കണ്ണൂർ:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി.ധര്‍മ്മശാല തളിയില്‍ സ്വദേശി അക്ഷയ്,ഇരിട്ടി സ്വദേശി ബവിന്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി.കൂട്ടബലാത്സംഗ കേസില്‍ വിവിധ സ്റ്റേഷനുകളിലായി പൊലീസ് രജിസ്ട്രര്‍ ചെയ്ത പതിമൂന്ന് കേസുകളില്‍ ആകെ 19 പ്രതികളാണുളളത്. ഇതില്‍ മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ താളിക്കാവ് സ്വദേശി രാംകുമാറിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസിലും പങ്കുളളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ കൂടുതല്‍ പെണ്‍കുട്ടികള്‍ സെക്സ് റാക്കറ്റിന്റെ വലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനയി കണ്ണൂര്‍ വനിത സി.ഐയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
കെ.സുരേന്ദ്രന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി:കെ.സുരേന്ദ്രന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.21 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്.ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കെ.സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്.ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഒരുലക്ഷം രൂപയുടെ ബോണ്ടും രണ്ടുപേരുടെ ആൾജാമ്യവും സുരേന്ദ്രൻ നൽകണം.ഇതിനു പുറമെ പാസ്സ്പോർട്ടും നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
തൃശൂർ വടക്കാഞ്ചേരിയിൽ വീടിനുള്ളിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു
തൃശൂർ: വടക്കാഞ്ചേരിയിൽ വീടിനുള്ളിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിലാണ് അപകടം. ഇന്‍വര്‍ട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് രണ്ട് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ആച്ചക്കോട്ടില്‍ ഡാന്റോസന്റെ മക്കളായ പത്തുവയസുകാരന്‍ ജാന്‍ഫലീസ് രണ്ടുവയസുള്ള സെലസ്മി എന്നിവരാണ് മരിച്ചത്. ഡാന്റോസിന്റെ ഭാര്യ ബിന്ദു മൂത്തമകന്‍ സെലസ്‌വിയ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പതിനൊന്നു മണിയോടുകൂടിയാണ് അപകടം നടന്നത്.കുട്ടികൾ ഉറങ്ങിക്കിടക്കുകയായിരുന്ന മുറിക്കുള്ളിലെ ഇൻവെർട്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന.തീപടരുന്നത് കണ്ട് കുട്ടികളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മുറിക്കുള്ളിൽ കുടുങ്ങിയ കുട്ടികൾ വെന്ത് മരിക്കുകയായിരുന്നു.ബിന്ദുവിന് സാരമായ പൊള്ളലേറ്റു. അപകട കാരണം വ്യക്തമല്ല. വീട്ടിനുള്ളില്‍ മരിച്ച രണ്ട് കുട്ടികളും ബിന്ദുവും മൂത്ത മകളുമാണ് ഉണ്ടായിരുന്നത്. അപകടം നടക്കുേമ്ബാള്‍ ഡാേന്‍റാസ് വീടിന് പുറത്ത് കാര്‍ കഴുകുകയായിരുന്നു. തീപടര്‍ന്ന മുടിയോടെ ബിന്ദു വീടിന് പുറത്തേക്ക് ഓടി.തീ െകടുത്താന്‍ ഡാൻറ്റോസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അയല്‍വാസികളെ സഹായത്തിനായി വിളിച്ചു. അപ്പോഴേക്കും കുട്ടികള്‍ക്ക് ഭൂരിഭാഗവും പൊള്ളലേറ്റിരുന്നു. വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
പ്രളയം;കേരളത്തിന് കേന്ദ്രം 3,048 കോടിയുടെ ധനസഹായം അനുവദിച്ചു
ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് 3,048.39 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയുടേതാണ് തീരുമാനം.കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.5,700 കോടി രൂപയാണ് പല ഘട്ടങ്ങളായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ 100 കോടി രൂപയും രണ്ടാം തവണ 500 കോടി രൂപയും അനുവദിച്ചിരുന്നു.കേരളത്തെ കൂടാതെ ഒഡീഷ, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കെ.സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി
പത്തനംതിട്ട: ശബരിമലയില്‍ സ്ര്തീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജയിലിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി.പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്.ചിത്തിര ആട്ട വിശേഷ പൂജ സമയത്ത് ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്.അതേസമയം പൊലീസ് തനിക്കെതിരെ തെറ്റായ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ നല്‍കകുയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇന്ന് സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കണ്ണൂർ പീഡനക്കേസ്;കസ്റ്റഡിയിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
