കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഇടത് ഭരണ സമിതിക്കെതിരെ യു.ഡി.എഫിെന്‍റ അവിശ്വാസപ്രമേയം ശനിയാഴ്ച ചര്‍ച്ചക്ക്. സി.പി.എമ്മിലെ മേയര്‍ ഇ.പി. ലതക്കെതിരായ പ്രമേയത്തിന്മേലുള്ള ചര്‍ച്ച രാവിലെ തുടങ്ങി ഉച്ചയോടെ വോട്ടെടുപ്പ് നടക്കും. രാവിലെ 9 മുതലാണ് അവിശ്വാസ പ്രമേയത്തിന്മേലുളള ചര്‍ച്ച ആരംഭിക്കുക. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്.കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച ശേഷമാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.അന്‍പത്തിയഞ്ച് അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ രാഗേഷ് കെ.സുധാകരന് പരസ്യമായി പിന്തുണ നല്‍കിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായത്. സി.പി.എമ്മിെന്‍റ 27 അംഗങ്ങളില്‍ ഒരു കൗണ്‍സിലര്‍ ഈയിടെ മരിച്ചു. ഇപ്പോള്‍ എല്‍.ഡി.എഫിന് 26ഉം യു.ഡി.എഫിന് 27ഉം ആണ് അംഗബലം. അവിശ്വാസം പാസാകണമെങ്കില്‍ 28 നേടണം. അതിനാല്‍ യു.ഡി.എഫിന് പി.കെ. രാഗേന്റെ പിന്തുണ അനിവാര്യമാണ്. അദ്ദേഹം വിട്ടുനിന്നാല്‍പോലും അവിശ്വാസം പരാജയപ്പെടും.കോണ്‍ഗ്രസിലെ ജില്ലയിലെ പ്രമുഖനായ കെ. സുധാകരനുമായി ഉടക്കിയാണ് പി.കെ. രാഗേഷ് കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പി.കെ. രാഗേഷ് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറായതിന്റെ തുടര്‍ച്ചയായാണ് സുധാകരന്‍ മുന്‍കൈയെടുത്ത് കോര്‍പറേഷനില്‍ അവിശ്വാസം കൊണ്ടുന്നത്. അവിശ്വാസ പ്രമേയം പാസായാല്‍ ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി.സീനത്തിനും നല്‍കാനാണ് യു.ഡി.എഫ് തീരുമാനം. പി.കെ രാഗേഷ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരും. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.കൗണ്‍സിലര്‍മാരായ അഡ്വ. ടി.ഒ. മോഹനന്‍, സി. സമീര്‍ എന്നിവര്‍ ജില്ല കലക്ടര്‍, ജില്ല പൊലീസ് ചീഫ്, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസർ, കൗണ്‍സിലര്‍ എന്‍. ബാലകൃഷ്ണന്‍ എന്നിവരെ പ്രതിചേര്‍ത്ത് നല്‍കിയ ഹരജിയിലാണ് ഹൈകോടതി നിര്‍ദേശം.കോര്‍പറേഷെന്‍റ പ്രത്യേക യോഗത്തില്‍ പെങ്കടുക്കാനെത്തുന്ന യു.ഡി.എഫ് അംഗങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കവളപ്പാറ ഉരുൾപൊട്ടൽ;അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ കവളപ്പാറ ഉരുള്‍പൊട്ടലില്‍ മാത്രം മരിച്ചവരുടെ എണ്ണം 38ആയി.കാണാതായ 11പേരെ കൂടി കണ്ടെത്താനുള്ള തെരച്ചില്‍ പ്രദേശത്ത് തുടരുകയാണ്.സംസ്ഥാനത്ത് പ്രളയത്തില്‍ ഇതുവരെ പൊലിഞ്ഞത് 107 ജീവനുകളാണ്. കണ്ടെത്താനുള്ള പലരും മണ്‍കൂനക്കടിയിലാണ്. മഴകുറഞ്ഞതോടെ പ്രളയം നാശം വിതച്ച മേഖലകളില്‍ രക്ഷാദൗത്യം ഊർജ്ജിതമായിട്ടുണ്ട്.വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.ഔദ്യോഗിക കണക്കുപ്രകാരം ഇനി ഏഴു പേരെ കണ്ടെത്താനുണ്ട്. ഇതുവരെ 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന സേന, പൊലീസ്, നാട്ടുകാര്‍ തുടങ്ങിയവരാണ് തിരച്ചില്‍ തുടരുന്നത്.അതേസമയം കൂടുതൽ ആധുനിക സംവിധാനം ഉപയോഗിച്ച് തെരച്ചിൽ ഊർജിതമാക്കാനാണ് സർക്കാർ നീക്കം. ഇതിനായി ജി.പി.ആർ എസ് സംവിധനം ഉപയോഗിക്കുമെന്ന് മന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു.ഒരാഴ്ച കഴിഞ്ഞിട്ടും മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുത്തുമലയിലും കവളപ്പാറയിലും തെരച്ചിൽ തുടരുമെന്നും തെരച്ചിൽ നിർത്തി വെക്കുന്ന ഒരു നിലപാടും സർക്കാരിനില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു;ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം.ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്.കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഈ മാസം ആദ്യം മുപ്പത് ശതമാനത്തില്‍ കൂടുതല്‍ മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവശ്യമായ മഴ ലഭിച്ചതായാണ് കണക്ക്. 1601 മില്ലീമീറ്റര്‍ മഴയാണ് കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 1619 മില്ലീമീറ്റര്‍ മഴ. ഇടുക്കിയില്‍ മാത്രമാണ് ശരാശരിയില്‍ താഴെ മഴ രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; പ്രളയദുരന്തത്തില്‍ മരണസംഖ്യ 105 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 103 ആയി.ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച മലപ്പുറം കവളപ്പാറയിൽ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിൽ 30 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ദുരന്തം നടന്ന് ഒരാഴ്ചയാവുമ്പോഴും പുത്തുമലയിൽ ഏഴ് പേർ ഇനിയും മണ്ണിനടിയിലാണ്.അതേസമയം ഇന്ന് ഒരു ജില്ലയിലും അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുന്നതിനാലാണ് സംസ്ഥാനത്ത് നിലവിൽ മഴ തുടരുന്നത്.കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്ന പ്രതിഭാസം വരും വർഷങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ദുരന്തഭൂമിയായി കവളപ്പാറയും പുത്തുമലയും; മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് 36 പേര്‍;തിരച്ചിൽ ഇന്നും തുടരും
കോഴിക്കോട്:ഇനിയും കണ്ണീർ തോരാതെ ഉരുൾപൊട്ടൽ ദുരന്തം വിതച്ച കവളപ്പാറയും പുത്തുമലയും. 36 പേരെ കൂടിയാണ് ഇനിയും ഇവിടെ കണ്ടെത്താനുള്ളത്. നിലമ്പൂർ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ തന്നെ ആരംഭിച്ചു.പതിന്നാല് മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുക. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ തോതില്‍ മണ്ണിടിഞ്ഞ പ്രദേശം നാല് ഭാഗമായി തിരിച്ചാണ് തെരച്ചില്‍ നടത്തുക.ഇനിയും 29 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. ഇതുവരെ 30 പേരുടെ മൃതദേഹം കിട്ടിയിരുന്നു. പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടിയാണ് കണ്ടെത്താനുള്ളതെന്നാണ് അധികൃതരുടെ കണക്ക്. ഇതുവരെ പത്ത് മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. നാട്ടുകാര്‍ പറഞ്ഞ സാധ്യതകള്‍ക്ക് അനുസരിച്ചായിരുന്നു കഴിഞ്ഞ മൂന്ന് ദിവസവും ഏക്കറുകണക്കിന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ മണ്ണുമാന്തി ഉപയോഗിച്ച് തെരച്ചില്‍ നടത്തിയത്. മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയും പുത്തുമലയില്‍ ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് ചതുപ്പായിക്കഴിഞ്ഞ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്ക്കരമായിരിക്കുകയാണ്.പലപ്പോഴും മണ്ണുമാന്തിയന്ത്രങ്ങള്‍ ചതുപ്പില്‍ പുതഞ്ഞു പോവുന്നത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്. സ്‌കാനറുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും പുത്തുമലയില്‍ പ്രാവര്‍ത്തികമല്ലെന്നാണ് ദുരന്തനിവാരണ സേന പറയുന്നത്. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയില്‍ സ്‌കാനറുകള്‍ പരാജയപ്പെടുമെന്നാണ് നിഗമനം.എറണാകുളത്ത് നിന്ന് മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ കൊണ്ടുവന്ന് തെരച്ചില്‍ നടത്താനാണ് അധികൃതരുടെ ശ്രമം.
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.സിബിഎസ്‌ഇ, ഐസിഎസ്‌ഇ, ഐസ്‌ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. അതേസമയം ന്യൂനമർദം ശക്തിപ്രാപിച്ചതോടെ മൂന്ന് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലക്കാണ് റെഡ് അലേര്‍ട്ട്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു;സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു;മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു.ഇതേ തുടർന്ന് ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ഈ മൂന്ന് ജില്ലകളിലും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 20 സെന്റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്നാണ് ഏറ്റവുമൊടുവിൽ കാലവസ്ഥാകേന്ദ്രം പ്രവചിക്കുന്നത്.കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമാകുന്ന മഴ വെളളിയാഴ്ചയോടെ ദുർബലമാകും.മഴ ശക്തമായെങ്കിലും സംസ്ഥാനത്ത് ഡാമുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലല്ല. മുൻകരുതലെന്നോണം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നു.
