തിരുവനന്തപുരം:കേരളം അടക്കം പത്തു സംസ്ഥാനങ്ങളിൽ കൂടി അടുത്ത രണ്ടു ദിവസങ്ങളിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.മെയ് അഞ്ചു മുതൽ ഏഴുവരെയാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കണക്കാക്കുന്നത്.ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്ന പൊടിക്കാറ്റ് തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.ശക്തമായ മഴയിലും പൊടിക്കാറ്റിലും രാജസ്ഥാനിലും യുപിയിലും നിരവധിപേരാണ് മരിച്ചത്.ഡെൽഹിയിലടക്കം വിവിധയിടങ്ങളിൽ വീശിയടിച്ച കാറ്റിനു മണിക്കൂറിൽ നൂറു കിലോമീറ്ററിലേറെയായിരുന്നു വേഗത.
ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരിയും പൊടിക്കാറ്റും;48 മണിക്കൂർ ജാഗ്രതാ നിർദേശം
ലക്‌നൗ:കനത്ത പൊടിക്കാറ്റിനെയും പേമാരിയെയും തുടർന്ന് ഉത്തരേന്ത്യയിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.അടുത്ത 48 മണിക്കൂർ കൂടി സമാനമായ സാഹചര്യം നിലനിൽക്കാൻ സാധ്യത ഉണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്. പൊടിക്കാറ്റിലും പേമാരിയിലും ഉത്തർപ്രദേശ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ 115 പേർ മരിച്ചു.ഇരുനൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഉത്തർപ്രദേശ്, രാജസ്ഥാൻ,ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടം.പഞ്ചാബ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു.ചൂട് മൂലമുള്ള മരണത്തിനു പുറമെയാണ് അപ്രതീക്ഷിതമായി എത്തിയ മഴയും പൊടിക്കാറ്റും മരണം വിതച്ചത്.ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 15 വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം വഴിതിരിച്ചു വിട്ടു.വ്യാഴാഴ്ച രാവിലെയോടെ കാലാവസ്ഥ സാധാരണ നിലയിലായെങ്കിലും ഇനിയും മഴയും പൊടിക്കാറ്റും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. വടക്കുകിഴക്കൻ പാക്കിസ്ഥാനിൽ ജമ്മു-കാഷ്മീരിനോടു ചേർന്നു രൂപംകൊണ്ട ന്യൂനമർദപാത്തിയാണ് പഞ്ചാബ്-ഹരിയാനയിലൂടെ വന്ന് ഉത്തരേന്ത്യയിൽ നാശംവിതച്ച ചുഴലിക്കൊടുങ്കാറ്റായത്.
ബീഹാറിൽ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേർ മരിച്ചു
പാറ്റ്ന: ബിഹാറിലെ ഈസ്റ്റ് ചെമ്പാരൻ ജില്ലയിൽ ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ 27 യാത്രക്കാർ മരിച്ചു.വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് മോത്തിഹാരിയിലെ ബെൽവയിൽ ദേശീയ പാത 28 ൽ ആയിരുന്നു അപകടം. മുസാഫർപുരിൽനിന്നും ഡൽഹിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ്സിന് മുന്നിലേക്ക് കയറിവന്ന ബൈക്കിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. റോഡിൽനിന്നും തെന്നിമാറിയ ബസ് കീഴ്‌മേല്‍മറിയുകയായിരുന്നു. ഉടൻതന്നെ തീപിടിച്ചു കത്തുകയും ചെയ്തു. ബസിൽ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം യാത്രക്കാരും മുസാഫർപുരിൽനിന്നുള്ളവരായിരുന്നു.പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലെത്തിച്ചു.ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മറിഞ്ഞ ഉടൻ തന്നെ ബസ്സിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കി.
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു;97.84 ശതമാനം വിജയം
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനമാണ് വിജയം. 4,41,103 പേർ പരീക്ഷ എഴുതിയതിൽ 4,31,162 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.34,313 വിദ്യാർഥികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി.വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലാണ്,99.12 ശതമാനം. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് 93.87 ശതമാനം.വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 517 സർക്കാർ സ്കൂളുകൾ നൂറുശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴയാണ്. പിആർഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്സൈറ്റുകളിലും എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കും.
എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്.രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പരീക്ഷാഫലം പ്രഖ്യാപിക്കും.പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷാബോർഡ് യോഗത്തിലാണ് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും.ഫലപ്രഖ്യാപനത്തിനുശേഷം പിആർഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്സൈറ്റുകളിലും എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിആർഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. എസ്എസ്എൽസി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പരീക്ഷാഭവന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ.
ലിഗയുടെ കൊലപാതകം മാനഭംഗത്തിന് ശേഷം; പ്രതികളുടെ അറസ്റ്റ് ഉടൻ
തിരുവനന്തപുരം:കോവളത്ത് വിദേശ വനിതാ ലിഗ കൊല്ലപ്പെട്ടത് മാനഭംഗത്തിന് ശേഷമെന്ന് പോലീസ് റിപ്പോർട്ട്.കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവർ കുറ്റം സമ്മതിച്ചതായാണു സൂചന. ഇവരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടും പൊലീസിന് ലഭിച്ചു കഴിഞ്ഞു.മൃതദേഹം കണ്ടെത്തിയതിനു സമീപത്തുനിന്നും കണ്ടെത്തിയ മുടിനാരുകളും പ്രതികളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായവരിൽ ഉമേഷാണ് കേസിലെ മുഖ്യപ്രതിയെന്നും ഇയാൾ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പോലീസിനു നേരത്തെ ലഭിച്ചിരുന്നു. ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന ലിഗയെ സമീപിച്ച ഇവർ കഞ്ചാവും കാഴ്ചകളും വാഗ്ദാനം നൽകി ലിഗയെ വാഴമുട്ടത്ത് എത്തിക്കുകയായിരുന്നു.ഫൈബർ ബോട്ടിലാണ് ഇവരെ കണ്ടൽക്കാട്ടിലെത്തിച്ചത്.പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതികളുടെ കുറ്റസമ്മതം.ആറുദിവസത്തിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചിരിക്കുന്നു.കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് യഥാസമയം നൽകുന്നുണ്ടെന്നും പോലീസ് അന്വേഷണത്തിൽ തൃപ്തയാണെന്നും ലീഗയുടെ സഹോദരി ഇലിസ് പറഞ്ഞു.
മൊബൈൽ കണക്ഷന് ഇനി മുതൽ ആധാർ നിർബന്ധമല്ല
ന്യൂഡൽഹി:മൊബൈല്‍ കണക്ഷന് ഇനി മുതൽ ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം.ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു.2017 ജൂണിലാണ് മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയത്. വിഷയത്തില്‍ വിശദമായ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാറിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
ഇന്ന് സാർവദേശീയ തൊഴിലാളി ദിനം;ഇന്ന് മുതൽ കേരളത്തിൽ നോക്കുകൂലിയില്ല
തിരുവനന്തപുരം:ഇന്ന് സാർവദേശീയ തൊഴിലാളി ദിനം.ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്.1886 ഇൽ അമേരിക്കയിലെ ചിക്കാഗോ നഗരത്തിലെ തെരുവീഥികളിൽ മരിച്ചു വീണ നൂറുകണക്കിന് തൊഴിലാളികളുടെയും ആ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ കൊലമരത്തിൽ ഏറേണ്ടിവന്ന തൊഴിലാളി നേതാക്കളുടെയും സ്മരണാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത്.തൊഴിലിനും തൊഴിൽ അവകാശങ്ങൾക്കും രാജ്യത്തിന്റെയോ ഭാഷയുടെയോ അതിവരമ്പുകളില്ലെന്നും എല്ലാ തൊഴിലാളികളുടെയും അടിസ്ഥാന പ്രശനം ഒന്ന് തന്നെയാണെന്നും ഈ ദിവസം ഓർമിപ്പിക്കുന്നു.എട്ടു മണിക്കൂർ ജോലി,എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന തൊഴിലാളികളുടെ ദീർഘനാളത്തെ ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ ഓർമ്മയാണ് മെയ് ദിനം പങ്കുവെയ്ക്കുന്നത്.ലോക തൊഴിലാളി ദിനമായ ഇന്ന് മുതൽ കേരളത്തിൽ നോക്കുകൂലി സമ്പ്രദായം നിർത്തലാക്കും.ഇത് സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.