ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാരിന്റെ പുറത്താക്കല്‍ തീരുമാനം റദ്ദാക്കി സുപ്രീംകോടതി തിരിച്ചെടുത്ത സി. ബി. ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്‌ഷന്‍ കമ്മിറ്റി ഭൂരിപക്ഷ തീരുമാനത്തോടെ ( 2-1) തല്‍സ്ഥാനത്ത് നിന്ന് മാറ്റി.സമിതി അംഗമായ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വിയോജിപ്പ് തള്ളിയാണ് തീരുമാനം.ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന സമിതിയുടെ യോഗമാണ് വര്‍മ്മയെ മാറ്റിയത്. രണ്ട് മണിക്കൂര്‍ നീണ്ട യോഗം അലോക് വര്‍മ്മയ്‌ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്‌തു. പ്രധാനമന്ത്രിയും സമിതിയില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ. കെ. സിക്രിയും സി.വി.സി നിഗമനങ്ങള്‍ ശരിവച്ചപ്പോള്‍ മൂന്നാമത്തെ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തു. തീരുമാനം മാറ്റി വയ്‌ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു.അലോക് വർമ്മയെ നീക്കേണ്ടതില്ലെന്നും റാഫേൽ കേസിൽ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.സി. വി. സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രണ്ടര മാസം മുന്‍പ് അലോക് വര്‍മ്മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്‌താനയെയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കി മാറ്റിയത്. അതിനെതിരെ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച സുപ്രീംകോടതി അദ്ദേഹത്തെ പരിമിതമായ അധികാരങ്ങളോടെ തിരിച്ചെടുക്കുകയായിരുന്നു. സി.വി.സി റിപ്പോര്‍ട്ട് പരിഗണിച്ച് പ്രധാനമന്ത്രിയുടെ സമിതി ഒരാഴ്‌ചയ്‌ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു.സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ചയാണ് സി.ബി.ഐ ഡയറക്‌ടര്‍ പദവിയില്‍ അലോക് വര്‍മ്മ തിരിച്ചെത്തിയത്. അന്ന് തന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ഇന്നലെ മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. വര്‍മ്മയ്‌ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം. നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്.ബുധനാഴ്‌ച രാത്രി ഉന്നതതല സമിതി ചോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.
ദേശീയ പണിമുടക്കിനിടെ ട്രെയിൻ തടഞ്ഞവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ
തിരുവനന്തപുരം:സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നടത്തിയ രണ്ടുദിവസത്തെ പണിമുടക്കിനോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധഭാഗങ്ങളിൽ ട്രെയിൻ തടഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിച്ചവർക്കെതിരെ കർശന നടപടിക്കൊരുങ്ങി റെയിൽവേ.ട്രെയിനുകള്‍ തടഞ്ഞ് ഗതാഗതം താറുമാറാക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉന്നത റെയില്‍വേ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം.രാജ്യത്ത് മറ്റൊരിടത്തും സംഭവിക്കാത്ത തരത്തില്‍ കേരളത്തില്‍ മാത്രം ട്രെയിനുകള്‍ തടഞ്ഞിട്ട നടപടിയില്‍ റെയില്‍വേ അധികൃതര്‍ ക്ഷുഭിതരാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ തടഞ്ഞത് സംസ്ഥാനത്തിനു പുറത്തും ട്രെയിന്‍ ഗതാഗതത്തെ താറുമാറാക്കി. ഇതുമൂലം റെയില്‍വേക്കുണ്ടായ നഷ്ടം കണക്കാക്കാനും കേസില്‍ പ്രതികളായവരില്‍ നിന്ന് അത് ജപ്തി നടപടികളിലൂടെ ഈടാക്കാനും റെയില്‍വേ നീക്കം തുടങ്ങി. തിരുവനന്തപുരം ഡിവിഷനില്‍ 18 ട്രെയിനുകളും പാലക്കാട് ഡിവിഷനില്‍ 21 ട്രെയിനുകളുമാണ് പണിമുടക്ക് അനുകൂലികള്‍ വിവിധ സ്റ്റേഷനുകളില്‍ തടഞ്ഞിട്ടത്. സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പാടെ തകര്‍ത്ത നടപടിയില്‍ റെയില്‍വേക്ക് വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്.