ചെന്നൈ:തിരുപ്പൂരില്‍ കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്.ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.പരിക്കേറ്റവരെല്ലാം മലയാളികളാണെന്നാണ് സൂചന.പത്തനംതിട്ട-ബാംഗ്ലൂർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അവിനാശി മംഗള മേല്‍പാതയില്‍ നിന്ന് ബസ് താഴേക്കു പതിക്കുകയായിരുന്നു. മുപ്പത് യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരെ ദീപ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ സെബി വര്‍ഗീസ് എന്ന യുവതിയുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥരോട് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശിച്ചു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും.
തൊടുപുഴയില്‍ മര്‍ദ്ദനത്തിനിരയായ കുട്ടിക്ക് മസ്തിഷ്‌കമരണം സ്ഥിതീകരിക്കാനായില്ല; വെന്റിലേറ്ററിൽ തുടരും
കൊച്ചി:തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസ്സുകാരന് മസ്തിഷ്‌കമരണം സ്ഥിതീകരിക്കാനായിട്ടില്ലെന്ന് ചികിത്സ തുടരുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിയ വിദഗ്ദ്ധസംഘം പരിശോധിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കുട്ടിയുടെ മസ്തിഷ്‌കമരണം സംഭവിച്ചതായും വെന്റിലേറ്റർ നീക്കം കുറിച്ച് ആലോചിക്കുമെന്നും ചികില്സിക്കുന്ന ഡോക്റ്റർമാർ അറിയിച്ചിരുന്നു.ഈ തീരുമാനമാണ് വിദഗ്ദ്ധ ഡോക്റ്റർമാരുടെ പരിശോധനയ്ക്ക് ശേഷം മാറ്റിയത്.അതേസമയം വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.ചികിത്സയാരംഭിച്ച് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പള്‍സ് നിലനിര്‍ത്തുന്നത്.ആന്തരിക രക്തസ്രാവം നിയന്ത്രിക്കാന്‍ ഇനിയും സാധിച്ചിട്ടില്ലെന്നാണ് വിവരം.സര്‍ക്കാര്‍ ഏഴുവയസുകാരന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്തിട്ടുണ്ട്.കുട്ടിയുടെ മാതാവിനൊപ്പം താമസിക്കുന്ന തിരുവനന്തപുരം നന്ദൻകോഡ് സ്വദേശി അരുൺ ആനന്ദാണ് കുട്ടിയെ മർദിച്ച് അവശനാക്കിയത്.സംഭവത്തെ തുടർന്ന് ഇയാളെ വധശ്രമത്തിന് പുറമെ പോക്സോ കേസും ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വ്യാഴാഴ്ച പുലർച്ചെയാണ് അരുണ്‍ ആനന്ദ് കുട്ടിയെ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കിയത്.തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് വിദഗ്ധചികിത്സയ്ക്കായി കോലഞ്ചേരിയിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടി കട്ടിലിൽ നിന്നും നിലത്തുവീണാണ് അപകടം പറ്റിയതെന്നാണ് ഇവർ ഡോക്റ്റർമാരെ അറിയിച്ചത്. കുട്ടിയുടെ അവസ്ഥകണ്ട് സംശയം തോന്നിയ ഡോക്റ്റർമാർ ചികിത്സ നൽകിയ ശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമര്ദനത്തിന്റെ ചുരുളഴിഞ്ഞത്.
തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദ്ദനത്തിന് ഇരയായി ആശുപത്രിയിൽ കഴിയുന്ന ഏഴുവയസ്സുകാരന് മസ്തിഷ്‌ക്കമരണം സംഭവിച്ചതായി ഡോക്റ്റർമാർ
കൊച്ചി:തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിന് ഇരയായി ആശുപത്രിയിൽ കഴിയുന്ന ഏഴുവയസ്സുകാരന് മസ്തിഷ്‌ക്കമരണം സംഭവിച്ചതായി ഡോക്റ്റർമാർ.രാവിലെ നടത്തിയ സ്‌കാന്‍ റിപ്പോർട്ട് പരിശോധിച്ച ഡോക്റ്റർമാരാണ് ഇക്കാര്യം അറിയിച്ചത്. തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിശ്ചലമായി.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വെന്റിലേറ്റര്‍ മാറ്റിയാല്‍ മരണം സംഭവിക്കാമെന്ന അവസ്ഥയാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യ നിലയില്‍ ഒരു പുരോഗനവുമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികള്‍ക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാല്‍ ശ്വാസ കോശത്തലും വയറിലും എയര്‍ ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി തലവന്‍ ഡോ. ജി. ശ്രീകുമാര്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അമ്മയും കാമുകനായ അരുണ്‍ ആനന്ദും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. എന്നാൽ പരിക്കിനെ കുറിച്ച് സംശയം തോന്നിയ ആശുപത്രി പി.ആര്‍.ഒ പുത്തന്‍കുരിശ് എസ്.ഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് പുത്തന്‍കുരിശ് പൊലീസ് അരുണ്‍ ആനന്ദിനെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസിനു കൈമാറി.അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ഇന്ന് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കും.
