പ്രവാസി വ്യവസായിയുടെ ആത്മഹത്യ; കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

keralanews suicide of expatriate petition given to c m demanding-c b i probe in the case

കണ്ണൂർ:അന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സാജന്റെ ഭാര്യയാണ് പരാതി നല്‍കിയത്. ഇപ്പോഴത്തെ അന്വേഷണസംഘത്തിനെതിരേ ഗുരുതര ആരോപണങ്ങളും പരാതിയിലുണ്ട്.നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും അവര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു.സാജന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ തന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.എന്നാല്‍, തന്നെയും കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തണമെന്ന ദുരുദ്ദേശ്യത്തോടെ, താനും ഡ്രൈവറും തമ്മില്‍ തെറ്റായ ബന്ധമുണ്ടെന്ന രീതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രചാരണം നടത്തുകയാണെന്നു ബീനയുടെ പരാതിയില്‍ പറയുന്നു. ഇതാണു സാജന്റെ ആത്മഹത്യക്കു പിന്നിലെന്നും അതേക്കുറിച്ചു മകള്‍ മൊഴി നല്‍കിയെന്നുമുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്നു ലഭിക്കുന്ന വിവരമെന്ന രീതിയിലാണു ഈ വാർത്തകൾ പ്രചരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥരോട് ഇത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നു മകള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സാജനുമായി യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല.വസ്തുതകള്‍ മറച്ചുവച്ച്‌ തന്നെയും കുടുംബത്തെയും തേജോവധം ചെയ്യാനും മാനസിക സമ്മര്‍ദത്തിലാക്കി തകര്‍ക്കാനുമുള്ള നീക്കമാണു നടക്കുന്നത്.ജോലിയില്‍ ഗുരുതര വീഴ്ച വരുത്തിയ നഗരസഭാ അധികൃതരെ സംരക്ഷിക്കുക എന്ന ദുരുദ്ദേശവും ഇതിനു പിന്നിലുണ്ട്.കുടുംബത്തെ മോശമായി ചിത്രീകരിച്ച്‌ ചില മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെയാണ് കേസന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്ത് നല്‍കിയത്.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം;മുഖ്യപ്രതികൾ പിടിയിൽ

keralanews conflict in university college main accused caught

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഖിലിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ  മുഖ്യ പ്രതികളായ ശിവരഞ്ജിത്ത്‌, നസീം എന്നിവര്‍ പിടിയിലായി.തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ്‌ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട്‌ മണിയോടെ ഇവര്‍ പിടിയിലായത്‌. കേസിലെ മറ്റു പ്രതികളായ കുളത്തൂപ്പുഴ ഏഴംകുളം മാര്‍ത്താണ്ഡന്‍കര നിര്‍മാല്യത്തില്‍ അദ്വൈത് (19), കിളിമാനൂര്‍ പാപ്പാല ആദില്‍ മന്‍സിലില്‍ ആദില്‍ മുഹമ്മദ് (20), നെയ്യാറ്റിന്‍കര നിലമേല്‍ ദീപ്തി ഭവനില്‍ ആരോമല്‍ (18), നേമം ശിവന്‍കോവില്‍ ലെയ്‌ന്‍ എസ്.എന്‍. നിവാസില്‍ ഇജാബ് (21) എന്നിവരെ ഞായറാഴ്ച പകല്‍ത്തന്നെ പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു.ഇതില്‍ ആദ്യ മൂന്നുപേര്‍ നാലുമുതല്‍ ആറുവരെ പ്രതികളാണ്. സംഭവത്തില്‍ പങ്കുള്ള കണ്ടാലറിയാവുന്ന 30 പ്രതികളില്‍ ഒരാളാണ് ഇജാബ്. ഇജാബിനെ കഴിഞ്ഞദിവസം രാത്രി വീട്ടില്‍നിന്നാണ് പിടികൂടിയത്. അതേസമയം, പ്രതികള്‍ക്കായി ഇന്നലെ അര്‍ദ്ധരാത്രി പൊലീസ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഇരുമ്ബുദണ്ഡുകള്‍ ഉള്‍പ്പെടെയാണ് കണ്ടെത്തിയതെന്ന് ഡിസിപി ആദിത്യ പറഞ്ഞു.ഇന്നലെ വൈകിട്ട് ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‌ലെറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടില്‍നിന്ന് കണ്ടെടുത്തു.

തന്നെ കുത്തിയത് ശിവരഞ്ജിത്ത്‌ തന്നെയെന്ന് അഖിലിന്റെ മൊഴി

keralanews university college crisis akhils statement was that he was stabbed by shivaranjith

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജില്‍ കുത്തേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിന്‍റെ മൊഴി പുറത്ത്.തന്നെ കുത്തിയത് എസ്.എഫ്.ഐ പ്രവര്‍ത്തകനായ ശിവരഞ്ജിത്താണെന്ന് അഖില്‍ ഡോക്ടറോട് പറഞ്ഞു.എസ്.എഫ്.ഐ നേതാവ് നസീം അടക്കമുള്ളവര്‍ മര്‍ദിച്ചു. കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും അഖില്‍ പറഞ്ഞു.അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ അഖിൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു ശസ്ത്രക്രിയ. അഖിലിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.ഇന്നലെ രാവിലെയാണ് കോളേജിലെ എസ്‌എഫ്‌ഐ നേതാക്കള്‍ ചേര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നും യൂണിറ്റ് സെക്രട്ടറി നിസാമാണ് കത്തി കൈമാറിയതെന്നുമാണ് സാക്ഷിമൊഴി.ഇരുവര്‍ക്കും പുറമേ മറ്റ് അഞ്ചു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ശിവരഞ്ജിത്തിനും നിസാമിനും പുറമേ അമര്‍, അദ്വൈത്, ആരോമല്‍, ഇഹ്രാഹിം, ആരോമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.അതേസമയം സംഭവത്തില്‍ പ്രതികളായ ഏഴ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ഒളിവിലെന്ന് പോലീസ്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം;അഖിലിനെ കുത്തിയത് എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്; കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

keralanews conflict in university college akhil was attacked by sfi unit president

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ചത് എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണെന്ന് സാക്ഷി മൊഴി.യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് മൊഴി.എന്നാല്‍ അക്രമത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.സംഭവത്തില്‍ ഏഴ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ശിവരഞ്ജിത്തിനും നസീമിനും പുറമെ അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ്‌എഫ്‌ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. ക്യാംപസിലിരുന്ന് പാട്ട് പാടിയ ഒരു സംഘം വിദ്യാര്‍ഥികളെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്‍റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എസ്‌എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ എഐഎസ്‌എഫ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തും.അതേസമയം, വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റിയിലെ ആറുപേരെ എസ്‌എഫ്‌ഐ സസ്പെന്‍ഡ് ചെയ്തു. എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് നസീം, സെക്രട്ടറി ശിവര‌ഞ്ജന്‍ അടക്കം കേസില്‍ പ്രതികളായ ആറ് പേരെ സസ്പെന്‍ഡ് ചെയ്തുവെന്നാണ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് വ്യക്തമാക്കിയത്.എസ്‌എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനുവും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന് നിലപാട് എടുത്തിരുന്നു.

പ്രവാസി വ്യവസായി സാജന്റെ മരണത്തിൽ വഴിത്തിരിവ്;ക്രൈം ബ്രാഞ്ച് അന്വേഷണം പുതിയ ദിശയിൽ

keralanews turning point in the death of expatriate businessman sajan crime branch investigation in new direction

കണ്ണൂർ:അന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ടോ എന്ന അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം.15 കോടി രൂപ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതിലുളള മനോവിഷമം സാജനെ അലട്ടിയിരുന്നതിന്റെ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന് പുറമേയുളള കാരണങ്ങളുടെ സാധ്യതയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി സാജന്റെ അടുപ്പക്കാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭാര്യ ബീന, പാര്‍ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. സാജന്റെ പേരിലെടുത്തതും അടുത്ത ബന്ധു ഉപയോഗിക്കുന്നതുമായ സിം കാര്‍ഡിലേക്കു കഴിഞ്ഞ മൂന്നു മാസത്തിനിടെ വന്ന 2000 ലേറെ ഫോണ്‍ കോളുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ദിശയില്‍ പോലീസ് അന്വേഷണം നീങ്ങുന്നത്. വിളികളെല്ലാം ഒരേ നമ്പറിൽ നിന്നാണു വന്നത്. ഇതു സാജനുമായി ഏറെ അടുപ്പമുള്ള ഒരാളുടെ നമ്പറാണ്.കോളുകള്‍ വന്ന സമയവും സംശയം ജനിപ്പിക്കുന്നതായാണ് അന്വേഷണസംഘത്തില്‍നിന്നു ലഭിക്കുന്ന വിവരം. ഫോണ്‍ വിളിച്ചയാളില്‍നിന്നു പോലീസ് മൊഴിയെടുത്തിട്ടുണ്ട്.ഇത്തരം സംശയങ്ങള്‍ക്ക് കൂടി ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പാര്‍ഥാ ബില്‍ഡേഴ്‌സിലെ ചില ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.സാജന്‍, കുടുംബാംഗങ്ങള്‍ , ജീവനക്കാര്‍ എന്നിവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

