളിയർ, മൊറീന, ബിന്ദ് എന്നിവിടങ്ങളിൽ നാലുപേരും രാജസ്ഥാനിലെ അൽവാറിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ ചെറുക്കുന്ന നിയമം ലഘൂകരിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ദളിത് സംഘടനകൾ.സംഘർഷാവസ്ഥ കണക്കിലെടുത്ത് മധ്യപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സംഘർഷ മേഖലകളിൽ വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.മധ്യപ്രദേശിൽ പോലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വിദ്യാർഥി നേതാവ് അടക്കം നാല് പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഗ്വാളിയറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ പ്രതിഷേധക്കാർ ട്രെയിൻ തടയുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രക്ഷോഭത്തെ തുടർന്ന് ബിഹാർ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ട്രെയിൻ ഗതാതം തടസപ്പെട്ടു.പഞ്ചാബിൽ മുൻകരുതലിന്‍റെ ഭാഗമായി സർക്കാർ പൊതുഗതാഗതം റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പഞ്ചാബിലെ കപുർത്തലയിലെ സുഭാൻപുറിൽ പ്രതിഷേധക്കാർ ജലന്തർ–അമൃത്‌സർ ദേശീയപാതയും ഹോഷിയാപുറിൽ പാണ്ഡ്യ ബൈപ്പാസും ഉപരോധിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ ചെറുക്കുന്ന നിയമം ലഘൂകരിക്കുന്ന വിധിയാണ് സുപ്രീം കോടതിയിൽനിന്ന് ഉണ്ടായതെന്ന് ദളിത് സംഘടനകൾ ആരോപിക്കുന്നു. ദളിത് പീഡന പരാതികളിൽ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് നടത്തരുതെന്നായിരുന്നു സുപ്രീം കോടതി വിധി. സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൽ കുറയാത്ത ഉദ്യോഗസ്ഥരിൽ നിന്നോ അനുമതി വാങ്ങിയതിനു ശേഷമേ അറസ്റ്റ് നടത്താവൂ. സർക്കാർ ഉദ്യോഗസ്ഥരല്ലാത്തവരെ അറസ്റ്റ് ചെയ്യാൻ ജില്ലാ സീനിയർ പോലീസ് സൂപ്രണ്ടിന്‍റെ രേഖാമൂലമുള്ള അനു മതി വാങ്ങണം. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന വിലക്ക് ബാധകമാകില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം:കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സംയുക്ത ട്രേഡ‍് യൂണിയന്‍ സമര സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതു പണിമുടക്ക് ആരംഭിച്ചു.ഞായറാഴ്ച അര്‍ദ്ധരാത്രി 12 മണി മുതല്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 മണി വരെയാണ് പണിമുടക്ക്.പൊതു പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരിടത്തും കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകളും ഓട്ടോ അടക്കമുള്ള ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. അതേസമയം, സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്.കൊച്ചി മെട്രോ പതിവുപോലെ സര്‍വ്വീസ് നടത്തുന്നത് കൊച്ചി നഗരത്തിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി. പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും യാത്രക്കാര്‍ക്ക് വേണ്ടി പോലീസ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്ന പണിമുടക്കില്‍ സംസ്ഥാനത്തെ വാണിജ്യ-വ്യവസായ മേഖലയും പൂര്‍ണ്ണമായും സ്തംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കില്‍ പങ്കെടുക്കുന്നത് സര്‍ക്കാര്‍ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാപാരികളും കടകള്‍ തുറന്നിട്ടില്ല. കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള പണിമുടക്കിനോട് അനുബന്ധിച്ച് തൊഴിലാളി സംഘടനകള്‍ തിങ്കളാഴ്ച രാവിലെ രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സമ്പൂർണ്ണ യാചക നിരോധന നിയമം നടപ്പിലാക്കും
തിരുവനന്തപുരം:ഭിക്ഷാടന മാഫിയയെ കുറിച്ചുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ യാചക നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു.”ദ കേരള പ്രിവൻഷൻ ഓഫ് ബെഗിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ഡെസ്റ്റിറ്റ്യൂട്ട് ബെഗേഴ്സ് ബില്ല്’ സർക്കാർ ഉടൻ പാസാക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് യാചക നിരോധനം പൂർണമായും ഫലപ്രദമായും നടപ്പാക്കുന്നതിനും യഥാർഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായാണ് നിയമം.
