കൊച്ചി:നിപ രോഗലക്ഷണങ്ങളോടെ കൊച്ചിയിൽ യുവാവ് നിരീക്ഷണത്തിൽ.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിൽ നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രക്ത സാംപിൾ പരിശോധനക്കായി അയച്ചു. മണിപ്പാൽ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം ഇന്ന് ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.സംഭവത്തെ തുടർന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജില്ലയിലെ ആരോഗ്യ വിദഗ്ധരുടെ അടിയന്തര യോഗം വിളിച്ചു. രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.അതേസമയം പരിശോധന ഫലം എന്തു തന്നെയായാലും എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. യുവാവിന് നിപ ബാധ സ്ഥിരീകരിക്കപ്പെട്ടാലും രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലവിലെ വിലയിരുത്തൽ.രോഗിക്ക് നിപാ ബാധ സ്ഥിരീകരിച്ചു എന്ന വ്യാജപ്രചാരണത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രോഗബാധ ഇല്ലാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തതാണ്. ഇനി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകള്‍ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല;മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകില്ലെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ച് പരാജയപ്പെട്ട കെ സുരേന്ദ്രന്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുളള കാസര്‍ഗോഡ് മഞ്ചേശ്വരത്ത് മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.എന്നാല്‍ മത്സരിക്കാനില്ല എന്നതാണ് സുരേന്ദ്രന്റെ നിലപാട്.മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മറ്റ് നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നത് എന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.മുസ്ലീം ലീഗിന്റെ എംഎല്‍എ പിബി അബ്ദുള്‍ റസാഖ് അന്തരിച്ച സാഹചര്യത്തിലാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുന്നത്. 2016ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് രണ്ടാമത് എത്തിയത് കെ സുരേന്ദ്രന്‍ ആയിരുന്നു. വെറും 89 വോട്ടുകള്‍ക്കാണ് അന്ന് സുരേന്ദ്രന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടത്.ഇതേത്തുടര്‍ന്ന് മണ്ഡലത്തില്‍ കളളവോട്ട് നടന്നുവെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആരോപണത്തിന് വ്യക്തമായ തെളിവ് ഹാജരാക്കാന്‍ സുരേന്ദ്രന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിരുന്നു.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്;പ്രതികൾക്ക് ബാലഭാസ്‌ക്കറുമായി അടുത്ത ബന്ധം;വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിലും ദുരൂഹതയേറുന്നു;
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രകാശന്‍ തമ്ബി, വിഷ്ണു എന്നിവര്‍ക്ക് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടയിരുന്നതായി റിപ്പോർട്ട്.ഇതോടെ ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയേറുന്നു.കേസില്‍ പിടിയിലായ പ്രകാശന്‍തമ്ബി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്ബത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കര്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി ആവശ്യപ്പെട്ടിരുന്നു.ബാലഭാസ്‌കറിന് അപകടം സംഭവിച്ചപ്പോള്‍ ആദ്യം സ്ഥലത്തെത്തിയത് പ്രകാശന്‍ തമ്ബിയായിരുന്നു.തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കര്‍ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല.അപകടമുണ്ടാകുന്നതിനു തൊട്ടുമുൻപ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോണ്‍കോളുകള്‍ വന്നിരുന്നതായും അച്ഛന്‍ ഉണ്ണി പറയുന്നു.വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നതായും. പ്രകാശന്‍തമ്ബിയെ ഏഴെട്ടുവര്‍ഷംമുമ്ബ് ഒരുസ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ പറയുന്നത്.പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കും. ബാലഭാസ്‌കര്‍ ഉപയോഗിച്ചിരുന്ന നാല് മൊബൈല്‍ നമ്പറുകളിലേക്ക് വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
വയനാട്ടിലെ കർഷക ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം:വയനാട്ടിലെ കർഷക ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു.പനമരം പഞ്ചായത്തിലെ ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചിരുന്നു. വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് കൊണ്ടുണ്ടായ സമ്മര്‍ദ്ദവും, വിഷമവും താങ്ങാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായി രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു.ഈ വര്‍ഷം ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നതായി രാഹുല്‍ഗാന്ധി കത്തില്‍ പറയുന്നു.ദിനേഷ് കുമാറിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും കത്തില്‍ രാഹുല്‍ ആവശ്യപ്പെടുന്നു.