നെട്ടൂരിൽ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവം;പ്രതികളെ റിമാൻഡ് ചെയ്തു

keralanews nettur murder case accused remanded

കൊച്ചി: എറണാകുളം നെട്ടൂരില്‍ 20-കാരനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പിടിയിലായ നാലു പ്രതികളെ റിമാന്‍ഡ് ചെയ്തത്. കൊല്ലപ്പെട്ട കുമ്പളം സ്വദേശി അര്‍ജ്ജുന്റെ സുഹൃത്തുക്കളായ നെട്ടൂര്‍ റോണി,നിബിന്‍, അനന്തു, അജയന്‍ എന്നിവരെയാണ് എറണാകുളം ജ്യുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇവരോടൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ പ്രതികള്‍ അര്‍ജ്ജുനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ചതുപ്പില്‍ താഴ്ത്തുകയായിരുന്നു.സംഭവം സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അടുത്ത ദിവസം അപേക്ഷ നല്‍കും.അന്വേഷണ സംഘത്തില്‍ നാര്‍ക്കോട്ടിക് സെല്ലില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.പ്രതികളില്‍ ഒരാളുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അര്‍ജുന്‍ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്നു. കളമശേരിയില്‍ വച്ച്‌ അപകടത്തില്‍ ഇയാൾ മരിക്കുകയും അർജുന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അര്‍ജുന്‍ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അര്‍ജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു.സംഭവ ദിവസം പെട്രോള്‍ തീര്‍ന്നുവെന്ന കാരണം പറഞ്ഞ് അര്‍ജുനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മര്‍ദനത്തിനു നേതൃത്വം കൊടുത്തത്.പ്രതികളായ നിബിനും റോണിയും ചേര്‍ന്നു പട്ടിക കൊണ്ടു തലയ്ക്കടിച്ച ശേഷം, അജിത് കുമാര്‍, അനന്തു എന്നിവരും ചേര്‍ന്ന് കഠിനമായി മര്‍ദിക്കുകയായിരുന്നു. മരണമുറപ്പാക്കിയ ശേഷം നാലുപേരും ചേര്‍ന്ന് സംഭവസ്ഥലത്തുനിന്നും 50 മീറ്റര്‍ മാറ്റി ചതുപ്പില്‍ മൃതദേഹം ചവിട്ടി താഴ്ത്തി.കൊലപാതകത്തിനുശേഷം അര്‍ജുന്റെ മൊബൈൽ  ലോറിയില്‍ ഉപേക്ഷിച്ച്‌ ‘ദൃശ്യം’ സിനിമയിലേതുപോലെ പോലീസിനെ കബളിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു.

അണക്കെട്ടുകളില്‍ ജലനിരപ്പ് കൂടുന്നു;ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി

keralanews water level rising in the dams no power restriction in this month said k s e b

തിരുവനന്തപുരം:അണക്കെട്ടുകളില്‍ ജലനിരപ്പ് കൂടിവരുന്നതിനാൽ ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി.വൈദ്യുതി നിയന്ത്രണത്തിന്റെ പടിവാതിലിലെത്തിയ കേരളത്തിന് നേരിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 15 ദശലക്ഷം യൂണിറ്റ് വൈദ്യുതോല്‍പാദനത്തിനുള്ള വെളളം ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളില്‍ ഒഴുകിയെത്തിയിട്ടുണ്ട്. അണക്കെട്ടുകളിലെ ആകെ ജലനിരപ്പ് സംഭരണശേഷിയുടെ ഒരു ശതമാനം കൂടി 12 ശതമാനമായി. നീരൊഴുക്കിന്റെ തോത് കുറവാണെങ്കിലും വൈദ്യുതി ബോര്ഡിന് ആശ്വാസം പകരുന്നതാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം 89 ദശലക്ഷം വൈദ്യുതിയ്ക്കുള്ള ജലം ഒഴുകിയെത്തിയിരുന്നു. കാലവർഷം മെച്ചപ്പെടുകയാണെങ്കില്‍ കടുത്ത വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് രക്ഷനേടാം.

ഡി.കെ. ശിവകുമാര്‍ മടങ്ങിപ്പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ്;പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews mumbai police warned d k shivakumar will be arrested if he does not return and prohibitory order issued in the area

