കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയെന്ന് അമിക്കസ് ക്യൂറി

keralanews amicus curiae report that the reason for flood in kerala is due to bad management of dams

തിരുവനന്തപുരം:കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്.മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഡാമുകള്‍ തുറന്നത്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണോ കാരണമെന്ന് പരിശോധിക്കണം. പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം നേരിട്ട മഹാപ്രളയത്തിന്‍റെ കാരണം കണ്ടെത്താന്‍ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി അമികസ് ക്യൂറിയെ നിയമിച്ചത്. ദുരന്തങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരേയും ഡാം മാനേജ്മെന്‍റ് വിദഗ്ധരെയും സാങ്കേതിക കാലാവസ്ഥ വിദഗ്ധരേയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണം. ഈ സമതി കേരളത്തിലെ ഡാമുകള്‍ മുന്നറിയിപ്പിലാതെ പെട്ടെന്ന് തുറന്നതാണോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ചെളി അടിഞ്ഞുകിടന്നിടത്ത്‌ വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തില്‍ നിറയാന്‍ കാരണമായി. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ല. കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും 49 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നെങ്കിലും റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്‌തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും;നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

keralanews rahul gandhi reach kerala today and submit nomination tomorrow

കോഴിക്കോട്:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും.വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുൽ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.രാഹുലിനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉണ്ടാവും. രാഹുലിനെ ആനയിച്ച്‌ റോഡ് ഷോ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്.ആസാമില്‍നിന്ന് പ്രത്യേക വിമാനത്തില്‍ രാത്രി 8.30ന് കരിപ്പൂരില്‍ എത്തുന്ന രാഹുല്‍, കാര്‍ മാര്‍ഗം കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തും.തുടര്‍ന്ന് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച രാവിലെ കാര്‍ മാര്‍ഗം കരിപ്പൂരിലേക്കു പോകും. അവിടെനിന്ന് ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെത്താനാണ് സുരക്ഷാ വിഭാഗത്തിന്‍റെ നിര്‍ദേശം. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം യുഡിഎഫ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കരിപ്പൂരിലെത്തി വൈകുന്നേരം ഡല്‍ഹിക്കു മടങ്ങും.മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി വയനാട്ടിലെത്തിയ മുകുള്‍ വാസ്നിക് , ഉമ്മന്‍ ചാണ്ടി , കെ.സി വേണുഗോപാല്‍ , രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ മണ്ഡലത്തിലെ നേതാക്കളുടെ യോഗം ഇന്ന് ഡി.സി.സി യില്‍ ചേരും. കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പ്രചാരണമാരംഭിച്ച എന്‍.ഡി. എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് പത്രിക സമര്‍പ്പിക്കും. ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ സാന്നിധ്യത്തിലായിരിക്കും തുഷാറിന്റെ പത്രികാ സമര്‍പ്പണം .

വിവാദ പരാമര്‍ശം;എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നൽകി

keralanews controversial remark remya haridas filed a complaint against ldf convenor a vijayaraghavan

ആലത്തൂര്‍: പ്രസംഗത്തിനിടയില്‍ തനിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പരാതി നല്‍കി. ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്.എ വിജയരാഘവന്റേത് ആസൂത്രിതമായ പരാമര്‍ശമാണെന്ന് രമ്യ പറഞ്ഞു.’ആലത്തൂരിലെ സ്ഥാനാര്‍ഥി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താവുമെന്നു താന്‍ പറയുന്നില്ലെന്നുമായിരുന്നു’ വിജയരാഘവന്‍റെ പരാമര്‍ശം.സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വിജയരാഘവന്‍ നടത്തിയ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വന്നത്. തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അതേസമയം രമ്യ ഹരിദാസിനെതിരെ നടത്തിയ പ്രസ്താവനയെ മാധ്യമങ്ങൾ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നെന്ന് എ.വിജയരാഘവന്‍. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന് മാത്രമാണ് പറഞ്ഞതിന് പിന്നിലെ ഉദ്ദേശം. ചില മാധ്യമങ്ങളാണ് തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചത്.തന്റെ ഭാര്യയും ഒരു പൊതു പ്രവര്‍ത്തകയാണ്.ഒരിക്കലും ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമേയുള്ളു അല്ലാതെ വ്യക്തിപരമായി ഒരു വിരോധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരെ കുറിച്ചും മോശമായി സംസാരിക്കുന്ന സ്വഭാവം സിപിഎമ്മിനോ ഇടത് മുന്നണിക്കോ ഇല്ല. സ്ത്രീകള്‍ പൊതുരംഗത്ത് വരണം എന്ന അഭിപ്രായം ഉള്ളയാളാണ് താനെന്നും എ.വിജയരാഘവന്‍ പറഞ്ഞു.കുഞ്ഞാലിക്കുട്ടിക്കോ രമ്യക്കോ എതിരെ വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി മത്സരിച്ചേക്കും

