സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു;തീരുമാനം ശമ്പള വർദ്ധനവിനെ തുടർന്ന്

keralanews the indefinite strike of nurses in private hospitals withdrawn

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.ശമ്പള പരിഷ്‌ക്കരണ ഉത്തരവിനെ തുടർന്നാണ് തീരുമാനം.ചൊവ്വാഴ്ച ചേർത്തലയിൽ നിന്നും തിരുവനന്തപുരത്തേക്ക് നഴ്സുമാർ നടത്താനിരുന്ന ലോങ്ങ് മാർച്ചും പിൻവലിച്ചു.പുതിയ ഉത്തരവനുസരിച്ച് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നിലവിലെ 8975 രൂപയിൽ നിന്നും 20000 രൂപയാക്കി.ശമ്ബളവര്‍ധനവിന് 2017 ഒക്ടോബര്‍ ഒന്നു മുതല്‍ മുൻകാല പ്രാബല്യം നല്‍കിയിട്ടുണ്ട്.100 കിടക്കകൾ വരെ ഉള്ള ആശുപത്രികളിലാണ് അടിസ്ഥാന ശബളം 20000 രൂപയാക്കി ഉയർത്തിയത്.101 മുതൽ 300 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം 22000 രൂപയാണ്.301 മുതൽ 500 വരെ 24000 രൂപ,501 മുതൽ 700 വരെ 26000 രൂപ,701 മുതൽ 800 വരെ 28000 രൂപ,800 നു മുകളിൽ 30000 രൂപ എന്നിങ്ങനെയാണ് അടിസ്ഥാന ശമ്പളം.അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതിനോടൊപ്പം അമ്പതു ശതമാനം വരെ അധിക അലവൻസും കിട്ടും.ആശുപത്രികളിലെ മറ്റു ജീവനക്കാർക്ക് 16000 രൂപ മുതൽ 2209 വരെയാണ് അടിസ്ഥാന ശമ്പളം.ഏതായാലും ശമ്ബളപരിഷ്‌ക്കരണം നടപ്പാക്കുന്നതോടെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 56 മുതല്‍ 86 ശതമാനത്തിന്റേയും വരെയും എഎന്‍എം വിഭാഗത്തിന് 50 മുതല്‍ 99 ശതമാനത്തിന്റേയും നഴ്‌സസസ് മാനേജര്‍ തസ്തികയിലുള്ളവര്‍ക്ക് 68 മുതല്‍ 102 ശതമാനത്തിന്റേയും വര്‍ധനവ് ഉണ്ടാകും. പൊതുവിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് 35 മുതല്‍ 69 ശതമാനം വരെയും ലാബ് ടെക്‌നീഷ്യന്മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് 39 മുതല്‍ 66 ശതമാനത്തിന്റേയും വര്‍ധനവും ഉണ്ടാകും. 2013 ജനുവരി ഒന്നിനാണ് അവസാനമായി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയത്.സമരം പിന്‍വലിച്ചെങ്കിലും നഴ്സുമാര്‍ക്ക് നല്‍കിവന്നിരുന്ന അലവന്‍സുകള്‍ ആശുപത്രി മാനേജ്മെന്റുകള്‍ വെട്ടിക്കുറച്ചത് നിയമപരമായി നേരിടാനാണ് യുഎന്‍എയുടെ തീരുമാനം. ചേര്‍ത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാനും നിയമനടപടി സ്വീകരിക്കുമെന്നും യുഎന്‍എ അറിയിച്ചിട്ടുണ്ട്.

പിണറായിയിൽ ഒരു കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നു

keralanews the incident of four persons of one family died in mysterious circumstances aiswarya deadbody postmortem

കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒൻപതു വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നു.സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്‍റെ അനുമതിയോടെയാണ് ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.ഇക്കഴിഞ്ഞ ജനുവരി 21 നാണ് ഛർദിയും വയറിളക്കവും കാരണം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവശിപ്പിച്ച ഐശ്വര്യ മരണമടഞ്ഞത്.ഐശ്വര്യയുടെ അമ്മ സൗമ്യയെയും കഴിഞ്ഞ ദിവസം ഇതേ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു. സൗമ്യയുടെ പിതാവ് വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), മകള്‍ കീര്‍ത്തന (ഒന്നര വയസ്) എന്നിവരാണ് സമാനമായ രീതിയിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മറ്റുള്ളവര്‍.നാലു പേരും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.സംഭവത്തിൽ ഐശ്വര്യയുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്‍റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നാല് പേരെയും നാല് ആശുപത്രികളിലാണ് ചികിത്സിച്ചത്. നാല് ആശുപത്രികളിലേയും ചികിത്സാ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നാല് പേരും ആശുപത്രിയില്‍ എത്തി ചികിത്സ തുടങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം പെട്ടെന്ന് മരണപ്പെടുകയാണുണ്ടായിട്ടുള്ളത്.

