തിരുവനന്തപുരം:പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ ആദ്യ ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം ജൂണ്‍ 12 നും 13 നും നടക്കും. വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ കൂടി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ ജൂണ്‍ 13 അഞ്ചു മണിക്ക് മുൻപായി പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്നീട് പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ട. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണം.സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.
മരട് വാഹനാപകടം;ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
കൊച്ചി: കൊച്ചി മരടില്‍ ഡേകെയര്‍ സെന്ററിന്റെ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അനില്‍കുമാറിനെതിരെ ഐപിസി 304 എ വകുപ്പ് ചുമത്തി മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.തുടർന്നുള്ള അന്വേഷണത്തില്‍ മറ്റ് കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ട്.അപകടത്തിൽ പരിക്കേറ്റ അനില്‍കുമാര്‍ ഇപ്പോഴും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആദിത്യന്‍(4),വിദ്യാ ലക്ഷ്മി(4) എന്നീ കുട്ടികളും ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്.വാന്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാഹനം അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇത് വ്യക്തമാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കൊച്ചിയിൽ സ്കൂൾ വാൻ ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു
കൊച്ചി:കൊച്ചി മരടിൽ സ്കൂൾ വാൻ ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു.കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ വിദ്യാര്‍ത്ഥികളായ വിദ്യാലക്ഷ്‌മി,ആദിത്യന്‍ എന്നിവരും ആയ ഉണ്ണിമായയുമാണ് മരിച്ചത്.കാട്ടിത്തറ ക്ഷേത്ര കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആയ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എട്ടു കുട്ടികളും ആയയും ഡ്രൈവറുമായിരുന്നു വാനില്‍ ഉണ്ടായിരുന്നത്.നിയന്ത്രണം വിട്ട ബസ് ക്ഷേത്രക്കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നിപ നിയന്ത്രണ വിധേയമായതായി ആരോഗ്യവകുപ്പ്;ജാഗ്രത നിർദേശത്തിൽ അയവ് നൽകും
കോഴിക്കോട്:നിപ വൈറസ് നിയന്ത്രവിധേയമായതായി ആരോഗ്യ വകുപ്പ്.പത്തു ദിവസമായി പുതിയ കേസ് ഒന്നും റിപ്പോർട് ചെയ്യാത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും വിദ്യാലയങ്ങള്‍ ചൊവ്വാഴ്ച തുറക്കും.ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ അതിജാഗ്രതാനിര്‍ദേശത്തിന് അയവുനല്‍കാനും തീരുമാനമായി.രോഗം സ്ഥിരീകരിച്ച 18 പേരില്‍ 16 പേരാണ് മരിച്ചത്. ആദ്യം മരിച്ച സാബിത്തിന്റെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല.317 സാമ്പിളുകളിൽ നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തി. രോഗിയോട് ഇടപഴകിയവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഇന്‍ക്യുബേഷന്‍ പീരിയഡ് 21 ദിവസമാണ്. എങ്കിലും ജാഗ്രതയുടെ ഭാഗമായി ഇവരെ 42 ദിവസം നിരീക്ഷിക്കും.നേരത്തേ 2649 പേര്‍ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നു. ഇന്‍ക്യുബേഷന്‍ പീരിയഡ് കഴിഞ്ഞവരെ ഒഴിവാക്കിയപ്പോള്‍ 1430 പേരാണ് ബാക്കിയുള്ളത്. ചെവ്വാഴ്ചയോടെ ഇത് 892 ആയി ചുരുങ്ങുമെന്നും മന്ത്രി പറഞ്ഞു.നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി അജന്യയെ ഇന്ന് ഡിസ്ചാർജ് ചെയ്യും.രോഗം ഭേദമായ തിരൂരങ്ങാടി സ്വദേശി ഉബീഷിനെ ഈ മാസം 14 നും ഡിസ്ചാർജ് ചെയ്യും.. മരണമുഖത്തുനിന്നാണ് ഇരുവരും ജീവിതത്തിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്.കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അജന്യയ്‌ക്കു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലിരിക്കുമ്പോഴാണ് വൈറസ് പകര്‍ന്നത്.നിപ വൈറസ് ബാധിച്ചു മരിച്ച തിരൂരങ്ങാടി കൊടക്കല്ല് സ്വദേശി ഷിജിതയുടെ ഭര്‍ത്താവാണ് ഉബീഷ്. ഒരാഴ്‌ച വീട്ടില്‍ പൂര്‍ണ വിശ്രമമെടുക്കാന്‍ ഡോക്‌ടര്‍മാര്‍ ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒരുമാസക്കാലം മറ്റ് അസുഖങ്ങള്‍ വരാന്‍ പാടില്ല. സന്ദര്‍ശക ബാഹുല്യം പാടില്ലെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു;പത്തു മരണം
