ലോക്സഭാ തെരഞ്ഞെടുപ്പ്;അഞ്ചു ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി

keralanews loksabha election supreme court order to count 5% vvpat

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ  മണ്ഡലങ്ങളിലും അഞ്ച് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി.ഇതോടെ ഫലം പുറത്തുവരുന്ന സമയത്തിന് താമസം ഉണ്ടായേക്കാം. ഒരു ശതമാനം വിവിപാറ്റ് എണ്ണാന്‍ ഒരു മണിക്കൂറെങ്കിലും വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ചില മണ്ഡലങ്ങളില്‍ ഇതില്‍ കൂടുതല്‍ സമയം ആവശ്യമായി വരും.ഒരു മണ്ഡലത്തിലെ ഒരു ഇ.വി.എമ്മിലെ വിവിപാറ്റുകള്‍ എണ്ണുന്നതാണ് നിലവിലെ രീതി. അത് അഞ്ച് യന്ത്രങ്ങളിലെ വിവിപാറ്റുകള്‍ ആക്കി ഉയര്‍ത്തണമെന്നാണ് കോടതി നിര്‍ദേശം.50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധിപറഞ്ഞത്. വിവി പാറ്റ് എണ്ണിയാല്‍ വോട്ടെണ്ണല്‍ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.അതേസമയം കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ വോട്ടെണ്ണൽ രണ്ടുദിവസത്തിനുള്ളില്‍ നടക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. മെയ് 23നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നതെന്നും വിവിപാറ്റ് രസീതുകള്‍ എണ്ണേണ്ടി വന്നാല്‍ ഫലപ്രഖ്യാപനം പിന്നെയും ആറു ദിവസം വരെ നീണ്ടുപോകാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.കൂടാതെ, 400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കില്‍ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് കുറഞ്ഞത്‌ 9 ദിവസമെങ്കിലും വേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.എന്നാല്‍, ഫലപ്രഖ്യാപനം എത്ര വൈകിയാലും കാത്തിരിക്കാന്‍ തയ്യാറാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയത്.

വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കുമെന്നതാണ് വിവി പാറ്റ് മെഷിന്റെ പ്രത്യേകത. അതിനാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.തത്സമയം തന്നെ ഫീഡ്ബാക്ക് ലഭിക്കുന്നതോടെ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നോ എന്ന് അറിയാന്‍ വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനത്തിലുണ്ട്. വോട്ടര്‍മാര്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ ഇലക്‌ട്രോണിക് വോട്ടിഗ് യന്ത്രത്തില്‍ മാത്രമല്ല, അത് വിവിപാറ്റിലും അതേസമയം രേഖപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. അതായത് തിരഞ്ഞെടുപ്പിന് ശേഷം ഇലക്‌ട്രോണിക് യന്ത്രത്തില്‍ കൃത്രിമം നടന്നാല്‍ പോലും വിവി പാറ്റില്‍ തല്‍സമയം പ്രിന്റാകുന്ന വോട്ട് രേഖയില്‍ പിന്നീട് മാറ്റംവരുത്തുക സാധ്യമല്ല. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍. വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീന്‍ സ്ഥാപിക്കുക. ഒരു വോട്ടര്‍ വോട്ട് ചെയ്യുമ്ബോള്‍ അത് വിവിപാറ്റിലും രേഖപ്പെടുത്തപ്പെടും വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റില്‍നിന്ന് ഒരു കടലാസ് പ്രിന്റൗട്ട് ആയി പുറത്തു വരും. ആ പേപ്പര്‍ രസീതുകളില്‍ വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് ആ പേപ്പര്‍ രസീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച്‌ ഉറപ്പ് വരുത്താം. ഇതിന് വോട്ടര്‍മാര്‍ക്ക് ഏഴ് സെക്കന്റ് സമയം നല്‍കും.എന്നാല്‍ ആ രസീതുകള്‍ പോളിങ് ബൂത്തുകള്‍ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ അനുവദിക്കില്ല. അതത് ബൂത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടികളില്‍ രസീതുകള്‍ നിക്ഷേപിക്കപ്പെടും.ഇത്തരത്തില്‍ പേപ്പര്‍ രസീതുകള്‍ ബോക്‌സുകളില്‍ നിക്ഷേപിക്കുന്നതുകൊണ്ട് വോട്ടെടുപ്പ് സംബന്ധിച്ച്‌ എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ ഇവ എണ്ണാന്‍ സാധിക്കും. വിവിപാറ്റ് മെഷിനുകള്‍ വോട്ടര്‍മാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാനാകില്ല. ഇവ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു.

