കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പടിയുതിയ കേസിൽ കസ്റ്റഡിയിലായ പ്രതി പീതാംബരനെ റിമാൻഡ് ചെയ്തു.ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെയാണ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്.അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും പീതാംബരന്‍ കോടതിയില്‍ പറഞ്ഞു.
ധർമ്മടത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം
തലശ്ശേരി:ധർമ്മടത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം.കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സനൽ കുമാറിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്ന് പുലര്‍ച്ചെ ആയിരുന്നു അക്രമം നടന്നത്.അക്രമികള്‍ സനല്‍ കുമാറിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകർക്കുകയും വീട്ടിലെ കിണറ്റിൽ മാലിന്യം നിക്ഷേപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കാസര്‍കോട് പെരിയയിലും കോഴിക്കോട് ആയഞ്ചേരിയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടിനും ഓഫീസിനും നേരെ ആക്രമണം ഉണ്ടായിരുന്നു. പെരിയയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് മുന്നില്‍ അക്രമികൾ തീയിടുകയായിരുന്നു.അക്രമത്തില്‍ വീടിന്റെ വാതിലുകളും വാഹനവും കത്തി നശിച്ചിരുന്നു
കാസർകോഡ് പെരിയയിൽ വീണ്ടും ആക്രമണം; കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിന് തീയിട്ടു
കാസർകോഡ്:രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന പെരിയയിൽ വീണ്ടും ആക്രമണം.കോണ്‍ഗ്രസ് ബ്ലോക്ക് പ്രെസിഡന്റ് രാജൻ പെരിയയുടെ വീടിനു നേരെ ആക്രമണമുണ്ടായി.അക്രമികൾ രാജന്റെ വീടിന് മുൻപിൽ തീയിട്ടു.പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ് വീടിന് തീയിട്ടത്.കാറിന്റെ ചില്ലുകള്‍ തകര്‍ത്തു.വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു.
കാസർകോഡ് ഇരട്ടക്കൊലപാതകം;കല്യോട്ട് ആക്രമിക്കപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ പ്രതിഷേധം
കാസർകോഡ്: ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങളിൽ കല്യോട്ട് ആക്രമിക്കപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ പ്രതിഷേധം.സി.പി.എം നേതാക്കളായ പി.കരുണാകരന്‍ എം.പിക്കും ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെയുമാണ് പ്രതിഷേധമുണ്ടായത്.ഇവരുടെ വാഹനം തടയാനുള്ള ശ്രമമുണ്ടായി.യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസും സിപിഎം പ്രവർത്തകരുടെ വീടും സന്ദർശിക്കുന്നതിനായാണ് നേതാക്കൾ കല്യോട്ട് എത്തിച്ചേർന്നത്.ആക്രമണത്തിന് ഇരയായ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ നേതാക്കള്‍ എത്തുമെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു. സിപിഎം നേതാക്കള്‍ സ്ഥലത്ത് എത്തിയതോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങോട്ടേയ്ക്ക് ആരും വരേണ്ടെന്നും പറഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.സംഘം കൃപേഷിന്റേയും ശരത് ലാലിന്റേയും വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. എംപിക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു.കൃപേഷിന്റേയും, ശരത്‌ലാലിന്റേയും കൊലപാതകക്കേസില്‍ പ്രതികളായ പീതാംബരന്‍, ശാസ്താ ഗംഗാധര്‍ എന്നിവരുടെ വീടുകളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി.
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തം;കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷം
കൊച്ചി:കൊച്ചിയില്‍ വീണ്ടും തീപിടുത്തം.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.ഏക്കറ് കണക്കിന് വരുന്ന മാലിന്യ പ്ലാന്റില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്.കാറ്റ് വീശിയതോടെ തീ പിന്നീട് വലിയ തോതില്‍ പടര്‍ന്നു. തൃക്കാക്കര , ഏലൂര്‍, പട്ടിമറ്റം, തൃപ്പൂണിത്തുറ, മുവാറ്റുപുഴ എന്നിവിടങ്ങളിലെ പത്തോളം അഗ്‌നിശമന സേന യൂണിറ്റുകൾ എത്തി രാത്രിയിലും തീയണക്കാന്‍ ശ്രമം തുടര്‍ന്നെങ്കിലും ഇപ്പോഴും തീ അണയ്ക്കാനായിട്ടില്ല.ബ്രഹ്മപുരം, കരിമുകള്‍, കാക്കനാട് ഭാഗത്തെ ആളുകള്‍ ഭീതിയിലാണ് . ബ്രഹ്മപുരം ഭാഗത്തും ഇന്‍ഫോപാര്‍ക്ക് ഭാഗത്തും ആളുകള്‍ക്ക് ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ടതായി പറയുന്നു.10 കിലോമീറ്റര്‍ ഇപ്പുറത്ത് വൈറ്റില ചമ്പക്കര എന്നീ പ്രദേശങ്ങളില്‍ ഉള്‍പ്പടെ പുക പടര്‍ന്നിട്ടുണ്ട്.വന്‍ തോതില്‍ പ്ലാസ്റ്റിക് കത്തിയത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.ഫയര്‍ഫോഴ്‌സ് സ്ഥലത്ത് ഇപ്പോഴും ക്യാമ്ബ് ചെയ്യുകയാണ്.ഈ വര്‍ഷം ഇത് നാലാം തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്.എംഎല്‍എ വി പി സജീന്ദ്രന്‍, മേയര്‍ സൗമിനി ജയിന്‍, കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഡെപ്യൂട്ടി കലക്ടര്‍ ഷിലാദേവി എന്നിവര്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.തീ പിടിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മാലിന്യവുമായി വരുന്ന വണ്ടികള്‍ തടയുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് തങ്ങള്‍ക്ക് പോകേണ്ടിവരുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ വി പി സജീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തര യോഗം വിളിക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിർദേശം
കൊച്ചി:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിർദേശം.കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫ് ആയതിനാൽ ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യുഡിഎഫ് ചെയര്‍മാന്‍ എം.സി.കമറൂദീന്‍, കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.നഷ്ടം ഈടാക്കുന്നത് കൂടാതെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് കണക്കിലെടുത്ത് പ്രേരണക്കുറ്റം ചുമത്തി ഡീന്‍ കുര്യാക്കോസിനേയും യുഡിഎഫ് കാസര്‍കോട് ഭാരവാഹികളേയും പ്രതിയാക്കി കേസെടുക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാവുന്ന ഹര്‍ത്താലുകള്‍ ജനജീവിതം ദുസ്സഹമാക്കുന്നുണ്ടെന്ന തിരിച്ചറിവിനെ തുടർന്ന് ഹര്‍ത്താല്‍ നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നേരത്തെ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഹര്‍ത്താല്‍ നടത്തണമെങ്കില്‍ മിനിമം ഏഴ് ദിവസം മുന്‍പ് ഇക്കാര്യം പ്രഖ്യാപിക്കുകയും നോട്ടീസ് നല്‍കുകയും വേണം.എന്നാല്‍ കാസര്‍കോട് പെരിയയില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അര്‍ധരാത്രി ഒരു മണിയോടെയാണ് ഫേസ്ബുക്കിലൂടെ ഹര്‍ത്താല്‍ നടത്തുന്ന കാര്യം ഡീന്‍ കുര്യാക്കോസ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് കേരള ഹൈക്കോടതിയുടെ നടപടി.
കാസർകോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല
കാസർകോഡ്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല.മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ഡിസിസി സഹകരിക്കാത്തതിനാല്‍ സന്ദര്‍ശനം ഉണ്ടാവില്ലെന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍ അറിയിച്ചു.ഔദ്യോഗിക പരിപാടികളുമായി കാസര്‍ഗോഡ് എത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.ഇതേ തുടര്‍ന്ന് സി.പി.എം ജില്ലാ നേതൃത്വം കാസര്‍ഗോഡ് ഡി.സി.സിയുമായി ബന്ധപ്പെട്ടിരുന്നു.വിദ്യാനഗറില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനത്തിനുശേഷം ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം.അതേസമയം മുഖ്യമന്ത്രി എത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പറഞ്ഞു.മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാനെത്തിയാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഇന്ന് കാസർകോട്ട്;കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചേക്കും
കാസർകോഡ്:ഔദ്യോഗിക പരിപാടികൾക്കായി മുഖ്യമന്ത്രി ഇന്ന് കാസർകോട്ട് എത്തും. ഇതോടൊപ്പം പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം കാസര്‍കോട് ഡിസിസിയുമായി ബന്ധപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.മുഖ്യമന്ത്രി വീട്ടിലെത്തുന്നതിനെ കുറിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം എന്താണെന്നും, മുഖ്യമന്ത്രി വന്നാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമോ എന്നും സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളോട് ആരാഞ്ഞു. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടനം എന്നീ പൊതുപരിപാടികളില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ എത്തുന്നത്. അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം. മുഖ്യമന്ത്രി വന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെഎസ്ആർടിസി എംപാനൽ കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്
തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പിലേക്ക്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല ചര്‍ച്ച ഉടന്‍ ഉണ്ടാകും. എല്‍.ഡി.എഫ് കണ്‍വീനറുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.ഗതാഗത, നിയമ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് ജോലി നഷ്ടമായവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.പിരിച്ചുവിടപ്പെട്ടവരെ തിരിച്ചെടുക്കുന്നതിന് പ്രധാന തടസം നിയമപ്രശ്‌നമാണ്. അതിനാല്‍ നിയമവശം പരിശോധിക്കും. അതിന് എല്‍.ഡി.എഫ് പിന്തുണയുണ്ടാകുമെന്നും സമരക്കാര്‍ക്ക് ഉറപ്പ് ലഭിച്ചു.സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നിശ്ചയിച്ച മാര്‍ച്ച് ഉപേക്ഷിച്ചു. മന്ത്രിതല ചര്‍ച്ചയില്‍ അന്തിമ ധാരണയിലെത്തും വരെ താല്‍ക്കാലിക സമരപന്തലില്‍ സമരം തുടരാനാണ് എം പാനല്‍ കൂട്ടായ്മയുടെ തീരുമാനം.10 വര്‍ഷം പൂര്‍ത്തിയാക്കുകയും വര്‍ഷം 120 ഡ്യൂട്ടി ചെയ്യുകയും ചെയ്ത താത്കാലിക്കാരെ സ്ഥിരപ്പെടുത്തിയ ചരിത്രമുണ്ട്. ഇപ്പോള്‍ ജോലി നഷ്ടമായവരില്‍ 1261പേര്‍ ഇത്തരത്തിലുളളവരാണ്. ഇവര്‍ക്ക് സ്ഥിര നിയമനവും മറ്റുളളവര്‍ക്ക് താല്‍ക്കാലിക നിയമനവും നല്‍കണമെന്നാണ് കണ്ടക്ര്‍ടമാരുടെ ആവശ്യം.
കാസർകോഡ് ഇരട്ടക്കൊലപാതകം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കും
കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ യുവാക്കൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.പൊലീസ് അന്വേഷണം കൃത്യമായി നടക്കില്ലെന്നും യഥാര്‍ത്ഥ പ്രതികള്‍ വെളിച്ചത്തെത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. കൊല നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും കൊലയുമായി കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.കൊലപാതകം ആസൂത്രണം ചെയ്തത് ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന്റെ അറിവോടെയാണെന്ന് ശരത്ലാലിന്റെ പിതാവ് വ്യക്തമാക്കി.സംഭവത്തില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.കുറ്റംമുഴുവൻ പീതാംബരനുമേൽ ചുമത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് പാർട്ടിതലത്തിലും പോലീസ് തലത്തിലും നടക്കുന്നതെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് ഇരുകുടുംബങ്ങളും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.താന്‍ ഒറ്റയ്ക്കാണ് കൊല ആസൂത്രണം ചെയ്തത് എന്നാണ് പീതാംബരന്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇതിന് എതിരെ പീതാംബരന്റെ കുടുംബം രംഗത്ത് വന്നിരുന്നു. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്നാണ് കുടുംബം പറയുന്നത്.