ന്യൂഡൽഹി:കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി.അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുന്ന കാര്യം വ്യക്തമാക്കുന്ന കത്ത് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു.തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു.2017ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം നേരിട്ടതിനു പിന്നാലെ രാഹുൽ രാജി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് 25 ന് ചേര്‍ന്ന വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ രാജി സന്നദ്ധത പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ രാജി സ്വീകരിക്കാന്‍ തയാറാകാത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ്;രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍;അറസ്റ്റിലായ എസ്‌ഐ കുഴഞ്ഞുവീണു
തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ എസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്‌ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്‌ഐ സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡി മരണം സംബന്ധിച്ച് അനുകൂലമായ മൊഴികള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മദ്യപിക്കുകയും രാജ്‌കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്നതടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.ഇന്നലെ രാത്രിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമ്ബോഴാണ് എസ്‌ഐ കുഴഞ്ഞു വീണത്.ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ ഇ സിജിയില്‍ വേരിയേഷന്‍ കാണുകയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്തിട്ടുണ്ട്. വിദഗ്ദ്ധ പരിശോധന നടത്തി കൂടുതല്‍ ചികിത്സ ആവശ്യമുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ മാത്രം ആശുപത്രിയില്‍ കിടത്തും. കുഴപ്പങ്ങളില്ലെങ്കില്‍ ഇന്ന് തന്നെ റിമാന്റ് ചെയ്യും.റിമാന്‍ഡിലായിരുന്ന രാജ്‌കുമാറിനെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളില്‍ നാലെണ്ണമെങ്കിലും കസ്റ്റഡിയില്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്നുണ്ടായതാണെന്നായിരുന്നു റിപ്പോര്‍ട്ട്.രാജ്കുമാറിനെ പൊലീസ് അനധികൃതമായി നൂറു മണിക്കൂറിലേറെ കസ്റ്റഡിയില്‍ വച്ചതായും ക്രൂരമായി മര്‍ദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എസ് ഐ കെഎ സാബുവിന്റെ നേതൃത്വത്തിലാണ് രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്തത്.രാജ്‌കുമാറിന്റെ മരണത്തിലേക്കു നയിച്ച കസ്റ്റഡി മര്‍ദനം എസ്‌ഐയുടെ നേതൃത്വത്തിലാണ് നടന്നതെന്നായുന്നു ആരോപണം. അതേസമയം കൂട്ടുപ്രതി സജീവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചനകള്‍. സംഭവത്തില്‍ പിന്നീട് കൂടുതല്‍ അറസ്റ്റുകള്‍ നടക്കുമെന്നും വിവരമുണ്ട്.
മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു;ഡാം തകർന്ന് രണ്ടുപേർ മരിച്ചു;22 പേരെ കാണാതായി
മുംബൈ : മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു.വരുന്ന രണ്ട് ദിനം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.ജാഗ്രത നിര്‍ദേശത്തെതുടര്‍ന്ന് ഇന്നുകൂടി സംസ്ഥാന സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ രത്നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു22 ഓളം പേരെ കാണാതായി.15 വീടുകള്‍ ഒഴുകിപ്പോയി.അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കമുണ്ടായി.രാത്രി 10 മണിയോടെ അണക്കെട്ട് തകര്‍ന്ന് വെള്ളം അണക്കെട്ടിന് സമീപമുള്ള ചിപ്ലുന്‍ താലൂക്കിലെ ജനവാസ മേഖലയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്.കനത്ത മഴയില്‍ ഇന്നലെ 35 പേരാണ് മരിച്ചത്. മുംബൈ നഗരവും താനെ, പല്‍ഘര്‍ മേഖലകളും വെള്ളത്തില്‍ മുങ്ങി.ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. 203ലെറെ വിമാനസര്‍വീസുകള്‍ ഇന്നലെ റദ്ദാക്കി. താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.1500 ലേറെ പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലാണ്. വിദ്യാലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടു. വെള്ളം കടലിലേക്ക് പമ്പ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവുമടക്കമുള്ളവ എത്തിക്കാനുള്ള സൌകര്യങ്ങള്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.മഴ മൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സുരക്ഷ സര്‍ക്കുലര്‍ ഇറക്കി. ജനങ്ങളെ സഹായിക്കുന്നതിലെ ഫഡ്നാവിസ് സര്‍ക്കാരിന്റെ അലംഭാവമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
