തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലുണ്ടായ സംഘർഷത്തെ തുടർന്നു നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.കഠ്‌വയില്‍ എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കലാപശ്രമം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര നിലപാടുളള സംഘടയിലെ ഒരുവിഭാഗം പേര്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും കഴിഞ്ഞദിവസം ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടത്തിയിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് വന്‍ അക്രമത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ് കുമാർ ഞായറാഴ്ചതന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സാമൂഹ്യമാധ്യമ പ്രചാരണത്തെപ്പറ്റിയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിര്‍ദേശമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയിട്ടുള്ളത്. എല്ലാ സ്ഥലങ്ങലും പോലീസിനെ വിന്യസിക്കാനും അവധിയിലുള്ള പോലീസുകാര്‍ ഉടന്‍ തിരിച്ചെത്താനും ഡിജിപി നിര്‍ദേശിച്ചു. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.വ്യാഴാഴ്ച കോഴിക്കോട്ട് എസ്ഡിപിഐ നടത്താനിരുന്ന പ്രകടനത്തിന് പൊലീസ് അനുമതി നിഷേധിച്ചു. കോഴിക്കോട് നഗരത്തില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും.വൈകിട്ട് ആറരമുതൽ ഒൻപതരവരെ ആണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. താപനിലയങ്ങളിൽനിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്‍റെ കുറവ് ഉണ്ടായതാണ് കാരണം.
കോഴിക്കോട്ട് വീടുകൾക്കും ഹോട്ടലിനും നേരെ ബോംബേറ്
കോഴിക്കോട്:കോഴിക്കോട് പേരാബ്രയിൽ സിപിഎം,ശിവാജിസേന പ്രവർത്തകരുടെ വീടിനു നേരെയും ഹോട്ടലിനു നേരെയും ബോംബേറ്.രണ്ടു സിപിഎം പ്രവർത്തകരുടെയും രണ്ടു ശിവജിസേനാ പ്രവർത്തകരുടെയും വീടിന് നേരെയാണ് ചൊവ്വാഴ്ച രാത്രിയിൽ ആക്രമണമുണ്ടായത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.വീടുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്.വിഷു ദിനത്തിൽ പേരാമ്പ്രയിൽ വെച്ചുണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
സോഷ്യൽ മീഡിയ വഴി വ്യാജ ഹർത്താൽ ആഹ്വാനം; കണ്ണൂരും കാസർകോട്ടുമായി നൂറിലേറെപ്പേർ അറസ്റ്റിൽ
കണ്ണൂർ:വാട്സ് ആപ്പ് വഴി വ്യാജ ഹർത്താൽ ആഹ്വാനം ചെയ്തവരും പ്രചരിപ്പിച്ചവരുമായി നൂറോളം പേർ കണ്ണൂരും കാസർകോട്ടുമായി പിടിയിലായി. സമൂഹമാധ്യമങ്ങളിൽ ആരോ തുടങ്ങിവെച്ച ഹർത്താൽ ആഹ്വാനം വ്യാപകമായി പ്രചരിക്കുകയായിരുന്നു.ഞായറാഴ്ച്ച രാത്രി പന്ത്രണ്ടു മണിമുതൽ തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണി വരെ ഹർത്താൽ എന്നായിരുന്നു വ്യാജ പ്രചാരണം. കണ്ണൂർ ടൌൺ സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്ത 25 പേരും പോലീസിനെ കയ്യേറ്റം ചെയ്ത കേസിൽ ഇരിട്ടിയിൽ മൂന്നുപേരുമാണ് റിമാന്റിലായത്. ഹർത്താൽ അനുകൂലികളുടെ അക്രമത്തിൽ ഇരിട്ടി എസ്‌ഐക്ക് പരിക്കേറ്റിരുന്നു. കണ്ണൂരിൽ ഒരു വനിതാ സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെ ആറു പോലീസുകാർക്ക് പരിക്കേറ്റു.അപ്രഖ്യാപിത ഹർത്താൽ പ്രചാരണം നടത്തി കടയടപ്പിച്ചതിനും റോഡ് തടസ്സപെടുത്തിയതിനും സംഘം ചേർന്ന് പ്രകടനം നടത്തിയതിനും കാസർകോഡ് ടൌൺ പോലീസ് സ്റ്റേഷനിൽ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വ്യാജ ഹർത്താൽ ആഹ്വാനം നല്കിയവരെയും ഈ മെസ്സേജുകൾ പ്രചരിപ്പിച്ചവരെയും കണ്ടെത്താൻ പോലീസ് ഊർജിത ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.നിരവധി ഫോണുകൾ ഇന്നലെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഇത് വിശദമായ പരിശോധനകൾക്ക് വിധേയമാക്കും.