റെയില്‍വേയിലെ ഒരു ജീവനക്കാരനും സംസ്ഥാനത്ത് പൊതുപണിമുടക്കില്‍ പങ്കെടുത്തിട്ടില്ല. ഒരാള്‍ക്കും ലീവ് പോലും കൊടുത്തിട്ടില്ല. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കാത്ത സാഹചര്യത്തില്‍ പുറമേനിന്ന് അതിക്രമിച്ചെത്തിയവരാണ് ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാന പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും റെയില്‍വേ സുരക്ഷാ റിപ്പോര്‍ട്ടിലുണ്ട്.ട്രെയിന്‍ തടയാനെത്തിയ എല്ലാവരുടെയും ചിത്രങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെ സി.സി ടിവി കാമറയിലും അതിനു പുറമെ ആര്‍.പി.എഫ് എടുത്ത വീഡിയോ ഫുട്ടേജിലും നിന്ന് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ മേല്‍വിലാസങ്ങള്‍ സമാഹരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. റെയില്‍വേ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് റെയില്‍വേ സംരക്ഷണ നിയമം 146, അവശ്യസേവനം തടസപ്പെടുത്തിയതിന് സെക്‌ഷന്‍ 145 ബി, റെയില്‍വേ ട്രാക്കില്‍ അതിക്രമിച്ച് കയറിയതിന് സെക്‌ഷന്‍ 147, ട്രെയിന്‍ തടഞ്ഞതിനും യാത്രക്കാര്‍ക്ക് സുരക്ഷാപ്രശ്നമുണ്ടാക്കിയതിനും സെക്‌ഷന്‍ 174, ട്രെയിനുകളുടെ മുകളില്‍ കയറി സര്‍വീസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് സെക്‌ഷന്‍ 184 എന്നിവ പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളും നഷ്ടം നികത്തുന്നതിന് സിവില്‍ കേസുകളുമാണ് ചുമത്തുക. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി നഷ്ടമാകാനും ഭാവിയില്‍ സര്‍ക്കാര്‍ ജോലിയും പാസ്പോര്‍ട്ട് പോലുള്ള രേഖകളും ലഭിക്കാന്‍ തടസമാകാനും കാരണമാകുന്ന വകുപ്പുകളാണിതെന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.സംസ്ഥാനത്ത് ഇതാദ്യമായാണ് റെയില്‍വേ ഇത്രയേറെ കടുത്ത നിയമനടപടികളുമായി സമരക്കാര്‍ക്കെതിരെ രംഗത്തെത്തുന്നത്.
പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ കേരളത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി; ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാം
ന്യൂഡല്‍ഹി:ചരക്ക് സേവനനികുതിക്ക് മേല്‍ പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കി. ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാനാണ് അനുമതി നല്‍കിയത്. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണം എന്നത് കേരളത്തിന് തീരുമാനിക്കാം.ഏത് ഉത്പന്നങ്ങള്‍ക്ക് എത്ര ശതമാനമാണ് സെസ്സെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പ്രളയാനന്തരപുനര്‍നിര്‍മ്മാണത്തിന് കേരളത്തെ സഹായിക്കാനാണ് തീരുമാനം.ഇതിലൂടെ ആയിരം കോടി രൂപയെങ്കിലും പ്രളയാനനന്തര പുനര്‍നിര്‍മ്മാണത്തിനായി സമാഹരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കേരളത്തിനകത്ത് മാത്രമേ പുതിയ വ്യവസ്ഥ പ്രകാരം സെസ് പിരിക്കാനാകൂ.ദേശീയ തലത്തില്‍ സെസ് പിരിക്കാന്‍ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിതല ഉപസമിതി തള്ളിയിരുന്നു. അതേസമയം, ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 20ല്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇതു നേട്ടമാകും.
മലപ്പുറത്ത് മൂന്ന് ലീഗ്-കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. കാറില്‍ എത്തിയ സംഘം ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല. വെട്ടറ്റവര്‍ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. എന്നാല്‍, ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സിബിഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു
ന്യൂഡൽഹി:സി ബി ഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു. ഡയറക്ടര്‍ ചുമതലയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.ജൂലൈ മാസം മുതല്‍ സിബിഐ തലപ്പത്തു പ്രശ്നമുണ്ടായിട്ടും ഒക്ടോബര്‍ 23 നു അര്‍ദ്ധരാത്രി നാടകീയ നീക്കങ്ങളിലൂടെയാണ്അലോക് വർമയെ പുറത്താക്കിയത്.പൂര്‍ണ അധികാരമുള്ളപ്പോള്‍ പുറത്താക്കപ്പെട്ട അലോക് വര്‍മ ഭാഗികമായ അധികാരങ്ങളോടെയാണ് തിരിച്ചു വന്നിരിക്കുന്നത്.രാവിലെ 10 45 ഓടെ ആസ്ഥാനത്തെത്തിയ അലോക് വര്‍മ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു.നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെങ്കിലും പുതിയ കേസുകള്‍ രെജിസ്റ്റര്‍ ചെയ്യുന്നതിനും, പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ഉത്തരവിടുന്നതിനും അലോക് വര്‍മക്ക് തടസങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.അതേസമയം അലോക് വര്‍ക്കെതിരായ പരാതികള്‍ ഒരാഴ്ച്ചക്കകം പരിഗണിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ ഹൈപവര്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈപവര്‍ കമ്മിറ്റി അംഗമായ ചീഫ് ജസ്റ്റിസ് യോഗത്തില്‍ പങ്കെടുക്കില്ല. പകരം ജസ്റ്റിസ് എ.കെ സിക്രിയെ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.സി.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയുള്ള ഹരജി പരിഗണിച്ചതും വിധിയെഴുതിയതും ചീഫ് ജസ്റ്റിസായിരിരുന്നു. ഇതിനാലാണ് ഹൈപവര്‍ കമ്മിറ്റിയില്‍ യോഗത്തില്‍ നിന്ന് ചീഫ് ജസ്റ്റിസ് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം.പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുനെ ഖാര്‍ഗേയുമാണ് ഹൈ പവര്‍ കമ്മിറ്റിയിലുള്ള മറ്റു അംഗങ്ങള്‍.
ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്;കടകൾ തുറക്കുമെന്ന് വ്യപാരികൾ;പോലീസ് സുരക്ഷ ഒരുക്കും
കോഴിക്കോട്:കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു.എന്നാൽ ദേശീയ പണിമുടക്ക് ചലനമുണ്ടാക്കിയത് കേരളത്തിലും ബംഗാളിലും ഒഡീഷയിലും മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സാധാരണ പ്രവൃത്തി ദിനം പോലെ മാത്രമായിരുന്നു ഉണ്ടായിരുന്നത്.പണിമുടക്കു ദിനത്തില്‍ ട്രെയിനുകള്‍ തടയില്ലെന്നും റയില്‍വേ സ്റ്റേഷന്‍ പിക്കറ്റിങ് മാത്രമാണ് ഉണ്ടാകുകയെന്നും നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും ആ ഉറപ്പ് രണ്ടാം ദിവസവും പാളി. തിരുവനന്തപുരത്ത് ട്രെയിനുകള്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം നാല്‍പതു മിനിറ്റോളം വൈകിയാണ് വേണാട് എക്സ്പ്രസ് പുറപ്പെട്ടത്.കൊച്ചി കളമശ്ശേരിയിലും ട്രെയിന്‍ തടഞ്ഞു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സ്പ്രസ് സമരാനുകൂലികള്‍ തടഞ്ഞു. കൊല്ലം തിരുവനന്തപുരം പാസഞ്ചര്‍ ചിറയിന്‍കീഴ് വച്ച് തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.അതേസമയം പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മിഠായി തെരുവില്‍ കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍ അറിയിച്ചു. ഇതോടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെയും വ്യപാരികള്‍ കട തുറന്നുവെങ്കിലും സമരാനുകൂലികള്‍ കടകള്‍ നിര്‍ബന്ധപൂര്‍വം കട അടപ്പിക്കുകയായിരുന്നു.
സിബിഐ കേസിൽ കേന്ദ്രത്തിന് തിരിച്ചടി;അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:സിബിഐ ഡയറക്ടറെ മാറ്റി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി.അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം തിരിച്ച് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.ജസ്റ്റിസ് എസ്.കെ കൗൾ,കെ.എം ജോസഫ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അലോക് വര്‍മ്മ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി.അലോക് വര്‍മ്മക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സിവിസി അതിന്‍റെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. അലോക് വര്‍മ്മക്ക് ക്ളീന്‍ ചിറ്റ് നല്‍കാതെയുളള റിപ്പോര്‍ട്ടാണ് സിവിസി നല്‍കിയത്. സിബിഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെ വിവാദം ദേശീയരാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അലോക് വര്‍മ്മ ജനുവരി 31-നാണ് സര്‍വ്വീസില്‍ നിന്നും വിരമിക്കേണ്ടിയിരുന്നത്.