സ്ത്രീധനം നൽകിയില്ല;യുവതിയെ ഭർത്താവും അമ്മായിയമ്മയും ചേർന്ന് പട്ടിണിക്കിട്ട് കൊന്നു
കൊല്ലം:ഓയൂരിൽ സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവും അമ്മായിയമ്മയും ചേർന്ന് യുവതിയെ പട്ടിണിക്കിട്ട് കൊന്നു. ഓയൂർ സ്വദേശിനി തുഷാരയാണ് മരിച്ചത്.സംഭവത്തിൽ ഭർത്താവ് ചന്തു ലാൽ , ഭർതൃമാതാവ് ഗീത ലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യമായ പോഷകാഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുമ്പോള്‍ യുവതിക്ക് 20 കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നത്. മാര്‍ച്ച് 21ന് രാത്രി പന്ത്രണ്ട് മണിയോടെ മരിച്ച നിലയിലാണ് തുഷാരയെ ഭര്‍ത്താവും വീട്ടുകാരും ചേർന്ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.മരണത്തിൽ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വര്‍ഷങ്ങളായി ഭര്‍ത്താവും, അമ്മായി അമ്മയും ചേര്‍ന്ന് തുഷാരയോട് ചെയ്തുവന്നിരുന്ന കൊടും പീഡനത്തിന്റെ ചുരുളഴിഞ്ഞത്. ഭക്ഷണം ലഭിക്കാതെ ശരീരം ശോഷിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.ഇത് കൂടാതെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി നിമോണിയ ബാധിച്ചാണ് മരണകാരണമെന്ന് കണ്ടെത്തി.പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതിയെ മനപൂര്‍വം പട്ടിണിക്കിട്ടതാണെന്ന് വ്യക്തമായതോടെ ഭര്‍ത്താവിനെയും അമ്മായിഅമ്മയെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.സ്ത്രീധനത്തുക നല്‍കാത്തതിന്റെ പേരില്‍ വര്‍ഷങ്ങളായി ഇവർ യുവതിയെ ഉപദ്രവിക്കുമായിരുന്നു.പൊലീസ് ചോദ്യം ചെയ്യലില്‍ പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രമേ തുഷാരയ്ക്ക് നല്‍കിയിരുന്നുള്ളുവെന്ന് ചന്തുലാല്‍ പൊലീസിനോട് പറഞ്ഞു. സ്ത്രീധന പീഡനം, മാനസികവും ശാരീരികവുമായ പീഡനം, പട്ടിണിക്കിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഇരുവരേയും കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.
2013ലായിരുന്നു ചന്ദുലാലിന്റെയും തുഷാരയുടെയും വിവാഹം. മൂന്ന് മാസം കഴിപ്പോള്‍ രണ്ടുലക്ഷം രൂപ സ്ത്രീധനം ചന്തുലാല്‍ ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാര്‍ നല്‍കിയില്ല. തുടര്‍ന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങി. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല.രണ്ടു വര്‍ഷത്തിനിടെ രണ്ടു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്. തുഷാരയെ കാണാന്‍ ബന്ധുക്കള്‍ എത്തിയാല്‍പോലും മടക്കി അയയ്ക്കും. അവര്‍ വന്നതിന്റെ പേരില്‍ തുഷാരയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ചന്തുലാലിന്റെ അമ്മ ഗീതലാല്‍ വീടിന് മുന്നില്‍ ക്ഷേത്രം കെട്ടി മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നു. ഇതിനായി പലരും എത്തിയിരുന്നു.ഇവര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു.പലപ്പോഴും വീട്ടില്‍നിന്നു ബഹളവും നിലവിളിയും കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.മന്ത്രവാദവുമായി മരണത്തിന് ബന്ധമുണ്ടോയെന്നും മറ്റും അന്വേഷിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ശരവണഭവൻ ഹോട്ടൽ ഹോട്ടൽ ഗ്രൂപ്പ് ഉടമ പി.രാജഗോപാലിന് ജീവപര്യന്തം ശിക്ഷ
ന്യൂഡൽഹി:യുവതിയെ സ്വന്തമാക്കുന്നതിനായി യുവതിയുടെ ഭർത്താവും തന്റെ ഹോട്ടലിലെ ജീവനക്കാരനുമായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ശരവണഭവൻ ഹോട്ടൽ ഹോട്ടൽ ഗ്രൂപ്പ് ഉടമ പി.രാജഗോപാലിന് ജീവപര്യന്തം ശിക്ഷ.കേസിൽ നേരത്തെ നേരത്തെ മദ്രാസ് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. ജസ്റ്റിസ്. എന്‍വി രമണ്ണയുടെ ബെഞ്ചാണ് ഭവന്‍ ഉടമ പി രാജഗോപാലിന്‍റെ ഹര്‍ജി തള്ളി ശിക്ഷ ശരിവച്ചത്. രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും ശിക്ഷ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ എല്ലാം കുറ്റത്തില്‍ പങ്കാളികളാണെന്ന് കോടതി കണ്ടെത്തി. നേരത്തെ സെഷന്‍ കോടതി പത്ത് കൊല്ലം കഠിനതടവാണ് രാജഗോപാലിനും മറ്റുള്ളവര്‍ക്കും വിധിച്ചതെങ്കില്‍ മദ്രാസ് ഹൈക്കോടതി അത് ജീവപര്യന്തം തടവായി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.ജൂലൈ 7 ന് മുൻപായി രാജഗോപാല്‍ കീഴടങ്ങണം എന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.