ജില്ലയിൽ രൂക്ഷമായ കടലേറ്റം;പെട്ടിപ്പാലത്ത് രണ്ടുപേർക്ക് പരിക്കേറ്റു,അറുപതോളം വീടുകളിൽ വെള്ളം കയറി

keralanews severe sea attack in kannur coastal areas two injured in pettippalam 60 houses were flooded

കണ്ണൂർ:ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി.അറുപതോളം വീടുകളിൽ വെള്ളം കയറി.തലശ്ശേരി പെട്ടിപ്പാലം,ഏഴര കടപ്പുറം, മുഴപ്പിലങ്ങാട്,തോട്ടട,കിഴുന്ന, പുതിയങ്ങാടി എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്.ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി ഏഴര അങ്കണവാടിക്ക് സമീപം കടലേറ്റത്തിൽ പതിനൊന്നോളം വീടുകളിൽ വെള്ളം കയറി.രണ്ടു ഫൈബർ ബോട്ടുകളും തകർന്നു.സമീപത്തെ തോടുകളിലും വെള്ളം കയറി.മുഴപ്പിലങ്ങാട് ബീച്ചിൽ കടലേറ്റത്തെ തുടർന്ന് ഡ്രൈവിംഗ് നിർത്തിവെച്ചു.ബീച്ചിലെ ടോൾ ബൂത്തു വരെ വെള്ളം കയറി.കരയിൽ നിർത്തിയിട്ടിരുന്ന ബോട്ടുകൾ ഒഴുകി പോയി.മൽസ്യത്തൊഴിലാളികൾ അതിസാഹസികമായി ബോട്ടുകൾ കരയ്‌ക്കെത്തിച്ചു.തോട്ടട,കിഴുന്ന ഭാഗങ്ങളിലും ശക്തമായ കടലാക്രമണം ഉണ്ടായി.മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ബീച്ച് റോഡ്,നീരൊഴുക്കുംചാൽ,ചൂട്ടാട്,പുതിയവളപ്പ്,മാട്ടൂൽ കക്കാടൻചാൽ,അരിയിൽ ചാൽ എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ കടലേറ്റം വൈകുന്നേരത്തോടെ രൂക്ഷമായി.നീരൊഴുക്കുംചാലിൽ ഇരുപതിലധികം വീടുകളിൽ വെള്ളം കയറി.കിണറുകളിലെ വെള്ളം ഉപ്പുവെള്ളമായതിനെ തുടർന്ന് പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി.ഈ ഭാഗങ്ങളിലെ തീരദേശ റോഡുകൾ പൂർണ്ണമായും തകർന്നു.തലശ്ശേരി പെട്ടിപ്പാലത്ത് 20 അടി ഉയരത്തിൽവരെ തിരമാലകൾ ഉയർന്നുപൊങ്ങി.തിരമാല അടിച്ചുകയറുമ്പോൾ ഹോളോബ്രിക്സ് ദേഹത്ത് തെറിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്കേറ്റു. വീടുകൾക്ക് ഉള്ളിലേക്ക് തിരയടിച്ചു കയറിയതിനെ തുടർന്ന് ജനങ്ങൾ മണിക്കൂറുകളോളം വീടിനു പുറത്ത് തമ്പടിച്ചു. രോഷാകുലരായ ഒരുകൂട്ടം ജനങ്ങൾ ദേശീയ പാത ഉപരോധിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറി.പെട്ടിപ്പാലത്ത് ഇത്രയും രൂക്ഷമായ കടലേറ്റം ഇതാദ്യമായാണെന്ന് ദേശവാസികൾ പറഞ്ഞു.പ്രദേശത്തെ മുഴുവൻ കുടിലുകളിലും വെള്ളം കയറിയതിനെ തുടർന്ന് വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കിടക്കകളും വെള്ളത്തിൽ കുതിർന്നു.കടൽഭിത്തി ഉണ്ടെങ്കിലും അതിനു മുകളിലൂടെയാണ് വെള്ളം അടിച്ചു കയറിയത്.

സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം;തൃശൂർ അഴീക്കോട്ട് യുവതിയെ കാണാതായി

keralanews severe sea attack on coastal areas of kerala

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ തീര പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. കടലാക്രമണത്തിൽ തൃശൂർ അഴീക്കോട് മുനക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് യുവതിയെ കാണാതായി.മാള അഷ്ടമിച്ചിറ സ്വദേശിനി അശ്വിനിയെയാണ് കാണാതായത്.മാള മെറ്റ്‌സ് എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്.അശ്വിനിയുടെ അമ്മ ഷീല,സഹോദരി ദൃശ്യ,ബന്ധു അതുല്യ എന്നിവർക്ക് പരിക്കേറ്റിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അശ്വിനിയുടെ കുടുംബം ബീച്ചിലെത്തിയത്. മുനക്കൽ ബീച്ച് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്നലെ.തിരുവനന്തപുരത്തും കണ്ണൂരിലും പൊന്നാനിയിലും കടൽ പ്രക്ഷുബ്ധമാണ്.ഇന്നും കേരളതീത്ത് മൂന്നു മീറ്റർ ഉയരത്തിൽ തിരകളടിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സമുദ്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ; ഓർഡിനൻസിൽ രാഷ്‌ട്രപതി ഒപ്പുവെച്ചു

keralanews president ram nath kovind approves ordinance awarding death penalty for child rape

ന്യൂഡൽഹി:പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉറപ്പാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഇന്നലെ അംഗീകരിച്ച ഓർഡിനൻസിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.ഇതോടെ ഓര്‍ഡിനന്‍സ് നിയമമായി. പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാനുള്ള അധികാരം കോടതികള്‍ക്ക് ലഭിച്ചു.ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമത്തിലും അനുബന്ധ നിയമത്തിലും ഭേദഗതി വരുത്തുന്നതാണ് ഓർഡിനൻസ്.16ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിന് പുറമേ 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താല്‍ ലഭിക്കുന്ന കുറഞ്ഞശിക്ഷ 10 വര്‍ഷം തടവില്‍നിന്ന് 20 വര്‍ഷമാക്കിയിരുന്നു.ഇത് ജീവപര്യന്തമായി വര്‍ധിപ്പിക്കാനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.ഇതിനു മുന്നോടിയായി ഇന്നലെ പാസാക്കിയ ഓർഡിനൻസ് ആണ് രാഷ്‌ട്രപതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.കഠുവയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞിനു നീതി ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഉറപ്പിന്‍റെ കൂടി ഭാഗമാണ് നിയമഭേദഗതിയെന്നു കേന്ദ്രസർക്കാർ വിശദീകരിച്ചു.

കോഴിക്കോട് കാറിനു മുകളിൽ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

keralanews many people were injured when the bus fell on the top of car

കോഴിക്കോട്:കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ബസ് യാത്രക്കാര്‍ക്കാണ് കൂടുതലായും പരിക്കേറ്റത്.കോഴിക്കോട് നഗരത്തിലേക്ക് വന്ന സിറ്റി ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും മുകളിലേക്കാണ് ബസ് മറിഞ്ഞത്.കാറിലും ബസ്സിലും ഈ സമയം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.ആരുടെയും പരിക്ക് ഗുരുതരമല്ല.

കേരളാ തീരത്ത് കൂറ്റൻ തിരമാലകൾ ഉയരാൻ സാധ്യത; ജാഗ്രത നിർദേശം നൽകി

keralanews possibility of huge waves in kerala coast

തിരുവനന്തപുരം:കേരളാ തീരത്ത് ഇന്ന് നാളെയും കൂറ്റൻ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കൊല്ലം,ആലപ്പുഴ,കൊച്ചി,പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ തീര പ്രദേശങ്ങളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.2.5 മീറ്റർ മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഏപ്രിൽ 21 ന് രാവിലെ എട്ടരമണി മുതൽ 22 നു രാത്രി പതിനൊന്നരവരെ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.വേലിയേറ്റ സമയത്ത് തിരമാലകൾ തീരത്ത് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ തീരത്തോട്  ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ നിശ്ചിത അകലം പാലിക്കണം.ബോട്ടുകൾ കടലിൽ നിന്നും തീരത്തേക്കും തീരത്തു നിന്നും കടലിലേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ ലോങ്ങ് മാർച്ച് നടത്തും

