കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്;ലീഡ് നില മാറി മറിയുന്നു;കോൺഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച്‌ പോരാട്ടം

keralanews karnataka assembly election lead position is changing

ബംഗളൂരു:രാജ്യം ആകാംഷയോടെ ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി.പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിയത്.ആദ്യ ഫലസൂചനകൾ അനുസരിച്ച് കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.ഓരോ മിനിട്ടിലും ലീഡ് നില മാറിമറിയുകയാണ്.ബിജെപിയും കോൺഗ്രസ്സും തമ്മിൽ ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടക്കുന്നത്.വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസ് ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ബിജെപി മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.തൊട്ടു പുറകിൽ കോൺഗ്രസ്സുമുണ്ട്. 222 മണ്ഡലങ്ങളിലെക്കാന്  വോട്ടെടുപ്പ് നടന്നത്.ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.വ്യക്തമായ ഒരു ഭൂരിപക്ഷം പ്രവചിക്കാന്‍ അഭിപ്രായ സര്‍വേകള്‍ക്കോ എക്സിറ്റ് പോളുകള്‍ക്കോ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം എത്തിയേക്കുമെന്നും ജെ ഡി എസ് നിര്‍ണായക ശക്തിയായേക്കും എന്നുമാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് ബിജെപി 100 സീറ്റുകളിലും കോൺഗ്രസ് 77 സീറ്റുകളിലും ജെഡിഎസ് 40 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്.11 മണിയോടെ വ്യക്തമായ സൂചനകള്‍ ലഭ്യമാകും.

കർണാടകയിൽ വോട്ടെണ്ണൽ ആരംഭിച്ചു;ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ;ആദ്യ ഫലസൂചനയിൽ കോൺഗ്രസ് മുന്നിൽ

keralanews counting in karnataka started first counting postal votes congress is leading

ബെംഗളൂരു:കർണാടക  നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.224 ല്‍ 222 നിയമസഭാ മണ്ഡലങ്ങളിലേക്ക് ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്നറിയുക.ഇന്ന് രാവിലെ എട്ടുമുതല്‍ ഫലം അറിവായി തുടങ്ങും. വൈകിട്ടോടെ ഫലം പൂര്‍ണമായും പുറത്തുവിടും. സംസ്ഥാനത്തെ 40 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഏറ്റവും പുതിയ ഫലസൂചന അനുസരിച്ച് കോൺഗ്രസ് 38 മണ്ഡലങ്ങളിലും ബിജെപി 35 മണ്ഡലങ്ങളിലും ജെ ഡി എസ് 18 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിലും ശക്തമായ പോരാട്ടം നടക്കുന്നത് കോൺഗ്രസ്സും ബിജെപിയും തമ്മിലാണ്. 1952 നു ശേഷം ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച കർണാടകയിൽ തൂക്കുസഭയാകുമെന്നാണു മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.

കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

keralanews four from one family died in an accident in kozhikkode

കോഴിക്കോട്:കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.താനൂര്‍ മെയ്‌നകത്തൂര്‍ സ്വദേശികളായ നഫീസ, സൈനുദ്ദീന്‍, യുഫൈസി, സഫീറ എന്നിവരാണ് മരിച്ചത്. ബൈപ്പാസിനടുത്ത്‌ രാമനാട്ടുകര സേവാമന്ദിരത്തിന് സമീപം ഉച്ചയോടെയാണ് അപകടം നടന്നത്.മലപ്പുറത്ത് നിന്നും കോഴിക്കോടേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.നഫീസ സംഭവ സ്ഥലത്ത് വച്ചും മറ്റുള്ള മൂന്ന്‌ പേരും മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വെച്ചുമാണ്  മരിച്ചത്.

കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എണ്ണവില വർധിപ്പിച്ച് എണ്ണക്കമ്പനികൾ