മുംബൈ:കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ മൂന്നു മണിക്കൂറായി വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നിലാണ്. ശിവകുമാറിന് മുറി ബുക്ക് ചെയ്തിരുന്നെങ്കിലും ഹോട്ടലുകാര്‍ റദ്ദാക്കി.സഹപ്രവര്‍ത്തകരെ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് ശിവകുമാര്‍.ഇതേത്തുടര്‍ന്നു ശിവകുമാറിനെ അറസ്റ്റ് ചെയ്തുനീക്കാന്‍ മുംബൈ കമ്മീഷണര്‍ നിര്‍ദേശം നല്‍കി.ഇന്ന് പുലർച്ചെയാണ് ശിവകുമാറും ജെഡി-എസ് എംഎല്‍എ ശിവലിംഗ ഗൗഡയും മുംബൈയില്‍ എത്തിയത്.മുംബൈയിലെ റിനൈസന്‍സ് പവായ് ഹോട്ടലിലേക്ക് ശിവകുമാര്‍ എത്തിയതോടെ പോലീസ് തടഞ്ഞു.തങ്ങള്‍ക്കു ഭീഷണിയുണ്ടെന്നും ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കരുതെന്നും വിമത എംഎല്‍എമാര്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.ഇതേതുടര്‍ന്നാണ് നേതാക്കളെ ഹോട്ടലിലേക്ക് പോലീസ് കടത്തിവിടാതിരുന്നത്.ഗോ ബാക് വിളികളുമായി ഹോട്ടലിന് മുമ്ബില്‍ ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി.എന്നാല്‍ തിരിച്ചു പോകാന്‍ കൂട്ടാക്കാതെ ശിവകുമാര്‍ ഹോട്ടലിനു മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.ഹോട്ടലിന് മുന്നില്‍ വന്‍ സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് റിസര്‍വ് പോലീസിനേയും കലാപ നിയന്ത്രണ സേനയേയും വിന്യസിച്ചിരിക്കുകയാണ്.

എൽ.പി,യു.പി സ്കൂൾ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം

SONY DSC

കൊച്ചി: കേരളത്തിലെ എല്‍പി, യുപി ക്ലാസ്സുകളുടെ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച്‌ കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച്‌ എല്‍പി ക്ളാസുകള്‍ ഒന്നു മുതല്‍ അഞ്ച് വരെയും , യുപി ക്ളാസുകള്‍ ആറ് മുതല്‍ എട്ട് വരെയുമാണ്. ഇതാണ് കോടതി അംഗീകരിച്ചത്. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളാണ് എല്‍പി ക്ലാസ്സുകളായി പരിഗണിക്കുന്നത്. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതി വിധി.ഒരുവയസുമുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം 2009 ലാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതില്‍ എല്‍പി ക്ലാസുകള്‍ ഒന്നുമുതല്‍ അഞ്ച് വരെയും യു പി ക്ലാസുകള്‍ ആറ് മുതല്‍ എട്ടുവരെയും പരിഗണിക്കണമെന്നാണ് ഉള്ളത്. എന്നാല്‍ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ഘടനാമാറ്റം സംസ്ഥാനത്ത് ഇതുവരെ വരുത്തിയിരുന്നില്ല. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്ന ഹര്‍ജികളാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.

കർണാടകയിൽ പ്രതിസന്ധി തുടരുന്നു;മുംബൈയില്‍ എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനു പുറത്ത് ഡി കെ ശിവകുമാറിനെ തടഞ്ഞു

keralanews crisis continues in karnataka police blocked d k shivakumar outside the hotel

മുംബൈ:കര്‍ണാടക ഭരണം പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ പൊളിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഭരണസ്വാധീനമുപയോഗിച്ച്‌ തടയാന്‍ നീക്കം.വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഹോട്ടലിന് പുറത്ത് പോലീസ് തടഞ്ഞു. വിമത എംഎല്‍എമാര്‍ സംരക്ഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയതിനാലാണ് തടയുന്നതെന്ന് പോലിസ് അവകാശപ്പെട്ടു. ശിവകുമാര്‍ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവര്‍ത്തകരും ഹോട്ടല്‍ ഗെയ്റ്റിലെത്തിയിരുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് ശിവകുമാറില്‍ നിന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പത്തോളം എംഎല്‍എമാര്‍ മുംബൈ പോലിസ് മേധാവിക്ക് കത്തെഴുതിയത്.തങ്ങളെ തിരിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കള്‍ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറുമെന്നും അവരെ തടയണമെന്നുമായിരുന്നു ആവശ്യം. കത്ത് കിട്ടിയ ഉടനെ തന്നെ പോലിസ് ഹോട്ടലിന് ചുറ്റും കനത്ത സുരക്ഷ ഒരുക്കുകയായിരുന്നു. 100ലേറെ പോലിസുകാരെയാണ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അതേസമയം, താന്‍ മുംബൈയിലെത്തിയത്‌ പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും, ഹോട്ടലില്‍ താന്‍ റൂം ബുക്ക് ചെയ്‌തിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. ഒരുമിച്ചാണ് തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈ പൊലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാര വിദഗ്ധനുമായ ശിവകുമാര്‍ ഇന്ന് രാവിലെയാണ് മുംബൈയിലെത്തിയത്. എംഎല്‍എമാരെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഹോട്ടല്‍ മുറിയില്‍ തങ്ങുന്ന വിമത എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാനും അദ്ദേഹം ശ്രമം നടത്തി.