കെഎസ്ആർടിസി എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

keralanews high court order to dismiss ksrtc m panel drivers

കൊച്ചി:കെഎസ്ആർടിസി എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്.എംപാനല്‍ഡ് ജീവനക്കാരായ 1565 ഡ്രൈവര്‍മാരെ ഏപ്രില്‍ 30നകം പിരിച്ചു വിട്ട് പി.എസ്.എസി റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് തങ്ങള്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 2455 ഒഴിവുകളില്‍ പി.എസ്.സിക്ക് ആവശ്യമെങ്കില്‍ അഡൈ്വസ് ചെയ്യാം.നേരത്തെ കെഎസ്ആർടിസി എം പാനൽ കണ്ടക്ടർമാരെയും പിരിച്ചുവിട്ടിരുന്നു. ഈ നടപടി വന്‍പ്രതിഷേധത്തിനും എംപാനല്‍ കണ്ടക്ടര്‍മാരുടെ സമരത്തിനും ഇടയാക്കിയിരുന്നു.

കോട്ടയം പാലായില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച്‌ അഞ്ച് പേര്‍ മരിച്ചു

keralanews five died when car lost control and hit the wall

കോട്ടയം:പാലായില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച്‌ അഞ്ച് പേര്‍ മരിച്ചു.പാലാ-തൊടുപുഴ റോഡില്‍ മാനത്തൂര്‍ പള്ളിക്കു സമീപമാണ് അപകടം നടന്നത്. പാലാ കടനാട് സ്വദേശികളായ വിഷ്ണുരാജ്, പ്രമോദ് സോമന്‍, ഉല്ലാസ്, രാമപുരം സ്വദേശി സുധി ജോര്‍ജ്, വെള്ളിലാപ്പള്ളി സ്വദേശി ജോബിന്‍ കെ ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന അന്തിനാട് സ്വദേശി പ്രഭാതിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയനാട്ടില്‍ വിനോദയാത്ര പോയശേഷം തിരിച്ചുവരികയായിരുന്നു സംഘം. അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കിയത്.

അയ്യപ്പൻറെ പേരിൽ വോട്ടഭ്യർത്ഥന;സുരേഷ് ഗോപിക്ക് കളക്റ്ററുടെ നോട്ടീസ്

keralanews request vote in the name of lord ayyappan collector send notice to suresh gopi

തൃശൂർ:സ്വാമി അയ്യപ്പൻറെ പേരിൽ വോട്ടഭ്യർത്ഥിച്ചതിന് തൃശൂർ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ നോട്ടീസ്.കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ശബരിമലയുടെയും അയ്യപ്പന്റെയും കാര്യം പറഞ്ഞതിനാണ് ജില്ലാ കളക്ടറുടെ നോട്ടീസ്.48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിന് വിരുദ്ധമായിട്ടാണ് പ്രസംഗം നടത്തിയതെന്നും അതുവഴി സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായും ജില്ലാ കളക്ടര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്നലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനിയില്‍ എന്‍ഡിഎ നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടര്‍മാരോട് പറഞ്ഞത്.സുരേഷ് ഗോപി നല്‍കുന്ന വിശദീകരണം തൃപ്തികരമാണോ എന്ന് കളക്ടര്‍ പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കുക എന്നതടക്കമുളള തുടര്‍ നടപടികളിലേക്ക് വരണാധികാരി കൂടിയായ കളക്ടര്‍ക്ക് കടക്കാവുന്നതാണ്.സംഭവത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ച്‌ മറുപടി നല്‍കും. ഇഷ്ട ദേവത്തിന്റെ പേര് പറയാന്‍ സാധിക്കാത്തത് ഭക്തന്റെ ഗതികേടാണ്. ഇത് എന്ത് ജനാധിപത്യമാണെന്ന് ചോദിച്ച സുരേഷ് ഗോപി ഇതിന് ജനം മറുപടി നല്‍കുമെന്നും പറഞ്ഞു.