keralanews oil companies increased the price of oil after karnataka election

ന്യൂഡൽഹി:കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ എണ്ണവില വർധിപ്പിച്ച് എണ്ണക്കമ്പനികൾ.19 ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമോ എന്ന ബിജെപിയുടെ ആശങ്കയാണ് പ്രചാരണം ചൂടുപിടിച്ച വേളയില്‍ വില വര്‍ധിപ്പിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അത് ശരിവയ്ക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ തൊട്ടടുത്ത പ്രവൃത്തിദിവസം വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി.ആഗോള വിപണിയിലെ വിലനിലവാരം പരിശോധിച്ച് ആഭ്യന്തര വിപണിയിലും വില നിശ്ചയിക്കുക എന്നാണ് കുറച്ചുകാലമായി തുടരുന്ന രീതി.  വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയരുക തന്നെയാണ്. എന്നിട്ടും ആഭ്യന്തര വിപണിയില്‍ 19 ദിവസമായി വില കൂട്ടിയിരുന്നില്ല.ഇതോടെയാണ് കര്‍ണാടക തിരഞ്ഞെടുപ്പാണ് വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് തടസമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. കര്‍ണാടക നിയമസഭയിലേക്ക് വോട്ടെടുപ്പ് ശനിയാഴ്ചയായിരുന്നു. തൊട്ടടുത്ത ദിവസം ഞായര്‍ അവധി.തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനികള്‍.

രാജ്യത്ത് കനത്ത മഴയും ഇടിമിന്നലും;42 മരണം

keralanews heavy rain and thunderstorm in the country 42 died

ന്യൂഡൽഹി:രാജ്യത്ത് കനത്ത മഴയിലും ഇടിമിന്നലിലും 42 പേർ മരിച്ചു.യു.പി,ഡൽഹി, തെലങ്കാന,ആന്ധ്രാപ്രദേശ്,ബംഗാൾ എന്നിവിടങ്ങളുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരണം.മരങ്ങളും വൈദ്യുതി തൂണുകളും മറിഞ്ഞുവീണാണു അപകടങ്ങള്‍ കൂടുതലും. മിക്കയിടത്തും റോഡ്, റെയില്‍,വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു.ശക്തമായ കാറ്റിനെ തുടർന്ന് ഉത്തർപ്രദേശിൽ പതിനെട്ടും ഡൽഹിയിൽ രണ്ടും പേർ മരിച്ചു.മിന്നലേറ്റ് ബംഗാളിൽ 12 പേരും ആന്ധ്രായിൽ ഒൻപതുപേരും തെലങ്കാനയിൽ മൂന്നുപേരും മരിച്ചു.വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.ഉത്തർപ്രദേശിലെ ഖാസ്ഗഞ്ച്, ആഗ്ര, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റും പേമാരിയും കൂടുതൽ നാശം വിതച്ചത്. തുടർച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും ഡൽഹിയിൽ മരങ്ങൾ കടപുഴകി, ഗതാഗതം തടസപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.70 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി സർവീസുകൾ അനിശ്ചിതമായി വൈകുകയാണ്.50-70 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റു വീശിയത്. ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളായ ശ്രീകാകുളം, വിശാഖപട്ടണം,എന്നിവിടങ്ങളിലും അന്തപുരമു,ചിറ്റൂർ,കഡപ്പ,റായലസീമ എന്നിവിടങ്ങളിലും കനത്ത മിന്നലും മഴയുമുണ്ടായി.ശ്രീകാകുളത്ത് മിന്നലേറ്റ് ഏഴുപേരും കഡപ്പയിൽ രണ്ടുപേരും മരിച്ചു.ബംഗാളിൽ ശക്തമായ മിന്നലിലും മഴയിലും 12 പേർ മരിച്ചു.അടുത്ത 72 മണിക്കൂറിൽ ശക്തമായ മഴയും കാറ്റും മിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഓറഞ്ച് വിഭാഗത്തിലുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.ഈ മുന്നറിയിപ്പ് മേഖലയിൽ ഉള്ളവർ അടിയന്തിര സാഹചര്യം നേരിടാൻ ഇപ്പോഴും സജ്ജരായിരിക്കണം എന്നതാണ് ഓറഞ്ച് മുന്നറിയിപ്പ്കൊണ്ട് അർഥമാക്കുന്നത്.

