തിരുവനന്തപുരം:എഴുത്തുകാരനും പ്രഭാഷകനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഡോ.ഡി ബാബുപോള്‍(78)അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്റെ ജനനം. 21 ആം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59 ആം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു.1998-2000 കാലയളവില്‍ സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കില്‍) പ്രവര്‍ത്തിക്കവെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ-ഓർഡിനേറ്ററും, സ്പെഷ്യൽ കലക്റ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്.ഇടുക്കി ജില്ല നിലവിൽ വന്ന 1972 മുതൽ 1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു ബാബു പോൾ. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയിരുന്നു.ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവനകാലം സംബന്ധിച്ച അനുഭവ കുറിപ്പുകള്‍), കഥ ഇതുവരെ, രേഖായനം, നിയമസഭാ ഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അന്ന. മക്കള്‍: മറിയം ജോസഫ്, ചെറിയാന്‍ സി. പോള്‍. മരുമക്കള്‍: സതീഷ് ജോസഫ്, ദീപ.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്. ഈ മാസം പതിനാല് വരെ ചൂട് ഗണ്യമായി വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. താപനില രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ഉയര്‍ന്നേക്കും.കേരളത്തിലെ താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ അളവ് കൂടുതലായുള്ള കാലാവസ്ഥയാണ് കേരളത്തില്‍. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടാന്‍ കാരണം.
ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ചൂട് വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ചൂട് ഏല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാസർകോട് ഇരട്ടക്കൊലപാതകം;സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കാസർകോട്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിലവിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസിലെ ശരിയായ പ്രതികളെ പുറത്തു കൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണനും ബാലാമണിയും ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണനും ലതയുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ വധശ്രമം നടന്നിട്ടില്ല;മുഖത്തു പതിച്ചത് മൊബൈൽ ഫോണിൽ നിന്നുള്ള പ്രകാശമെന്നും സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്
ന്യൂഡല്‍ഹി:പത്രികാ സമർപ്പണത്തിന് ശേഷം നടന്ന റാലിക്കിടെ അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്.രാഹുല്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മുഖത്ത് തെളിഞ്ഞ വെളിച്ചം മൊബൈല്‍ ഫോണില്‍ നിന്നുള്ളതാണെന്നാണ് എസ്പിജിയുടെ കണ്ടെത്തല്‍. ഇക്കാര്യം എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വെളിച്ചമാണ് രാഹുലിന്‍റെ മുഖത്ത് പതിഞ്ഞതെന്നാണ് എസ്പിജിയുടെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഏഴ് തവണയാണ് രാഹുലിന്‍റെ മുഖത്ത് ലേസര്‍ വെളിച്ചം പതിഞ്ഞത്.രാഹുലിന്‍റെ തലയില്‍ പതിച്ച രശ്മി ഒരു സ്നിപര്‍ ഗണില്‍ (വളരെ ദൂരെ നിന്നും വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന തോക്ക്) നിന്നും വന്നതാവാം എന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വച്ചത്.ഇതുമായി ബന്ധപ്പെട്ട ചില വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്ത് വിട്ടിരുന്നു.രാഹുല്‍ ഗാന്ധിയെ വധിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.
ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം;രണ്ടു പേര്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്:ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം.പോളിങ്ങിനിടെ അനന്ത്പുര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്‌ആര്‍ കോണ്‍ഗ്രസ്-ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്.പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായി.ഒപ്പം വ്യാപകമായ കല്ലേറുമുണ്ടായി.തുടര്‍ന്ന് പരിക്കേറ്റ രണ്ടു പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ മരിച്ചത്.രാവിലെ പോളിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ ആന്ധ്രയുടെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു.ഇലുരു നഗരത്തില്‍ പോളിംഗ് സ്റ്റേഷനുള്ളില്‍ ടിഡിപി-വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ വൈഎസ്‌ആര്‍ പ്രവര്‍ത്തകന് കുത്തേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ്;ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി.ആന്ധ്രാ പ്രദേശ് അടക്കം 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചോടെ അവസാനിക്കും.ആന്ധ്രാ പ്രദേശ്(25), ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര( ഏഴ്), ആസം(അഞ്ച്), ഉത്തരാഖണ്ഡ് (അഞ്ച്), ബിഹാര്‍ (നാല്), ഒഡീഷ(നാല്), അരുണാചല്‍ പ്രദേശ്( രണ്ട്), പശ്‌ചിമ ബംഗാള്‍ ( രണ്ട്), മേഘാലയ(രണ്ട്),ജമ്മു കശ്മീര്‍ (രണ്ട്), ത്രിപുര (ഒന്ന്), ചത്തീസ്ഗഡ്(ഒന്ന്), മണിപ്പൂര്‍(ഒന്ന്), മിസോറാം (ഒന്ന്), നാഗാലാന്‍ഡ്(ഒന്ന്), സിക്കിം(ഒന്ന്), കേന്ദ്ര ഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍(7), ലക്ഷദ്വീപ്(1) എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ഇതോടൊപ്പമാണ്.ജമ്മുകശ്മീരില്‍ ജമ്മു, ബാരാമുല്ല മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെ ഹുര്‍റിയത്ത് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിഘടന വാദികള്‍ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ സൈന്യത്തിന്റെ പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചത്തിസ്ഗഢില്‍ മാവോവാദികളുടെ സ്വാധീനമുള്ള ബസ്തര്‍ മണ്ഡലത്തിലും ഇന്നാണ് പോളിങ്. ചത്തിസ്ഗഢില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെയും കനത്ത സുരക്ഷയിലാണ് പോളിങ്. പ്രശ്നബാധിത മേഖലകളില്‍ നാല് മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാകും. സ്ഥാനാര്‍ഥികളുടെ ആധിക്യം മൂലം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിലൊഴികെ പൂര്‍ണമായും വോട്ടിങ് യന്ത്രമാണ് പോളിങ്ങിന് ഉപയോഗിക്കുന്നത്.