പ്രാർത്ഥനകൾ വിഫലം;തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി

keralanews the boy beaten up by step father in thodupuzha passes away

കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി.പത്തുദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കുട്ടിയുടെ മരണം കോലഞ്ചേരി മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ജി ശ്രീകുമാറാണ് മാധ്യമങ്ങളെ അറിയിച്ചത്.ശനിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.അമ്മയുടെ സുഹൃത്തായ യുവാവിന്റെ ക്രൂരമര്‍ദനത്തില്‍ തലയോട്ടി പൊട്ടിയ നിലയിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റം വന്നിരുന്നില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചെങ്കിലും കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ആദ്യമേ വ്യക്തമാക്കിയ മെഡിക്കൽ സംഘം സാധ്യമായ ചികിത്സ നൽകുന്നത് തുടരുകയായിരുന്നു.വ്യാഴാഴ്ച കുട്ടിക്ക് ഭക്ഷണം നല്കാൻ ശ്രമിച്ചെങ്കിലും കുടലിന്റെ പ്രവർത്തനം സാധാരണ നിലയിലല്ലാത്തതിനാൽ അതും വിജയിച്ചില്ല.ഇന്ന് രാവിലെയോടെ നില അതീവ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.മാർച്ച് ഇരുപത്തിയേഴാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടിയുടെ അവസ്ഥ കണ്ട് സംശയം തോന്നിയ ഡോക്റ്റർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും വിശദമായി ചോദ്യം ചെയ്തു.ഇതോടെയാണ് കുട്ടിക്കെതിരെ നടന്ന ക്രൂരതയുടെ ചുരുളഴിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ  ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.

യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

keralanews election commission warns yogi adithyanath

ന്യൂഡൽഹി:യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് അഭിസംബോധന ചെയ്തതിനാണ് യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തത്.കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തിനിടെയാണ് യോഗി ആദിത്യനാഥ് ഇന്ത്യന്‍ സൈന്യത്തെ ‘മോദി സേന’ എന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും കമ്മീഷന്‍ യോഗിയോട് വിശദീകരണം തേടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കമ്മീഷന്റെ നടപടി.മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഔചിത്യം പാലിക്കണമെന്നും ഇത്തരം പ്രസ്ഥാവനകൾ ഇനി ആവർത്തിക്കരുതെന്നും യോഗിക്കയച്ച കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു.അതിനിടെ, കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാന്‍ രാജീവ് കുമാറിനേയും കമ്മീഷൻ ശാസിച്ചു. ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ പ്രസ്താവനയിലും പ്രവര്‍ത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ കമ്മീഷന്‍ , നീതി ആയോഗ് വൈസ് ചെയർമാൻ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി.നീതി ആയോഗ് വൈസ് ചെയർമാൻ എന്ന നിലയിലല്ല സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന രീതിയിലാണ് താൻ ന്യായ് പദ്ധതിയെ വിമര്‍ശിച്ചതെന്ന് രാജീവ് കുമാര്‍ വിശദീകരിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

കോൺഗ്രസിന് ആശ്വാസം;ഹെരാൾഡ് ഹൗസ് ഒഴിയണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

keralanews the supreme court stayed the delhi high courts order to leave herald house

ന്യൂഡൽഹി:നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് താത്കാലിക ആശ്വാസം. ഹെരാൾഡ് ഹൗസ് ഒഴിയണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ലാന്‍ഡ് ഡെവലപ്മെന്‍റ് ഓഫീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.ഹെരാൾഡ് ഹൗസ് ഒഴിപ്പിക്കൽ നടപടിയുമായി കേന്ദ്രസർക്കാരിന് മുന്നോട്ട് പോകാമെന്നായിരുന്നു ഫെബ്രുവരി 28ലെ ഹൈക്കോടതി ഉത്തരവ്. ഇതിനെതിരായി അസോസിയേറ്റ് ജേണൽ ലിമിറ്റഡ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുത്ത 2011-12 സാമ്പത്തിക വർഷത്തെ വരുമാനം സംബന്ധിച്ച് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ലെന്നാരോപിച്ച് സുബ്രമണ്യൻ സ്വാമിയാണ് കേസ് നൽകിയത്.