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകാനുള്ള സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കേരള – ലക്ഷദ്വീപ് തീരത്ത് 60കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. കടല്‍ കൂടുതല്‍ പ്രക്ഷുബ്‌ധമാകും. നാലര മീറ്റര്‍ ഉയരത്തില്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഐ.എം.ഡി മുന്നറിയിപ്പ് നല്‍കി.അതിനിടെ, കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് വിവിധ സംഭവങ്ങളില്‍ നാല് വയസുകാരി ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. പരക്കെ നാശനഷ്‌ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ദീപ (44), ചാലിയം വെസ്റ്റ് പരേതനായ മരക്കാര്‍ കുട്ടിയുടെ ഭാര്യ ഖദീജക്കുട്ടി (60),കണ്ണൂർ സ്വദേശി രവീന്ദ്രൻ(65), അഡൂർ ദേലംപാടി ചെർലകൈ യിലെ ചനിയ നായക്ക്(65), കണ്ണൂർ ചക്കരക്കൽ തലവിൽ സ്വദേശി പടിഞ്ഞാറയിൽ ഗംഗാധരൻ (65),കാഞ്ഞങ്ങാട് കുശാല്‍നഗര്‍ ഫാത്തിമ വില്ലയില്‍ മുഹമ്മദ് അന്‍സിഫ – മുംതാസ് ദമ്ബതികളുടെ മകള്‍ ഫാത്തിമത്ത് സൈനബ (4), ആലപ്പുഴ തലവടി ആനപ്രമ്ബാല്‍ വിജയകുമാര്‍ (54),ശാസ്തവട്ടം സ്വദേശി ശശിധരന്‍ (75) ,തുടങ്ങിയവരാണ് മരിച്ചത്. ദീപയും ഖദീജക്കുട്ടിയും തെങ്ങ് വീണാണ് മരിച്ചത്. ഖദീജക്കുട്ടി ബന്ധുവീട്ടില്‍ നിന്ന് നടന്ന് വരുമ്ബോള്‍ കാറ്റില്‍ തെങ്ങ് ഒടിഞ്ഞു ഇവരുടെ മേല്‍ വീഴുകയായിരുന്നു. കാട്ടായിക്കോണത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് കാര്യവട്ടം സ്വദേശി ശശിധരൻ മരിച്ചത്.മുറിയനാവി പി.പി.ടി എല്‍.പി സ്‌കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ ഫാത്തിമത്ത് സൈനബ ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു. രവീന്ദ്രന്‍ ശനിയാഴ്ച രാത്രി വീടിനടുത്ത് കടപുഴകി വീണ തെങ്ങു മുറിച്ചുമാറ്റുന്നതിനിടെ തെന്നി തോട്ടില്‍ വീണാണ് മരിച്ചത്.വിജയകുമാര്‍ കുട്ടനാട്ടില്‍ പമ്ബയാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു. ചക്കരക്കല്ലിൽ മകളെ കാണാൻ പോകവേ മതിലിടിഞ്ഞു വീണാണ് ചക്കരക്കൽ തലവിൽ സ്വദേശി പടിഞ്ഞാറയിൽ ഗംഗാധരൻ (65) മരിച്ചത്.ശനിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ബസിറങ്ങി മാച്ചേരിയിലെ മകളുടെ വീട്ടിലേക്ക് നടന്ന് പോകവേ കനത്ത മഴയിൽ മതിലിടിഞ്ഞാണ് അപകടം. ഉടനെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
രാജ്യസഭാ സീറ്റ് വിവാദം;എറണാകുളം ഡിസിസി ഓഫീസിനു മുൻപിൽ പ്രവർത്തകർ ശവപ്പെട്ടിയും റീത്തും വെച്ചു
കൊച്ചി:രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിനുമുന്നില്‍ ശവപ്പെട്ടിവെച്ചു പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടികളാണ് വെച്ചത്. ഓഫീസ് കൊടിമരത്തില്‍ കറുത്തകൊടി കെട്ടിയ പ്രതിഷേധക്കാര്‍ ശവപ്പെട്ടിയില്‍ റീത്തും വെച്ചിട്ടുണ്ട്.’ഞങ്ങൾ പ്രവർത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു’വെന്നെഴുതിയ പോസ്‌റ്ററുകളും ഡിസിസി ഓഫീസിനുമുന്നില്‍ പതിച്ചു.കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ഡിസിസി ഓഫീസിനുമുന്നില്‍ മുസ്‌ലീം ലീഗിന്റെ കൊടികെട്ടി പ്രതിഷേധിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളെക്‌സില്‍ കരിഓയില്‍ ഒഴിച്ചും കോലം കത്തിച്ചും നിരവധി പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.
