തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രെട്ടറിയേറ്റിന് മുൻപിൽ സമരം നടത്തുന്ന എൻഡോസൾഫാൻ ദുരിതബാധിതരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സമരക്കാരുമായി താന്‍ നേരിട്ട് ചര്‍ച്ച നടത്താമെന്നും അറിയിച്ചിട്ടുണ്ട്.ചര്‍ച്ചയ്‌ക്ക് സന്നദ്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഉറപ്പില്ലാതെ പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ ദയാബായിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അഞ്ച് ദിവസമായി സമരത്തിലാണ്.അതിനിടെ കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.പെന്‍ഷന്‍ തുക 5000 രൂപയായി ഉയര്‍ത്തുക, കടം എഴുതിത്തള്ളുക, സുപ്രീം കോടതി ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാക്കുക, ചികിത്സാ ആനൂകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മായം കലർന്ന തേയില പിടികൂടി
കണ്ണൂർ:നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മായം കലർന്ന തേയില പിടികൂടി.ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയില്‍ കളര്‍ ചേര്‍ത്ത് വീണ്ടും തേയിലയാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ചായയ്ക്ക് നിറവും കടുപ്പവും വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള തേയില ഉപയോഗിക്കുന്നത്. ഇത് കൂടാതെ ഇത്തരം തേയില ഉപയോഗിച്ച് കൂടുതല്‍ ഗ്ലാസ് ചായ ഉണ്ടാക്കാന്‍ കഴിയുമെന്നതും, കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതും ഹോട്ടലുടമകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു. ഹോട്ടലുകളില്‍ ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയില്‍ കളര്‍ ചേര്‍ത്താണ് വീണ്ടും പാക്ക് ചെയ്ത് തേയിലയാക്കി വില്‍പ്പന നടത്തുന്നത്.ഇത്തരം തേയിലയുടെ ഉപയോഗം ക്യാൻസറിനും കാരണമാകുന്നു.നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ സംശയം തോന്നി പിടികൂടിയ തേയില ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട്ടെ റീജനല്‍ അനലറ്റിക്കല്‍ ഫുഡ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ കൃത്രിമ വര്‍ണ വസ്തുക്കളായ കാര്‍മിയോസിന്‍, സണ്‍സെറ്റ് യെല്ലോ, ടാര്‍ടാറിസിന്‍ എന്നിവ ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തി. ശരീരത്തിന് ദോഷകരമായ ഇവയെല്ലാം നിരോധിത രാസവസ്തുക്കളാണ്.വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചായപ്പിണ്ടി കേരളത്തിന് പുറത്തുള്ള രഹസ്യകേന്ദ്രങ്ങളില്‍ വന്ന് മായം കലര്‍ത്തിയ ശേഷം വില്‍പ്പനയ്ക്ക് എത്തിക്കുകയാണ്.
സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി;അച്ചടക്കനടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തി
തിരുവനന്തപുരം:സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി.അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തി.താല്‍ക്കാലികമായി ഡിവൈഎസ.പിമാരാക്കിയവരെയാണ് തരം താഴ്ത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് നല്‍കുന്ന വിശദീകരണം. ആദ്യമായാണ് ഇത്രയും പേരെ തരം താഴ്ത്തുന്നത്. ഇതോടൊപ്പം 11 എഎസ്പിമാരെയും 53 ഡിവൈഎസ്പിമാരേയും സ്ഥലം മാറ്റിയിട്ടുമുണ്ട്.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. നല്ല പ്രകടനം കാഴ്ചവെച്ച 26 സിഐമാര്‍ക്ക് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്. വകുപ്പ്തല നടപടി നേരിട്ടവരും ആരോപണ വിധേയരുമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്‌ചയ്‌ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.
കേന്ദ്ര ബജറ്റ് 2019;അഞ്ചുലക്ഷം രൂപ വരെ ആദായനികുതിയില്ല
ന്യൂഡൽഹി:ആദായ നികുതിയിൽ വൻ ഇളവ് നൽകി കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ്.ആദായ നികുതി പരിധി അഞ്ച് ലക്ഷം രൂപയാക്കി. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂർണ്ണ ഇളവ് ഏര്‍പ്പെടുത്തിയാണ് പിയൂഷ് ഖോയല്‍ ഈ പ്രഖ്യാനപനം നടത്തിയത്.നേരത്തെ ഇത് 2.5 ലക്ഷ്യമായിരുന്നു.അതേസമയം ഈ വര്‍ഷം നിലവിലെ പരിധി തുടരും. നിലവില്‍ നികുതി അടയ്ക്കുന്ന മൂന്ന് കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കൂടാതെ, നികുതി നല്‍കുന്നവര്‍ക്ക് ഒരുപാട് ആനുകൂല്യമാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.ആദായ നികുതി നിയമം 80സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി 1.5 ലക്ഷത്തില്‍ തന്നെ നിലനില്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ല്‍ നിന്ന് 50,000 കൂടി ഉയര്‍ത്തിയിട്ടുണ്ട്. അതായത് 7 ലക്ഷം വരെ ആദായനികുതിയില്‍ നിന്നും ഇളവു ലഭിക്കും. ബജറ്റിലെ ഈ പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് ലോക്‌സഭാഗങ്ങള്‍ സ്വീകരിച്ചത്.
കേന്ദ്ര ബജറ്റ് ഇന്ന്
ന്യൂഡൽഹി:കേന്ദ്ര ബജറ്റ് ഇന്ന്.നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് രാവിലെ 11 മണിക്ക് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അവതരിപ്പിക്കും.കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി യു.എസില്‍ ചികിത്സയിലായതിനാലാണ് റെയില്‍വെ മന്ത്രിയായ പിയൂഷ് ഗോയൽ ടക്കാല ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.പൊതു തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബഡ്‌ജറ്റ് ആണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാദ്ധ്യതയേറെയാണ്.കാലാവധി അവസാനിക്കുന്ന സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയെന്ന കീഴ്‌വഴക്കത്തിന് വിരുദ്ധമായി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും ഇടക്കാല ബജറ്റ് തന്നെയാകുമുണ്ടാവുക എന്നാണ് ഏറ്റവും ഒടുവിലെ സൂചന.കര്‍ഷക രോഷം തണുപ്പിക്കാനുതകുന്ന പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റിൽ ഊന്നല്‍ നൽകുക എന്നാണ് സൂചന. ഒരു ലക്ഷം കോടിയെങ്കിലും കാര്‍ഷിക മേഖലക്ക് നീക്കിവച്ചേക്കും. വിള ഇന്‍ഷുറന്‍സ് പ്രീമിയവും തിരിച്ചടവ് മുടങ്ങാത്ത കാര്‍ഷിക വായ്പകളുടെ പലിശയും എഴുതിത്തള്ളാന്‍ നിര്‍ദ്ദേശമുണ്ട്. ഭവന മേഖലക്കും ഇളവുകളുണ്ടായേക്കും. തൊഴിലില്ലായ്മ രൂക്ഷമെന്ന സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യ മേഖലയാണ് പ്രതീക്ഷയുള്ള മറ്റൊന്ന്. ആരോഗ്യ ഇന്‍ഷുറന്‍സിന് കൂടുതല്‍ നികുതിയിളവ് പ്രഖ്യാപിച്ചേക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബം സെക്രെട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന പട്ടിണി സമരം മൂന്നാം ദിവസത്തിലേക്ക്;റെവന്യൂ മന്ത്രിയുമായി ചർച്ച ഇന്ന്
തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബം സെക്രെട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന പട്ടിണി സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക,സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.അതേസമയം സമര സമിതിയുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഇന്ന് രാവിലെ ചര്‍ച്ച നടത്തും.സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സുപ്രീംകോടതി വിധി പ്രകാരം ധനസഹായത്തിന്റെ മൂന്ന് ഗഡുക്കളും നല്‍കി. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.ഒരു വര്‍ഷംമുന്‍പ് ഇതുപോലെ കാസര്‍കോഡ് നിന്നെത്തിയ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്നു. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പായില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്.
നവകേരള നിർമാണത്തിന് പ്രളയ സെസ് ഏർപ്പെടുത്തി
തിരുവനന്തപുരം:നവകേരള നിർമാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് ഏർപ്പെടുത്തി.ജി.എസ്.ടിയില്‍ 12,18,28 ശതമാനം സ്ലാബുകളില്‍ വരുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഏറെക്കുറെ ഉത്പന്നങ്ങളും ഈ ഗണത്തിലാണ് വരുന്നത്. അതിനാല്‍ വില വര്‍ധന നേരിട്ട് ബാധിക്കുക സാധാരണക്കാരെയാകും. ടൂത്ത് പേസ്റ്റിനും സോപ്പിനും സ്കൂള്‍ ബാഗിനും നോട്ട്ബുക്കിനും കണ്ണടക്കും വില കൂടും. ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും ഒരു ശതമാനം സെസ് ബാധകമാണ്.സിനിമാ ടിക്കറ്റിനും ടിവി,ഫ്രിഡ്ജ് മുതലായ ഗൃഹോപകരണങ്ങള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വില കൂടും. ഇതിന് പുറമേ വാഹനങ്ങള്‍ക്കും സ്വര്‍ണത്തിനും വെള്ളിക്കും ചെലവേറും.സംസ്കരിച്ച പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറി ഉത്പന്നങ്ങള്‍ക്കും ജി.എസ്.ടിക്ക് പുറമേ ഒരു ശതമാനം സെസ് നല്‍കണം.ഉയര്‍ന്ന വിലയുള്ള സാധനങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ വന്‍ വരുമാന വര്‍ധനവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു
തിരുവനന്തപുരം:പ്രളയത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് അവതരണം ഇന്ന്. നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് സഭയിൽ അവതരിപ്പിക്കുക.കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് തുടങ്ങിയ ബജറ്റ് അവതരണത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ധനമന്ത്രി ഉയർത്തിയത്.കേരളം സമീപകാല ചരിത്രത്തിലേ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട സമയത്ത് കേരളത്തിനോട് കേന്ദ്രം മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു.കേരളത്തിലേ ജനങ്ങളോട് എന്തിനാണ് ഈ ക്രൂരത. ഒറ്റക്കെട്ടായാണ് കേരളത്തിലേ ജനങ്ങള്‍ പ്രളയത്തെ അതിജീവിച്ചത്. എന്നാല്‍, ആ സമയത്ത് അത്രയും കേന്ദ്രം കേരളത്തിനോട് അവഗണനാ നിലപാടാണ് കാണിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ ലഭിച്ചു. ഈ ഫണ്ടില്‍ നിന്നും 1732 കോടി വിതരണം ചെയ്‌തു. ഫണ്ടില്‍ നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ തുക ചെലവഴിക്കൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ വീട് നിര്‍മാണത്തിന്, വായ്പാസഹായം ഉള്‍പ്പടെയുള്ള ചെലവുണ്ട്, പുനര്‍നിര്‍മാണത്തിന് ആയിരം കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. പ്രളയാനന്തര നവകേരളം നിര്‍മിക്കുന്നതിന് 25 പദ്ധതികള്‍ രൂപീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. റീബില്‍ഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്. പ്രളയത്തിന് ശേഷം കേരളം കണ്ട രണ്ടാമത്തെ ദുരന്തമാണ് ശബരിമല പ്രക്ഷോഭമെന്നും തോമസ് ഐസക് പറഞ്ഞു.
കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്‌ക്കരണം;ക്ലറിക്കല്‍ ജോലിയില്‍ നിന്ന് ഓപ്പറേറ്റിംഗ് വിഭാഗ ജോലിക്കാരെ മാറ്റി പുതിയ ഉത്തരവ്
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്‌ക്കരണം.ക്ലറിക്കല്‍ ജോലിയില്‍ നിന്ന് ഓപ്പറേറ്റിംഗ് വിഭാഗ ജോലിക്കാരെ മാറ്റി പുതിയ ഉത്തരവ് പുറത്തിറക്കി.ഓപ്പറേറ്റിംഗ് വിഭാഗത്തില്‍പെട്ട സ്റ്റേഷന്‍മാസ്റ്റര്‍ അടക്കമുള്ളവരെ ക്ലെറിക്കല്‍ ജോലികളില്‍ നിന്ന് മാറ്റും.പുതിയ ഉത്തരവനുസരിച്ച് ക്ലെറിക്കല്‍ ജോലികള്‍ ഇനി മുതല്‍ മിനിസ്റ്റീരിയില്‍ സ്റ്റാഫ് ചെയ്യും.ബസ് സ്റ്റാന്റുകളിലെ എഴുത്ത് ജോലികളും, അനൗണ്‍സ്‌മെന്റ് ജോലികളുമായി ഓഫീസിനകത്ത് ഇരിക്കുന്ന ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് ഇനിമുതല്‍ ബസ്സുകളുടെ സമയക്ലിപ്തത, യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിശോധിച്ചും പരിഹരിച്ചും ബസ് സ്റ്റേഷനുകളില്‍, ഓഫീസിന് പുറത്തുതന്നെ ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം.അതെസമയം, ഓഫീസിനകത്തെ ജോലികള്‍ പൂര്‍ണ്ണമായും മിനിസ്റ്റീരിയല്‍ വിഭാഗത്തെ ഏല്‍പിച്ചതിനെതിരെ ശക്തമായ എതിര്‍പ്പുമായി യൂണിയനുകള്‍ രംഗത്ത് എത്തി. കെഎസ്‌ആര്‍ടിസി മാനുവലിന് വിരുദ്ധമാണ് പുതിയ ഉത്തരവെന്നാണ് സംഘടനകളുടെ നിലപാട്.
കോഴിക്കോട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
കോഴിക്കോട്:കുറ്റിക്കാട്ടൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രണവ്, സുധീഷ് എന്നിവരെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. സാരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു.