തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷനായി പിഎസ് ശ്രീധരന്‍പിള്ളയെ നിയമിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍പിള്ള അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ഗ്രൂപ്പ് പോര് മുറുകിയ സാഹചര്യത്തിലാണ് ശ്രീധരന്‍പിള്ളയുടെ നിയമനം.ശ്രീധരന്‍ പിള്ള ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിയമനം. ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ശ്രീധരന്‍ പിള്ളയെ ആകാനാണ് തീരുമാനം. എന്‍ഡിഎ കണ്‍വീനറായി കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരാനും നീക്കമുണ്ട്. കേരളത്തിലേക്കെത്തിക്കണമെന്ന ആര്‍എസ്‌എസ് ആവശ്യം ബിജെപിയുടെ കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് ലോകസഭയിലേക്ക് മത്സരിപ്പിക്കാനും സാധ്യതയുണ്ട്.കുമ്മനം രാജശേഖരനെ മാറ്റിയതിനെ തുടര്‍ന്ന് മൂന്നു മാസത്തോളം അദ്ധ്യക്ഷനില്ലാതെയിരുന്ന ബിജെപിയില്‍ വിഭാഗിയത രൂക്ഷമായിരുന്നു. അതേസമയം കെ. സുരേന്ദ്രനെ അദ്ധ്യക്ഷനാകണമെന്ന മുരളീധര പക്ഷത്തിന്റെ ആവശ്യം അമിത് ഷാ തള്ളി.ആര്‍എസ്‌എസിന്റെ പിന്തുണയും ശ്രീധരന്‍ പിള്ളയ്ക്കായിരുന്നു. കേന്ദ്രത്തിന്റെ തീരുമാനം മുരളീധര വിഭാഗത്തിനും കൃഷ്ണദാസ വിഭാഗത്തിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.
പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു
പെരുമ്പാവൂർ:പെരുമ്പാവൂരിന് സമീപം ഇടത്തികാടില്‍ കോളേജ് വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും രണ്ടു അയല്‍വാസികള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അയല്‍വാസികള്‍ക്ക് കുത്തേറ്റത്.രാവിലെയോടെ നിമിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് അറുക്കുകയായിരുന്നു. കഴുത്തില്‍ മുറിവേറ്റ് ചോര വാര്‍ന്ന് കിടന്ന നിമിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണം സംഭവിക്കുകയായിരുന്നു.സിഐ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പ്രേരണയായത് എന്താണെന്ന വിവരം പുറത്ത് വന്നിട്ടില്ല.അതേസമയം മോഷണശ്രമമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ കഴുത്ത് അറുക്കുകയായിരുന്നുവെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
സംസ്ഥാനത്ത് ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു;ജനജീവിതത്തെ ബാധിച്ചില്ല;ബസ്സുകൾ സർവീസ് നടത്തുന്നു
തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു സംഘടനകൾ ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.എന്നാൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടില്ല.ബസ്സുകൾ സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്.അയ്യപ്പ ധർമസേന,ഹനുമാൻ സേന തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ബസ്സുകൾ സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ്സുടമകളും കെഎസ്ആർടിസിയും നേരത്തെ അറിയിച്ചിരുന്നു.കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിനു ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹർത്താൽ.ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി കടകള്‍ അടപ്പിക്കുന്നതില്‍ നിന്നും വാഹനങ്ങൾ തടയുന്നതിൽ നിന്നും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പോലീസിനെ കണ്ട് ഭയന്നോടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം:പോലീസിനെ കണ്ട് ഭയന്നോടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി(20)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിലാണ് സംഭവം. രാവിലെ മണലുമായി പോയ വാഹനം തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞിരുന്നു. പരിശോധന നടത്തുന്നതിനിടെ യുവാക്കള്‍ ചമ്രവട്ടത്തെ പുഴയിലേക്ക് ചാടുകയായിരുന്നു.പുഴയില്‍ ചാടിയ രണ്ടുപേരില്‍ ഒരാള്‍ രക്ഷപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ശക്തമായ ഒഴുക്കുള്ള നിലയിലാണ് പൊന്നാനി പുഴ. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മുംബൈയിൽ വിനോദയാത്രയ്ക്ക് പോയ കോളേജ് ജീവനക്കാരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു
മുംബൈ:മുംബൈയിൽ വിനോദയാത്രയ്ക്ക് പോയ കോളേജ് ജീവനക്കാരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു.ദാപൊലീ കാര്‍ഷിക കോളേജിലെ ജീവനക്കാര്‍ സഞ്ചരിച്ച് വാനാണ് റായ്ഗഡ് ജില്ലയിലെ മഹാബലേശ്വറിന് സമീപം മറിഞ്ഞത്. ബസിലുണ്ടായിരുന്ന ജീവനക്കാരില്‍ 32 പേരും മരിച്ചതായിട്ടാണ് സ്ഥിരീകരിക്കാത്ത വിവരം. രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി പൂനയില്‍ നിന്നുള്ള പ്രത്യേക സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഏകദേശം 600 അടിയോളം താഴ്ചയിലേക്കാണ് വാന്‍ മറിഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബസ്സില്‍ 35ഓളം ജീവനക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരാളാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്.