ചുമട്ടു തൊഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പിലെ ഒന്ന്,രണ്ട് ഉപവകുപ്പുകളിൽ ഭേദഗതി വരുത്തിയാണ് നോക്കുകൂലി സമ്പ്രദായം നിർത്തലാക്കിയത്.ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെട്ടുന്നതുൾപ്പെടെ കേരളത്തിലെ ചുമട്ടുതൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴിൽ സംസ്ക്കാരം പ്രാവർത്തികമാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ്.തൊഴിൽ മേഖലകളിൽ യൂണിയനുകൾ തൊഴിലാളികളെ വിതരണം ചെയ്യന്നതിന് അവകാശമുന്നയിക്കുന്നതും നിരോധിച്ചു.ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം:വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.ബസ്സുടമകൾ ഔദ്യോഗികമായി ഇതുവരെ ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും ഇവരുടെ അമിതാവേശം നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.ജൂൺ ഒന്നുമുതൽ സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പ്രതിദിനമുള്ള ഇന്ധന വിലവർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് കൺസഷൻ നിർത്തലാക്കുമെന്ന് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ പ്രഖ്യാപിച്ചത്.എന്നാൽ ഇത് സംബന്ധിച്ച് ബസ് ഉടമകൾക്കിടയിൽ ഭിന്നത ഉടലെടുത്തിരുന്നു.വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ തുടരുമെന്ന് ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.കൺസെഷൻ നിർത്തലാക്കാനുള്ള അധികാരം ബസ്സുടമകൾക്കില്ലെന്നും ഇത് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ പറഞ്ഞു.കൺസെഷൻ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്‌യു, എസ്എഫ്ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും മുന്നോട്ട് വന്നിരുന്നു.കൺസെഷൻ നൽകിയില്ലങ്കിൽ ബസ്സുകൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് ഇവർ മുന്നറിയിപ്പ് നൽകി.
കോവളത്തെ കണ്ടൽക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം:കോവളത്തെ കണ്ടൽക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.കഴുത്തിൽ കൈകൊണ്ട് ഞെരിച്ചൊ കാൽ കൊണ്ട് കഴുത്തിൽ ചവിട്ടിപ്പിടിച്ചോ ആണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടായിരുന്നു.ഇത് ശ്വാസതടസ്സം മൂലം ഉണ്ടായതാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിരീക്ഷണം. ഇവരുടെ ശരീരത്തിൽ പത്തിലേറെ മുറിവുകളുണ്ട്.തൈറോയ്ഡ് ഗ്രന്ഥികളും തകർന്നിട്ടുണ്ട്.കഴുത്തിലെ തരുണാസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്.സംഘംചേർന്ന് അക്രമിച്ചതിന്റെ തെളിവുകളും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.എന്നാൽ മൃതദേഹം ജീർണ്ണിച്ചിരുന്നതിനാൽ മാനഭംഗം നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. ലീഗയുടെ കാസഗത്തിലും കാലിലും കണ്ടെത്തിയ മുറിവുകൾ മൽപ്പിടുത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.തൂങ്ങിമരിച്ചാലുണ്ടാകുന്ന പരിക്കല്ല മൃതദേഹത്തിലുള്ളത്.കഴുത്ത് ഒടിഞ്ഞ നിലയിൽ ലിഗയെ മരത്തിൽ ചാരി നിർത്തി കൊലയാളി രക്ഷപ്പെട്ടതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അഞ്ചുപേരിൽ രണ്ടുപേരിലേക്കാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. പോലീസ് സംശയിക്കുന്ന കൊലയാളി മയക്കുമരുന്നിന് അടിമയാണ്.കോവലത്തെത്തിയ ലിഗയെ പ്രതി സൗഹൃദം ഭാവിച്ച് കണ്ടൽക്കാട്ടിൽ കൊണ്ടുപോയതാകാമെന്ന് പോലീസ് പറയുന്നു.ഐജി മനോജ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വഴക്കുളത്തെ കണ്ടൽക്കാട്ടിൽ വിശദമായ പരിശോധന നടത്തി.പോലീസ് കണ്ടെടുത്ത രണ്ടു ചെറു ബോട്ടുകൾ ഫോറൻസിക് പരിശോധനകൾക്ക് ശേഷം കസ്റ്റഡിയിലെടുത്തു.