keralanews suresh gopi may compete in thrissur in loksabha election

തിരുവനന്തപുരം:തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിച്ചേക്കും. ഇക്കാര്യം ബി.ജെ.പി ദേശീയ നേതൃത്വം സുരേഷ് ഗോപിയുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തീരുമാനം ഇന്ന് ഉണ്ടായേക്കും.തൃശൂര്‍ സീറ്റ് നേരത്തെ ബി.ഡി.ജെ.എസിനാണ് നല്‍കിയിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വന്നതോടെ തുഷാര്‍ അവിടേക്ക് മാറുകയായിരുന്നു.സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറെ വിജയപ്രതീക്ഷയുള്ള ഒരു മണ്ഡലമാണ് തൃശൂർ.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. കൃഷ്ണദാസ്, കോണ്‍ഗ്രസില്‍ നിന്നു കൂറുമാറിയ ടോം വടക്കന്‍ തുടങ്ങിയവരുടെ പേരുകൾ ഇവിടേക്ക് പരിഗണിച്ചിരുന്നെങ്കിലും സുരേഷ് ഗോപി നിന്നാല്‍ അത് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മലയാള സിനിമയിലെ താരപരിവേഷവും എം.പി എന്ന നിലയിലെ പ്രവര്‍ത്തനവും ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ നടത്തിയ ഇടപെടലുകളും സുരേഷ് ഗോപിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

കാസർകോഡ് ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews high court will consider the petition seeking cbi probe in kasarkode double murder case

കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലചെയ്യപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊലചെയ്യപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. കേസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്‍റെ അന്വേഷണം ഫലപ്രദമല്ല, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഡാലോചന പുറത്തുകൊണ്ടുവരണം എന്നിവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി

keralanews thushar vellappalli nda candidate in wayanad

വയനാട്:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസ്‌ അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.ഊര്‍ജ്ജസ്വലനായ യുവനേതാവാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്ന് അമിത് ഷാ ട്വീറ്റില്‍ കുറിച്ചു. മാത്രമല്ല എന്‍ഡിഎ കേരളത്തിലെ രാഷ്ട്രീയ ബദലാകുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. കേരളത്തില്‍ എന്‍ഡിഎ ബിഡിജെഎസിന്‌ നല്‍കിയ അഞ്ച്‌ സീറ്റിലുള്ളതാണ്‌ വയനാട്‌. എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്‌ മല്‍സരിക്കുമെങ്കില്‍ തുഷാര്‍ വയനാട്ടില്‍ നില്‍ക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ സീറ്റ്‌ ബിജെപിക്ക്‌ തിരിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.നേരത്തെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച തുഷാര്‍ അവിടെ പ്രചാരണം തുടങ്ങിയിരുന്നു. ഇനി ആ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത.തൃശ്ശൂരിലേക്ക് എംടി രമേശിനെ പരിഗണിച്ചിരുന്നുവെങ്കിലും താല്‍പര്യം ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. ടോം വടക്കന്‍റെ പേരും പരിഗണനയിലുണ്ട്. അന്തിമ തീരുമാനം ബിജെപി നേതൃത്വം ആയിരിക്കും എടുക്കുക.