ചരക്കുലോറി സമരം പിൻവലിച്ചു
ന്യൂഡൽഹി:രാജ്യത്തെ ചരക്കുലോറി ഉടമകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സമിതിക്ക് രൂപം നല്‍കാനും കേന്ദ്ര റോഡുഗതാഗത-ഹൈവേ മന്ത്രാലയ ഉദ്യോഗസ്ഥരും സമര സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചരക്കുലോറി ഉടമകള്‍ ജൂലൈ 20 നാണ് ചരക്കുലോറിയുടമകള്‍ സമരം ആരംഭിച്ചത്. ഇന്ധന വിലക്കയറ്റം, ഇന്‍ഷുറന്‍സ് വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെയായിരുന്നു സമരം.കേന്ദ്ര ധനമന്ത്രാലയമാണ് സമരം പിൻവലിച്ചതായി അറിയിച്ചത്.
പണം മോഷ്ടിച്ചെന്നാരോപിച്ച് കണ്ണൂരിൽ പത്തുവയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു
കണ്ണൂർ:പണം മോഷ്ടിച്ചെന്നാരോപിച്ച് കണ്ണൂരിൽ പത്തുവയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു.പയ്യന്നൂര്‍ മാതമംഗലത്താണ് സംഭവം നടന്നത്.മാതമംഗലം ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈയ്യിലും കാലിലും പുറത്തുമാണു പൊള്ളലേറ്റിരിക്കുന്നത്. അമ്മ ചട്ടുകം പഴുപ്പിച്ചുവെച്ചാണ് പൊള്ളിച്ചതെന്നു കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അച്ഛന്‍ മരിച്ച കുട്ടി അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പൊള്ളലേറ്റ വിവരം അറിഞ്ഞ അമ്മൂമ്മ തന്റെ വീട്ടിലേക്കു കഴിഞ്ഞദിവസം കുട്ടിയെ കൂട്ടികൊണ്ടു പോയി പച്ചമരുന്ന് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ വ്രണം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണു വിവരം പുറംലോകം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിച്ചത്.
മുൻമന്ത്രി ചെർക്കളം അബ്ദുള്ള അന്തരിച്ചു
കാസര്‍കോഡ്: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു.76 വയസായിരുന്നു.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.നാല് തവണ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായിരുന്നു. 2001-2004 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. അസുഖത്തെ തുടർന്ന് വേദനയും ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ ചെർക്കളം മരിക്കും വരെയും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു.1972 മുതൽ 1984 വരെ മുസ്ലിം ലീഗ് അവിഭക്ത കണ്ണൂർ ജില്ലാ ജോയിന്റ് സെക്രെട്ടറി,1984 ഇൽ കാസർകോഡ് ജില്ലാ സെക്രെട്ടറി,1988 മുതൽ ആറു വർഷം ജില്ലാ ജനറൽ സെക്രെട്ടറി,2002 മുതൽ ജില്ലാ പ്രസിഡന്റ്,എസ്ടിയു സംസ്ഥാന പ്രസിഡന്റ്,ന്യൂനപക്ഷ പിന്നോക്ക വികസന കോർപറേഷൻ ചെയർമാൻ,യുഡിഎഫ് കാസർകോഡ് ജില്ലാ ചെയർമാൻ,കാസർകോഡ് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.ചെർക്കളയിലെ പരേതനായ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യുമ്മയുടെയും മകനാണ്.ഭാര്യ ആയിഷ.മക്കൾ മെഹറുന്നിസ,മുംതാസ് സമീറ,സി.എ മുഹമ്മദ് നാസർ,സി.എ അഹമ്മദ് കബീർ.കബറടക്കം ചെർക്കളം മുഹിയുദ്ധീൻ ജുമാമസ്ജിദ് കബർസ്ഥാനിൽ.
കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ
തളിപ്പറമ്പ്:തളിപ്പറമ്പിലെ സിഗ് ടെക് മാർക്കറ്റിങ് എന്ന സ്ഥാപനം വഴി കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിലായി.കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപം കുളങ്ങര ഹൗസിൽ സന്ധ്യ രാജീവ് ആണ് പിടിയിലായത്.നിലവില്‍ തളിപ്പറമ്പ് സ്റ്റേഷനില്‍ 5 കേസുകളില്‍ പ്രതിയാണ് സന്ധ്യ. തലശ്ശേരി മട്ടന്നൂര്‍, പരിയാരം ,കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലും കോട്ടയത്തും ഇവര്‍ക്കെതിരെ കേസുണ്ട്.കമ്പനിയുടെ ഉടമകളില്‍ ഒരാളായ രാജീവിന്റെ ഭാര്യയാണ് സന്ധ്യ.രാജീവും നിക്ഷേപ തട്ടിപ്പുകേസിലെ പ്രതിയാണ്. ഇയാളും അടുത്ത ദിവസം പിടിയിലാകുമെന്നാണ് സൂചന. രാജീവിന്റെ സഹോദരന്‍ പരേതനായ രാജേഷിന്റെ ഭാര്യ ബൃന്ദയെയും പിടികൂടാനുണ്ട്.കമ്പനിയുടെ മേധാവിയായിരുന്ന രാജേഷിന്റെ മരണത്തിനു ശേഷമാണ് രാജീവ് കമ്പനിയുടെ നേതൃത്വം ഏറ്റെടുത്ത്.2015ല്‍ കോട്ടയത്ത് സമാനമായ ഇരുപതോളം തട്ടിപ്പു കേസുകളില്‍ രാജീവ് ജയിലില്‍ കിടക്കുകയും കമ്പനിയുടെ ആസ്തികള്‍ കോടതി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് സിഗ്ടെക്കിന്റെ ആസ്ഥാനം തളിപ്പറമ്പിലേക്ക് മാറ്റിയത്.ആയിരത്തോളം നിക്ഷേപകരില്‍ നിന്നായി 100കോടിയോളം രൂപയാണ് സിഗ്‌ടെക് മാര്‍ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകള്‍ തട്ടിയത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ സ്ക്വാർഡംഗങ്ങളായ എസ്.ഐ പുരുഷോത്തമന്‍, എ.എസ്.ഐ മൊയ്തീന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ റൗഫ്, വനിത പോലീസ് ഓഫീസര്‍ സിന്ധു എന്നിവരടങ്ങുന്ന സംഘമാണ് സന്ധ്യയെ പിടികൂടിയത്.മെയ് രണ്ടിന് ഉടമകളിലൊരാളായ പാലക്കാട് ആലത്തൂര്‍ സ്വദേശിയും തളിപ്പറമ്പ് പുഴക്കുളങ്ങരയില്‍ താമസക്കാരനുമായ സുരേഷ് ബാബു ,ഡയറകടര്‍ കാസര്‍കോട് സ്വദേശി കുഞ്ഞിചന്തു എന്നിവരെ തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.വി വേണുഗോപാല്‍ അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. നിക്ഷേപിച്ച തുക അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിപ്പിച്ച് നല്‍കുമെന്നായിരുന്നു കമ്പനി ഇടപാടുകാർക്ക് വാഗ്ദാനം നൽകിയിരുന്നത്.അല്ലെങ്കില്‍ 13.5 ശതമാനം നിരക്കില്‍ വാര്‍ഷിക പലിശ നൽകും.ഈ മോഹന വാഗ്ദ്ധാനങ്ങളില്‍ വീണ ആളുകൾ പലരും ദേശസാല്‍കൃത ബാങ്കിലെ നിക്ഷേപം പോലും പിന്‍വലിച്ച് സിഗ്ടെക്കിൽ നിക്ഷേപിച്ചു.ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി ആദ്യകാലങ്ങളിൽ കൃത്യമായി പലിശ നൽകി.പിന്നീട് നിക്ഷേപകരെ വലിയ കമ്മീഷൻ വാഗ്ദാനം ചെയ്ത് ഇടനിലക്കാരാക്കി. ഇടനിലക്കാര്‍ അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിച്ച് കമ്പനിയിലേക്ക് പണം നിക്ഷേപിപ്പിച്ചു പലരും ഇടനിലക്കാരെ വിശ്വസിച്ചാണ് പണം കൊടുത്തത്.പതിനായിരം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ചവര്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉണ്ട്.മാസങ്ങള്‍ക്ക് മുൻപ് ശബളവും കമ്മിഷനും ലഭിക്കാത്ത അൻപതോളം ഏജന്റുമാർ കോട്ടയത്ത് നിന്നും എത്തി തളിപ്പറമ്പിലെ കമ്പനി ആസ്ഥാനത്തിന് മുന്നില്‍ സമരം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ ശുപാർശ
