കോഴിക്കോട്:നിപ്പ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.തലശ്ശേരി സ്വദേശിനി റോജ ആണ് മരിച്ചത്.ഇവർക്ക് രോഗം സ്ഥിതീകരിച്ചിരുന്നില്ല.മൂന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് റോജയെ പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപാ വൈറസ് പരിശോധന നെഗറ്റീവ് ആയിരുന്നു.എന്നാല്‍ ഇന്നുരാവിലെ രോഗംകൂടി മരിക്കുകയായിരുന്നു.നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്‍റെ നിർദേശം വന്നതിനു പിന്നാലെയാണ് റോജയുടെ മരണം. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ റസിലിന്റെ മരണമാണ് രണ്ടാംഘട്ട നിപ്പ വ്യാപനമെന്ന നിഗമനത്തിന്റെ അടിസ്ഥാനം. റസില്‍ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. നിപ്പ ബാധയെത്തുടര്‍ന്ന് മരിച്ച ഇസ്‌മായിലും ഈ സമയത്ത് ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിലിന് നിപ്പ വൈറസ് ബാധിച്ചതെന്നാണ് സംശയം. പനി മാറി വീട്ടിലെത്തിയ റസിലിന് വീണ്ടും അസുഖം വന്നതോടെ മേയ് 27ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു. രോഗം ആദ്യ ഘട്ടത്തില്‍ തന്നെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിന്റെ വ്യാപനം. ഒന്നാം ഘട്ടത്തെ നല്ല നിലയില്‍ പ്രതിരോധിച്ചെങ്കിലും അതിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് ജൂണ്‍ 5 വരെയാണ് കണക്കാക്കിയിരുന്നത്. അതിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വ്യാഴാഴ്ച റസില്‍ നിപ്പ ബാധിച്ച് മരിച്ചതോടെ ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന മുഴുവന്‍ സംവിധാനങ്ങളും തുടരാനാണ് തീരുമാനം.
തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി.സ്കൂളിൽ പ്രവേശനത്തിന് അപേക്ഷ നല്‍കിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.സ്കൂളിൽ നടത്തി വരുന്ന പ്രവേശന പരീക്ഷയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഈ വർഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മേയ് ആദ്യവാരം നേരിട്ട് അപേക്ഷ സ്വീകരിക്കുകയായിരുന്നു. എന്നാൽ കുട്ടികളുടെ ബാഹുല്യം മൂലം പ്രവേശനം നടത്താൻ കഴിഞ്ഞിരുന്നില്ല.അപേക്ഷിക്കുന്ന എല്ലാ കുട്ടികൾക്കും സർക്കാർ സ്കൂളുകളിൽ പ്രവേശനം നൽകണമെന്നാണ് നിയമം.എന്നാൽ ടാഗോറിൽ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് 245 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇത്രയും വിദ്യാർഥികളെ ഉൾക്കൊള്ളാൻ ടാഗോറിൽ സൗകര്യവുമില്ല. ഇതോടെയാണ് പ്രവേശനം അനിശ്ചിതത്വത്തിലായത്. തുടർന്നാണ് രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. നിയമക്കുരുക്ക് മുറുകിയതോടെ അഞ്ചാം ക്ലാസില്ലാതെയാണ് ഈ വർഷത്തെ ടാഗോർ വിദ്യാനികേതന്റെ അധ്യയന വർഷം ആരംഭിച്ചത്.
നിപ്പ വൈറസ്;കോഴിക്കോട് ജില്ലയിൽ വീണ്ടും ജാഗ്രത നിർദേശം നൽകി
കോഴിക്കോട്:നിപ്പ വൈറസ് ബാധയെ തുടർന്ന് ജില്ലയിൽ രണ്ടു ദിവസത്തിനിടെ മൂന്നുപേർ കൂടി മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വീണ്ടും ജാഗ്രത നിർദേശം.നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.മേയ് അഞ്ച്, 14 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും സിടി സ്കാൻ റൂമിലും വിശ്രമമുറികളിലും 18, 19 തീയതികളിൽ ബാലുശേരി താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തിയിട്ടുള്ളവർ സ്റ്റേറ്റ് നിപ്പാ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്റ്റേറ്റ് നിപ്പാ സെൽ നമ്പർ 0495-2381000. കഴിഞ്ഞ ദിവസം മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയിൽ അഖിൽ, കോട്ടൂർ പൂനത്ത് നെല്ലിയുള്ളതിൽ റസിൻ എന്നിവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരും നിപ്പാ സെല്ലുമായി ഫോണിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ വ്യക്തമാക്കി.
ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് മിന്നും ജയം
ചെങ്ങന്നൂർ:കേരളം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് റിക്കാര്‍ഡ് വിജയം. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ നേടിയെടുത്തത്.റെക്കോർഡ് ഭൂരിപക്ഷമായ 20,956 വോട്ട് സജി ചെറിയാന്‍ സ്വന്തമാക്കുകയും ചെയ്തു. 1987-ലെ തെരഞ്ഞെടുപ്പില്‍ മാമന്‍ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റിക്കാര്‍ഡ്. 67,303 വോട്ടുകളാണ് സജി ചെറിയാൻ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഡി.വിജയകുമാറിന് 46,347 വോട്ടുകൾ ലഭിച്ചു. 35,270 വോട്ടുകൾ നേടി എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്തെത്തി.ആദ്യം വോട്ടെണ്ണിത്തുടങ്ങിയ മാന്നാർ പഞ്ചായത്തിൽ തുടങ്ങിയ ഇടതു മുന്നേറ്റം വോട്ടണ്ണലിന്‍റെ അവസാനം വരെ നിലനിർത്താൻ സജി ചെറിയാന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർഥിക്ക് ലീഡ് നേടാനും കഴിഞ്ഞില്ല എന്നതും ഇടത് വിജയത്തിന്‍റെ മാറ്റ് കൂട്ടി.കേരള കോണ്‍ഗ്രസ്-എം ഭരിക്കുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അവസാന നിമിഷം യുഡിഎഫിലേക്ക് എത്തിയ കെ.എം.മാണിക്കും തിരിച്ചടിയായി. യുഡിഎഫ് സ്ഥാനാർഥി വിജയകുമാറിന്‍റെ വീട് ഉൾപ്പെടുന്ന പുലിയൂർ പഞ്ചായത്തിൽ യുഡിഎഫ് രണ്ടാമതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല പഞ്ചായത്തിൽ 2,353 വോട്ടിന്‍റെ വ്യക്തമായ ലീഡാണ് സജി ചെറിയാൻ നേടിയത്.പോസ്റ്റൽ വോട്ടുകളിൽ ഒരെണ്ണം മാത്രമാണ് സജി ചെറിയാന് നഷ്ടമായത്. ആകെ ലഭിച്ച 43 പോസ്റ്റൽ വോട്ടുകളിൽ 42 എണ്ണവും ഇടത് സ്തനാർത്ഥിക്കായിരുന്നു.ഒരു വോട്ട് ബിജെപിക്കും ലഭിച്ചു.യുഡിഎഫിന് പോസ്റ്റൽ വോട്ടുകളൊന്നും ലഭിച്ചില്ല.
ചെങ്ങന്നൂരിൽ എൽഡിഎഫിന്റെ പടയോട്ടം;ലീഡ് 11,000 കടന്നു
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പടയോട്ടം.വോട്ടെണ്ണല്‍ ഏതാണ്ട് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഭൂരിപക്ഷം 11,000 കടന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ 7983 വോട്ടിനായിരുന്നു കോണ്‍ഗ്രസിലെ പി.സി.വിഷ്‌ണുനാഥിനെ അന്തരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.രാമചന്ദ്രന്‍ നായര്‍ തോല്‍പിച്ചത്. 11,834 വോട്ടിന്റെ ഭൂരിപക്ഷമുള്ള സജി ചെറിയാന് 38,491 വോട്ടാണ് ഇതുവരെ കിട്ടയത്. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന് 28,503 വോട്ടാണുള്ളത്. 20,062 വോട്ടുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍ പിള്ള മൂന്നാം സ്ഥാനത്താണ്.
ചെങ്ങന്നൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് വ്യക്തമായ ലീഡ്
ചെങ്ങന്നൂർ:ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നു.ഇതുവരെ എണ്ണിയ 28ല്‍ 26 ബൂത്തിലും സജി ചെറിയാന്‍ മുന്നേറുകയാണ്. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലും യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് മുന്നേറിയത്. 4628 വോട്ടിനാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.തപാൽ,സർവീസ് വോട്ടുകളാണ് ആദ്യം എണ്ണിയത്.ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുന്തോറും സജി ചെറിയാന്‍ ലീഡ് വര്‍ധിപ്പിച്ച് മുന്നേറുകയാണ്. വിജയം ഉറപ്പിച്ചെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിനും എന്‍ഡിഎയ്ക്കും കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ഇരു മുന്നണികള്‍ക്കും സാധിച്ചിട്ടില്ല. അത്ഭുത വിജയം അവകാശപ്പെട്ട ബിജെപിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മാന്നാറിൽ കഴിഞ്ഞ പ്രാവിശ്യം ലഭിച്ച വോട്ടുകളുടെ പകുതിയിലധികം യുഡിഎഫിന് കുറഞ്ഞു. ബിജെപിക്കും ഇവിടെ ക്ഷീണം ഉണ്ടായി. എന്നാൽ പാണ്ടനാട് എൽഡിഎഫ് മുന്നേറ്റം ഉണ്ടായപ്പോൾപോലും ലീഡ് കുറയ്ക്കാനായെന്നതു മാത്രമാണ് യുഡിഎഫിനുണ്ടായ ആശ്വാസം. പാണ്ടനാട് ഒട്ടുമിക്ക ബൂത്തുകളിലും സജിചെറിയാൻ മുന്നേറി. ഇവിടെയും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ ലഭിച്ചില്ല.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫ് മുൻപിൽ