മലപ്പുറം എടപ്പാളിൽ തീയേറ്ററിൽ ബാലികയ്ക്ക് പീഡനം;പ്രതി അറസ്റ്റിൽ

keralanews Minor girl sexually abused inside cinema hall in Malappuram

മലപ്പുറം:എടപ്പാളിൽ തീയേറ്ററിൽ ബാലികയ്ക്ക് പീഡനം.അമ്മയുടെ മൗനാനുവാദത്തോടെ പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിലായി.തൃത്താല സ്വദേശിയായ പ്രമുഖ വ്യാപാരി കൺകുന്നത്ത് മൊയിദീൻകുട്ടി(60) പിടിയിലായത്.തീയേറ്ററിലെ സിസിടിവിയിൽ പതിഞ്ഞ പീഡന ദൃശ്യങ്ങൾ ഒരു പ്രമുഖ ചാനൽ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തായത്.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കസ്റ്റഡിയിലായത്. ഏപ്രിൽ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.തീയേറ്റർ ഉടമകൾ  സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ചൈൽഡ്‌ലൈൻ മുഖേന പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ല എന്നാരോപണമുണ്ട്.തുടർന്ന് ചാനൽ വാർത്തനല്കിയതിനെ തുടർന്നാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.ബെൻസ് കാറിൽ തീയേറ്ററിൽ എത്തിയ പ്രതി കുട്ടിയുടെ അമ്മയുടെ മൗനാനുവാദത്തോടെ കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.പതിനെട്ടാം തീയതി ഫസ്റ്റ് ഷോയ്ക്കാണ് യുവതിയും അവരുടെ പത്തുവയസ്സുകാരിയായ മകളും മൊയിദീൻകുട്ടിയോടൊപ്പം ബെൻസ് കാറിൽ തീയേറ്ററിൽ എത്തിയത്.സിനിമ തുടങ്ങിയപ്പോൾ മുതൽ ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. കുട്ടിയുടെ സമീപം തന്നെ അമ്മയിരിക്കുന്നുണ്ടെങ്കിലും ഇയാളുടെ ലൈംഗീക ചേഷ്ടകൾ തടയാൻ മാതാവ് ശ്രമിച്ചിട്ടില്ല എന്നുള്ളതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തീയേറ്ററിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടമകൾ വിവരം മലപ്പുറം ചൈൽഡ്‌ലൈനിൽ അറിയിച്ചു.ഏപ്രിൽ 26 ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ തെളിവുകൾ അടക്കം പോലീസിൽ പരാതി നൽകി.എന്നിട്ടും ഇത്ര ദിവസമായിട്ടും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായില്ല.തുടർന്ന് ചൈൽഡ് ലൈൻ ദൃശ്യങ്ങൾ ചാനലിന് കൈമാറുകയായിരുന്നു.ചാനലിൽ വാർത്ത വന്ന് അരമണിക്കൂറിനുള്ളിൽ പോലീസ് കേസെടുത്തു.വാർത്ത വന്നതോടെ തൃത്താലയിൽ നിന്നും മുങ്ങിയ പ്രതിയെ വൈകുന്നേരത്തോടെ ഷൊർണൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്.ദുബായിയിലും ഷൊർണൂരിലും വെള്ളി ആഭരണ ജ്വല്ലറി നടത്തുകയാണ് ഇയാൾ.ഇയാളുടെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയുമായി ഇയാൾക്ക് ബന്ധമുള്ളതായി പോലീസ് പറഞ്ഞു.പ്രതിയെ ചങ്ങരംകുളം പൊലീസിന് കൈമാറി.

കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു;ആദ്യ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ എട്ടു ശതമാനം പോളിങ്

keralanews polling started in karnataka eight percentage polling in first two hours

ബെംഗളൂരു:കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു.ആദ്യ രണ്ടുമണിക്കൂർ  പിന്നിടുമ്പോൾ എട്ടു ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.224 മണ്ഡലങ്ങളിൽ 222 എണ്ണത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും പതിനായിരത്തോളം തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ആർ നഗറിലെ വോട്ടെടുപ്പ് ഈ മാസം 28 ന് നടക്കും.സംസ്ഥാനത്തെ 5.12 കോടി ജനങ്ങളാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്നത്.58,546 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിതമായി കണ്ടെത്തിയ 12000 ബൂത്തുകളിൽ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ ഏർപ്പെടുത്തിയിട്ടുണ്ട്.ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് മാത്രമായി 450 പിങ്ക് പോളിങ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഈ മാസം 15 നാണ് വോട്ടെണ്ണൽ നടക്കുക. ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണു നടക്കുന്നത്. സ്വാധീനം നിലനിർത്താൻ ജെഡി-എസും ശക്തമായി രംഗത്തുണ്ട്.