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി
തിരുവനന്തപുരം:മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിക്കാനിടയായ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി.സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സര്‍ക്കാരിന്‍റെ മുഴുവന്‍ വാദങ്ങളും തള്ളിക്കൊണ്ടാണ് ജസ്റ്റീസ് രാജാ വിജയരാഘവനാണ് വിധി ശരിവച്ചത്.കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് രാത്രിയിലാണ് മദ്യലഹരിയില്‍ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചത്. തുടര്‍ന്ന് അറസ്റ്റിലായ ശ്രീറാമിന് ചൊവ്വാഴ്ച തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നല്‍കി. ഇതിനെതിരായാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം.അന്വേഷണത്തില്‍ നിരവധി പാളിച്ചകളുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിലില്ലെന്നും കോടതി വ്യക്തമാക്കി. അപകടം നടന്നയുടന്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്‍റെ രക്തസാമ്പിൾ ശേഖരിക്കാന്‍ എന്തായിരുന്നു തടസമെന്നും അപകടം നടന്നശേഷം ശ്രീറാം ആശുപത്രിയില്‍ എത്തിയ അവസരത്തില്‍ നിമിഷനേരം കൊണ്ട് പരിശോധന നടത്താനാവുമായിരുന്നില്ലേയെന്നും ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.മദ്യത്തിന്റെ അംശം രക്തത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടെങ്കിലും അമിത വേഗതയില്‍ വാഹനമോടിച്ച് ആളെ കൊന്നതിന് ശ്രീറാം വെങ്കിട്ടറാമിനെതിരെ നരഹത്യ കേസ് നിലനില്‍ക്കുമെന്നയിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് അതേസമയം മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെട്ട സമയത്ത് അപകടകാരണമായ വാഹനം ഓടിച്ചിരുന്നത് താനല്ലെന്ന വാദമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്.
പ്രളയം;മരണസംഖ്യ 92 ആയി;ഇനിയും കണ്ടെത്തേണ്ടത് 52 പേരെ കൂടി
തിരുവനന്തപുരം:സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 92 ആയി.കാണാതായ 52 പേരെ കൂടി ഇനിയും കണ്ടെത്തേണ്ടതുണ്ട്.ഉരുൾപൊട്ടൽ വന്‍ നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും തിങ്കളാഴ്ചയും തിരച്ചില്‍ തുടര്‍ന്നു. കവളപ്പാറയില്‍നിന്ന് തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു.കവളപ്പാറ കോളനിയിലെ സുബ്രഹ്മണ്യന്റെ ഭാര്യ പ്ലാന്തോടന്‍ സുധ(33), പള്ളത്ത് ശങ്കരന്‍(70), പള്ളത്ത് ശിവന്റെ ഭാര്യ രാജി(35), കൊല്ലം സ്വദേശി അലക്സ് മാനുവല്‍(55), തിരിച്ചറിയാത്ത രണ്ടു പുരുഷന്മാര്‍ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കിട്ടിയത്.പുത്തുമലയില്‍നിന്ന് കൂടുതലാരെയും കണ്ടെത്താനായില്ല.മണ്ണിനടിയില്‍ ഇനിയും 44 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ കാണാതായ സരോജിനി(50)യുടെ മൃതദേഹവും തിങ്കളാഴ്ച രാവിലെ കണ്ടെടുത്തു.ബുധനാഴ്ച രാവിലെവരെ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ദുരന്തമേഖലകളില്‍നിന്ന്, പ്രത്യേകിച്ച് മലയോരത്തുനിന്ന് ദുരിതാശ്വാസ ക്യാമ്ബുകളിലേക്കു മാറിയവര്‍ രണ്ടുദിവസത്തേക്കുകൂടി തിരിച്ചുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.15 മുതല്‍ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് ന്യൂനമര്‍ദം രൂപ്പപെട്ടതാണ് വീണ്ടും മഴയ്ക്കു കാരണം. ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടും. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം:കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ടുകൾ തുടരുന്നതിനാൽ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, വയനാട്, മലപ്പുറം,തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്റ്റർമ്മാർ അവധി നൽകിയിരിക്കുന്നത്.കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും. കാസര്‍കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും നാളെ അവധിയാണ്.കോഴിക്കോട് ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും.മഴ കുറവുണ്ടെങ്കിലും ജില്ലയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടര്‍ച്ചയായി മഴപെയ്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ലകലക്ടര്‍ നിര്‍ദേശം നല്‍കി.കേരള സര്‍വകലാശാലയും എംജി സര്‍വകലാശാലയും ചൊവ്വാഴ്ച (13 ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും നടത്താനിരുന്ന പാരാ മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു. കാലിക്കറ്റ് സര്‍വകലാശാല ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും വൈവകളും മാറ്റിവച്ചിട്ടുണ്ട്.ആരോഗ്യസര്‍വകലാശാല നാളെയും മറ്റന്നാളും (13,14) നടത്താനിരുന്ന എല്ലാ തീയറി പരീക്ഷകളും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മറ്റ് യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല.