കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കൊലയാളിസംഘം എത്തിയ ജീപ്പിന്റെ ഉടമ അറസ്റ്റിൽ.കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കണ്ണൂർ ആലക്കോട് സ്വദേശി സജി ജോർജ് ആണ് അറസ്റ്റിലായത്.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.കേസിൽ നേരത്തെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അറസ്റ്റിലായിരുന്നു.സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.അതിനാൽ സംഭവവുമായി ബന്ധപ്പെട്ട ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
കാസർകോഡ് ഇരട്ടക്കൊലപാതകം; കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി
കാസർകോഡ്:രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ കൃത്യം നടത്തുന്നതിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്ബ് ദണ്ഡുകളും ലഭിച്ചു.കേസിലെ മുഖ്യ സൂത്രധാരന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി.ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കും. കൊലനടന്ന സ്ഥലമായ കല്ലിയോട് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇയാള്‍ക്കു വേണ്ടി പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ആറംഗ സംഘവും പോലീസ് കസ്റ്റഡിയിലുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുമാണ് കൊലനടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.
കാസർകോഡ് ഇരട്ട കൊലപാതകം;കഞ്ചാവ് ലഹരിയിൽ താൻ തന്നെയാണ് യുവാക്കളെ വെട്ടിയതെന്ന് പീതാംബരന്റെ മൊഴി
കാസർകോഡ്: ഇരട്ട കൊലപാതകത്തിൽ കഞ്ചാവ് ലഹരിയിൽ തന്നെയാണ് യുവാക്കളെ വെട്ടിയതെന്ന് പീതാംബരന്റെ മൊഴി.മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച് പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം.കേസിൽ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. പീതാംബരന്‍ നിരവധി കേസില്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് ഇയാള്‍. നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‍ലാലും.ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
ഷുക്കൂർ വധക്കേസ്;വിചാരണ കോടതി മാറ്റണമെന്ന സിബിഐയുടെ ആവശ്യം തള്ളി
കണ്ണൂർ:അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ കോടതി മാറ്റണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി.തലശ്ശേരി സെഷൻസ് കോടതിയാണ് ആവശ്യം തള്ളിയത്.കൊച്ചി സിബിഐ പ്രത്യേക കോടതിയിലേയ്ക്ക് വിചാരണ മാറ്റണമെന്നായിരുന്നു ആവശ്യം.കേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് ഷുക്കൂറിന്റെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു സിബിഐയും കോടതിയില്‍ സമാന ആവശ്യം ഉന്നയിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.പി. ജയരാജനെതിരെ കൊലക്കുറ്റവും ടി.വി.രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
കാസര്‍കോട് ഇരട്ടക്കൊലപാതകം; മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പോലീസ് കസ്റ്റഡിയില്‍
കാസർകോഡ്:കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പോലീസ് കസ്റ്റഡിയില്‍. കൊലപാതകങ്ങള്‍ക്ക് ശേഷം കല്യോട്ടെ വീട്ടില്‍ നിന്ന് ഒളിവില്‍ പോയ പീതാംബരനെ ഇന്നലെ രാത്രി കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിലാണ് പീതാംബരന്‍റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.അതേസമയം പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചു.ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനാണ് പീതാംബരനെ പുറത്താക്കിയെന്ന വിവരം അറിയിച്ചത്.പാര്‍ട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തെക്കുറിച്ച് ഒരറിവുമില്ലെന്നും പ്രാദേശികമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാര്‍ട്ടി ജില്ലാ നേതൃത്വം അറിയിക്കുന്നത്.
സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം
തിരുവനന്തപുരം:സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം.ആലപ്പുഴ സ്വദേശിനിയായ എംപാനല്‍ കണ്ടക്ടര്‍ ദിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.മരത്തിന് മുകളില്‍ കയറി നിന്നാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.ഭര്‍ത്താവ് മരിച്ചതിനാല്‍ ജീവിക്കാന്‍ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളാണെന്നും പറഞ്ഞുകൊണ്ടാണ് ദിയ ആത്മഹത്യാശ്രമം നടത്തിയത്.ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച രാത്രിയാണ് സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപ്പന്തലുകള്‍ നഗരസഭയും പൊലീസും പൊളിച്ചുനീക്കിയത്. പത്തോളം വരുന്ന സമരപന്തലുകളാണ് പൊളിച്ചു നീക്കിയത്.മുന്നറിയിപ്പില്ലാതെയായിരുന്നു നടപടി. കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടേതുൾപ്പെടെ സെക്രെട്ടെറിയേറ്റിന് മുൻപിലുള്ള എല്ലാ പന്തലും പൊളിച്ചുനീക്കി.സമരപന്തലിൽ നിന്നും പിന്മാറാൻ തയ്യാറാകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. അതേസമയം തന്റെ സഹോദരന്റെ മരണത്തിന് കരണക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് രണ്ടു വർഷത്തോളമായി സെക്രെട്ടെറിയറ്റിനു മുൻപിൽ സമരം നടത്തുന്ന പാറശാല സ്വദേശി ശ്രീജിത്ത് പന്തൽ പൊളിച്ചിട്ടും റോഡരികിൽ സമരം തുടരുകയാണ്.
കാസർകോട്ടെ യൂത്തുകോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകം;രണ്ടുപേർ കസ്റ്റഡിയിൽ
കാസർകോഡ്:കാസർകോട്ടെ യൂത്തുകോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അതേസമയം കേസിലെ പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നേക്കാമെന്ന നിഗമനത്തില്‍ ഡി.ജി.പി കര്‍ണാടക പൊലീസിനോട് സഹായം തേടിയിരുന്നു.അന്വേഷണത്തിന് പൂർണ്ണ പിന്തുണനൽകുമെന്ന് കർണാടക പോലീസ് അറിയിച്ചു.അന്വേഷണ സംഘം വിപുലീകരിച്ചതായും ഡി.ജി.പി വ്യക്തമാക്കി.തനിക്ക് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും വധഭീഷണി ഉണ്ടായിരുന്നെന്ന കൊല്ലപ്പെട്ട കൃപേഷിന്റെ പരാതിയില്‍ നേരത്തെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.കാസര്‍ഗോഡ് നടന്നത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നുമാണ് പൊലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്.
പുൽവാമ ഭീകരാക്രമണം;രണ്ടു ഭീകരരെ വധിച്ചതായി റിപ്പോർട്ട്
ശ്രീനഗര്‍:പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ ദിവസം 40 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന് നേതൃത്വം നല്‍കിയ ആദില്‍ അഹമ്മദ് ധറിന്‍റെ കൂട്ടാളികളായ കമ്രാന്‍, ഗാസി എന്നീ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍, ഇക്കാര്യത്തില്‍ സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈനികര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു മേജര്‍ അടക്കം 4 സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. സംഭവത്തില്‍ ഒരു സൈനികന് പരുക്കേറ്റു.അതേസമയം, ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്.സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്.
കാസർകോട്ട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു;സംസ്ഥാന വ്യാപകമായി ഇന്ന് യുഡിഎഫ് ഹർത്താൽ
കാസർകോഡ്:കാസർകോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. അടിയന്തര സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.ഇന്നലെ രാത്രി എട്ടരയോടെയാണ് കല്യോട്ട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനും കൃപേഷിനും വെട്ടേറ്റത്. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ ശരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാസർകോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു;ജില്ലയിൽ നാളെ ഹർത്താൽ
മഞ്ചേശ്വരം: കാസര്‍ഗോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പെരിയ കല്യോട്ട് കൃപേഷാണ്(24) മരിച്ചത്. കാറിലെത്തിയ അജ്ഞാത സംഘം കൃപേഷിനെ ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജോഷി എന്നയാള്‍ക്കും വെട്ടേറ്റു.ഗുരുതരമായി പരിക്കേറ്റ ജോഷിയെ മംഗലാപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കാസർകോഡ് ജില്ലയിൽ കോൺഗ്രസ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.