പത്തനംതിട്ട:ശബരിമലയിലെ നിരോധനാജ്ഞ നവംബർ 26 ന് അർധരാത്രി വരെ നീട്ടി.ജില്ലാ മജിസ്ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ആണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.അതേസമയം ശബരിമല ദർശനത്തിനെത്തുന്ന ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ ഈ ഉത്തരവ് മൂലം യാതൊരു തടസവും ഇല്ല. യുവതി പ്രവേശന വിധി വന്നശേഷം നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 84 കേസുകൾ രജിസ്റ്റർ ചെയ്തതും മണ്ഡലമാസ പൂജ തുടങ്ങിയതിന് ശേഷം 72 പേരെ അറസ്റ്റ് ചെയ്തതും നിരോധനാജ്ഞ തുടരണമെന്ന ആവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.ഇതോടൊപ്പം തുലാമാസ പൂജാ വേളയിലും ചിത്തിര ആട്ടവിശേഷസമയത്തും നടന്ന അക്രമസംഭവങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ തുടരുന്നതെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. ശബരിമലയിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരികയാണെന്ന വിലയിരുത്തലിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നാല് ദിവസമാക്കി ചുരുക്കിയത്.
കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
കോട്ടയം:പൊൻകുന്നത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്.ശാന്തി ആശുപത്രിയുടെ സമീപത്തുവെച്ച് ഇന്ന് പുലർച്ചെ ഒരുമണിയോടുകൂടിയാണ് അപകടം നടന്നത്.തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ബസിലുണ്ടായിരുന്ന നാല്പത്തി അഞ്ചോളം പേരില്‍ പകുതിയോളം പേര്‍ക്കും പരിക്കുകള്‍ പറ്റിയിട്ടുണ്ട് .പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കെ.സുരേന്ദ്രൻ ഉൾപ്പെടെ 72 പേർക്ക് ജാമ്യം
പത്തനംതിട്ട:പോലീസ് നിയന്ത്രണം ലംഘിച്ച് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ ഉൾപ്പെടെ 72 പേർക്ക് ജാമ്യം അനുവദിച്ചു.പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യം ലഭിച്ച 72 പേരും ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതിയുടെ നിര്‍ദ്ദേശമുണ്ട്. കൂടാതെ 20000 രൂപയുടെ രണ്ട് പേരുടെ ആള്‍ ജാമ്യവും നല്‍കണം.അതേസമയം, സുരേന്ദ്രന്റെ ജാമ്യഹർജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സുരേന്ദ്രനും സംഘവും ശബരിമലയില്‍ എത്തിയത് ഗൂഡലക്ഷ്യത്തോടെയാണെന്നും അതിനാല്‍ ജാമ്യം നല്‍കിയാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഇതിനിടെ കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡി.വൈ.എസ്.പിയെയും സി.ഐയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് സുരേന്ദ്രനെതിരെ വാറണ്ട്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. ഈ കേസില്‍ക്കൂടി ജാമ്യം നേടിയതിന് ശേഷമേ കെ.സുരേന്ദ്രന് ജയില്‍ മോചിതനാവാന്‍ കഴിയൂ.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പി യുമായ എം ഐ ഷാനവാസ് അന്തരിച്ചു
കൊച്ചി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പി യുമായ എം ഐ ഷാനവാസ്(67) അന്തരിച്ചു.കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഷാനവാസിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരണം സംഭവിക്കുകയുമായിരുന്നു. നിലവിലെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്നു അന്തരിച്ച എം ഐ ഷാനവാസ്‌എം പി.കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷത്തോടെ 2009ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തി കൂടിയാണ് ഷാനവാസ്.രോഗബാധയെ തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍നിന്ന് കുറച്ചുനാള്‍ മാറിനിന്നിരുന്നു എങ്കിലും 2010 ല്‍ പൊതുജീവിതത്തിലേക്കു മടങ്ങിവരുകയും ചെയ്തു .ഷാനവാസിന്റെ മൃതദേഹം കൊച്ചിയിലേക്ക് ഇന്ന് കൊണ്ടുവരുകയും നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടത്തുംപടി പള്ളിയില്‍ സംസ്‌കാരം നടക്കുകയും ചെയ്യും.