രണ്ടാം മോദി സർക്കാർ അധികാരമേറ്റു;ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്
ന്യൂഡൽഹി:ഇന്ത്യയുടെ പതിനാറാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.നരേന്ദ്രമോദിയ്‌ക്കൊപ്പം 25 ക്യാമ്ബിനറ്റ് മന്ത്രിമാരും 9 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മോദിയ്ക്കും രാജ്‌നാഥിനും ശേഷം മൂന്നാമനായാണ് അമിത്ഷാ സത്യപ്രതിജ്ഞ ചെയ്തത്.മുന്‍ മന്ത്രിസഭയിലെ അംഗങ്ങളില്‍ പകുതിയിലേറെ പേരെയും നിലനിറുത്തിയാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.സുഷമസ്വരാജും അരുണ്‍ ജറ്റ്‌ലിയും മന്ത്രിസഭയില്‍ ഇല്ല.മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാഗവും മലയാളിയുമായ വി.മുരളീധരന്‍ സഹമന്ത്രിയായി സ്ഥാനമേറ്റു.നിര്‍മലാ സീതാരാമന്‍, സ്മൃതി ഇറാനി,സാധ്വവി നിരജ്ഞന്‍ സ്വാതി ഇന്നിവര്‍ വനിതാ മുഖങ്ങളായി. ആറായിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുൻപിൽ രാഷ്ട്രപതി ഭവന്‍ അങ്കണത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. നേപ്പാള്‍,ഭൂട്ടാന്‍,ശ്രീലങ്ക തുടങ്ങി സാര്‍ക്ക് രാജ്യങ്ങളിലെ തലവന്‍മാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയ പ്രതിപക്ഷ നിരയും രാഷ്ട്രപതി ഭവനിലെത്തി. രജനികാന്ത്,മുകേഭ് അമ്ബാനി തുടങ്ങിയ പ്രമുഖരും രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി.
അതേസമയം രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ കാബിനറ്റ് ഇന്ന് ചേരും.വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും പ്രഥമ കാബിനറ്റ് അംഗീകാരം നല്‍കുക.ഇതിന് പുറമെ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളും കാബിനറ്റിന്റെ പരിഗണനക്ക് വന്നേക്കും.രാജീവ് ഗൌബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് സൂചന.വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ പരിഷ്കരണമാണ് നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട. ജി.എസ്.ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്കാരങ്ങളും കര്‍മപരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയ പരിപാടികളും ഇതിലുള്‍പ്പെടും.
നരേന്ദ്രമോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നും വി മുരളീധരൻ കേന്ദ്രമന്ത്രിയാകും
ന്യൂഡൽഹി:രണ്ടാം മോദി സര്‍ക്കാരില്‍ കേരളത്തിൽ നിന്നും വി മുരളീധരന്‍ മന്ത്രിയാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകുമെന്നാണ് സൂചന.ആന്ധ്രയിലായിരുന്ന മുരളീധരനോട് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അദ്ദേഹം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തുകയായിരുന്നു. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി.മുരളീധരന്‍ നിലവില്‍ രാജ്യസഭാംഗമാണ്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്.കേരളത്തില്‍ നിന്ന് ഒരു മന്ത്രി ഉണ്ടാകും എന്ന പ്രതീക്ഷ ബി.ജെ.പി സംസ്ഥാന ഘടകത്തിനുണ്ടായിരുന്നു. കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരില്‍ ഒരാള്‍ മന്ത്രിയാകുമെന്നായിരുന്നു സൂചന.
തലശേരി സ്വദേശിയായ മുരളീധരന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ നേടി. ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പിഎസ്സി നിയമനം ലഭിച്ചു. എബിവിപിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്കു മാറ്റി.എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംബൈയിലും മുരളീധരന്‍ പ്രവര്‍ത്തിച്ചു. 1998ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവ കേന്ദ്രയുടെ വൈസ് ചെയര്‍മാനും പിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി.13 വര്‍ഷം ആര്‍എസ്‌എസ് പ്രചാരകനായിരുന്നു.2004ല്‍ ബിജെപിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റുമായി.ചേളന്നൂര്‍ എസ്‌എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.