keralanews nurses in the private hospitals in the state will conduct long march

തിരുവനന്തപുരം:ശമ്പള വർധനവിന്റെ കാര്യത്തിൽ സർക്കാർ വിജ്ഞാപനം ഇറക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ലോങ്ങ് മാർച്ച് നടത്താനൊരുങ്ങുന്നു.ചേർത്തല കെവിഎം ആശുപത്രി മുതൽ സെക്രെട്ടറിയേറ്റ് വരെ മാർച്ച് നടത്താനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം.’വാക് ഫോർ ജസ്റ്റിസ്’എന്നാണ് ലോങ്ങ് മാർച്ചിനെ യുഎൻഎ വിശേഷിപ്പിക്കുന്നത്.നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതിനെതിരെയാണ് ലോങ്മാര്‍ച്ചും പണിമുടക്കും. 243 ദിവസമായി നഴ്സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി എം ആശുപത്രിക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച്‌ സെക്രട്ടറിയേറ്റിനു മുന്നിലാണ് അവസാനിക്കുക. എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്സുമാര്‍ ലക്ഷ്യമിടുന്നത്.മിനിമം വേജ് ഉപദേശക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ അതിന്മേല്‍ തീരുമാനമെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ലോങ്ങ് മാർച്ച് നടത്താൻ നഴ്സുമാർ തീരുമാനിച്ചിരിക്കുന്നത്. തീരുമാനമെടുക്കാന്‍ 10 ദിവസം കൂടി വേണമെന്ന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിന് മുമ്ബാകെ തടസ്സങ്ങളില്ലെന്നും യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.മാനേജ്‌മെന്റുകള്‍ക്കാകട്ടെ നഴ്‌സുമാര്‍ സമരം തുടരട്ടെയെന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശമ്ബള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. ഏപ്രില്‍ 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും യുഎന്‍എ നേരത്തെ നിശ്ചയിച്ചിരുന്നു.അനിശ്ചിതകല പണിമുടക്ക് തുടങ്ങുന്ന 24 ന് തന്നെയാണ് കെവിഎമ്മില്‍ നിന്ന് ലോങ് മാര്‍ച്ചും തുടങ്ങുന്നത്. തങ്ങള്‍ പണിമുടക്കുമെന്ന മുന്നറിയിപ്പിനെ സര്‍ക്കാര്‍ ലാഘവബുദ്ധിയോടെയാണ് കാണുന്നതെന്ന പരാതിയും നഴ്‌സുമാര്‍ക്കുണ്ട്.നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കും.നിരവധി രോഗികളാണ് വെന്റിലേറ്ററിലും മറ്റും കഴിയുന്നത്. അടിയന്തര ശസ്ത്രക്രിയകളും മുടങ്ങും.ഇതിനൊപ്പം ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളും താളം തെറ്റും. യുഎന്‍എ പോലുള്ള ശക്തമായ സംഘടന സമരത്തിലേക്ക് നീങ്ങുമ്പോൾ ഉചിതമായ നടപടിയെടുക്കേണ്ട ബാധ്യത സർക്കാരിനാണ്.