പഴയങ്ങാടിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച
കണ്ണൂർ:പഴയങ്ങാടിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച.ജീവനക്കാര്‍ ജുമുഅ നമസ്‌ക്കാരത്തിന് പോയ സമയം അകത്തുകടന്ന മോഷ്ടാക്കള്‍ അഞ്ചു കിലോ സ്വര്‍ണവുമായി കടന്നു. പഴയങ്ങാടി ബസ് സ്റ്റാന്‍ഡിലെ അല്‍ഫ തീബി ജ്വല്ലറിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് കവർച്ച നടന്നത്.ജ്വല്ലറിയില്‍ സ്ഥാപിച്ച ക്യാമറ തകർത്ത് അകത്തു കടന്ന മോഷ്ട്ടാക്കൾ ഒരു മണിക്കൂറിനുള്ളിൽ അഞ്ചു കിലോ സ്വർണ്ണവുമായി കടന്നു കളഞ്ഞു.ക്യാമറ കേടുവരുത്തുകയും രണ്ട് പൂട്ടുകള്‍ തകര്‍ത്ത് അകത്ത് കയറുകയും ചെയ്ത മോഷ്ടാവ് ക്യാമറയുടെ സിസ്റ്റം അടക്കം മോഷ്ടിച്ചാണ് കടന്ന് കളഞ്ഞത്. മാത്രമല്ല,കവർച്ചയ്ക്ക് മുൻപായി അടുത്തുള്ള ഫാൻസി ഷോപ്പിലെ ക്യാമറ കര്‍ട്ടനിട്ട് മൂടുകയും ചെയ്തു.ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണി നടത്തുന്നതിനാൽ എല്ലാ ബസുകളും ഈ ജല്ലറിയുടെ മുന്‍പില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്.ബസുകളിലും ബസ് സ്റ്റാന്‍ഡിലും നിറയെ ആളുകളുള്ളപ്പോഴാണ് മോഷണം നടന്നത് എന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഉന്നതതല അന്വേഷണത്തിന് നേതൃത്വം നല്‍കി. വിരലടയാള വിദഗ്ദരും പോലീസ് നായയും സ്ഥലത്തെത്തി.
ഞായറാഴ്ച കേരളത്തിൽ ബന്ദ് ഇല്ല;പകരം കരിദിനം ആചരിക്കും
ന്യൂഡൽഹി:രാജ്യത്ത് കത്തിപ്പടരുന്ന കര്‍ഷക പ്രക്ഷോഭത്തോടനുബന്ധിച്ച് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കി.പകരം കേരളത്തിൽ കരിദിനം ആചരിക്കും.ഏഴു സംസ്ഥാനങ്ങളിലെ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ബന്ദിന് ആഹ്വാനം ചെയ്തത്.ബന്ദുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതോടെയാണ് ബന്ദ് ഒഴിവാക്കിയതെന്ന് സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ പി.ടി ജോണ്‍ വ്യക്തമാക്കി.
തപാൽ സമരം പിൻവലിച്ചു
ന്യൂഡൽഹി:തപാൽ ജീവനക്കാർ കഴിഞ്ഞ 16 ദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു.തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക്(ജി.ഡി.എസ്) ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കുന്നതിനു ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നിങ്ങനെ രണ്ടു തസ്തികകളാക്കി തിരിച്ചാണ് ശന്പള പരിഷ്കരണം നടപ്പാക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12,000 രൂപയും അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 10,000 രൂപയും ഇനി കുറഞ്ഞ ശമ്പളമായി ലഭിക്കും.റിസ്ക് ആന്‍റ് ഹാൻഡ്ഷിപ്പ് അലവൻസ് എന്ന നിലയിൽ അധിക ബത്തയും ഇനി ഇവർക്ക് ലഭിക്കും. രാജ്യത്തെ 3.07 ലക്ഷം തപാൽ ജീവനക്കാർക്കാണ് കേന്ദ്ര സർക്കാരിന്‍റെ ശമ്പള വർധനവ് വഴി ഗുണം ലഭിക്കുക.2016 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്‌ക്കരണം നടപ്പിലാക്കുക.കുടിശ്ശിക ഒറ്റതവണയായി നൽകും.ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി 2018-19 വർഷ കാലയളവിൽ 1,257.75 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് വരുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.
കൊച്ചി മുനമ്പം തീരത്ത് കപ്പൽ ബോട്ടിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
കൊച്ചി:കൊച്ചി മുനമ്പം തീരത്ത് കപ്പൽ മൽസ്യബന്ധന ബോട്ടിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. പള്ളിപ്പുറം പുതുശ്ശേരി സ്വദേശി ജോസി,പറവൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ നാലരെയോടെ മുനമ്പം അഴിമുഖത്തിനു പടിഞ്ഞാറ് വശത്ത് വെച്ചാണ് ഓക്സിലിയ എന്ന മത്സ്യ ബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്‍റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.ബോട്ടില്‍ ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.ബോട്ടിലിടിച്ചത് വിദേശ കപ്പലാണെന്നാണ് സൂചന.12 പേരാണ് ബോട്ടിലുണ്ടായിരുന്നത്.