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി

keralanews the date for linking between adhar and pan card is extended till september30

ന്യൂഡൽഹി:ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി.ഇത് ആറാം തവണയാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ അവസാന തീയതി സര്‍ക്കാര്‍ നീട്ടുന്നത്. നേരത്തേ മാര്‍ച്ച്‌ 31 വരെയാണ് സമയം നല്‍കിയിരുന്നത്.അതേസമയം ഈ സാമ്പത്തിക വർഷം മുതൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആധാർ നമ്പറുമായി പാൻ ബന്ധിപ്പിച്ചിരിക്കണമെന്നത് ആദായ നികുതി വകുപ്പ് നിർബന്ധമാക്കി.ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.റിട്ടേൺ സമർപ്പിക്കുന്നവർക്ക് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള വിവിധ വഴികൾ ആദായനികുതി വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2019 മാര്‍ച്ച്‌ 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനം നടത്തിയത്.

നിപ രോഗത്തിനെതിരേ വീണ്ടും ജാഗ്രത നിര്‍ദേശവുമായി കോഴിക്കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍

keralanews health department with alert against nipah disease in kozhikkode

കോഴിക്കോട്:വവ്വാലുകളുടെ പ്രജനനകാലമായതോടെ നിപ രോഗത്തിനെതിരേ വീണ്ടും ജാഗ്രത നിര്‍ദേശവുമായി കോഴിക്കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍. മെയ് വരെ നീളുന്നതാണ് വവ്വാലുകളുടെ പ്രജനന കാലം. ഇക്കാലയളവില്‍ നിപ രോഗം വരാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യ വിദഗ്ദ്ധർ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. രോഗലക്ഷണങ്ങളുമായി ആരെങ്കിലും ചികിത്സ തേടുന്നുണ്ടോയെന്ന് പ്രത്യേകം നിരീക്ഷിക്കാൻ ഡോക്റ്റർമാർക്കും നിര്‍ദേശം നല്‍കി.തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ശ്വാസ തടസം തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം.വവ്വാലുകളില്‍ നിന്നാണ് പ്രധാനമായും രോഗം പകരുന്നത്. പക്ഷിമൃഗാദികള്‍ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി യാതൊരു കാരണവശാലും കഴിക്കരുതെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും

keralanews rahul gandhi will compete in wayanad

ന്യൂഡൽഹി:ലോക് സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും.രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.എകെ ആന്‍റണിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.ദക്ഷിണേന്ത്യയിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. കര്‍ണാടക, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളും രാഹുലിന് വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളുടെയും സംഗമസ്ഥലം എന്ന നിലയിലാണ് വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.

തൊടുപുഴയിൽ മർദനമേറ്റ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു;കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി

keralanews the health condition child who was beaten by step father continues critical and the relatives of the father of child file petition that there is mystry in his death

കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഏഴുവയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു.തലച്ചോറിലേക്കുള്ള രക്തയോട്ടം 90% നിലച്ച കുട്ടി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൂന്നംഗ ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു. മരുന്നുകളോട് കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെങ്കിലും നിലവിലുള്ള ചികിത്സാ തുടരാനാണ് മെഡിക്കല്‍ സംഘം നല്‍കിയ നിര്‍ദ്ദേശം.
അതേസമയം മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതിനൽകി.കഴിഞ്ഞ മേയിലാണ് കുട്ടിയുടെ അച്ഛൻ ബിജു മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തില്‍ മൃതദേഹം ദഹിപ്പിച്ചു. ബിജുവിന്റെ മൂത്തമകനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദിന് ബിജുവിന്റെ മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായി ബിജുവിന്റെ അച്ഛന്‍ ബാബു പറഞ്ഞു.പത്തു വര്‍ഷം മുന്‍പാണ് ബിജു വിവാഹിതനായത്. സി-ഡിറ്റിലെ ജീവനക്കാരനായിരുന്നപ്പോഴായിരുന്നു വിവാഹം. വിവാഹത്തിന് അരുണ്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനു ശേഷം അരുണ്‍ കല്ലാട്ടുമുക്കിലെ വീട്ടില്‍ വന്നത് ബിജു മരിച്ചതിന് ശേഷമാണ്. എന്നാല്‍ പിന്നീടുള്ള ഇയാളുടെ വരവ് ബന്ധുക്കളില്‍ സംശയം ഉയര്‍ത്തിയിരുന്നു.ഇതിനു ശേഷമാണ് ഇയാൾ കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിക്കുന്നത്.