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം പരിഷ്‌ക്കരിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം കോടതി തള്ളി

keralanews court rejected the demand of hospital management to stay the notification of increasing the salary of nurses

കൊച്ചി:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം പരിഷ്‌ക്കരിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്‌മെറ്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. മാനദണ്ഡങ്ങൾ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.ശമ്ബള വര്‍ധന ഏക പക്ഷീയമായ തീരുമാനമാണെന്നും തങ്ങള്‍ കേട്ടിട്ടില്ല എന്നുമായിരുന്നു മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ വാദമുന്നയിച്ചത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ മറികടക്കാന്‍ പര്യാപ്തമായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ മാനേജ്‌മെന്റുകള്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.വിജ്ഞാപനം അനുസരിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാണ്.ജനറൽ,ബിഎസ്‌സി നഴ്സുമാർക്ക് ഈ ശമ്പളമാണ് ലഭിക്കുക.പത്തുവർഷം സർവീസുള്ള എഎൻഎം നഴ്‌സുമാർക്കും ഇതേ വേതനം തന്നെ ലഭിക്കും.

മാഹി ഇരട്ടക്കൊലപാതകം;ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് നേതാക്കളുടെ ഉറപ്പ്

keralanews mahe murder leader guarenteed that everything will be done to restore peace in the district

കണ്ണൂർ:മാഹിയിൽ ഇരട്ടക്കൊലപാതകം നടന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഉണ്ടായിരിക്കുന്ന സംഘർഷം ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ബിജെപി-സിപിഎം നേതാക്കൾ ഉറപ്പ് നൽകി.കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി വിളിച്ചുചേർത്ത യോഗത്തിലാണ് നേതാക്കൾ ഉറപ്പ് നൽകിയത്.പാർട്ടി പ്രവർത്തകർക്കിടയിൽ സമാധാന സന്ദേശം പ്രചരിപ്പിക്കുമെന്നും താഴേത്തട്ടിൽപോലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും  യോഗത്തിനുശേഷം സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. സഹദേവൻ പറഞ്ഞു. ഇരു കൊലപാതകങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്നും വീഴ്ചകൾ ഇരു പാർട്ടികളും പരിശോധിക്കുമെന്നു കലക്ടറെ അറിയിച്ചതായും ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രമും യോഗത്തിൽ സംബന്ധിച്ചു.സിപിഎമ്മിനെ പ്രതിനിധീകരിച്ച് തലശ്ശേരി എംഎൽഎ എ.എൻ. ഷംസീറും ബിജെപിയെ പ്രതിനീധികരിച്ച് ആർഎസ്എസ് ജില്ലാ കാര്യവാഹ് കെ. പ്രമോദ്, സഹകാര്യവാഹ് കെ.വി. ജയരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഓർഡിനൻസ് തയ്യാറാക്കുന്നു

keralanews govt will prepare ordinance in which bottled water is included in the list of essential commodities

തിരുവനന്തപുരം: കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഭക്ഷ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. കുപ്പിവെള്ളം വിലകുറച്ചു വിൽക്കണമെന്ന തീരുമാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണു നടപടി. സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ വില ലിറ്ററൊന്നിന് 13 രൂപയാക്കി നിശ്ചയിക്കാനും തീരുമാനമായി. നേരത്തെ 12 രൂപയ്ക്കു വില്‍ക്കാന്‍ കേരള ബോട്ടില്‍സ് വാട്ടര്‍ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ കുപ്പിയുടെ വില കൂടിയെന്ന കാരണം അവര്‍ മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ച്‌ വില 15 രൂപ ആക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ കുപ്പിവിലയില്‍ വന്ന നാമമാത്രമായ വിലവര്‍ദ്ധനവിന്റെ പേരില്‍ അത്രയും വില നിശ്ചയിക്കാന്‍ കഴിയില്ലെന്ന നിലപാട് മന്ത്രിയെടുത്തു. തുടര്‍ന്നാണ് 13 രൂപയ്ക്ക് വില്‍ക്കാന്‍ അസോസിയേഷന്‍ സമ്മതിച്ചത്.കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാതാക്കളാണ് ഇപ്പോഴും വില കുറയ്ക്കാന്‍ സമ്മതിച്ചത്. എന്നാല്‍ മറ്റ് കമ്പനികൾ  ഇപ്പോഴും വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. അതുകൊണ്ട് കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍സ് കണ്‍ട്രോള്‍ ആക്ടില്‍ കുപ്പിവെള്ളം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാവും ഓര്‍ഡിനന്‍സ് പുറത്തിറക്കുക.