കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ എയർലൈൻസിന്റെ ഉഡാൻ സർവീസുകൾ നാളെ മുതൽ ആരംഭിക്കും.ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ പ്രതിദിന സർവീസുകൾ നടത്തും. 74 പേർക്കിരിക്കാവുന്ന എ.ടി.7 വിമാനങ്ങളാണ് സർവീസ് നടത്തുന്നതിനായി ഉപയോഗിക്കുക. രാവിലെ 9.15-ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 11 മണിക്ക് ഹൈദരാബാദിലെത്തും. തിരിച്ച് 11.35-ന് പുറപ്പെട്ട് 1.25-ന് കണ്ണൂരിലെത്തിച്ചേരും.ഉച്ചയ്ക്ക് 1.45-ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 3.20-ന് ചെന്നൈയിലെത്തിച്ചേരും. ചെന്നൈയിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് 5.30-ന് കണ്ണൂരിലെത്തും.വൈകുന്നേരം 5.50-നാണ് ഹുബ്ബള്ളിയിലേക്കുള്ള സർവീസ് നടത്തുക.7.05-ന് എത്തും. തിരിച്ച് 7.25-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് 8.45-ന് കണ്ണൂരിലെത്തിച്ചേരും.ബെംഗളൂരുവിൽനിന്നുള്ള വിമാനം രാത്രി എട്ടുമണിക്ക് പുറപ്പെട്ട് 9.05-ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് തിരിച്ച് 9.25-ന് പുറപ്പെട്ട് 10.30-ന് ബെംഗളൂരുവിലെത്തും. ഗോവയിലേക്ക് രാത്രി 10.05-ന് പുറപ്പെട്ട് 11.35-ന് എത്തിച്ചേരും. തിരിച്ച് 11.55-ന് പുറപ്പെട്ട് 1.20-ന് കണ്ണൂരിലെത്തും. ഇത്തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.ഉഡാൻ സർവീസിനുള്ള വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിച്ചതിനെത്തുടർന്നാണ് കിയാൽ സർവീസുകൾക്ക് തയ്യാറായത്.ഗോ എയർ, ഇൻഡിഗോ കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകളും കണ്ണൂരിൽനിന്ന് ഉടൻ തുടങ്ങൂം. ഇൻഡിഗോ കുവൈത്തിലേക്കും ദോഹയിലേക്കും മാർച്ച് 15 മുതൽ സർവീസ് നടത്തും.ഗോ എയറിന്റെ മസ്കറ്റ് സർവീസ് ഫെബ്രുവരി 28-ന് തുടങ്ങും. ബഹ്‌റൈൻ, ദമാം എന്നിവിടങ്ങളിലേക്കും കണ്ണൂരിൽനിന്ന് സർവീസുകളുണ്ടാകും.
പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്;കിഴക്കൻ യുപിയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രെട്ടറി
ന്യൂഡൽഹി:പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കി കോൺഗ്രസിന്റെ കരുത്തുറ്റ നീക്കം.കിഴക്കൻ യുപിയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രെട്ടറിയായി പ്രിയങ്ക ചുമതലയേറ്റു.സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയാണ് ഇന്നലെ നിയമനം നടത്തിയത്.പ്രിയങ്ക ഫെബ്രുവരി ആദ്യം ചുമതലയേല്‍ക്കും.ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലും തെരഞ്ഞെടുക്കപ്പെട്ടു.രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ട് പോയപ്പോള്‍ ഒഴിവുവന്ന എ.ഐ.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി പദവിയിലാണ് കെ.സി വേണുഗോപാലിനെ നിയമിച്ചത്.യുപിയില്‍ എസ‌്പി–ബിഎസ‌്പി സഖ്യത്തില്‍നിന്ന‌് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന‌് കടുത്ത നിരാശയിലായിരുന്നു കോണ്‍ഗ്രസ‌് അണികള്‍. പഴയ ശക്തികേന്ദ്രത്തില്‍ ഏതുവിധേനയും വീണ്ടും സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ‌് പ്രിയങ്കയുടെ രംഗപ്രവേശം.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസി, ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരഗ്‌പുര്‍, സോണിയയും രാഹുലും പ്രതിനിധാനം ചെയ്യുന്ന റായ‌്ബറേലി, അമേത്തി, നെഹ‌്റുവിന്റെ മണ്ഡലമായിരുന്ന ഫൂല്‍പ്പുര്‍ എന്നിവ കിഴക്കന്‍ യുപിയിലാണ‌്.
കണ്ണൂരില്‍ സിപിഎം- ബിജെപി സംഘർഷത്തിൽ ഏഴുപേർക്ക് പരിക്ക്
കണ്ണൂർ:പിണറായി എരുവട്ടിയില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബോംബേറിലും സംഘര്‍ഷത്തിലും ഒരു വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇരു വിഭാഗത്തിലുംപെട്ടവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ നാല് സിപിഎം. പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും ബിജെപി. പ്രവര്‍ത്തകരില്‍ ഒരാളെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും രണ്ടു പേരെ വടകര ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊട്ടന്‍പാറ ആലക്കണ്ടി ബസാറിനടുത്ത കൊയ്യാളന്‍കുന്ന് ക്ഷേത്ര ഉത്സവത്തിന് സുഹൃത്തിന്റെ ക്ഷണമനുസരിച്ചെത്തിയ സി പി എം പ്രവര്‍ത്തകന്‍ സായന്തിനെ (26) ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ് വച്ച് ദണ്ഡ് ഉപയോഗിച്ച് മർദിച്ചതാണ് സംഘർഷത്തിന് തുടക്കം.യുവാവിന്റെ നിലവിളി കേട്ട് മറ്റ് സുഹൃത്തുക്കള്‍ ഓടിയെത്തിയപ്പോള്‍ ഇവര്‍ക്ക് നേരെ ബോംബേറുണ്ടായി. സ്ഫോടനത്തിലാണ് സായന്തിന്റെ സഹോദരിയും വിദ്യാര്‍ത്ഥിനിയുമായ ആര്യ (17), മറ്റ് സി പി എം പ്രവര്‍ത്തകരായ കുണ്ടുകുളങ്ങര രാഗേഷ് (26), കാര്‍ത്തിക് (28) എന്നിവര്‍ക്ക് പരിക്കേറ്റത്. പ്രത്യാക്രമണമായി നടന്ന ബോംബേറില്‍ ബിജെപി പഞ്ചായത്ത് സിക്രട്ടറി സി രാജേഷ് (34), പ്രവര്‍ത്തകരായ സി സനോജ്(38), അഭിജിത്ത് (24) എന്നിവർക്ക് പരിക്കേറ്റു.തലക്കും വയറിനും പരിക്കേറ്റ സനോജിന്റെ നില ഗുരുതരമാണ്. ഇയാള്‍ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്
കോഴിക്കോട്:കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്.പുലർച്ചെ ആറുമണിയോടുകൂടിയാണ് സിപിഎം നേതാവ് കെ.പി.ജയേഷിന്റെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായത്.അക്രമത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും
കൊച്ചി:മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും വ്യാപിപ്പിക്കുന്നു.കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും ശ്രീലങ്കന്‍ ബന്ധം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ എന്‍ഐഎ യും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.അതേസമയം, രാജ്യസുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശികസഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നുമെത്തിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ മുനമ്പം,മാല്യങ്കര തുടങ്ങിയ ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍നിന്ന് സുഗമമായി യാത്ര പുറപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ നാട്ടുകാരായ ആരുടെയെങ്കിലും സഹായം ഉണ്ടായിരിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം ഉണ്ടെന്ന സംശയത്താൽ സംഭവത്തില്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹകരണം തേടാന്‍ കേരള പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണപുരോഗതി കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. നയതന്ത്ര ഇടപടലുകള്‍ക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഇതുവരെനടന്ന അന്വേഷണറിപ്പോര്‍ട്ടുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കും കൈമാറി.അതേസമയം സംഭവത്തിന്റെ സൂത്രധാരന്‍ ശ്രീകാന്തന്റെ വെങ്ങാനൂര്‍ ചാവടിനടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. തമിഴില്‍ എഴുതിയ ചില രേഖകള്‍ പൊലീസ് അവിടെനിന്ന് കണ്ടെടുത്തു. വീട്ടില്‍ കണ്ടെത്തിയ നാണയക്കിഴികള്‍ സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്വിസ് ബാങ്ക് നിക്ഷേപരേഖകളും ലഭിച്ചിരുന്നു.ഇയാളുടെ കൂട്ടാളി അനില്‍കുമാറിനെ വെങ്ങാനൂരില്‍ എത്തിച്ച് തെളിവെടുക്കുന്നത് സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് മാറ്റിവെച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരന്ത നഷ്ടപരിഹാരക്കേസില്‍ പ്ലാന്റേഷൻ കോർപറേഷൻ അടക്കമുള്ള 16 കമ്പനി എംഡിമാർ ഹാജരാകണമെന്ന് കോടതി ഉത്തരവ്