കാലവർഷം കനിഞ്ഞില്ല;സംസ്ഥാനം രൂക്ഷമായ കുടിവെള്ള പ്രതിസന്ധിയിലേക്കെന്ന് മന്ത്രി
തിരുവനന്തപുരം:ജൂണിൽ ലഭിക്കേണ്ട മഴയിൽ ഗണ്യമായ കുറവ് വന്നതോടെ സംസ്ഥാനം കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്.ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേ ഉള്ളൂവെന്ന് ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമേ ഉള്ളൂവെന്നും മന്ത്രി അറിയിച്ചു.മഴ പെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്നും മന്ത്രി അറിയിച്ചു.മഴ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നുണ്ട്. രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ മഴപെയ്തില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് വേണ്ടിവരുമെന്നാണ് സൂചന. നിശ്ചിത ഇടവേളകളില്‍ ചെറിയതോതില്‍ വൈദ്യുതി നിയന്ത്രിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈദ്യുതിബോര്‍ഡ് നാലാംതീയതി യോഗംചേരുന്നുണ്ട്. 36 വര്‍ഷത്തിനിടയില്‍ ജൂണ്‍ മാസത്തില്‍ എറ്റവും കുറവ് മഴ ലഭിച്ചത് 2019ലാണ്. ജൂണ്‍ 8നാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. വായു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ മഴയുടെ ശക്തി കുറഞ്ഞു.ഇനിയും മഴ പെയ്തില്ലെങ്കില്‍ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തില്‍ നിയന്ത്രണമുണ്ടാകും. പ്രതിസന്ധി നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു
കൊല്ലം:ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പെൺകുട്ടിയെ ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.സ്വകാര്യ ബസ്ജീവനക്കാരനായ അനന്തുവാണ് കൃത്യം നടത്തിയതെന്നാണ് വിവരം.പുലര്‍ച്ചെ രണ്ടുമണിയോടുകൂടി പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന അനന്തു കുട്ടിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മൂന്ന് തവണ പെണ്‍കുട്ടിക്ക് കുത്തേറ്റുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും അനന്തു ഓടി രക്ഷപ്പെട്ടു.നേരത്തേമുതല്‍ പെണ്‍കുട്ടിയെ അനന്തു ശല്യം ചെയ്തിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി അത് നിരസിച്ചു. ഇതേതുടര്‍ന്നാണ് ഇയാള്‍ അക്രമം നടത്തിയതെന്നാണ് വിവരം.
അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും തടവുചാടിയ രണ്ട‌് വനിതാ തടവുകാരും പിടിയിൽ
തിരുവനന്തപുരം:അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും തടവുചാടിയ രണ്ട‌് വനിതാ തടവുകാരും പിടിയിൽ.വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കാഞ്ചിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍ ശില്‍പ്പ എന്നിവരെ വ്യാഴാഴ‌്ച രാത്രി 10.45ന‌് പാലോട‌് വെള്ളയംദേശത്ത‌് നിന്നാണ‌് പിടികൂടിയത‌്.കഴിഞ്ഞ ചൊവ്വാഴ‌്ചയാണ‌് ഇവർ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന‌് ചാടിരക്ഷപ്പെട്ടത്. ഇരുവരെയും കണ്ടെത്താനായി പൊലീസ‌് അന്വേഷണം വ്യാപിപ്പിക്കുകയും ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിക്കുകയും ചെയ‌്തിരുന്നു.ഇതിനിടെയാണ‌് ഇവര്‍ പിടിയിലാവുന്നത‌്.വെള്ളയംദേശത്തുള്ള ശില്‍പ്പയുടെവീട്ടിലേക്ക‌് പോകുന്നതിനിടെയാണ‌് ഇവര്‍ പിടിയിലാവുന്നത‌്.പാലോട‌് ഇന്‍സ‌്പെക‌്ടര്‍ സി കെ മനോജ‌്, എസ‌്‌ഐ സതീഷ‌്കുമാര്‍, ഗ്രേഡ‌് എസ‌്‌ഐ ഹുസൈന്‍, സിപിഒ സാജന്‍, രജിത‌് രാജ‌് എന്നിവരടങ്ങുന്ന സംഘമാണ‌് ഇവരെ പിടികൂടിയത‌്.ഇരുവരെയും കേസ‌് അന്വേഷിക്കുന്ന ഫോര്‍ട്ട‌് പൊലീസിന‌് കൈമാറി.