കണ്ണൂർ കാഞ്ഞിരോട് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു;രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു
കണ്ണൂർ:കാഞ്ഞിരോട് ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. ഇരിട്ടി സ്വദേശിനി ലക്ഷ്മി (69), മകളുടെ ഭര്‍ത്താവ് കീഴൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (49) എന്നിവരാണ് മരിച്ചത്. ലക്ഷ്മി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും ബാലകൃഷ്ണന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ തൃലജ, മകള്‍ അഭിന എന്നിവരുടെ നില ഗുരുതരമായി തുടരുന്നു. തൃലജയെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.മകള്‍ അഭിനയെ വിദഗ്ധ ചികില്‍സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയി.കണ്ണൂർ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഭഗവതി ബസാണ് സ്വകാര്യ ഓട്ടോയുമായി കൂട്ടിയിടിച്ചത്.ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്.
കോൺഗ്രസ്,ബിജെപി നേതാക്കൾ ഇന്ന് ശബരിമലയിലേക്ക്;നിരോധനാജ്ഞ ലംഘിക്കും
പത്തനംതിട്ട:ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധാജ്ഞ ലംഘിക്കുന്നതിനായി യുഡിഎഫ്, ബിജെപി നേതാക്കള്‍ ഇന്ന് ശബരിമലയിലേക്ക്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാക്കളും ചേര്‍ന്ന് ശബരിമലയില്‍ ഇന്ന് നിരോധാജ്ഞ ലംഘിക്കും . നിരോധാജ്ഞ ലംഘിക്കുന്നതിന് വേണ്ടി യുഡിഎഫ് ഇന്ന് പ്രത്യക്ഷ സമരത്തിനിറങ്ങും. ശബരിമല പോലൊരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആളുകള്‍ ഒരുമിച്ച് നില്‍ക്കുന്നത് സാധാരണമാണ്. എന്നാല്‍ അത് നിരോധിച്ചത് ഭക്തരോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് യു ഡി എഫ് പറഞ്ഞു .ശബരിമലയില്‍ വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും ഇന്ന് എത്തുന്നുണ്ട് .
ശബരിമല ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് മൂന്നു യുവതികൾ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുന്നു;പുറത്ത് വൻ പ്രതിഷേധം
കൊച്ചി:ശബരിമല ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് മൂന്നു യുവതികൾ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുന്നു.കോഴിക്കോട് , കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള യുവതികളാണ് വാര്‍ത്താസമ്മേളനത്തിന് എത്തിയത്. തങ്ങള്‍ ശബരിമലയില്‍ പോകാന്‍ തയ്യാറായി വന്നതാണ്. ശബരിമലയില്‍ പോകാന്‍ തങ്ങള്‍ വ്രതം എടുത്തിട്ടുണ്ട്. യാത്രക്ക് പൊലീസിന്റെ സുരക്ഷ തേടിയിട്ടുണ്ടെന്ന് യുവതികള്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.തങ്ങളോടൊപ്പം വേറെയും യുവതികള്‍ മലയ്ക്ക് പോകാന്‍ തയ്യാറായി നില്‍പ്പുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ട്. മുമ്ബ് ശബരിമലയില്‍ പോയവരെ നിലയ്ക്കലില്‍ തടഞ്ഞിരുന്നു. എന്നാല്‍ സന്നിധാനത്തേക്ക് പോകാന്‍ വേണ്ടിയാണ് തങ്ങള്‍ താല്‍പ്പര്യപ്പെടുന്നത്. അതിന് കഴിയുമെങ്കില്‍ മാത്രമേ തങ്ങള്‍ പോകൂ. ശബരിമലയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കി പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതികള്‍ വ്യക്തമാക്കിയിരുന്നു. രേഷ്മ നിശാന്ത്, ധന്യ, ശാനില,എന്നിവരാണ് ശബരിമലയില്‍ കയറാന്‍ താല്‍പര്യം പ്രകടിപ്പിച്ച് എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളെ കണ്ടത്.അതേസമയം യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് അറിഞ്ഞ് എറണാകുളം പ്രസ്സ് ക്ലബ്ബിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ലബ്ബിന് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള പ്രക്ഷോഭകര്‍ നാമജപവുമായി പ്രതിഷേധം നടത്തി.പ്രതിഷേധക്കാരെ ഭയന്ന് യുവതികൾ ഒരുമണിക്കൂറോളം പ്രസ് ക്ലബ്ബിൽ തങ്ങി.പിന്നീട് പോലീസ് സുരക്ഷയിൽ ഇവരെ പുറത്തെത്തിക്കുകയായിരുന്നു.
കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ടുപേർക്ക് വെട്ടേറ്റു
കണ്ണൂര്‍: കൊളവല്ലൂര്‍ തുവക്കുന്നില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവർത്തകനും ഒരു സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റു.ബിജെപി പ്രവര്‍ത്തകനായ അജിത്, സിപിഎം പ്രവര്‍ത്തകനായ വിനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. മറ്റൊരു ബിജെപി പ്രവര്‍ത്തകനായ നിഖിലിനും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി.ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അക്രമസംഭവങ്ങള്‍. സംഘർഷം നടന്ന സ്ഥലത്ത് പാനൂർ സി.ഐ വി വി ബെന്നിയുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
പത്തനംതിട്ട:വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സുരേന്ദ്രന്‍ ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുരേന്ദ്രനെ റിമാന്റ് ചെയ്തത്.കഴിഞ്ഞദിവസം രാത്രിയിലാണ് നിലയ്ക്കല്‍ നിന്ന് കെ സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് സ്‌റ്റേഷനുമുന്നില്‍ നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിയിരുന്നുവെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി സുരേന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. പൊലീസ് തന്നെ മര്‍ദ്ദിച്ചതായി സുരേന്ദ്രന്‍ ആരോപിച്ചെങ്കിലും വൈദ്യപരിശോധനയില്‍ പരിക്കൊന്നും സുരേന്ദ്രനില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഘം ചേരുക, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീകുറ്റങ്ങളാണ് സുരേന്ദ്രനുമേല്‍ ചുമത്തിയത്. സുരേന്ദ്രന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് റിമാന്റിലായ കെ സുരേന്ദ്രനേയും മറ്റ് രണ്ട്‌പേരെയും കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി.
കെ.പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു;പോലീസ് സംരക്ഷണയിൽ സന്നിധാനത്തെത്തിക്കും
പത്തനംതിട്ട:അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്കു ജാമ്യം അനുവദിച്ചു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റു കൂടിയായ തിരുവല്ല ആര്‍ഡിഒയാണു ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയെ പോലീസ് സന്നിധാനത്തെത്തിക്കും. പോലീസ് സുരക്ഷയില്‍ തന്നെ അറസ്റ്റു ചെയ്തിടത്തു തന്നെ തിരികെയെത്തിക്കണമെന്ന ശശികലയുടെ ആവശ്യം അംഗീകരിച്ചാണു നടപടി.ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ശനിയാഴ്ച പുലര്‍ച്ചെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയിലേക്കു പോകാനായി എത്തിയ ശശികലയെ രാത്രി ഒൻപതരയോടെ മരക്കൂട്ടത്തുവച്ചു പോലീസ് തടഞ്ഞിരുന്നു.പത്തിനു നട അടയ്ക്കുന്ന സാഹചര്യത്തില്‍ രാത്രിയില്‍ യാത്ര ഉപേക്ഷിക്കണമെന്നും തിരിച്ചുപോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പോലീസുമായി മരക്കൂട്ടത്തു തര്‍ക്കമുണ്ടായി. ശബരിമലയിലെത്താതെ താന്‍ തിരികെ പോകില്ലെന്നു ശശികല പോലീസിനെ അറിയിച്ചു. ഇതോടെയാണ് അഞ്ചു മണിക്കൂറിനുശേഷം പോലീസ് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദി ഇന്ന് ഹർത്താലാചരിച്ചു.ശശികലയെ ശബരിമലയിലേക്ക് കടത്തിവിടാന്‍ പോലീസ് സമ്മതിച്ച സാഹചര്യത്തില്‍ റാന്നി പോലീസ് സ്റ്റേഷനു പുറത്ത് സമരക്കാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.