ജനത്തെ വലച്ച് 48 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു;കെഎസ്ആർടിസി അടക്കം ഗതാഗതം മുടങ്ങി;ട്രെയിൻ ഗതാഗതവും താറുമാറായി
ന്യൂഡൽഹി:കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് രാജ്യത്ത് ആരംഭിച്ചു. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബസ്, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ നിലയ്ക്കും.റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമാകും.സംസ്ഥാനത്തും പണിമുടക്ക് പൂർണ്ണമാണ്.പലയിടത്തും ട്രെയിന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ട്രെയിന്‍ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. അന്തര്‍സംസ്ഥാന സര്‍വ്വീസുകളും മുടങ്ങി.വേണാട്, രപ്തിസാഗര്‍, ജനശതാബ്ദി എക്‌സ്പ്രസുകള്‍ തിരുവനന്തപുരത്ത് തടഞ്ഞു. വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.എറണാകുളത്ത് നിന്നുള്ള കെഎസ്‌ആര്‍ടിസി ഷെഡ്യൂളുകള്‍ മുടങ്ങി. വയനാട് നിന്നുളള കെഎസ്‌ആര്‍ടിസി സര്‍വീസുകളും മുടങ്ങി.അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല.നിലയ്ക്കല്‍,എരുമേലി, കോട്ടയം തുടങ്ങി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സര്‍വ്വീസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെവിടെയും കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല.പണിമുടക്കിന്‍റെ ഭാഗമായി കടകള്‍ നിര്‍ബന്ധിപ്പിച്ച് അടക്കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരുന്നുവെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചേളാരി ഐഒസി പ്ലാന്‍റിലും എറണാകുളം സെസിലും ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സഹപ്രവര്‍ത്തകര്‍ തടഞ്ഞു. അതേസമയം തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പതിവ് പോലെ കന്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി തുറമുഖത്ത് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരെ തടഞ്ഞു.
മിന്നൽ ഹർത്താലിന് വിലക്ക്;ഏഴുദിവസം മുൻപ് നോട്ടീസ് നൽകണം
കൊച്ചി:ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമം ഇല്ലാത്തതുമൂലമാണ് ഹര്‍ത്താല്‍ നിത്യസംഭവമാകുന്നത്. ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതിയുണ്ട്. അടിക്കടി ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല. ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുൻപ് പ്രഖ്യാപിക്കണമെന്നും ഇടക്കാല ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ഹര്‍ത്താലിനിടെയുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ആഹ്വാനം ചെയ്തവര്‍ക്കാണ്. നാശനഷ്ടമുണ്ടായാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും കയ്യില്‍ നിന്ന് പണം ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.സമരം ചെയ്യുക എന്നത് മൗലികാവകാശത്തിന്റെ പരിധിയില്‍വരുന്നതാണ്. അതിനെ കോടതി നിരുല്‍സാഹപ്പെടുത്തുന്നില്ല. മറിച്ച് മൗലികാവകാശത്തെ ഉപയോഗിക്കുമ്ബോള്‍ അത് മറ്റുള്ളവര്‍ക്ക് എത്രകണ്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു, പൊതു ജീവിതത്തെ എത്രകണ്ട് ബാധിക്കുന്നു എന്നുകൂടി ആലോചിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
48 മണിക്കൂർ ദേശീയപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.ജിഎസ്ടി മൂലമുള്ള വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂര്‍ ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാന്‍ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.ബാങ്കിങ‌്, പോസ്റ്റല്‍, റെയില്‍വേ തുടങ്ങി സമസ‌്ത മേഖലയിലും പണിമുടക്ക‌് പ്രതിഫലിക്കും. ടാക‌്സികളും പൊതുവാഹനങ്ങളും പണിമുടക്കുമെന്ന‌് ട്രാന്‍സ‌്പോര്‍ട്ട‌് തൊഴിലാളികളുടെ അഖിലേന്ത്യാ ഏകോപന സമിതി പ്രഖ്യാപിച്ചു. പിന്തുണയുമായി വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന‌് നിരവധി സംഘടനകളാണ‌് രംഗത്തെത്തിയത‌്. ആള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ‌് യൂണിയന്‍ നാഗാലാന്‍ഡ‌് ഘടകവും സംയുക്ത സംഘടനയായ അസം മോട്ടോര്‍ വര്‍ക്കേഴ‌്സ‌് യൂണിയനടക്കമുള്ള സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും.സംഘടിതമേഖലയ‌്ക്കൊപ്പം തെരുവുകച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികളും പണിമുടക്കും.ശബരിമല വിഷയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സംസ്ഥാനത്ത് അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ക്ക് പിന്നാലെയാണ് ദേശീയ പണിമുടക്ക്, 19ഓളം തൊഴിലാളി യൂണിയനുകള്‍ പങ്കെടുക്കുന്നതിനാല്‍ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി മാറാനാണ് സാധ്യത.പാല്‍, പത്രം, ആശുപത്രി, ടൂറിസം മേഖലകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി ഒരുതരത്തിലുള്ള ബല പ്രയോഗങ്ങളും ഉണ്ടാകില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.