പീഡന പരാതി;ബിനോയി കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും
മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ബിനോയി കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ കോടതി.ദിന്‍ദോഷി കോടതിയാണ് ബിനോയിയുടെ അറസ്റ്റ് തടഞ്ഞത്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി തിങ്കളാഴ്ച വിധിപറയും.അതേസമയം, പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കാമെന്ന് കോടതി അറിയിച്ചു.ഇരുഭാഗത്തിന്റേയും ശക്തമായ വാദങ്ങളാണ് കോടതിയില്‍ ഉയര്‍ന്നത്. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ യുവതിക്കായി പ്രത്യേക അഭിഭാഷകന്‍ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ഇതിനെ ബിനോയിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രമാണ് ഇതെന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ ആരോപിച്ചത്. ഇതോടെയാണ് വാദങ്ങള്‍ എഴുതി നല്‍കാം പക്ഷെ വാദം നടത്താനാകില്ലെന്ന് കോടതി പറഞ്ഞത്. എഴുതി നല്‍കിയ വാദങ്ങള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിയ്ക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
അതേസമയം ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതിയില്‍ യുവതി പുതിയ തെളിവുകള്‍ പുറത്തുവിട്ടു.തനിക്കും കുട്ടിക്കും ദുബായിയിലേക്ക് പോകാൻ ബിനോയ് വിസ അയച്ചതിന്റെ രേഖകളാണ് യുവതി പുറത്തുവിട്ടത്. സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ ബിസിനസ് മെയില്‍ ഐഡിയിലേക്കാണ് വിസ അയച്ചത്. 2015 ഏപ്രില്‍ 21നാണ് ബിനോയ് വിസ അയച്ച് നല്‍കിയത്. വിസയ്ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റുകളും ഇ-മെയില്‍ വഴി അയച്ച് നല്‍കിയിട്ടുണ്ട്.കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്ന വിവരം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി മറച്ചുവെച്ചു എന്നും യുവതി ആരോപിക്കുന്നു. ബിനോയ് ദുബായില്‍ പ്രതിയായ ക്രിമിനല്‍ കേസുകളുടെ വിവരവും അപേക്ഷയില്‍ മറച്ചുവെച്ചെന്നും യുവതി കോടതിയെ അറിയിച്ചു. മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി ആവശ്യപ്പെടുന്നു.
വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
വയനാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പുല്‍പ്പള്ളി മാരപ്പന്‍മൂല അധികാരത്ത് അലോയ് ടി ജോസ് (21) ആണ് മരിച്ചത്. വയനാട് മാന്തവാടിയില്‍ പീച്ചങ്കോടിലാണ് അപകടം ഉണ്ടായത്. ദ്വാരക ഐടിസിയിലെ വിദ്യാര്‍ത്ഥിയാണ് അലോയ്.രാവിലെ ഏഴ് മണിയോടെയാണ് അപകടം. അലോയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കാവുമന്ദം എച്ച് എസ് ചക്കാലക്കുന്നേല്‍ അനൂപ് (19) നും ഗുരുതര പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മുംബൈ:വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് തടയാൻ ബിനോയ് കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മുംബൈ ദിന്‍ ഡോഷി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.ജഡ്ജി അവധിയിലായിരുന്നതിനാലാണ് ഉത്തരവ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.ഒരുപക്ഷെ ജാമ്യം കിട്ടിയാല്‍ ബിനോയ് പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നാണ് സൂചന. ഇതിനിടയില്‍ ഇന്നലെ മുംബൈ പൊലീസ് ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജൂണ്‍ 13 ന് ആണ് യുവതി ബിനോയ്‌ക്കെതിരെ മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലീസ് കേരളത്തിലെത്തിയപ്പോള്‍ ബിനോയ് അവിടെനിന്നും കടന്നിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈ സെഷന്‍ കോടതിയില്‍ ബിനോയ് ജാമ്യഹര്‍ജി നല്‍കിയത്.നിലവില്‍ അറസ്റ്റിനു കോടതി വിലക്കില്ലെങ്കിലും കോടതി തീരുമാനം വരുന്നവരെ കാത്തിരിക്കാനാണ് മുംബൈ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.2009 മുതല്‍ 2018 വരെ ബിനോയ് തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു.
എ.പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം.എല്‍.എ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡ, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.തന്നെ പുറത്താക്കിയതോടെ കോണ്‍ഗ്രസ് സന്തോഷിക്കുന്നുണ്ടായിരിക്കും. എന്നാല്‍ താനുള്‍പ്പെടുന്ന ന്യുനപക്ഷ വിഭാഗത്തിന്റെ താല്‍പര്യ പ്രകാരമാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.താനിപ്പോള്‍ ദേശീയ മുസ്ലീം ആയി.തന്റെ പ്രവര്‍ത്തനമണ്ഡലം പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിയും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ലക്ഷ്യം.-അബ്ദുള്ളക്കുട്ടി പറഞ്ഞു.തന്നെ സിപിഎമ്മും കോണ്‍ഗ്രസ്സും പുറത്താക്കിയത് ഒരേ കാരണത്തിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയുടെ വികസന നയത്തെ പിന്തുണച്ചതിനായിരുന്നു അത്. മോദിയുടെ കൈകളില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ സുരക്ഷിതരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിയില്‍ ചേരാന്‍ മോഡി ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.നരേന്ദ്രമോഡിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. പോസ്റ്റില്‍ മോഡിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.