2001 ഇൽ തന്റെ ഹോട്ടലിലെ ജീവനക്കാരനായ പ്രിൻസ് ശാന്തകുമാരനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് രാജഗോപാൽ കൊലപ്പെടുത്തി എന്നതാണ് കേസ്. ശാന്തകുമാരന്റെ ഭാര്യ ജീവജ്യോതിയെ സ്വന്തമാക്കാനായിരുന്നു രാജഗോപാൽ കൊലപാതകം നടത്തിയത്.ശരവണഭവൻ ചെന്നൈ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരുടെ മകളായിരുന്നു ജീവജ്യോതി.രണ്ടു ഭാര്യമാരുള്ള രാജഗോപാൽ ജ്യോത്സ്യന്റെ നിർദേശപ്രകാരമായിരുന്നു ജീവജ്യോതിയെ ഭാര്യയാക്കാൻ തീരുമാനിച്ചത്.എന്നാൽ ജീവജ്യോതി ഇതിനെ എതിർക്കുകയും ശാന്തകുമാരനെ വിവാഹം ചെയ്യുകയും ചെയ്തു.പിന്നീട് രാജഗോപാലിൽ നിന്നും നിരന്തരമായി ഭീഷണി ഉണ്ടായതിനെ തുടർന്ന് ശാന്തകുമാരനും ജീവജ്യോതിയും പോലീസിൽ പരാതി നൽകി.ഇത് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം ശാന്തകുമാരനെ വാടകക്കൊലയാളികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു.കൊടൈക്കനാൽ വനമേഖലയിലെ പെരുമാൾമലയിൽ നിന്നാണ് പിന്നീട് ശാന്തകുമാരന്റെ മൃതദേഹം കണ്ടെത്തുന്നത്.
തൊടുപുഴയിൽ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍;കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
തൊടുപുഴ:തൊടുപുഴയിൽ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദ് അറസ്റ്റില്‍.കുട്ടിയെ പ്രതി അരുണ്‍ ആനന്ദ് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് വിശദമാക്കി. ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ചു.ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. രക്തത്തില്‍ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുട്ടിയുടെ അമ്മ ആദ്യം സോഫയില്‍ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാല്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി.കുട്ടിക്ക് ആവശ്യമായ ചികിത്സ ശേഷം ഡോക്റ്റർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി കുട്ടിയുടെ അരുണ്‍ ആനന്ദിനോട് വിശദാംശങ്ങള്‍ ചോദിച്ചു. എന്നാല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാനോ പൊലീസ് നിര്‍ദേശിച്ചതു പോലെ ആംബുലന്‍സില്‍ കയറാനോ ഇയാള്‍ തയ്യാറായില്ല.അരുണ്‍ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാൽ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ രണ്ടാനച്ഛന്‍ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.അതേസമയം തലയ്ക്ക് സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലുള്ള കുട്ടിയുടെ നില അതീവഗുരുതരമാണ്. തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
തൊടുപുഴയിൽ ഏഴുവയസ്സുകാരന് ക്രൂരമർദനം; രണ്ടാനച്ഛനെതിരെ കേസ്
ഇടുക്കി:തൊടുപുഴയില്‍ ഏഴ് വയസുകാരന് ക്രൂരമര്‍ദനം. കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സഹോദരനായ നാല് വയസുകാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന് നിര്‍ദ്ദേശം നല്‍കി.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. രക്തത്തില്‍ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. കുട്ടിയുടെ പരിക്ക് വീഴ്ചയിലുണ്ടായതാണെന്നാണ് ഇവർ ഡോക്ടറോട് പറഞ്ഞത്.കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നല്‍കേണ്ടത് എന്നതിനാല്‍ ആദ്യം ഡോക്ടര്‍മാര്‍ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി.തുടര്‍ന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.അതേസമയം മർദനമേറ്റ കുട്ടിയുടെ അമ്മയുടെയും ഇളയ കുഞ്ഞിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്തു.ആദ്യമൊക്കെ കുഞ്ഞിന് പരിക്ക് പറ്റിയത് വീഴ്ചയിലാണെന്ന് പറഞ്ഞ കുട്ടിയുടെ ‘അമ്മ പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിൽ സംഭവം തുറന്നുപറയുകയായിരുന്നു.എട്ട് മാസമായി തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരന്‍ അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛന്‍ ഒരു വര്‍ഷം മുമ്ബ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേര്‍ത്തത്.
തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നല്‍കിയത്. ആദ്യം ഉണ്ടായ കാര്യങ്ങള്‍ പൊലീസിനോട് പറയാതിരുന്നത് അരുണ്‍ ആനന്ദിനെ ഭയന്നാണ്. ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു.ഇപ്പോള്‍ കസ്റ്റഡിയിലുള്ള അരുണിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. കുട്ടികളെ അതിക്രമിക്കല്‍ ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തും.
ഓച്ചിറ കേസ്;പ്രതി റോഷനെ ഇന്ന് കോടതിയിൽ ഹാജരാക്കും;പെൺകുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടും പുറത്ത്
കൊല്ലം:ഓച്ചിറയിൽ അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ റോഷനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് റോഷനെ ഹാജരാക്കുക.പത്ത് ദിവസം മുൻപ് വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്.മുംബൈയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്.കൊല്ലം ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്.സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അതേസമയം സംഭവത്തില്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു.പെൺകുട്ടി പീഡനത്തിന് ഇരയായതായി റിപ്പോർട്ടിൽ പറയുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടത്തിയത്.ഇതോടെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു.അതേസമയം പെണ്‍കുട്ടിക്ക് 18 വയസ്സു തികഞ്ഞിട്ടില്ല എന്നു കാണിച്ച് മാതാപിതാക്കള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് മുഹമ്മദ് റോഷന്റെ ബന്ധുക്കള്‍ ആരോപിച്ചു.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തയിൽ മലക്കംമറിഞ്ഞ് ഉമ്മൻചാണ്ടി;രാഹുൽ വരുമെന്ന് പറഞ്ഞിട്ടില്ല, വരണമെന്നേ പറഞ്ഞുള്ളൂ
വയനാട്:രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തയിൽ മലക്കംമറിഞ്ഞ് ഉമ്മൻചാണ്ടി.രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.രാഹുൽ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുക മാത്രമാണ് ചെയ്തത്.വരുമോ ഇല്ലയോ എന്ന സൂചന നല്കാൻ രാഹുലിന് മാത്രമേ കഴിയുകയുള്ളൂ എന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. വയനാട് സീറ്റിന്റെ കാര്യത്തില്‍ വൈകാതെ തന്നെ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ മത്സരിക്കുമെന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നു.എന്നാല്‍ കേന്ദ്ര നേതാക്കള്‍ ഈ വിഷയത്തോട് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടയില്‍ മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധിയും ഇതിനെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല ഈ അവസരത്തിലാണ് ഉമ്മന്‍ ചാണ്ടി തന്‍റെ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞത്.
അനിശ്ചിതത്വങ്ങൾക്ക് വിരാമം;തൃശൂർ മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കും
തൃശൂര്‍: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെളളാപ്പളളി മത്സരിക്കാൻ ധാരണയായി.വയനാട്ടില്‍ പൈലി വാത്യാട്ടിനെ സ്ഥാനാര്‍ത്ഥിയായും ബിഡിജെഎസ് പ്രഖ്യാപിച്ചു.സ്ഥാനാര്‍ത്ഥിയായാല്‍ എസ്‌എന്‍ഡിപിയിലെ സ്ഥാനമാനങ്ങള്‍ രാജിവെയ്ക്കുമെന്ന നിലപാടിലായിരുന്നു നേരത്തെ തുഷാര്‍. എസ്‌എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ലെന്നും രാജിവെയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു.അച്ഛന്‍ വെളളാപ്പളളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നതെന്നും തുഷാര്‍ പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് തുഷാര്‍ വെളളാപ്പളളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൃശൂര്‍, വയനാട് സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കുമെന്നായിരുന്നു തുഷാര്‍ നല്‍കിയ സൂചന.അതേസമയം വയനാട്ടില്‍ രാഹുല്‍ എത്തിയാല്‍ സ്ഥാനാര്‍ത്ഥി മാറാമെന്ന സൂചന തുഷാര്‍ വീണ്ടും ആവര്‍ത്തിച്ചു.രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാല്‍ സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുക്കാനാണ് ധാരണ.