കണ്ണൂര്‍: മെഡിക്കല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ ജസ്റ്റിസ‌് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍നിന്ന‌് അനധികൃത ഫീസിനത്തില്‍ വാങ്ങിയ ലക്ഷങ്ങള്‍ തിരികെ നല്‍കാന്‍ മാനേജ‌്മെന്റ‌് വിസമ്മതിക്കുകയും കമ്മിറ്റി നിശ്ചയിച്ച ഹിയറിങ്ങുകള്‍ക്ക‌് വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ‌് ഫീസ‌് നിര്‍ണയ കമ്മിറ്റിയുടെ ഉത്തരവ‌്. നടപടിക്രമം പാലിക്കാത്തതിനാല്‍ 2016﹣17ല്‍ 150 വിദ്യാര്‍ഥികളുടെ പ്രവേശനം കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്ത‌് മാനേജ‌്മെന്റ‌് ഹൈക്കോടതിയെയും പിന്നീട‌് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും കമ്മിറ്റി തീരുമാനം അംഗീകരിക്കുന്ന ഉത്തരവാണ‌് കോടതിയിൽ നിന്നും ഉണ്ടായത‌്. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ പ്രവേശനം സാധൂകരിക്കുന്ന ഓര്‍ഡിനന്‍സും പിന്നീട‌് സുപ്രീംകോടതി സ‌്റ്റേ ചെയ്തു. ഈ സാഹചര്യത്തില്‍, മാനേജ‌്മെന്റ‌് വാങ്ങിയ ഫീസ‌് തിരികെ നല്‍കണമെന്ന‌് ആവശ്യപ്പെട്ട‌് ഒൻപത് വിദ്യാര്‍ഥികള്‍ കമ്മിറ്റിക്ക‌് പരാതി നല്‍കിയിരുന്നു. വാര്‍ഷിക ഫീസ‌് പത്തുലക്ഷം ആയിരിക്കെ, മാനേജ‌്മെന്റ‌് 22 മുതല്‍ 41.17 ലക്ഷംവരെ ഈടാക്കിയതായി കമ്മിറ്റി കണ്ടെത്തി. ഇത്രയും ഭീമമായ തുക തലവരിപ്പണമായി മാത്രമേ കണക്കാക്കാന്‍ കഴിയൂയെന്ന‌് നിരീക്ഷിച്ച കമ്മിറ്റി തുക തിരികെ നല്‍കാന്‍ നിര്‍ദേശിച്ചു. തലവരിക്ക‌് പുറമേ ചില വിദ്യാര്‍ഥികളില്‍നിന്ന‌് മാനേജ‌്മെന്റ‌് ബാങ്ക‌് ഗ്യാരന്റിയും വാങ്ങിയതായി കമ്മിറ്റി കണ്ടെത്തി. വിദ്യാര്‍ഥികളില്‍നിന്ന‌് ഈടാക്കിയ തുകയ്ക്ക‌് സമാനമായ ഡിഡി നല്‍കാന്‍ മാനേജ‌്മെന്റിന‌് നിര്‍ദേശം നല്‍കിയ കമ്മിറ്റി, തുടര്‍ ഹിയറിങ്ങുകള്‍ക്ക‌് ഹാജരാകാനും നിര്‍ദേശിച്ചു.കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ പലര്‍ക്കും മറ്റ‌് കോളേജുകളില്‍ മെഡിക്കല്‍ പ്രവേശനം ലഭിച്ചതായും ഫീസ‌് അടയ്ക്കുന്നതിന‌് തുക എത്രയുംവേഗം തിരികെനല്‍കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഫീസ‌് തുകയുടെ ഒരുഭാഗമെങ്കിലും തിരികെനല്‍കാന്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടും മാനേജ‌്മെന്റ‌് കൂട്ടാക്കിയില്ല. തുടര്‍ന്ന‌്, പകുതി തുക 27ന‌് തിരികെ നല്‍കണമെന്നും ഇതുസംബന്ധിച്ച സ‌്റ്റേറ്റ‌്മെന്റ‌് സമര്‍പ്പിക്കണമെന്നും കമ്മിറ്റി ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ‌് മാനേജ‌്മെന്റ‌് സ‌്റ്റേറ്റ‌്മെന്റ‌് നല്‍കിയില്ലെന്ന‌് മാത്രമല്ല, 27ന‌്നടത്താനിരുന്ന ഹിയറിങ‌് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ‌് അഫിലിയേഷന്‍ ഒരുവര്‍ഷത്തേക്ക‌് റദ്ദാക്കാന്‍ കമ്മിറ്റി ആരോഗ്യ സര്‍വകലാശാലയോട‌് ഉത്തരവിട്ടത‌്.