ചെങ്ങന്നൂർ:ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നുര്‍ ഉപ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫലസൂചനകള്‍ പുറത്തു വരുമ്പോൾ എല്‍ഡിഎഫ് ആണ് മുന്നില്‍.ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ 13 റൗണ്ടുകളിലായി വോട്ടെണ്ണൽ പൂർത്തിയാക്കും. 799 തപാൽ വോട്ടുകളിൽ 12 എണ്ണം മാത്രമാണ് ഇതുവരെ റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ചത്. ഇതാണ് ആദ്യം എണ്ണുന്നത്.ആദ്യം മാന്നാര്‍ പഞ്ചായത്തിലെ 1 മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടാണ് എണ്ണുക. അതിന് ശേഷം പാണ്ടനാടും തിരുവന്‍വണ്ടൂരും ഉള്‍പ്പെടെ പതിമൂന്ന് റൗണ്ടായിട്ടായിരിക്കും എണ്ണല്‍ പൂര്‍ത്തിയാകുക. ഏറ്റവും അവസാനം വെണ്മണി പഞ്ചായത്താണ് എണ്ണുക. ചെങ്ങന്നൂര്‍ നഗരസഭ നാലാം റൗണ്ടിലാണ് എണ്ണുക.ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ 1591 വോട്ടുകൾക്ക് മുൻപിലാണ്. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വയനാട് ജില്ലയിൽ യുഡിഎഫും ബിജെപിയും ഇന്ന് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു
സുൽത്താൻ ബത്തേരി:വയനാട് ജില്ലയിൽ യുഡിഎഫും ബിജെപിയും ഇന്ന് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു.ബത്തേരിയിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ച കൊമ്പനാനയെ മയക്കുവെടി വെച്ച് പിടിച്ച് ആനപ്പന്തിയിലേക്ക് മാറ്റാൻ ഉത്തരവിട്ടതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചത്.വടക്കനാട് മേഖലയിലെ മൂന്നു വാർഡുകളെയാണ് കാട്ടാന ശല്യം രൂക്ഷമായി ബാധിച്ചത്.ഈ മൂന്നു വാർഡുകളിലുമായി 1400 ഓളം വീടുകളാണുള്ളത്. വയലുകളിലെ നെല്ലുകൾ തിന്നുതീർക്കുന്നതുൾപ്പെടെ നിരവധി നാശനഷ്ടങ്ങളാണ് കാട്ടാനകൾ ഇവിടെ വരുത്തുന്നത്.ബത്തേരിക്ക് സമീപം വടക്കാനാട് നാട്ടുകാര്‍ക്ക് ഭീഷണിയായ ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒമ്ബതു ദിവസമായ് പ്രദേശവാസികള്‍ നിരാഹാര സമരത്തിലാണ്. ഈ സാഹചര്യത്തില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യുഡിഎഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്.
കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയിൽ ചാടി കമിതാക്കൾ ആത്മഹത്യ ചെയ്തു
ഇന്നും നാളെയും ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി:സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്‍റെ നേതൃത്വത്തിൽ 48 മണിക്കൂർ ബാങ്ക് ജീവനക്കാർ പണിമുടക്കുന്നതിനാൽ ഇന്നും നാളെയും രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം നിശ്ചലമാകും. സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴികെയുള്ള മുഴുവന്‍ ബാങ്കുകളിലെയും ജീവനക്കാര്‍ പണിമുടക്കും. ശമ്ബള വര്‍ധനവ് ആവശ്യപ്പെട്ടു നടക്കുന്ന പണിമുടക്കില്‍ 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള പത്തു ലക്ഷത്തോളം ജീവനക്കാരും ഓഫിസര്‍മാരും പങ്കെടുക്കുന്നുണ്ട്. സമരത്തിനു മുന്നോടിയായി കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുഖ്യ ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ച ശമ്ബള പരിഷ്‌കരണത്തിന്മേല്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ(യുഎഫ്ബിയു) ഒന്‍പതു ഘടകങ്ങളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍(എഐബിഒസി) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കുഴപ്പമുണ്ടാകില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, മഹാമൊബൈല്‍ ആപ് തുടങ്ങിയവയുടെ സേവനങ്ങള്‍ ലഭ്യമാകും.രണ്ടു ദിവസവും എടിഎമ്മില്‍ പണവും നിറയ്ക്കില്ല.എന്നാല്‍ എല്ലാ എടിഎമ്മുകളിലും പണിമുടക്കിനു മുന്നോടിയായി പണം നിറച്ചതായി ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെങ്കിലും സിറ്റി വിട്ടുള്ള പല എടിഎമ്മുകളും കാലിയാണ്.