കണ്ണൂർ:പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.രാവിലെ ഒന്‍പതരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയിലായിരുന്നു സൗമ്യയെ നിയോഗിച്ചിരുന്നത്. രാവിലെ പശുകള്‍ക്കായി ജയില്‍ വളപ്പില്‍ തന്നെ പുല്ലു ചെത്താന്‍ സൗമ്യ പോയിരുന്നു. പിന്നാലെയാണ് വളപ്പിലെ കശുമാവില്‍ ഉടുത്തിരുന്ന സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.പിന്നീട് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.മക്കളെയും മാതാപിതാക്കളേയും ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലാണു സൗമ്യ അറസ്റ്റിലായത്. സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (ഒന്‍പത്) എന്നിവരാണു നാലു മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.മരിച്ചവരുടെ ശരീരത്തില്‍ എലി വിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു സംഭവത്തിന്‍റെ ചുരുളുകള്‍ അഴിഞ്ഞത്.തന്‍റെ അവിഹിത ബന്ധങ്ങള്‍ക്കു സൗകര്യമൊരുക്കുന്നതിനായാണു സൗമ്യ ഇവരെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്.ആസൂത്രിതമായി മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഛര്‍ദി അഭിനയിച്ചു തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സൗമ്യയെ വിദഗ്ദമായ നീക്കത്തിലൂടെയാണ് പോലീസ് കൂടുക്കിയത്.
കേരളത്തിന് 700 കോടി രൂപയുടെ സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ
തിരുവനന്തപുരം:പ്രളയക്കെടുതിയിൽ ഉഴലുന്ന കേരളത്തിന് 700 കോടി രൂപയുടെ സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. യുഎഇ അംബാസിഡര്‍ അഹമ്മദ് ആൽബന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തിന് എത്ര ധനസഹായം നല്‍കാമെന്ന കാര്യം പരിശോധിച്ചു വരികയാണെന്നും കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്വപരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം യുഎ ഇ 700 കോടി ധനസഹായം പ്രഖ്യാപിച്ചിരുന്നു എന്നത് വളരെയധികം വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രളയക്കെടുതിയില്‍ വിദേശ രാജ്യങ്ങളുടെ ധന സഹായം സ്വീകരിക്കില്ലെന്നും 15 കൊല്ലമായുള്ള നയം മാറ്റേണ്ടെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായ ഹസ്തവുമായി ഒട്ടുമിക്ക വിദേശരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്ന ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തരസംഘടനകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേരള സര്‍ക്കാരിന് അയയ്ക്കുന്ന സാധന സാമഗ്രികള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. സന്നദ്ധ സംഘടനകള്‍ക്കും ഇളവ് ലഭിക്കും.
ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ വ്യാജ പിരിവ് നടത്തി;കണ്ണൂരിൽ നാലുപേർ പിടിയിൽ
കണ്ണൂർ:മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ വ്യാജ ബക്കറ്റ് പിരിവ് നടത്തിയ നാലുപേർ കണ്ണൂരിൽ പിടിയിൽ.കണ്ണൂർ ടൌൺ പൊലീസാണ് ഇവരെ പിടികൂടിയത്. കക്കാട് സ്വദേശികളായ സഫ്‌വാന്‍, മുഹമ്മദ് ഇര്‍ഫാന്‍, പെരളശേരി സ്വദേശി റിഷഭ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ അടിപിടി കേസുകളില്‍ പ്രതികളാണ്.ബുധനാഴ്ച വൈകിട്ടാണ് കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ പ്രതികള്‍ ബക്കറ്റുമായി പിരിവ് നടത്തിയത്. പെരുന്നാള്‍ദിനത്തില്‍ സായാഹ്‌നം ആസ്വദിക്കാനെത്തിയവരും സമീപത്ത് നടക്കുന്ന മേളകളില്‍ എത്തിയവരുമടക്കം നിരവധിപേർ ഇവർക്ക് സംഭാവന നല്‍കുകയും ചെയ്തു. എന്നാല്‍ ഇവരുടെ പെരുമാറ്റരീതിയില്‍ സംശയം തോന്നിയ ചിലര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. ഇതോടെ ടൗണ്‍ എസ്‌ഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലായിരത്തോളം രൂപയാണ് ഇവര്‍ക്ക് പിരിവായി കിട്ടിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും.ആലപ്പുഴ, ചാലക്കുടി, പത്തനംതിട്ട, തൃശ്ശൂര്‍ എന്നീ പ്രദേശങ്ങളാണ് അദ്ദേഹം ഇന്ന് സന്ദർശിക്കുക. ഇതിന്റെ ഭാഗമായി രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട അദ്ദേഹം ആദ്യം ചെങ്ങന്നൂര്‍ ആയിരിക്കും സന്ദർശിക്കുക.ഇവിടെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി അവിടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും.പിന്നീട് കോഴഞ്ചേരിക്ക് പുറപ്പെടും.അവിടെ നിന്നും 11 മണിയോടെ ആലപ്പുഴയിലെത്തും.ആലപ്പുഴയില്‍ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാകും മുഖ്യമന്ത്രി എത്തുക.ഉച്ചയ്ക്ക് ഒന്നരയോടെ ചാലക്കുടിയിലെത്തും. അവിടുത്തെ ക്യാമ്പുകൾ സന്ദര്‍ശിച്ച ശേഷം നോര്‍ത്ത് പറവൂരിലും സന്ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
ത്യാഗസ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു
തിരുവനന്തപുരം:ത്യാഗസ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു.രാവിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും. തുടര്‍ന്ന് ബലി അറുക്കലും ആണ് ചടങ്ങ്.പ്രളയ വിതച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈദ് സംഗമങ്ങള്‍ അടക്കമുള്ള ആഘോഷങ്ങള്‍ ഒഴിവാക്കി ആണ് ഇത്തവണത്തെ ബലി പെരുന്നാള്‍.ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആവാനും ദുരിത ബാധിതരെ സഹായിക്കാനും വിശ്വാസികൾക്ക് മത നേതാക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് . യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പെരുനാൾ ആശംസയിൽ പറഞ്ഞു.ബക്രീദിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാം. മത-ജാതി-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായാണ് കേരളം ഈ ദുരന്തത്തെ നേരിടുന്നത്. പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ലോകമെങ്ങുമുളള മലയാളികളുടെ പിന്തുണ തുടര്‍ന്നും ആവശ്യമാണ്. കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ബക്രീദിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവരും തയ്യാറാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
കുമരകത്തും തിരുവാർപ്പിലും പ്രളയം രൂക്ഷം; ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു
കോട്ടയം:കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ കുമരകത്തും തിരുവാർപ്പിലും പ്രളയം രൂക്ഷമാകുന്നു.ഇതോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജനങ്ങൾക്ക് ജില്ലാ ഭരണകൂടം അടിയന്തര നിര്‍ദേശം നല്‍കി.മഴതുടങ്ങിയതോടെ താഴ്ന്നു തുടങ്ങിയ കിഴക്കൻ വെള്ളം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലേക്ക് ഒഴുകുകയാണ്. 8000 ത്തോളം പേരാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ കാത്തുനില്‍ക്കുന്നത്. ഇതില്‍ കുമരകത്ത് 3000 പേരും തിരുവാര്‍പ്പില്‍ 5000 പേരുമാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരങ്ങള്‍.90000 പേരാണ് കോട്ടയം ജില്ലയില്‍ ക്യാമ്ബുകളില്‍ കഴിയുന്നത്.ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 406 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുമരകം, തിരുവാര്‍പ്പ് എന്നിവയ്ക്ക് പുറമെ വൈക്കം, കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ ദുരിതം രൂക്ഷമാണ്.
ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിനായി പോയ ബോട്ട് കാണാതായി
ചെങ്ങന്നൂർ:ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തതിനായി പോയ മൽസ്യബന്ധന ബോട്ട് കാണാതായി.കൊല്ലത്തു നിന്നുമുള്ള മൂന്നു മൽസ്യത്തൊഴിലാളികളടക്കം ആറുപേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടാണ് കാണാതായത്. ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് വിവ രങ്ങളൊന്നും ലഭ്യമല്ല.മറ്റു വള്ളങ്ങള്‍ ഉപയോഗിച്ച് ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ പലസ്ഥലങ്ങളിലും വെള്ളമിറങ്ങിയതിനാല്‍ തിരച്ചില്‍ ദുര്‍ഘടമാകുന്നുണ്ട്.ബോട്ട് കണ്ടെത്താന്‍ ഹെലികോപ്റ്ററിന്റെ സഹായം വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ വലിയ വിഭാഗം വരാന്‍ കൂട്ടാക്കുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. അവര്‍ ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് വീടിന്റെ രണ്ടാംനിലയില്‍ കഴിയുകയാണ്.പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണ്.ജലനിരപ്പ് കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് സഹായമായിട്ടുണ്ട്. ഇനി ആവശ്യം ചെറിയ വള്ളങ്ങളാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. വലിയ വള്ളങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഭൂരിപക്ഷം ആളുകളെയും തിരിച്ചെത്തിച്ചുവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത;11 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്.ഇതേ തുടർന്ന് തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ് എന്നിവ ഒഴികെയുള്ള ബാക്കി എല്ലാം ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിചിട്ടുണ്ട്.ഒഡീഷ തീരത്ത് രൂപപ്പെട്ട പുതിയ നൃൂനമര്‍ദ്ദമൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
പ്രതികൂല കാലാവസ്ഥ;പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ തിരിച്ചിറക്കി
കൊച്ചി:പ്രളയബാധിത പ്രാദേശിക സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സബചരിച്ച ഹെലികോപ്റ്റർ പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചിറക്കി.കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ കൊച്ചി നാവിക വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിയത്.കൊച്ചി നേവല്‍ ബേസിലടക്കം കനത്ത മഴയാണ്. പ്രധാനമന്ത്രി ഇപ്പോള്‍ നേവി ആസ്ഥാനത്ത് തങ്ങുകയാണ്. ഇവിടെ അവലോകനയോഗം ചേര്‍ന്നേക്കും. മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്തുണ്ട്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ട്.
പ്രളയക്കെടുതി;രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
തിരുവനന്തപുരം:പ്രളയത്തെ തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ഇന്ന് ലഭ്യമാകും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇവ ഉപയോഗിക്കും. മൂന്ന് ഹെലികോപ്റ്റര്‍ വീതം ഈ ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് എത്തും. അവ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.നിലവില്‍ ഒന്നരലക്ഷം പേര്‍ സംസ്ഥാനത്തെ വിവിധ ക്യാമ്ബുകളിലായുണ്ട്. കുടുങ്ങിക്കിടന്ന 2500 പേരെ എറണാകുളം ജില്ലയില്‍നിന്നും, 550 പേരെ പത്തനംതിട്ട ജില്ലയില്‍നിന്നും ഇന്നലെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 250 ഓളം ബോട്ടുകള്‍ ഈ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുന്നുണ്ട്. ആലുവ, ചാലക്കുടി, ചെങ്ങന്നൂര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ ഉപയോഗിക്കും. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്രസേനകളുടെ ബോട്ടുകള്‍ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സില്‍ നിന്നുള്ളവയും സ്വകാര്യബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.കുത്തൊഴുക്കുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകളാകും ഉപയോഗിക്കുക. വെള്ളപ്പൊക്കവും കെടുതികളും ശക്തമായതോടെ തൃശൂരിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ആലുവയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതാണ് ഭീഷണിയുയര്‍ത്തുണ്ട്. ആലുവ ഭാഗത്ത് ആയിരക്കണക്കിന് ആളുകളാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. കൊച്ചിയില്‍ പറവൂര്‍ കവല ഭാഗത്തും വെള്ളംകയറിയിട്ടുണ്ട്.എറണാകുളവും പത്തനംതിട്ടയും കഴിഞ്ഞാല്‍ തൃശൂരിലാണ് ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത്.