കലൂരിൽ നിർമാണത്തിലിരിക്കുന്ന മൂന്നു നില കെട്ടിടം ഇടിഞ്ഞു താണു

keralanews the three storey building in construction in kaloor collapsed

കൊച്ചി:കൊച്ചിയിൽ പണി നടന്നുകൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടം ഭൂമിയിലേക്ക് ഇടിഞ്ഞു താണു.നിർമാണത്തിലിരിക്കുന്ന പോത്തീസിന്റെ ബഹുനില കെട്ടിടമാണ് ഇടിഞ്ഞു താഴ്ന്നത്.30 മീറ്റർ നീളമുള്ള പില്ലറുകൾ മറിഞ്ഞു വീണു. 15 മീറ്റർ ആഴത്തിൽ മണ്ണിടിയുകയും ചെയ്തിട്ടുണ്ട്. രണ്ടു ജെസിബി മണ്ണിനടിയിൽപ്പെട്ടു.ഇന്നലെ രാത്രി പത്തുമണിയോട് കൂടിയാണ് അപകടം നടന്നത്.ആ സമയത്ത് ജോലിക്കാർ സ്ഥലത്തില്ലായിരുന്നു. ഇതുമൂലം വൻദുരന്തം ഒഴിവായി. സമീപത്തുകൂടി കടന്നു പോകുന്ന വലിയ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ മണ്ണിടിഞ്ഞ് പോയതാണ് അപകടകാരണം.ഇതിന് സമീപത്തുകൂടിയാണ് കൊച്ചി മെട്രോ കടന്നു പോകുന്നത്. അപകടത്തെ തുടർന്ന് പില്ലറിന് ബലക്ഷയം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കി. വെള്ളിയാഴ്ച മെട്രോ സർവീസ് പാലാരിവട്ടംവരെ മാത്രമേ ഉണ്ടാവുകയുള്ളു. ജില്ലാ കലക്റ്റർ,ജില്ലാ പോലീസ് മേധാവി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിന് രൂപം നൽകിയതായി ജില്ലാ കലക്റ്റർ അറിയിച്ചു.കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

നാലുമാസത്തിനിടെ ഒരു കുടുംബത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് മൂന്നുപേർ;അമ്പരപ്പിൽ ഒരു നാട്;പരിശോധനയ്ക്കായി വിദഗ്ദ്ധസംഘം

keralanews three people from a family died in a mysterious circumstances in four months expert team for inspection

തലശ്ശേരി:ഒന്നിന് പിന്നാലെ ഒന്നെന്ന നിലയിൽ ഒരു കുടുംബത്തിൽ നാലുമാസത്തിനിടെ മൂന്നു ദുരൂഹ മരണങ്ങൾ.ആറു വർഷം മുൻപും ഈ കുടുംബത്തിലുണ്ടായ ഒരു മരണമടക്കം നാലുപേരും മരിച്ചത് ഛർദിയെ തുടർന്ന്.ഇതിനിടെ വീട്ടിൽ അവശേഷിച്ചിരുന്ന  അഞ്ചാമത്തെയാളായ യുവതി കൂടി ഛർദിയെ തുടർന്ന് ചികിത്സ തേടിയിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ഛർദിയെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ സൗമ്യയെ(28) വിദഗ്ദ്ധ സംഘം പരിശോധിച്ചു.ആറുവർഷം മുൻപായിരുന്നു സൗമ്യയുടെ ഇളയ മകൾ കീർത്തന ഛർദിയെ തുടർന്ന് മരിച്ചത്.അന്ന് കീർത്തനയ്ക്ക് ഒരുവയസ്സായിരുന്നു.മരണത്തിൽ സംശയം ഒന്നും തോന്നാത്തതിനെ തുടർന്ന് കീർത്തനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നില്ല.ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു സൗമ്യ.പിന്നീട് ഈ വർഷം ജനുവരി 12 നു സൗമ്യയുടെ മൂത്ത മകൾ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഐശ്വര്യയും ഇതേ സാഹചര്യത്തിൽ മരണമടയുകയായിരുന്നു. മരണത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തില്ല.ഇതിനു ശേഷം മാർച്ചിൽ സൗമ്യയുടെ അമ്മ കമലയും ഛർദിയെ തുടർന്ന് മരണപ്പെട്ടു.പിന്നീട് ഏപ്രിലിൽ സൗമ്യയുടെ അച്ഛൻ കരുണാകരനും ഛർദിയെ തുടർന്ന് മരിച്ചു.തുടർച്ചയായി മൂന്നു മരണങ്ങൾ സംഭവിച്ചതോടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചു.തുടർന്ന് പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി.എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഒന്നും കണ്ടെത്താനായില്ല.ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കൂടി ലഭിച്ചാൽ മാത്രമേ കൃത്യമായ നിഗമനങ്ങളിലേക്ക് എത്താൻ കഴിയുകയുള്ളൂ.ഇത് രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.ആശുപത്രിൽ പ്രവേശിപ്പിക്കപ്പെട്ട സൗമ്യ അപകട നില തരണം ചെയ്തിട്ടുണ്ട്.ഇവരുടെ രക്തം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.നാല് മരണങ്ങളെയും കുറിച്ച് ഗൗരവത്തോടെ അന്വേഷിക്കുമെന്ന് തലശ്ശേരി സിഐ കെ.ഇ പ്രേമചന്ദ്രൻ അറിയിച്ചു.