അപ്രഖ്യാപിത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു
കണ്ണൂർ:സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ അപ്രഖ്യാപിത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. പലയിടത്തും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ നിരത്തിലിറങ്ങിയില്ല.പലയിടങ്ങളിലും കെഎസ്ആർടിസി ബസുകൾ രാവിലെ സർവീസ് നടത്തിയെങ്കിലും കല്ലേറും റോഡ് തടസ്സപ്പെടുത്തലും കാരണം പിന്നീട് ഓട്ടം നിർത്തിവെച്ചു. മലബാറിലെ ജില്ലകളിലാണ് ഹർത്താൽ കാര്യമായി ബാധിച്ചത്.പലയിടത്തും അക്രമങ്ങളുണ്ടായി. ആറ് കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടു.കണ്ണൂരിൽ ടൌൺ സ്റ്റേഷനിലേക്ക് പ്രകടനമായി എത്തുകയും സ്റ്റേഷനിലേക്ക് തള്ളി കയറുകയും പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത 20 ഓളം വരുന്ന ആളുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.നേരത്തെ ഹർത്താലിന്റെ മറവിൽ വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്ത 15 ഓളം പേരെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കാൻ ടൌൺ സ്റ്റേഷനിലെത്തിയ ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം ജില്ലയിലെ താനൂരിൽ ഹർത്താൽ അക്രമാസക്തമായി. ഹർത്താൽ അനുകൂലികൾ നടത്തിയ ആക്രമണത്തിൽ ഇരുപതോളം പോലീസുകാർക്ക് പരിക്കേറ്റു.താനൂർ ഉൾപ്പെടെയുള്ള മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.തിങ്കളാഴ്ച്ച മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.
ജനകീയ ഹർത്താലെന്ന് വ്യാജ പ്രചാരണം; പലയിടത്തും ബസ്സുകൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്യുന്നു
കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഫലത്തില്‍ ഹര്‍ത്താലായി മാറി.വിവിധ ഇടങ്ങളില്‍ ആളുകള്‍ വഴി തടയുകയും കടകള്‍ അടപ്പിക്കുകയും വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വടക്കന്‍ ജില്ലകളിലാണ് പ്രശ്നം രൂക്ഷമായത്. ദേശീയപാതയിലടക്കം വാഹനങ്ങള്‍ തടഞ്ഞു. ഏതെങ്കിലും സംഘടനയുടെ പേരിലല്ല ഹര്‍ത്താലനുകൂലികള്‍ സംഘടിച്ചിരിക്കുന്നത്. രാവിലെ മുതല്‍ സംഘം ചേര്‍ന്ന് ആളുകള്‍ വഴിതടയുകയും പ്രധാന റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുകയുമായിരുന്നു.കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂര്‍, വടകര മേഖലയിലും ബസുകള്‍ തടഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും കടകള്‍ അടപ്പിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ കടകള്‍ തുറന്നവരെ ഭീഷണിപ്പെടുത്തി അടപ്പിച്ചു. പരപ്പനങ്ങാടിയില്‍ ഹര്‍ത്താലനുകൂലികള്‍ ടയറുകള്‍ റോഡിലിട്ട് കത്തിച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തി.കണ്ണൂര്‍ ജില്ലയിലെ കരുവഞ്ചാലിലും കോഴിക്കോട് മുക്കത്തും ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിച്ചു. മൂവാറ്റുപുഴയിലും കണ്ണൂരും തിരൂരും ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി.വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരേയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു.തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്.