കണ്ണൂർ:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടമാനഭം ചെയ്ത കേസിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമം നടത്തുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഉപരോധ സമരത്തിൽ പങ്കെടുത്തു.പ്രതികളുടെ അറസ്റ്റ് പോലീസ് വൈകിപ്പിച്ചതോടെ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സമരവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.പത്ത് മിനുട്ടിലേറെ പോലീസ് സ്റ്റേഷന്റെ മുൻപിലുള്ള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവരെ പിന്നീട് എസ്‌ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഏറെനേരം പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. റോഡ് ഉപരാധത്തിന് നേതൃത്വം നൽകിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ടി.വി.രവീന്ദ്രന്‍, പി.രാജീവന്‍,മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്,ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കണ്ണൂരിലെ പീഡനം;കസ്റ്റഡിയിലായവരില്‍ കുട്ടിയുടെ പിതാവും ഡിവൈഎഫ് ഐ പ്രാദേശിക നേതാവും
തളിപ്പറമ്പ്:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടമാനഭാഗത്തിനിടയാക്കിയ സംഭവത്തിൽ കസ്റ്റഡിയിലായവരിൽ കുട്ടിയുടെ പിതാവും ഡിവൈഎഫ്ഐ പ്രാദേശിക നേതാവും.മാട്ടൂല്‍ സ്വദേശി കെ.വി സന്ദീപ്, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിന്‍, പരിപ്പായി സ്വദേശി വി.സി.ഷബീര്‍, നടുവില്‍ സ്വദേശി കെ.വി.അയൂബ്, അരിമ്ബ്ര സ്വദേശി കെ.പവിത്രന്‍ എന്നിവരാണ് പിടിയിലായത്.പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ചതായിരുന്നു പെണ്‍കുട്ടിക്ക് പീഡനം ഏറ്റത്.പീഡനദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്ന് പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും പൊലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന പീഡന കഥ പുറത്തായത് .ഇരുപതിലേറെ തവണ സ്വന്തം പിതാവടക്കം വിവിധയാളുകള്‍ വിവിധ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴിയുള്ളതായാണ് പോലീസ് പറയുന്നത്.പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ച് നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതിയുമായാണ് പെണ്‍കുട്ടിയും മാതാവും കണ്ണൂരിലെ വനിതാ പൊലീസിനെ സമീപിച്ചത്.തുടർന്ന് വനിതാ പൊലീസ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറി.പിന്നീട് തളിപ്പറമ്പ് പൊലീസാണ് കേസ് വിശദമായി അന്വേഷിച്ചതും പ്രതികളെ തിരിച്ചറിഞ്ഞതും. മൊബൈല്‍ ഫോണ്‍ ലക്ഷ്യമാക്കിയുള്ള അന്വേഷണം കേസിനു ഗുണം ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇരുപതിലേറെ വ്യക്തികളെക്കുറിച്ചും പൊലീസ് തിരിച്ചറിഞ്ഞു.
ശബരിമലയിൽ നിരോധനാജ്ഞ ഈ മാസം എട്ടുവരെ നീട്ടി
ശബരിമല:ശബരിമലയിൽ നിരോധനാജ്ഞ ഈ മാസം എട്ടുവരെ നീട്ടി.പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് സമാധാനപരമായ ദര്‍ശനവും വാഹനങ്ങളുടെ സുഗഗമമായ സഞ്ചാരവും ഉറപ്പുവരുത്തും. ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിനെത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ തടസമില്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജഹർജി;ശോഭ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴയിട്ടു
കൊച്ചി:ശബരിമല വിഷയത്തിൽ ദുരുദ്ദേശപരമായി ഹർജി നൽകിയതിന് ശോഭ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴയിട്ടു.ഹരജി പിന്‍വലിച്ച് മാപ്പ് പറയാമെന്ന ശോഭയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ശബരിമല പ്രശ്നം കോടതിയിൽ ഉന്നയിച്ചത്.ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും പിഴ വിധിക്കുകയാണെന്നും കോടതി പറഞ്ഞു.ശബരിമല വിഷയത്തില്‍ പൊലീസുകാരുടെ വീഴ്ചക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.വികൃതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ശോഭ സുരേന്ദ്രൻ ഹർജി സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും താക്കീത് നൽകി. ശോഭാസുരേന്ദ്രനെതിരായുള്ള നടപടി എല്ലാവർക്കും പാഠമായിരിക്കണമെന്ന് പറഞ്ഞ കോടതി പിഴയായി ഈടാക്കുന്ന തുക ലീഗൽ സർവീസസ് സൊസൈറ്റിയിലേക്ക് അടയ്ക്കാനും ഉത്തരവിട്ടു.എന്നാല്‍ പിഴ ഒടുക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
കാസർകോഡ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
കാസര്‍ഗോഡ് : ബൈക്കും ബസും കൂട്ടിഇടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ പരിക്കേറ്റു.ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും എടയാട്ട് സ്വദേശിയുമായ ജന്‍ഫിഷാന്‍ ആണ് മരിച്ചത്.കളനാട് ബൈപ്പാസിലെ റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് വെച്ച് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. രാവിലെ ട്യൂഷന് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടൂറിസ്റ്റ് ബസുമായി ഇടിക്കുകയായിരുന്നു.