തിരുവനന്തപുരം:കാസര്‍ഗോഡ് ജില്ലയെ ദുരിതക്കയത്തിലാഴ്‌ത്തിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ നേരിട്ട് നല്‍കിയ 161 കോടി രൂപ 15 എൻഡോസൾഫാൻ കമ്പനികളിൽ നിന്നും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച കേസില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനടക്കം 16 കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ മാര്‍ച്ച് 6 ന് കോടതിയില്‍ ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം സബ് കോടതി ഉത്തരവിട്ടു.സംസ്ഥാന സര്‍ക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാദിയായി ഫയല്‍ ചെയ്ത നഷ്ടപരിഹാരക്കേസ് ഫയലില്‍ സ്വീകരിച്ചാണ് പ്രതികളായ 16 കമ്പനി മേധാവിമാരോട് കോടതിയില്‍ ഹാജരാകാന്‍ സബ് ജഡ്ജി പി.എസ്. ജോസഫ് ഉത്തരവിട്ടത്.എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ നിര്‍മ്മാണ കമ്പനികളായ ബെയര്‍ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, ക്രോപ് കെയര്‍, ഭാരത് പള്‍വേര്‍സിങ് മില്‍സ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ് സ് പ്രൈവറ്റ് ലിമിറ്റഡ്, കാര്‍ഡമം പ്രോസസ്സിങ് ആന്‍ഡ് മാര്‍ക്കറ്റിങ്, കര്‍ണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, കില്‍പെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ലൂപ്പിന്‍ ആഗ്രോ കെമിക്കല്‍സ് ( ഇന്ത്യ ) ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, കര്‍ണ്ണാടക ആന്റിബയോട്ടിക്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മധുസൂധന്‍ ഇന്‍ഡസ്ട്രീസ്, ബ്ലൂ ക്രിസ്റ്റല്‍ ആഗ്രോ കെമിക്കല്‍സ് ലിമിറ്റഡ്, ഷാ വാലസ് ആന്‍ഡ് കമ്പനി ലിമിറ്റഡ്, പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ് എന്നിവയാണ് പ്രതിപട്ടികയിലുള്ള 16 കമ്പനികൾ.2000 – 2002 വർഷത്തിലാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയില്‍ കാസര്‍ഗോഡ് ജില്ലയിലുള്ള കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ തളിച്ചത്.എന്നാല്‍ 2003 ലാണ് സംസ്ഥാന സർക്കാർ എൻഡോസൾഫാൻ നിരോധിച്ചത്.എന്നിട്ടും കമ്പനികളുടെ ഇടപെടലുകൾ മൂലം നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. വിഷാംശം ശ്വസിച്ച 400 ഓളം ജനങ്ങള്‍ മരണപ്പെടുകയും അനവധി പേര്‍ക്ക് അംഗവൈകല്യങ്ങള്‍ സംഭവിക്കുകയും ചെയ്തു.കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നല്‍കണമെന്ന് 2017ല്‍ സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതവും അംഗഭംഗം സംഭവിച്ചവര്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് സര്‍ക്കാര്‍ നേരിട്ട് നഷ്ടപരിഹാരം നല്‍കിയത്. ഇപ്രകാരം സര്‍ക്കാരിന് ചെലവായ 161 കോടി രൂപ തിരിച്ചുപിടിക്കാനാണ് സിവിള്‍ കേസുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വാദിയായി 15 നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ ആദ്യം കോട്ടയം ജില്ലയിലെ സബ് കോടതിയില്‍ നഷ്ട പരിഹാര കേസ് ഫയല്‍ ചെയ്തിരുന്നു.എന്നാല്‍ കുടിശ്ശിക കോടതി ഫീസായി മുദ്ര വില തീര്‍ത്ത് അടക്കാനുള്ള പണം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പക്കല്‍ ഇല്ലായിരുന്നു. അതിനാല്‍ കോട്ടയത്തെ കേസ് പിന്‍വലിച്ച ശേഷം സര്‍ക്കാര്‍ വാദിയായി തിരുവനന്തപുരം കോടതിയില്‍ പുതിയതായി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
റഷ്യൻ കടലിൽ ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച രണ്ട് ചരക്ക് കപ്പലുകൾക്ക് തീപിടിച്ചു;11 പേർ മരിച്ചു