ലോക്സഭാ തിരഞ്ഞെടുപ്പ്;കേരളത്തിൽ 303 നാ​മ​നി​ര്‍​ദേ​ശ​ പ​ത്രി​ക​ക​ള്‍;സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇന്ന് നടക്കും

keralanews loksabha election 303 nominations in kerala and scrutiny will take place today
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കായി 303 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു.വ്യാഴാഴ്ച മാത്രം 149 എണ്ണം ലഭിച്ചു.വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് കൂടുതല്‍ പത്രികകള്‍ -23 വീതം. കുറവ് ഇടുക്കിയിലാണ് ഒൻപതെണ്ണം.തിരുവനന്തപുരം -20, കോഴിക്കോട് -19, എറണാകുളം -18, പൊന്നാനി -18, കണ്ണൂര്‍ -17, ചാലക്കുടി -16, വടകര -15, കോട്ടയം -15, മലപ്പുറം -14, ആലപ്പുഴ -14, പാലക്കാട് -13, തൃശ്ശൂര്‍ -13, മാവേലിക്കര -12, കൊല്ലം -12, പത്തനംതിട്ട -11, കാസര്‍കോട് -11, ആലത്തൂര്‍ -10 എന്നിങ്ങനെയാണ് മറ്റുമണ്ഡലങ്ങളില്‍ ലഭിച്ച പത്രികകള്‍. സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും.ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 396 പത്രികകളാണ് ലഭിച്ചിരുന്നത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു

keralanews congress president rahul gandhi submitted nomination

വയനാട്:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.നാല് സെറ്റ് പത്രികയാണ് രാഹുല്‍ സമര്‍പ്പിച്ചത്.പ്രിയങ്ക ഗാന്ധി, മുകള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍, സാദിഖലി ശിഹാബ് തങ്ങള്‍ ടി. സിദ്ദിഖ് , വി.വി. പ്രകാശ് എന്നിവര്‍ക്കൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്നലെ രാത്രി കോഴിക്കോടെത്തിയ രാഹുലും പ്രിയങ്കയും രാവിലെ 11.15 ഓടെയാണ് ഹെലികോപ്ടര്‍ മാര്‍ഗം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെത്തിയത്. തുടര്‍ന്ന് തുറന്ന ജീപ്പിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റ കളക്ടറേറ്റിലെത്തിയത്.നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കല്‍പ്പറ്റ ടൗണില്‍ രാഹുലും പ്രിയങ്കയും റോഡ് ഷോ നടത്തും.മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ എസ്പിജി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വയനാട് കളക്റ്റ്രേറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രധാന ഗേറ്റ് വഴിയാണ് രാഹുലിന്റെ വാഹനം പുറത്തേക്ക് വന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും ഈ സമയം രാഹുലിനെ കാണാനായി റോഡിന് ഇരുവശവും കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകരെ കൂടാതെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കാണാനെത്തി.

പ്രണയം നിരസിച്ചതിന് തൃശൂരില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു

keralanews girl burnt to death for rejecting love proposal in thrissur

തൃശൂർ:പ്രണയം നിരസിച്ചതിന് തൃശൂരില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു.ചിയ്യാരം സ്വദേശിനിയും ബിടെക് വിദ്യാര്‍ത്ഥിനിയുമായ നീതുവാണ്(22)മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട്  വടക്കേകാട് സ്വദേശിയായ നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നീതുവിന്റെ വീട്ടിലെത്തി നിതീഷ് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.ഇത് നീതു നിരസിച്ചു. ഇതോടെ നീതുവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. വീട്ടുകാര്‍ നീതുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നിതീഷിനെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. വാഹനത്തിലാണ് യുവാവ് വീട്ടിലെത്തിയത്. പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചതോടെ പെണ്‍കുട്ടി നിലവിളിച്ചു.നിലവിളി കേട്ട് ഓടി എത്തിയവര്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. നിതീഷ് ഓടിരക്ഷപ്പെടാനും ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ ഓട്ടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.മുത്തച്ഛനും മുത്തശ്ശിയോടൊപ്പമായിരുന്നു കുട്ടിയുടെ താമസം.അച്ഛന്‍ ഉപേക്ഷിച്ച്‌ പോയതു കൊണ്ടാണ് നീതു അപ്പുപ്പനും അമ്മൂമ്മയ്ക്കും ഒപ്പം താമസിച്ചിരുന്നത്. അമ്മയും വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ചിരുന്നു.യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.