എം പാനൽ ഡ്രൈവർമാരുടെ പിരിച്ചുവിടൽ; കെഎസ്ആർടിസി സുപ്രീം കോടതിയിൽ അപ്പീൽ നൽകും
തിരുവനന്തപുരം: താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്‌ആര്‍ടിസി അപ്പീല്‍ നല്‍കും.ഉത്തരവിനെതിരെ സുപ്രീംകോടതി സമീപിക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാന്‍ കെഎസ്‌ആര്‍ടിസി എം ഡി യെ ചുമതലപ്പെടുത്തി.1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ മാസം 30 നകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.എം പാനല്‍ ഡ്രൈവർമാരെ ഒഴിവാക്കുന്നതിനെ തുടര്‍ന്നുള്ള ഒഴിവിലേക്ക്, നിലവിലെ പി എസ് സി പട്ടികയില്‍ നിന്നും നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. 2455 പേര്‍ നിലവില്‍ പിഎസ് സി പട്ടികയിലുണ്ട്. ഇവര്‍ക്ക് അഡ്വൈസ് മെമ്മോ അയക്കാനും കോടതി നിര്‍ദേശിച്ചു. ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച പരിച്ചുവിടുന്നത് വലിയ പ്രതിസനിധിയുണ്ടാക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിലയിരുത്തല്‍.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടു
ന്യൂഡൽഹി:ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടു.ദണ്ഡേവാഡയില്‍ ബിജെപി വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആക്രമണമുണ്ടായത്.കിരണ്‍ദുലില്‍ നടന്ന ബിജെപി മഹിള മോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു എംഎല്‍എ ഉള്‍പ്പെടുന്ന സംഘം.വഴിമധ്യേ സ്ഥാപിച്ച കുഴിബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തി വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു മാവോയിസറ്റ് സംഘം. ദന്തേവാഡയില്‍ സി.ആര്‍.പി.എഫും മാവോയിസറ്റുകളും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുകയാണ്.ദണ്ഡേവാഡ ഉൾപ്പെട്ട ബസ്തർ ലോക്സഭാമണ്ഡലത്തിൽ നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.2013 മേയിൽ ബസ്തറിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമ്മ,മുൻ കേന്ദ്രമന്ത്രി വി.സി ശുക്ല എന്നിവരുൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു.
കെ.എം മാണി അന്തരിച്ചു
കൊച്ചി:മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എം നേതാവുമായ കെ.എം മാണി(86) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായെങ്കിലും പിന്നീട് നില വഷളാവുകയായിരുന്നു. അസുഖത്തെ തുടർന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുൻപാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് അഞ്ചു മണിയോട് കൂടിയാണ് മരണം സംഭവിച്ചത്.മൃതദേഹം ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റും. നാളെ കോട്ടയത്ത് പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം പാലായിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രലില്‍ കെഎം മാണിയുടെ സംസ്‌ക്കാരം നടക്കും.ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് മുന്‍പും അദ്ദേഹത്തെ ഒരു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചത്. രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രിയില്‍ നിന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വൈകിട്ട് മൂന്ന് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.മരണ സമയത്ത് ഭാര്യ കുട്ടിയമ്മ, മകന്‍ ജോസ് കെ മാണി, പേരക്കുട്ടികള്‍ എന്നിവര്‍ മാണിയുടെ സമീപത്തുണ്ടായിരുന്നു. ജോസ് കെ മാണിയെ കൂടാതെ എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി എന്നിവരും കെഎം മാണിയുടെ മക്കളാണ്.
കൊച്ചിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം
കൊച്ചി:കൊച്ചിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം.നെട്ടൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ച് രണ്ടു പേരും മരടില്‍ കാറിടിച്ച് വഴിയാത്രക്കാരനുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് രണ്ട് അപകടങ്ങളുമുണ്ടായത്. നെട്ടൂരില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ചാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ ജോണ്‍, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് ലോഡുമായെത്തിയ ലോറിയാണ് നിറുത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.ലോറി റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മരടില്‍ അമിത വേഗത്തില്‍ എത്തിയ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. മരടിലെ പഴയ സിനി തീയറ്ററിന് മുൻപിൽ ഉണ്ടായ അപകടത്തില്‍ വണ്ടിപ്പെരിയാര്‍ പഴയ പാമ്പനാർ സ്വദേശി രമേശന്‍ പി കെ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശലഞ്ച് രാജ്, ശിവപ്രസാദ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.