സർക്കാർ ഡോക്റ്റർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്;ചികിത്സ കിട്ടാതെ രോഗികൾ വലയുന്നു
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ആവശ്യത്തിന് ജീവനക്കാരെയും ഡോക്റ്റർമാരും നിയമിക്കാതെ ആശുപത്രികളിലെ ഓ.പി സമയം ദീർഘിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. സമരം സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും രോഗികളെ വലച്ചു.പലയിടത്തും രോഗികളും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. പണിമുടക്കുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാറും നടപടിയെടുത്താൽ നേരിടുമെന്ന് കെജിഎംഒഎയും മുന്നറിയിപ്പ് നൽകി.അതേസമയം സമരത്തെ ശക്തമായി നേരിടുമെന്ന് സർക്കാർ വ്യക്തമാക്കി.മുന്‍കൂട്ടി അവധിയെടുക്കാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ അവധിയായി കണക്കാക്കി ആ ദിവസത്തെ ശമ്പളം നല്‍കില്ലെന്നാണ് സർക്കാർ മുന്നറിയിപ്പ്. പണിമുടക്കിനെ തുടർന്ന് ആരോഗ്യ വകുപ്പ് ബദൽ മാർഗങ്ങൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ഒ പികളുടെ പ്രവർത്തനം സ്തംഭിച്ച നിലയിലാണ്.എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന നിലപാടിലാണ് കെജിഎംഒഎ.ഈ മാസം 18 മുതല്‍ കിടത്തി ചികിത്സ നിര്‍ത്തുമെന്നുമെന്നും സംഘടനാനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം:അംബേദ്‌കർ ജയന്തി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനമാണ് അംബേദ്കര്‍ ജയന്തിയായി ആഘോഷിക്കുന്നത്.അംബേദ്കര്‍ ജയന്തിക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം.
ദേശീയ ചലച്ചിത്ര പുരസ്ക്കാരം;ശ്രീദേവി മികച്ച നടി;റിധി സെന്‍ മികച്ച നടൻ;മികച്ച ചിത്രം വില്ലേജ് റോക്ക് സ്റ്റാർ
ന്യൂഡൽഹി:അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.മോം എന്ന ചിത്രത്തിലെ അഭിനയത്തിന് അന്തരിച്ച നടി ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി താരം റിധി സെൻ മികച്ച നടനായി.റിമ ദാസ് സംവിധാനം ചെയ്ത ആസാമീസ് ചിത്രം വില്ലജ് റോക്ക് സ്റ്റാർ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിൽ ഇത്തവണ മലയാളത്തിനും ഏറെ അഭിമാനിക്കാം.ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായും മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. തൊണ്ടിമുതലിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും പ്രത്യേക ജൂറി പരാമര്‍ശവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും സ്വന്തമാക്കി. ഇതേ ചിത്രത്തിന്റെ തിരക്കഥയിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരിനെ തെരഞ്ഞെടുത്തു. നടി പാര്‍വതിക്ക് ടേക് ഓഫിലെ മികച്ച പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഗാനഗന്ധര്‍വന്‍ യേശുദാസാണ് മികച്ച ഗായകന്‍. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌കാരം. മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ള അവാര്‍ഡ് ബാഹുബലി2 സ്വന്തമാക്കി. കാട്ര് വെളിയിടൈ എന്ന മണിരത്‌നം ചിത്രത്തിലെ സംഗീത സംവിധാനത്തിനും ഇതേ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനുമായി എ.ആര്‍ റഹ്മാന്‍ രണ്ട് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കി.പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ടേക് ഓഫ്, ഭയാനകം, എസ് ദുര്‍ഗ, ആളൊരുക്കം, ഒറ്റമുറി വെളിച്ചം, അങ്കമാലി ഡയറീസ്, പെയിന്റിങ് ലൈഫ് തുടങ്ങിയ മലയാള ചിത്രങ്ങള്‍ മത്സരത്തിനുണ്ടായിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം പുരോഗമിക്കുന്നു;തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം;ഫഹദ് ഫാസിൽ മികച്ച സഹനടൻ;പാർവതിക്ക് പ്രത്യേക ജൂറി പരാമർശം
ന്യൂഡൽഹി:അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുന്നു.പ്രമുഖ സംവിധായകൻ ശേഖർ കപൂറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് പ്രഖ്യാപനം നടത്തുന്നത്.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം മികച്ച മലയാള സിനിമയായി തിരഞ്ഞെടുത്തു.ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി പ്രത്യേക ജൂറി പരാമർശം നേടി.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിനെ മികച്ച സഹനടനായും തിരഞ്ഞെടുത്തു.മലയാള ചിത്രമായ ഭയാനകം മൂന്ന് പുരസ്കാരങ്ങള്‍ നേടി. മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള പുരസ്കാരം ഭയാനകത്തിലൂടെ ജയരാജ് സ്വന്തമാക്കി. ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ഭയാനകത്തിനാണ്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്. കെ ജെ യേശുദാസാണ് മികച്ച ഗായകന്‍. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരം സന്തോഷ് രാജന്‍ (ടേക്ക് ഓഫ്) സ്വന്തമാക്കി.