കോട്ടയം:കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പ്രതിചേർത്ത നീനുവിന്റെ സഹോദരൻ ഷിനു ചാക്കോ,പിതാവ് ചാക്കോ എന്നിവർ പൊലീസിന് മുൻപിൽ കീഴടങ്ങി.കണ്ണൂർ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലാണ് ഇവർ കീഴടങ്ങിയത്.സംഭവത്തിന് ശേഷം ബംഗളൂരുവില്‍ ഒളിവിലായിരുന്ന ഇവര്‍ പൊലീസ് പിന്നാലെയുണ്ടെന്ന സംശയത്തില്‍ ഇരിട്ടിയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിക്കാനായിരുന്നു ഇവിടെ എത്തിയത്. എന്നാല്‍ ബന്ധു കൈവിട്ടതോടെ നിവൃത്തിയില്ലാതെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് അറിയുന്നത്.ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് ഇരുവരെയും കോട്ടയത്തേക്ക് കൊണ്ടുവരികയാണ്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയാണ് ഷാനു ചാക്കോ. ഷാനുവും സുഹൃത്തുക്കളും ചേര്‍ന്നാണ് കെവിനെ ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. നീനു ചാക്കോയുടെ മാതാപിതാക്കളായ ചാക്കോയും രഹ്നയും കേസില്‍ പ്രതികളാകുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തില്‍ ചാക്കോയുടെയും രഹനയുടെയും പങ്ക് സ്ഥിരീകരിച്ചതോടെയാണിത്.എങ്ങനെയാണ് കെവിൻ മരിച്ചതെന്ന് ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കാൻ മുഖ്യപ്രതികളുടെ അറസ്റ്റ് സഹായകമാകും. കോട്ടയത്ത് എത്തിച്ചിട്ടാവും പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുക.
കെവിന്റെ കൊലപാതകം;മുഖ്യ ആസൂത്രകൻ നീനുവിന്റെ സഹോദരൻ;ക്വട്ടേഷനിൽ നീനുവിന്റെ മാതാപിതാക്കൾക്കും പങ്കെന്ന് പോലീസ്
കോട്ടയം:പ്രണയ വിവാഹം ചെയ്തതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകൻ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ആണെന്ന് പോലീസ്. കൊലപാതകം നടന്ന ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.വിമാനത്താവളത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്.കെവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോ നാഗര്‍കോവിലില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ പത്തനാംപുരം വഴി പേരൂര്‍ക്കടയിലെ ഭാര്യ വീട്ടില്‍ ഷാനു എത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു.എന്നാല്‍ പൊലീസ് എത്തുന്നതിന് മുന്‍പ് ഷാനു അവിടെ നിന്നും കടന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം നടത്താൻ ക്വട്ടേഷൻ നൽകിയതിൽ നീനുവിന്റെ മാതാപിതാക്കളായ ചാക്കോയ്ക്കും രഹ്‌നയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.ഇവരും ഒളിവിൽ പോയിരിക്കുകയാണ്.പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാതാപിതാക്കളെയും പ്രതിചേര്‍ക്കും.പിതാവ് ചാക്കോയും അമ്മ രഹനയും അറിഞ്ഞായിരുന്നു ഇതിനായി നീക്കങ്ങള്‍ നടത്തിയതെന്ന് കേസില്‍ പിടിയിലായ നിയാസിന്റെ ഉമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്‌ക്കെടുക്കാന്‍ നിയാസിനോട് ഇരുവരും ആവശ്യപ്പെട്ടിരുന്നെന്നും നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് പറഞ്ഞു.തെന്മല സ്വദേശി നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ 10 പേരാണ് കേസില്‍ പ്രതികളായുളളത്. മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്.മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നതു തടയുകയാണ് ലക്ഷ്യം
