നെയ്‌റോബി:എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേര്‍ മരിച്ചു.എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്.ദുരന്തത്തില്‍ മരിച്ചവരില്‍ നാല് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്ബനിയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.വിമാനം പൊങ്ങുന്നതിനനുസരിച്ച് വേഗം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടസൂചനയുമായി പൈലറ്റ് ബന്ധപ്പെട്ടപ്പോള്‍ വിമാനം തിരികെയിറക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് പറയുന്നു.കെനിയ, കാനഡ, എത്യോപ്യ, ചൈന, ഇറ്റലി, യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, നെതര്‍ലന്‍ഡ്‌സ്, ഇന്ത്യ, റഷ്യ, മൊറോക്കോ, ഇസ്രയേല്‍, ബെല്‍ജിയം, യുഗാണ്‍ഡ, യെമെന്‍, സുഡാന്‍, ടോഗോ, മൊസാംബിക്ക്, നോര്‍വേ എന്നിവിടങ്ങളില്‍നിന്നുള്ള പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.അപകട കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ബോയിങ് വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 737 മാക്സ് 8 വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട് ഈ ദുരന്തം.അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അമേരിക്കയിലെ ദ നാഷണൽ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ നാല് അംഗങ്ങളും എത്യോപ്യക്കൊപ്പം അന്വേഷണത്തില്‍ പങ്കാളികളാകും.
കൊല്‍ക്കത്തയില്‍ ലോറിയിൽ കടത്തുകയായിരുന്ന 1000കിലോ സ്ഫോടക വസ്തുക്കൾ പിടികൂടി;രണ്ടുപേര്‍ അറസ്റ്റില്‍
കോല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 1000 കിലോ സ്ഫോടക വസ്തുക്കളുമായെത്തിയ ലോറി പ്രത്യേക ദൗത്യ സംഘം പിടികൂടി. കൊൽക്കത്തയിലെ താല പാലത്തില്‍ നിന്നാണ് സ്ഫോടക വസ്തുക്കളുമായെത്തിയ ലോറി പിടികൂടിയത്. ലോറിയുമായെത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.സ്ഫോടക വസ്തുക്കളുമായി ഒരു ലോറി ഒഡീഷയില്‍ നിന്നും സംസ്ഥാനത്തെത്തിയതായി പോലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് ലോറി പിടികൂടിയത്.
കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കണ്ണൂർ:കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.പേരാവൂര്‍ മണത്തണ മഠപ്പുരച്ചാലില്‍ തങ്കച്ചന്‍ (52) ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.ശനിയാഴ്ച രാവിലെ 7. 30 ഓടെ പാലത്തും കരക്കും തൊക്കിലങ്ങാടിക്കും ഇടയില്‍ വച്ചായിരുന്നു അപകടം നടന്നത്.അപകടത്തില്‍ കാർ പൂര്‍ണമായി തകര്‍ന്നു. കാറിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
ലോക്സഭാ തിരഞ്ഞെടുപ്പ്;എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കാസര്‍കോട് കെ.പി സതീഷ് ചന്ദ്രൻ, കണ്ണൂരില്‍ പി.കെ ശ്രീമതി, വടകരയില്‍ പി.ജയരാജൻ, കോഴിക്കോട് എ.പ്രദീപ് പ്രദീപ് കുമാർ,മലപ്പുറത്ത് വി.പി സാനു,പൊന്നാനിയിൽ പി.വി അന്‍വര്‍, പാലക്കാട് എം.ബി രാജേഷ്, ആലത്തൂരില്‍ പി.കെ ബിജു, ഇടുക്കിയില്‍ ജോയ്സ് ജോർജ്, ചാലക്കുടിയില്‍ ഇന്നസെന്റ്,കോട്ടയത്ത് വി.എന്‍ വാസവൻ,എറണാകുളത്ത് പി.രാജീവ്, പത്തനംതിട്ടയില്‍ വീണാ ജോർജ്, ആലപ്പുഴയിൽ എ.എം ആരിഫ്, കൊല്ലത്ത് കെ.എന്‍ ബാലഗോപാൽ, ആറ്റിങ്ങലിൽ എ.സമ്പത്ത്,എന്നിങ്ങനെയാണ് സിപിഐഎം സ്ഥാനാർഥിപ്പട്ടിക. സിപിഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഐ 4 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം: സി ദിവാകരന്‍, മാവേലിക്കര: ചിറ്റയം ഗോപകുമാര്‍, തൃശൂര്‍: രാജാജി മാത്യു തോമസ്, വയനാട്: പിപി സുനീര്‍.
ജമ്മു കാശ്മീരിൽ ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്;വാർത്ത തള്ളി പ്രതിരോധമന്ത്രാലയം
ശ്രീനഗർ:ജമ്മു കാശ്മീരിൽ ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്.മുഹമ്മദ് യാസിന്‍ ഭട്ട് എന്ന സൈനികനെയാണ് തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.അവധിയിലായിരുന്ന സൈനികനെ ബദ്ഗാമിലെ ഖാസിപോരയിലെ വീട്ടില്‍ നിന്നാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പൊലീസും തിരച്ചില്‍ ആരംഭിച്ചു. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ അംഗമാണ് തട്ടിക്കൊണ്ട് പോകപ്പെട്ട സൈനികന്‍.എന്നാല്‍ ഏത് ഭീകരസംഘടനയില്‍പ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം സൈനികനെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും സൈനികന്‍ സുരക്ഷിതനാണെന്നും ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുദ്ഗാമിലെ ഖാസിപോര ചദൂരയിലെ വീട്ടില്‍ കഴിഞ്ഞ മാസം 26 ന് ആണ് ഒരു മാസത്തെ അവധിക്കായി യാസീന്‍ ഭട്ട് എത്തിയത്. അദ്ദേഹം വീട്ടില്‍ സുരക്ഷിതനായുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്നവിവരം.
കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു; തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചെന്നാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.ശബരിമല വിഷയത്തെ തുടര്‍ന്ന് ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അവിടെ ശക്തമായ സ്ഥാനാര്‍ത്ഥി വെണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. സുരേഷ് ഗോപി, കെ.സുരന്ദ്രന്‍ എന്നിവരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ കുമ്മനത്തിന്റെ രാജിക്കായി ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
അയോധ്യതർക്കം;മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ സുപ്രീം കോടതി നിർദേശം
ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിർദേശം.ഇതിനായി മൂന്ന് പേരടങ്ങുന്ന സമിതിയെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിയോഗിച്ചു.സുപ്രീംകോടതി റിട്ട. ജഡ്ജി ഖലീഫുല്ലയാണ് സമിതി ചെയര്‍മാന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീംറാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.സമിതിയ്ക്ക് ആവശ്യമെന്നു തോന്നുന്ന പക്ഷം കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.മധ്യസ്ഥ ചര്‍ച്ചക്ക് ഒരു തടസ്സവുമില്ലെന്ന് കോടതി വ്യക്തമാക്കി. ചര്‍ച്ച രഹസ്യമായിരിക്കണം. മധ്യസ്ഥ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.അതേസമയം എല്ലാ ചര്‍ച്ചകളും റെക്കോര്‍ഡ് ചെയ്തിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഫൈസാബാദിലാണ് ചര്‍ച്ച നടക്കുക. ഫൈസാബാദില്‍ സമിതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്‌ത് നല്‍കണം.ഒരാഴ്‌ചയ്‌ക്കുള്ളില്‍ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും എട്ട് ആഴ്ചക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.നാലാഴ്ചയ്‌ക്കുള്ളില്‍ മദ്ധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം.അയോധ്യയിലെ ഭൂമി തര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള വാദം സുപ്രീം കോടതി ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥതയെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തപ്പോള്‍ മുസ്ലിംസംഘടനകള്‍ യോജിക്കുകയാണ് ഉണ്ടായത്.ഈ വിഷയത്തില്‍, മധ്യസ്ഥതയിലൂടെ പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇതാണ് സമിതിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്.
വൈത്തിരിയിലെ ഏറ്റുമുട്ടൽ;ആദ്യം നിറയൊഴിച്ചത് പോലീസുകാരെന്ന് റിസോർട്ട് ജീവനക്കാരുടെ വെളിപ്പെടുത്തൽ
വയനാട്:വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസിനെ സംശയനിഴലിലാക്കി റിസോർട്ട് ജീവനക്കാരുടെ മൊഴി.ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന പൊലീസിന്‍റെ വാദം തള്ളി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാര്‍ രംഗത്തെത്തി. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ വ്യക്തമാക്കി.മാവോയിസ്റ്റുകള്‍ പ്രകോപനം സൃഷ്ടിച്ചില്ലെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍ പറഞ്ഞു. വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നാണ് പൊലീസിന്‍റെ വാദം. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നു എന്നാണ് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്.ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു സംഭവം.റിസപ്ഷൻ കൗണ്ടറിലെത്തിയ മാവോയിസ്റ്റുകൾ പത്തുപേർക്കുള്ള ഭക്ഷണവും പണവും ആവശ്യപ്പെടുകയായിരുന്നു.ഇതിനിടെ റിസോർട്ട് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.വൈത്തിരി ഭാഗത്ത് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർബോൾട് കമന്റോകളും ആന്റി നക്സൽ സ്ക്വാർഡ് അംഗങ്ങളുമാണ് ഓപ്പറേഷൻ നടത്തിയത്.അതേസമയം മാവോയിസ്റ്റ് സിപി ജലീലിന്‍റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരന്‍ സിപി റഷീദിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് പൊലീസ് പറഞ്ഞു. പത്ത് മണിയോടെ ഇത് സംബന്ധിച്ച് തീരുമാനം ബന്ധുക്കളെ അറിയിക്കും.
വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ സഹോദരന്‍;ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം
കല്‍പ്പറ്റ: വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായത് വ്യാജ ഏറ്റുമുട്ടലെന്ന് കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്‍ റഷീദ്. വെടിവെച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും റഷീദ് പറഞ്ഞു.ജലീലിന്റെ പക്കൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തതായി പോലീസ് പറയുന്നില്ല.പിന്നെങ്ങനെ ഏറ്റുമുട്ടലാകുമെന്നും റഷീദ് ചോദിക്കുന്നു.എവിടെനിന്നെങ്കിലും പിടിച്ചുകൊണ്ടുവന്ന ശേഷം വെടിവെച്ച് കൊന്നതാകാമെന്നും റഷീദ് പറഞ്ഞു.ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് കാടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ജലീല്‍ എന്നയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി ഇപ്പോള്‍.പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെയ്പ്പ്;ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു;പ്രദേശത്ത് കനത്ത ജാഗ്രതാനിർദേശം
വയനാട്:വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെയ്പ്പ്.ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി പി ജലീലാണെന്ന് സൂചനയുണ്ട്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വൈത്തിരിയില്‍ ദേശീയപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനടുത്തുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് തണ്ടര്‍ ബോള്‍ട്ടിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സംഘം പ്രദേശത്ത് എത്തുകയും മാവോയിസ്റ്റുകളുമായി വെടിവെപ്പ് നടത്തുകയുമായിരുന്നു. മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘവും കൂടുതല്‍ പോലീയും ഇന്ന് രാവിലെയോടെ എത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റ് സംഘത്തിലെ ചിലർ സമീപത്തെ കാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് കട്ടിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.പ്രദേശവാസികളോട് വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.