ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ മുത്തുവേല്‍ കരുണാനിധി(94) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജൂലൈ ഇരുപത്തിയൊമ്പതാം തീയതിയാണ് രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്ന് കരുണാനിധിയെ കാവേരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായെങ്കിലും പിന്നീട് മെച്ചപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് വൈകീട്ടോടെയാണ് അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചെന്നും ചികിത്സകള്‍ ഫലം കാണുന്നില്ലെന്നുമുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നത്. തുടര്‍ന്ന് വൈകീട്ട് 6.30 നാണ് അന്ത്യം സംഭവിച്ചത്.
1924 ജൂണ്‍ 3ന് തമിഴ്നാട്ടിലെ തിരുക്കുവളൈയിലാണ് കരുണാനിധി ജനിച്ചത്. 80 വര്‍ഷത്തോളം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. തിരക്കഥാകൃത്ത്, കവി, നോവലിസ്റ്റ്, ജീവചരിത്രകാരന്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. രജതി അമ്മാള്‍, ദയാലു അമ്മാള്‍ എന്നിവരാണ് ഭാര്യമാര്‍. എം കെ സ്റ്റാലിന്‍, കനിമൊഴി, എം കെ അളഗിരി, എം കെ മുത്തു, എം കെ തമിഴരസു, എം കെ സെല്‍വി എന്നിവരാണ് മക്കള്‍.1969 മുതല്‍ 2011 വരെയായി അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആള്‍ എന്ന പദവിയും കരുണാനിധിക്ക് സ്വന്തമാണ്.എംജിആറിന്‍റെ മരണശേഷം 1989 ലാണ് കരുണാനിധി ആദ്യമായി മുഖ്യമന്ത്രി ആകുന്നത്. പിന്നീട് 1996-2001, 2006-2011 എന്നീ കാലഘട്ടങ്ങളിലും അദ്ദേഹം തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം മികച്ച പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടു.
തളിപ്പറമ്പിൽ ആംബുലൻസ് ഓട്ടോയുമായി കൂട്ടിയിടിച്ച് രോഗിയായ സ്ത്രീ മരിച്ചു
തളിപ്പറമ്പ്:അത്യാസന്ന നിലയിലുള്ള വയോധികയുമായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഓട്ടോറിക്ഷയുമായി കുട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗിയായ സ്ത്രീ മരിച്ചു.ആലക്കോട് ചന്ദ്ര വിലാസം ഹൗസില്‍ കാര്‍ത്യായനി (90) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടി തളിപ്പറമ്പ്-ആലക്കോട് റോഡില്‍ കാഞ്ഞിരങ്ങാട് കള്ള് ഷാപ്പിന് സമീപത്തായിരുന്നു അപകടം.ആലക്കോട് പി.ആര്‍.രാമവര്‍മ്മ രാജ സഹകരണ ആശുപത്രിയില്‍ നിന്നും രോഗിയുമായി വന്ന ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിച്ചു.നിയന്ത്രണംവിട്ട ആംബുലൻസ് തൊട്ടടുത്ത പറമ്പിന്റെ മതിലിടിച്ച് തകര്‍ത്ത ശേഷം റോഡരികിലെ താഴ്ച്ചയിലേക്കിറങ്ങി നില്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയും സേനയുടെ ആംബുലൻസിൽ കാർത്യായനിയെയും മക്കളായ ഉഷ, ഷീല എന്നിവരേയും പരിയാരം മെഡിക്കല്‍ കോളേജിൽ എത്തിക്കുകയുമായിരുന്നു.എന്നാൽ അപ്പോഴേക്കും അവശനിലയിലായ കാര്‍ത്യായനി മരിച്ചിരുന്നു.
അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്ക് പുരോഗമിക്കുന്നു
തിരുവനന്തപുരം: മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാമോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ വാഹനപണിമുടക്ക് പുരോഗമിക്കുന്നു. തൊഴിലാളികളും ഉടമകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോ, ടാക്‌സി, ചരക്കു വാഹനങ്ങള്‍, സ്വകാര്യ ബസ് തുടങ്ങി പൊതുഗതാഗത ചരക്കുകടത്തു വാഹനങ്ങള്‍ ഒന്നാകെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസിയിലെ സംയുക്ത തൊഴിലാളി സംഘടനകളും പണിമുടക്കുന്നുണ്ട്.കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി നിയമം പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പുനപരിശോധിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് നടത്തുന്നത്. ബിഎംഎസ് ഒഴികെയുള്ള മറ്റ് തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് കെഎസ്‌ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്. വാടകയ്ക്ക് ബസ് എടുത്ത് സര്‍വീസ് നടത്താനുള്ള തീരുമാനം, ഷെഡ്യൂള്‍ പരിഷ്‌കാരം, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ നടപടികള്‍ പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കാസർകോട്ടെ സിപിഎം പ്രവർത്തകന്റെ കൊലപാതകം;മുഖ്യപ്രതികൾ പോലീസ് പിടിയിൽ
കാസർകോഡ്:മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനായ ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ അബ്ദുള്ളയുടെ മകന്‍ അബ്ദുള്‍ സിദ്ദിഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍.ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിച്ചിരുന്ന മഞ്ചേശ്വരം സ്വദേശിയായ അശ്വിത്തും മറ്റൊരു പ്രതിയായ കാര്‍ത്തികുമാണ് പൊലീസ് പിടിയിലായത്. കൂടാതെ വെട്ടാനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തില്‍ അശ്വിത്തിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. അനധികൃത മദ്യവില്‍പ്പനയെ എതിര്‍ത്തതിന്റെ പേരിലാണ് സിദ്ധിക്ക് കൊല്ലപ്പെട്ടതെന്നാണ് സൂചന.ഇതിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് സിദ്ദിഖും ബിജെ.പി. അനുഭാവികളും തമ്മില്‍ വെല്ലുവിളിയും വാക് പോരും നടന്നിരുന്നു അതേ തുടര്‍ന്നുള്ള തര്‍ക്കം മൂത്താണ് സിദ്ധിക്ക് കൊലക്കത്തിക്കിരയായതെന്നാണ് പ്രാഥമിക വിവരം. ഉപ്പള സോങ്കാള്‍, പ്രതാപ് നഗര്‍ എന്നിവിടങ്ങളില്‍ കര്‍ണ്ണാടകത്തില്‍ നിന്നും മദ്യം കൊണ്ടു വന്ന് വില്‍പ്പന നടത്താറുണ്ട്. ഇതിനെയാണ് സിദ്ദിഖും കൂടെയുണ്ടായിരുന്ന ഫൈസലും ചോദ്യം ചെയ്യതത്. അതേ തുടര്‍ന്ന് സ്ഥലം വിട്ട സംഘം ഏതാനും ബൈക്കുകളിലായി തിരിച്ചെത്തുകയായിരുന്നു. ഈ സമയം അവിടെ തന്നെയുണ്ടായിരുന്ന സിദ്ദിഖിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ മംഗലൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്തു വരികയായിരുന്ന സിദ്ദിഖ് അടുത്ത ദിവസമാണ് നാട്ടിലെത്തിയത്. അതേസമയം മഞ്ചേശ്വരത്ത് നടന്നത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. മഞ്ചേശ്വരത്തെ കൊലപാതകം നിഷ്ഠൂരമാണ്. കൊല്ലപ്പെട്ടത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. സംഭവം പ്രാദേശിക വിഷയമാണെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
കാസർകോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു
കാസർകോഡ്:കാസർകോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു. സോങ്കാല്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖാണു (21) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവം. ബൈക്കുകളിലെത്തിയ നാലംഗ സംഘം അബൂബക്കറിനെ കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സിദ്ധിക്കിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്കു നയിച്ചതെന്നും കുത്തിയത് സോങ്കാല്‍ സ്വദേശി അശ്വതാണെന്നും പൊലീസ് പറഞ്ഞു.പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സോങ്കാലിലെ ഫ്രിഡ്ഹസ് നഗര്‍ ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് സിദ്ധിക്ക്.കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ഇടുക്കി കൂട്ടക്കൊലപാതകം;കസ്റ്റഡിയിലെടുത്ത ഷാജിയിൽ നിന്നും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു
ഇടുക്കി:ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ ഇന്നലെ പോലീസ് കസ്റ്റഡിയിലായ ഷാജിയിൽ നിന്നും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു.മന്ത്രവാദ ക്രിയാകര്‍മങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഉന്നതരുമായി കൃഷ്ണന് ബന്ധമുള്ളതായി പൊലീസിന് വിവിരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബുവിനെ ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതില്‍ കൃഷ്ണനുമായി അടുത്ത ബന്ധം ഷിബുവിന് ഉണ്ടായിരുന്നതായാണ് സൂചന. ഷിബുവിന്‍റെ ഫോണ്‍ സംഭാഷണത്തിലെ കോടികളുടെ ഇടപാട് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പോയിട്ടുള്ള കൃഷ്ണന്‍റെ സാമ്ബത്തിക ഇടപാടുകളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. കൃഷ്ണന്‍റെ കുടുംബത്തില്‍ വന്‍ തുക അടുത്തുതന്നെ വന്നുചേരുമെന്ന് സുശീല പറഞ്ഞതായി സഹോദരി ഓമന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കേസില്‍ വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഇടുക്കി കൂട്ടക്കൊലപാതകം;മൂന്നുപേർ കസ്റ്റഡിയിൽ;ലഭിച്ചിരിക്കുന്നത് നിർണായക വിവരങ്ങൾ
ഇടുക്കി:ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ.ലീഗ് പ്രാദേശിക നേതാവ്, തിരുവനന്തപുരം എആര്‍ ക്യാമ്പിലെ മുന്‍ അസിസ്റ്റന്റ് കമിഷണര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഫോണ്‍ലിസ്റ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യുന്നത്.കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അർജുൻ എന്നിവരുടെ മൃതദേഹങ്ങള്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടാന്‍ പഴുതടച്ചുള്ള അന്വേഷണമാണ് തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ആരംഭിച്ചിട്ടുള്ളത്.കൃഷ്ണനെ നിരന്തരം ഫോണ്‍ ചെയ്ത പതിനഞ്ചോളം പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. മന്ത്രവാദികള്‍ അടക്കമുള്ളവരാണ് ഇവര്‍. കൃഷ്ണന്റെ പല ഇടപാടുകളിലെയും സഹായിയാണ് കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശി.അടുത്ത നാളുകളില്‍ ഇയാളുടെ ഫോണില്‍ നിന്നാണ് കൃഷ്ണനെ ഏറ്റവും കൂടുതല്‍ വിളിച്ചിട്ടുള്ളത്. നിരവധി തവണ ഫോണ്‍ചെയ്ത ദിവസങ്ങളുണ്ട്.മരിച്ച നാലുപേരുടെയും ദേഹത്ത് മാരകമായ നിരവധി മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ട്. മോഷ്ടാക്കള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ഇങ്ങനെ സംഭവിക്കാറില്ലെന്ന് പോലീസ് പറയുന്നു.ഇതുകൊണ്ടു തന്നെ കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാകാനുള്ള സാധ്യത പോലീസ് ആദ്യംതന്നെ തള്ളിയിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. കൃത്യം നടത്തിയത് കുടുംബവുമായി പരിചയമുള്ളവാരാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇതിനിടെ, ഒന്നിലധികം പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടെന്ന് വ്യക്തമാക്കുന്ന വിരലടയാള റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. വീട്ടുകാരുടേതല്ലാത്ത 20 വിരലടയാളങ്ങളാണ് കൊലനടന്ന വീട്ടില്‍ വ്യക്തമായി പതിഞ്ഞിട്ടുള്ളത്.