അബ്ദുള്ളക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപ്പക്ഷി;വിമർശനവുമായി വീക്ഷണം ദിനപത്രം
തിരുവനന്തപുരം:ഫേസ്ബുക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.അബ്ദുല്ലക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്നും മഞ്ചേശ്വരം സീറ്റ് കണ്ട് ബി.ജെ.പിയിലേക്ക് പോകാന്‍ ശ്രമിക്കുന്ന അബ്ദുള്ളക്കുട്ടിയെന്ന കീറാമുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു.അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടില്‍ മുഖപ്രസംഗം എഴുതിയാണ് വീക്ഷണം നേതാവിനെ വിമര്‍ശിച്ചത്.കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹവുമായാണ് എന്നും മുഖ്യപ്രസംഗം വിമര്‍ശിക്കുന്നു. ഇരിക്കുന്ന കൊമ്ബ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇങ്ങനെയൊരാളെ കോണ്‍ഗ്രസില്‍ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് സീറ്റില്‍ മോഹമുണ്ടായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ആ മോഹം നടക്കാതെ പോയതാണ് ഇപ്പോഴത്തെ കുറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നും മഞ്ചേശ്വം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന അബ്ദുള്ളക്കുട്ടിയെന്ന കീറാമുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഉപദേശവും വീക്ഷണം നല്‍കുന്നുണ്ട്. നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്ബോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. മോദി അനൂകൂല പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.അതേസമയം ബിജെപിയില്‍ പോകുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. തന്നെ അതിനിശിതമായി വിമര്‍ശിക്കുന്ന വീക്ഷണം മുഖപ്രസംഗം കണ്ട് ഞെട്ടിയെന്നും വിശദീകരണം കേള്‍ക്കുന്നതിന് മുന്‍പ് വിധി പറയുകയാണ് വീക്ഷണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിശദീകരണം ചോദിച്ചത് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ പറഞ്ഞു.
നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്
ന്യൂഡൽഹി:നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്.വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്.ഇത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറുന്നത്.ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുൾപ്പെടെയുള്ള വിദേശ പ്രതിനിധികളുടെ സാന്നിധ്യമാണ് ചടങ്ങിന്റെ പ്രധാന ആകർഷണം. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച നരേന്ദ്ര മോദി ഇന്ന് പ്രധാനമന്ത്രിയായി ചുമതലയേൽക്കും.ഒപ്പം മന്ത്രിസഭാംഗങ്ങളും. രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, നിര്‍മല സീതാറാം എന്നിവര്‍ ഇത്തവണയും മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. ഘടകകക്ഷികളുടെ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജെ.ഡി.യുവിനും ശിവസേനക്കും രണ്ട് വീതം അംഗങ്ങളാകും രണ്ടാം മോദി സർക്കാർ മന്ത്രിസഭയിലുണ്ടാവുക. രാജീവ് രജ്ഞൻ സിങ്, സന്തോഷ് കുശ്വാഹ എന്നിവരായിരിക്കും ജെ.ഡി.യു പ്രതിനിധികൾ.അനിൽ ദേശായ്, സജ്ഞയ് റാവത്ത് എന്നിവർ ശിവസേനയിൽ നിന്നും. എൽജെപിയുടെ രാംവിലാസ് പാസ്വാനും അകാലിദളിന്റെ ഹർസിംറത്ത് കൗർ ബാദലും മന്ത്രിസ്ഥാനത്ത് തുടർന്നേക്കും.
അതേസമയം സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയ്ക്കും മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിയ്ക്കും രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാര്‍ക്കും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അർപ്പിച്ചു.രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലും അടല്‍ സമാധിയിലും യുദ്ധസ്മാരകത്തിലുമെത്തി മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടി നേതാക്കളും സൈനിക തലവന്മാരും മോദിയെ അനുഗമിച്ചിരുന്നു.ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 303 എംപിമാരും രാവിലെ വാജ്പേയിയുടെ സമാധിയിലെത്തണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. വാജ്പേയിയുടെ വളര്‍ത്തുമകളായ നമിത വാജ്പേയി അടക്കമുള്ളവര്‍ സമാധിസ്ഥലത്ത് ഉണ്ടായിരുന്നു. തുടര്‍ന്ന് ഇന്ത്യാ ഗേറ്റിലെത്തിയ പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മൂന്ന് സേനാ തലവന്‍മാര്‍ക്ക് ഒപ്പമാണ് മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മോദിയെ സ്വീകരിച്ചു.
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ 6 ലേക്ക് മാറ്റി
തിരുവനന്തപുരം:റമദാന്‍ പ്രമാണിച്ച് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി.മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ 3 നാണ് നേരത്തെ സ്കൂള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.ജൂൺ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷം സ്‌കൂൾ തുറക്കൽ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കൾ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നൽകിയിരുന്നു.