മോസ്‌കോ:റഷ്യയിലെ കെർഷ് കടലിടുക്കിൽ റഷ്യൻ കടലിൽ ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച രണ്ട് ചരക്ക് കപ്പലുകൾക്ക് തീപിടിച്ചു.റഷ്യൻ സമുദ്രാതിർത്തിയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.ടാൻസാനിയയുടെ പതാകയുള്ള കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്.ഇന്ത്യ,തുർക്കി,ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലെ ജീവനക്കാർ.ഒരു കപ്പലിൽ ദ്രവരൂപത്തിലുള്ള പ്രകൃതി വാതകവും മറ്റൊന്ന് ടാങ്കറുമായിരുന്നു.പ്രകൃതി വാതകം ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.രണ്ടു കപ്പലുകളിലുമായി 32 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇതിൽ 15 പേർ ഇന്ത്യക്കാരാണ്. അപകടത്തിൽ 11 പേർ മരിച്ചതായി റഷ്യൻ വാർത്ത ചാനൽ റിപ്പോർട്ട് ചെയ്തു.ഇതിൽ എത്രപേർ ഇന്ത്യക്കാരാണെന്ന് വ്യക്തമല്ല.ആദ്യം ഒരു കപ്പലിന് തീപിടിക്കുകയും ഇത് അടുത്ത കപ്പലിലേക്ക് പടരുകയുമായിരുന്നു.തീപിടുത്തമുണ്ടായ ഉടനെ കടലിൽ ചാടിയ ജീവനക്കാരിൽ പന്ത്രണ്ടുപേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.ഒൻപതു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ശബരിമല റിട്ട് ഹർജികൾ ഫെബ്രുവരി 8 ന് സുപ്രീം കോടതി പരിഗണിച്ചേക്കും
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി 8ന് സുപ്രീംകോടതി പരിഗണിച്ചേക്കും. സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയുള്ള താത്കാലിക തീയതിയാണിത്.ശബരിമല വിധിയുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജികള്‍ക്കു ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂയെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.പുനഃപരിശോധനാ ഹര്‍ജി ജനുവരി 22ന് പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പരിഗണിക്കേണ്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധി തുടരുന്നതിനാല്‍ 22-ാം തീയതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന തീയതി കോടതി പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന തീയതി നീട്ടിയാല്‍ റിട്ട് ഹര്‍ജി പരിഗണിക്കുന്ന തീയതിയും നീണ്ട് പോകും.
മുനമ്പം മനുഷ്യക്കടത്ത്;ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട സംഘം ഇന്തോനേഷ്യൻ തീരത്തേക്ക് നീങ്ങുന്നതായി സൂചന
കൊച്ചി:മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം 230 പേരുമായി ആസ്‌ട്രേലിയയിലേയ്ക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്തോനേഷ്യൻ തീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു.ഒരാഴ്ച മുൻപ് മുനമ്പത്തു നിന്നും പുറപ്പെട്ട സംഘം ഇന്ത്യയുടെ സമുദ്രാതിര്‍ത്തി കടന്നു. കൊച്ചിയില്‍നിന്ന് ന്യൂസീലന്‍ഡിലേക്ക് കടല്‍മാര്‍ഗം 11,470 കിലോമീറ്റര്‍ ദൂരമുണ്ട്. 47 ദിവസം തുടര്‍ച്ചയായി സഞ്ചരിച്ചാലേ ന്യൂസീലന്‍ഡ് തീരത്തെത്തൂ. ബോട്ടില്‍ ഒറ്റയടിക്ക് ഇത്രയും ദൈര്‍ഘ്യമേറിയ യാത്ര പ്രായാസമായതിനാലാകണം ഇന്‍ഡൊനീഷ്യ ലക്ഷ്യമാക്കാന്‍ കാരണമെന്ന് പോലീസ് കരുതുന്നു.ബോട്ടില്‍ കരുതിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീർന്നുതുടങ്ങിയതും ഇതിനു കാരണമായേക്കാം. മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം ഉണ്ടെന്ന സംശയത്താൽ സംഭവത്തില്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹകരണം തേടാന്‍ കേരള പോലീസ് തീരുമാനിച്ചു.
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറച്ച് ശബരിമല നട അടച്ചു
ശബരിമല:മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറച്ച് ശബരിമല നട അടച്ചു. ഇന്നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറി.പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം ഉണ്ടായിരുന്നത്. തുടര്‍ന്നു രാജപ്രതിനിധിയും 22അംഗ സംഘവും തിരുവാഭരണങ്ങളുമായി പതിനെട്ടാം പടിയിലൂടെ മലയിറങ്ങി പന്തളത്തേക്ക് തിരിച്ചു.ശനിയാഴ്ച രാത്രി മാളികപ്പുറത്തു നടന്ന ഗുരുതിയോടെയാണ് മകരവിളക്ക് തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ പമ്പയിൽ നിന്നുള്ള മലകയറ്റം അവസാനിച്ചിരുന്നു. രാത്രി കൂടി മാത്രമേ ഭക്തര്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാനാകുമായിരുന്നുള്ളൂ.