ഇരിട്ടി കൂട്ടുപുഴയിൽ കഞ്ചാവുമായി വിദ്യാർഥികളടക്കം അഞ്ചംഗസംഘം പിടിയിലായി
ഇരിട്ടി:ഇരിട്ടി കൂട്ടുപുഴയിൽ കഞ്ചാവുമായി വിദ്യാർഥികളടക്കം അഞ്ചുപേർ പോലീസ് പിടിയിലായി.തലശേരി, മുഴപ്പിലങ്ങാട് സ്വദേശികളായ എഞ്ചിനിയറിംഗ്-മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ ഇരിട്ടി എസ്‌ഐ പി.സുനില്‍കുമാറും സംഘവുമാണ് കഞ്ചാവ് സഹിതം ഇവരെ പിടികൂടിയത്.ബംഗളൂരു ചിത്രുദുര്‍ഗയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് പോയി കാറില്‍ മടങ്ങുകയായിരുന്നു ഇവർ.കാറിലെ സീറ്റിനടിയില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും;വിജ്ഞാപനം പുറത്തിറങ്ങി
ന്യൂഡൽഹി:ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഇന്നലെ രാവിലെ തന്നെ കെ എം ജോസഫിന്റെ നിയമനം കേന്ദ്രം അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമനം രാഷ്ട്രപതി അംഗീകരിച്ചതോടെ കേന്ദ്ര നിയമമന്ത്രാലയം ഇതുസംബന്ധിച്ച നിയമന ഉത്തരവ് പുറത്തിറക്കുകയായിരുന്നു.കെ എം ജോസഫിനെ കൂടാതെ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇന്ദിര ബാനര്‍ജിയേയും ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണിനേയും മറ്റ് രണ്ട് പുതിയ ജഡ്ജിമാരായി സുപ്രീംകോടതിയിലേക്ക് നിയമിക്കുന്നുണ്ട്. ഇവരുടെ നിയമന ഉത്തരവുകളും കേന്ദ്ര നിയമമനന്ത്രാലയം ഇറക്കിയിട്ടുണ്ട്. കെ എം ജോസഫിനൊപ്പം തന്നെ കേരള ഹൈക്കോടതിയിലെ നിലവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും നിയമമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ വെസ്റ്റ് നൈൽ വൈറസ്ബാധ സ്ഥിതീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വെസ്റ്റ് നൈല്‍ വൈറസ് പനിബാധ സ്ഥിരീകരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വെസ്റ്റ്ഹില്‍ സ്വദേശിനിയിലാണ് രോഗം കണ്ടെത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ രക്തപരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.കൊതുകള്‍ പരുത്തുന്ന അപൂര്‍വ്വ വൈറസ് പനിയാണ് വെസ്റ്റ് നൈല്‍. പനി, തലവേദന, ഛര്‍ദ്ദി എന്നിവയാണ് രോഗലക്ഷണം. തക്ക സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന വൈറസ് ബാധകൂടിയാണിത്. പക്ഷി മൃഗാദികളില്‍ നിന്ന് കൊതുകളിലേക്ക് വൈറസ് എത്തിയാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്.അതേസമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. ചില അപൂര്‍വ്വം സാഹചര്യങ്ങളില്‍ അവയവ-രക്ത ദാനം വഴിയോ അമ്മയുടെ മുലപ്പാലിലൂടെ കുഞ്ഞിനോ അല്ലേങ്കില്‍ ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അസുഖം പകരാം. രോഗലക്ഷണങ്ങളോടെ ഒരാള്‍ കൂടി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും തികഞ്ഞ ജാഗ്രതയിലാണ്.