
കണ്ണൂർ:ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ അക്രമങ്ങൾ കണ്ണൂരിൽ തുടരുന്നു.. കൊളശേരിയില്‍ വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.അക്രമവിവരം അറിഞ്ഞ ഉടന്‍ തന്നെ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. സ്ഥലത്ത് ഇപ്പോഴും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഇന്നലെത്തേക്കാള്‍ അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട രീതിയിലുള്ള അക്രമസംഭവങ്ങള്‍ തുടരുന്നത് പോലീസിനെ വലയ്ക്കുന്നുണ്ട്.കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.അതേ സമയം സംസ്ഥാനത്ത് അക്രമ സംഭവങ്ങളെ തുടര്‍ന്നുള്ള അറസ്റ്റുകള്‍ തുടരുന്നുണ്ട്. ഇതുവരെ 3,282 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. ഇവരില്‍ 487 പേര്‍ റിമാന്‍ഡില്‍ ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1,286 കേസുകളിലാണ് അറസ്റ്റുകള്‍ തുടരുന്നുത്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.