നിപ്പ;കോഴിക്കോട്,മലപ്പുറം ജില്ലകളിൽ സ്കൂൾ തുറക്കൽ ജൂൺ അഞ്ചിന്
കോഴിക്കോട്:നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്,മലപ്പുറം ജില്ലകളിൽ സ്കൂൾ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി.ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റില്‍ ചേര്‍ന്ന നിപ അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ , കോളജുകള്‍ , മറ്റു പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമായിരിക്കും.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്;വോട്ടെടുപ്പ് ആരംഭിച്ചു
ചെങ്ങന്നൂർ:കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക.തുടർച്ചയായി 11 മണിക്കൂറാണ് പോളിംഗ് സമയം.17 സഹായക ബൂത്തുകൾ ഉൾപ്പെടെ മൊത്തം 181 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്.ഇതിൽ 22 പ്രശ്നബാധിത ബൂത്തുകളുമുണ്ട്.ആകെ 1,99,340 വോട്ടർമാരാണ് ഉള്ളത്.1,06,421 സ്ത്രീ വോട്ടർമാരും 92,919 പുരുഷ വോട്ടർമാരുമുണ്ട്. സ്ഥാനാർഥികളുടെ എണ്ണക്കൂടുതൽ മൂലം രണ്ടു വീതം വോട്ടിംഗ് യന്ത്രങ്ങളാണ് ഒരു ബൂത്തിൽ ക്രമീകരിച്ചിരിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ നോട്ടയുൾപ്പെടെ ഏഴു സ്ഥാനാർഥികൾ മാത്രം ഉണ്ടായിരുന്ന ചെങ്ങന്നൂരിൽ ഇത്തവണ നോട്ടയുൾപ്പെടെ 18 സ്ഥാനാര്ഥികളാണ് ഉള്ളത്. ഓരോ ബൂത്തിലും ഉള്ള പുരുഷ, സ്ത്രീ, ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം സംബന്ധിച്ചുള്ള റിപ്പോർട്ട് രണ്ടു മണിക്കൂർ ഇടവിട്ടു റിട്ടേണിംഗ് ഓഫീസർക്കു നൽകണം. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ തത്സമയ നടപടിയും റിപ്പോർട്ടും അയയ്ക്കണം. ഭിന്നശേഷിയുള്ളവർക്കായി പ്രത്യേക റാമ്പ് സൗകര്യവും ബൂത്തുകളിൽ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളവും സജ്ജീകരിച്ചിട്ടുണ്ട്.
നിപ പ്രതിരോധം;കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ചു ഡോക്റ്റർമാർക്ക് ഡൽഹിയിൽ അടിയന്തിര പരിശീലനം നൽകും
കോഴിക്കോട്:നിപ വൈറസിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് കൂടുതൽ പഠനത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ചു ഡോക്റ്റർമാർക്ക് ഡൽഹിയിൽ അടിയന്തിര പരിശീലനം നൽകും.ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയിൽ വെച്ചാണ് വിദഗ്ദ്ധ പരിശീലനം നൽകുക.ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെ ചികിത്സിക്കുന്നതിനായി ഡോക്‌ടര്‍മാര്‍ക്ക് വിദഗ്‌ധ പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.ഇതിനെ തുടർന്നാണ് നടപടി.ഈ മാസം 28 മുതല്‍ ജൂണ്‍ ഒന്നു വരെ അനസ്‌തീഷ്യ വിഭാഗത്തിലെ രണ്ടു ഡോക്‌ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്‌ടര്‍മാരുമാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ ഇന്നു ഡല്‍ഹിക്കു യാത്ര തിരിക്കും. നിപ വൈറസ് പോലെയുള്ള രോഗങ്ങളില്‍ തീവ്ര പരിചരണ വിഭാഗം എങ്ങനെ വിദഗ്‌ധമായി കൈകാര്യം ചെയ്യണം,വെന്റിലേറ്ററുകളുടെ വിദഗ്‌ധ ഉപയോഗം തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നൽകുക.പരിശീലനം ലഭിച്ചശേഷം ഇവര്‍ കേരളത്തിലെ മറ്റു ഡോക്‌ടര്‍മാര്‍ക്ക് ഇതേക്കുറിച്ചുള്ള പരിശീലനം നല്‍കും.
നിപ്പ വൈറസ്;കോഴിക്കോട്ട് ഒരാൾ കൂടി മരിച്ചു
കോഴിക്കോട്:നിപ്പ വൈറസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റ്യാടി നരിപ്പറ്റ സ്വദേശിനി കല്യാണി(62) ആണ് മരിച്ചത്.ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാര്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.നേരത്തെ നിപ ബാധിച്ച് മരിച്ച ജാനകിയുടെ ബന്ധുവാണ് കല്യാണി.നിപ സ്ഥിരീകരിച്ച മൂന്ന് പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.അതിനിടെ നിപ വൈറസ് പ്രതിരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ശനിയാഴ്ചയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അവശ്യഘട്ടങ്ങളില്‍ മാത്രം രോഗികളെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്താല്‍ മതിയെന്ന് യോഗം തീരുമാനിച്ചു. അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് തിരക്ക് ഒഴിവാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി, ചികിത്സയിലുള്ള 21 പേരുടെ സാംപിളുകള്‍ പരിശോധനയില്‍ നെഗറ്റിവ് ആണെന്നു കണ്ടെത്തി. കൂടുതല്‍ പേര്‍ക്കു രോഗലക്ഷണങ്ങളില്ല. മരിച്ച മലപ്പുറം മൂന്നിയൂര്‍ സ്വദേശി സിന്ധുവിന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ അടക്കമുള്ളവരുടെ സാംപിളുകളാണു മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചത്. എന്നാല്‍ ലക്ഷണം പ്രകടമാകാന്‍ നാലു മുതല്‍ 21 വരെ ദിവസം വേണ്ടിവരുമെന്നതിനാല്‍ നിരീക്ഷണം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
കണ്ണൂർ ജില്ലയിൽ ഇതുവരെ ഒരു നിപ വൈറസ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ
കണ്ണൂർ:കണ്ണൂർ ജില്ലയിൽ ഇതുവരെ ഒരു നിപ വൈറസ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ.കണ്ണൂർ ജില്ലയിൽ വിവിധ ആശുപത്രികളിലായി നിപ വൈറസ് ബാധിച്ചവരെത്തിയെന്നും ഇവരിൽ പലരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നും മറ്റുമുള്ള വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കണ്ണൂർ ജില്ലയിൽ ഇതുവരെ നിപ്പ സംശയ ബാധിതർ പോലും എത്തിയിട്ടില്ല.എന്നാൽ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി എത്തിയവരെ പ്രത്യേകം നിരീക്ഷിച്ചു വരുന്നുണ്ട്.ഇവരുടെ ശരീര സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്. ഇതൊക്കെ ആരോഗ്യവകുപ്പിന്റെ ജാഗ്രതയുടെ ഫലമാണെന്നും ഡിഎംഒ വ്യക്തമാക്കി.നിപ ബാധിച്ച ഒരാൾ ജില്ലാശുപത്രിയിൽ ചികിത്സ തേടി എത്തി എന്ന വ്യാജ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ മഞ്ഞപിത്തം ബാധിച്ച് എത്തിയ ആളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുക മാത്രമായിരുന്നുവെന്നും ജില്ലാ ആശുപത്രിയിലെ നിപ നോഡൽ ഓഫീസർ ഡോ.എൻ അഭിലാഷ് പറഞ്ഞു.
നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധന ഫലം
കോഴിക്കോട്:നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധന ഫലം.ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് മാരകമായ പകർച്ചവ്യാധിക്കു കാരണം വവ്വാലല്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.നിപ്പ ബാധയെ തുടർന്ന് മരിച്ച ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിലെ കിണറ്റിൽ നിന്നും പിടിച്ച വവ്വാലുകളുടേതുൾപ്പെടെ 21 വവ്വാലുകളുടെ സാമ്പിളുകളാണ് ഭോപ്പാലിലെ നാഷണൽ ഇസ്റ്റിട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ പരിശോധിച്ചത്.ഈ ഫലങ്ങളെല്ലാം നെഗറ്റിവാണെന്ന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഡയറക്റ്റർ ഡോ.എൻ.എൻ ശശി പറഞ്ഞു.ഇതോടെ വൈറസ് എവിടെ നിന്നും വന്നു എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണ്ടി വരും.വൈറസ് ബാധയെ തുടർന്ന് ആദ്യം മരണപ്പെട്ട സാബിത്തിനു രോഗബാധ എങ്ങനെ ഉണ്ടായി എന്നതിലേക്കാണ് അന്വേഷണം നീളുന്നത്.മെയ് അഞ്ചിനാണ് സാബിത്ത് പനിബാധിച്ച് മരണമടഞ്ഞത്.നിപ്പ ബാധയെ തുടർന്നാണ് മരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനമെങ്കിലും സാബിത്തിന്റെ രക്ത സാമ്പിളുകൾ പരിശോധിച്ചിരുന്നില്ല.