കെഎസ്ആർടിസി ലക്ഷ്വറി ബസുകളിലെ നില്പുയാത്ര നിരോധനം;സർക്കാർ നിയമഭേദഗതിക്ക്
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ലക്ഷ്വറി ബസുകളില്‍ നില്‍പ്പ് യാത്ര നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.ഹൈക്കോടതി വിധിയുടെ ഉദ്ദേശശുദ്ധിയെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെങ്കിലും നിലവില്‍ ഉത്തരവ് നടപ്പാക്കുക പ്രായോഗികമല്ലെന്നാണ് മന്ത്രി അറിയിച്ചത്. കെഎസ്‌ആര്‍ടിസിയുടെ നഷ്ടം മാത്രം കണക്കാക്കിയല്ല, യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ഉത്തരവ് പാലിച്ചാല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് കുറ്റകരമാകും.ഇത് മറികടക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവിലെ ഉത്തരവ് മറികടക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ 67 (2) ചട്ടമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് നിരോധിച്ച് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
കാസർകോഡ് ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു
കാസർഗോഡ്: മൊഗ്രാൽ കോപ്പാളത്ത് ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈൻ(19) ഇസ്ര(22) എന്നിവരാണ് മരിച്ചത്. മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്നു യുവാക്കൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ മൊഗ്രാല്‍ കൊപ്പളത്താണ് അപകടം സംഭവിച്ചത്. കോയമ്പത്തൂരിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. യുവാക്കള്‍ പാളത്തിലൂടെ നടന്ന് പോകുന്നത് കണ്ട് എഞ്ചിന്‍ ഡ്രൈവര്‍ നിര്‍ത്താതെ ഹോണടിച്ചുവെങ്കിലും ഇവർ കേട്ടില്ല. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.കുമ്ബള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
സാമൂഹിക ക്ഷേമ പദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി
ന്യൂഡൽഹി:വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാർ നമ്പർ ബന്ധിപ്പിക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി. കേന്ദ്ര സർക്കാരാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ ഇതിനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു.പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിക്കൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) കഴിഞ്ഞ ദിവസം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ നമ്പറുകൾ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി കോടതി ഇതിനോടകം നീക്കിയിട്ടുണ്ട്. ആധാർ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ പൂർത്തിയാകുന്നത് വരെ ബാങ്ക് അക്കൗണ്ടുകൾ,മൊബൈൽ നമ്പറുകൾ എന്നിവ ആധാറിനോട് ബന്ധിപ്പിക്കാൻ ജനങ്ങളെ നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
അംഗീകാരമില്ലാത്ത സ്കൂളുകൾ അടുത്ത അധ്യയന വർഷം അടച്ചുപൂട്ടില്ലെന്ന് സർക്കാർ
കൊച്ചി:അംഗീകാരമില്ലാത്ത സ്കൂളുകൾ അടുത്ത അധ്യയന അടച്ചുപൂട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സർക്കാർ അറിയിച്ചു.ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്.മൂന്നു വർഷത്തെ സാവകാശം തങ്ങൾക്ക് നല്കണമെന്നാണാണ് ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.1500 ഓളം വരുന്ന സ്വകാര്യ വിദ്യാഭ്യാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനാണ് സർക്കാർ നോട്ടീസ് നൽകിയിരുന്നത്.ഹർജി പരിഗണിച്ച കോടാത്തി സർക്കാരിനോട് എതിർ സത്യവാങ്മൂലം നൽകാനും ആവശ്യപ്പെട്ടു.ഹർജിയിൽ ഉത്തരവ് ഉണ്ടാകുന്നതു വരെ സ്കൂളുകൾ അടച്ചുപൂട്ടരുതെന്നും കോടതി വ്യക്തമാക്കി.
കൊണ്ടോട്ടിയിൽ ലോറിയിൽ കടത്തുകയായിരുന്ന വൻ സ്‌ഫോടകവസ്‌തു ശേഖരം പിടികൂടി
മലപ്പുറം:കൊണ്ടോട്ടിയിൽ ലോറിയിൽ കടത്തുകയായിരുന്ന വൻ സ്‌ഫോടകവസ്‌തു ശേഖരം പിടികൂടി.മോങ്ങത്തെ ഒരു ഗോഡൗണിലേക്കാണ് കൊണ്ടുപോവുകയായിരുന്നു ഈ സ്ഫോടകവസ്തുക്കള്‍.തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ മോങ്ങത്തെ ഗോഡൗണില്‍നിന്ന് വലിയ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കൊണ്ടോട്ടിയില്‍ വെച്ച് ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്ഫോടകവസ്തുക്കള്‍ കടത്തിയത്.പതിനായിരം ഡിറ്റണേറ്ററുകള്‍, 10 പത്തു ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍, 10 പാക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, പോലീസ് പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ സ്ഫോടകവസ്തുക്കളുടെ കൃത്യമായ കണക്ക് ലഭിക്കൂ. ഗോഡൗണിന്റെ ഉടമ ആരെന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്ഫോടകവസ്തുക്കള്‍ എന്നാണ് പോലീസിന്റെ നിഗമനം.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു;തിരഞ്ഞെടുപ്പ് മെയ്12 ന്;വോട്ടെണ്ണൽ മെയ് 15 ന്
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മേയ് 12-നാണ് വോട്ടെടുപ്പ്. മേയ് 15ന് ഫലപ്രഖ്യാപനം നടക്കും. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.ഒറ്റഘട്ടമായാണ് 225 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. കർണാടകയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം മാനിച്ചാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്ന് കമ്മീഷൻ അറിയിച്ചു.ഏപ്രിൽ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.ഏപ്രിൽ 24-നായിരിക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 25ന് കമ്മീഷൻ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ 27 വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു. തീയതികൾ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതായി കമ്മീഷൻ അറിയിച്ചു. കർണാടകയിൽ മുൻകാലത്തുണ്ടായ അനിഷ്ടസംഭവങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.28 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക. എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ് സംവിധാനം ഉപയോഗിച്ചാവും തെരഞ്ഞെടുപ്പ് നടത്തുക. വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ ചിഹ്നത്തിന് നേരെ ചിത്രവും ഉൾപ്പെടുത്തും.225 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 4.96 കോടി വോട്ടർമാരാണ് കർണാടകയിൽ വിധിയെഴുതുക.
തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം:ആറ്റിങ്ങലിൽ റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി.റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായ രാജേഷിനെയാണ് കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം രാജേഷിനെ സ്റ്റുഡിയോയിൽ കയറി വെട്ടുകയായിരുന്നു. രാജേഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കുട്ടന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. ഗാനമേള സംഘത്തിലെ ഗായകനുമായ രാജേഷ് ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.പരിക്കേറ്റ് ഓടി രക്ഷപ്പെട്ട കുട്ടന്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി രാജേഷിനെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.അക്രമത്തിനുള്ള കാരണം വ്യക്തമല്ല.