പിന്നീടാണ് സാബിത്തിന്റെ സഹോദരൻ സാലിഹും പിതാവ് മൂസയും നിപ ബാധിച്ച് മരിച്ചത്. ഇവരുടെ താമസ സ്ഥലത്തുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ശേഷമാണ് മൂവർക്കും പനി ബാധിച്ചതെന്നാണ് കരുതിയിരുന്നത്.ഇതിനാലാണ് ഇവരുടെ കിണറ്റിലുള്ള വവ്വാലുകളുടെ സാമ്പിളുകൾ പരിശോധിച്ചത്.വവ്വാലുകളുടെ തൊണ്ടയിൽ നിന്നുള്ള സ്രവം,രക്തം,കാഷ്ടം എന്നിവയാണ് പരിശോധനയ്ക്കായി അയച്ചത്.പന്നികളുടെ മൂക്കിൽ നിന്നുള്ള സ്രവം,രക്തം എന്നിവയും ആടിന്റേയും പശുവിനെയും രക്തസാമ്പിളുകൾ എന്നിവയും പരിശോധനയ്ക്കായി അയച്ചിരുന്നു.ഇതും നെഗറ്റിവാണ്.വളർത്തുമൃഗങ്ങളിൽ നിന്നല്ല നിപ ബാധിച്ചതെന്ന് തെളിയിക്കുന്നതാണ് പരിശോധന ഫലം.ഇതോടെ മരിച്ച സാബിത്തിന്റെ യാത്ര വിവരവും പൂർവ്വസാഹചര്യവും അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
കർണാടകയിൽ കുമാരസ്വാമി വിശ്വാസം നേടി; വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു
ബെംഗളൂരു:കർണാടക നിയമസഭയിൽ കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് നേടി.117 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.സർക്കാർ വിശ്വാസ വോട്ട് നേടിയതായി സ്പീക്കർ കെ.ആർ രമേശ് കുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു.പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ 104 അംഗങ്ങളും വിശ്വാസ വോട്ടെടുപ്പിന് നിൽക്കാതെ സഭയിൽ നിന്നും ഇറങ്ങി പോയി.വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സഭയിൽ കുമാരസ്വാമി നടത്തിയ പ്രസംഗത്തിന് മറുപടി പറഞ്ഞ ശേഷമാണ് യെദ്യൂരപ്പ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.ബിജെപിയുമായി നേരത്തെ സഖ്യം രൂപീകരിച്ചത് കറുത്ത അധ്യായമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.അച്ഛൻ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹം.ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തന്‍റെ തീരുമാനം പിതാവിനെ ഏറെ വേദപ്പിച്ചിരുന്നു. അതിന് പിതാവിനോട് മാപ്പ് പറയുന്നുവെന്നും കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു. കുമാരസ്വാമിക്കു പിന്നാലെ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയും സഭയിൽ സംസാരിച്ചു. കുമാരസ്വാമിയെ പിന്തുണച്ചതിൽ ഖേദിക്കുന്നുവെന്ന് യെദിയൂരപ്പയും പറഞ്ഞു.അതേസമയം കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഡി.കെ ശിവകുമാറിനെതിരെ ആഞ്ഞടിച്ച യെദ്യൂരപ്പ ശിവകുമാർ ഭാവിയിൽ ദുഖിക്കേണ്ടി വരുമെന്നും പറഞ്ഞു.എന്നാൽ തനിക്കെതിരായ യെദ്യൂരപ്പയുടെ പ്രസ്താവനയ്ക്ക് ചിരിക്കുക മാത്രമാണ് ശിവകുമാർ ചെയ്തത്.
തൂത്തുക്കുടിയിലെ പോലീസ് വെടിവെയ്പ്പിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്
തൂത്തുക്കുടി:തൂത്തുക്കുടിയിലെ പോലീസ് വെടിവെയ്പ്പിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്.ഡി.എം.കെയും പ്രതിപക്ഷ പാർട്ടികളുമാണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനുനേരെ ഉണ്ടായ പോലീസ് വെടിവെയ്പ്പിൽ പതിമൂന്നുപേരാണ് മരിച്ചത്.നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിമൂന്നുപേരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ഇന്നലെ ഉപരോധവും സമരം നടത്തിയിരുന്നു.ഉപരോധ സമരം നടത്തിയ സ്റ്റാലിൻ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.ഇതിനിടെ തൂത്തുക്കുടി, കന്യാകുമാരി,തിരുനെൽവേലി മേഖലകളിൽ ഇന്റർനെറ്റ് നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.വേതാന്ത കമ്പനിക്കെതിരെ ദിനംപ്രതി ജനപിന്തുണ കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി.പ്ലാന്റിലേക്കുള്ള വൈദ്യുതി തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് പിൻവലിച്ചു. ലൈസൻസ് പുനഃസ്ഥാപിക്കുന്നതു വരെ ഉത്പാദനം നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് നടപടി.