ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്.അറസ്റ്റ് ഭീഷണിക്കിടെ നേരത്തെ പി.ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.താന്‍ നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും മകനുമെതിരെ നടക്കുന്നത് കള്ള പ്രചാരണമാണ്. എഫ്.ഐ.ആറില്‍ തനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും ചിദംബരം പ്രതികരിച്ചു.തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ലെന്നും ചിദംബരം പറഞ്ഞു.‘ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നിയമത്തില്‍ വിശ്വാസമുണ്ട്. നിയമത്തെ മാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം’.അറസ്റ്റില്‍ പരിരക്ഷയാണ് ആവശ്യപ്പെട്ടതെന്നും അത് പൗരന്റെ അവകാശമാണെന്നും ചിദംബരം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ ചിദംബരത്തെ തേടി സി.ബി.ഐ സംഘമെത്തുകയായിരുന്നു. വീടിന്‍റെ മതില്‍ ചാടിക്കടന്നാണ് സി.ബി.ഐ സംഘമെത്തിയത്.വീടിന്റെ ഗേറ്റ് അടച്ചിട്ടനിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരടക്കമുള്ള 20 അംഗം മതില്‍ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിച്ചത്. ധനകാര്യ മന്ത്രിയായിരിക്കെ ഐ.എൻ.എക്സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തു എന്നാണ് ചിദംബരത്തിനെതിരായ കേസ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വഴിവിട്ടു വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഇടനില നിന്നെന്ന് ആരോപിക്കപ്പെട്ട് ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. പീറ്റർ മുഖര്‍ജിയും ഇന്ദ്രാണി മുഖർജിയും മകള്‍ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.
ഉത്തരാഖണ്ഡില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഹെലികോപ്റ്റര്‍ തകർന്ന് മൂന്നു മരണം
ന്യൂഡൽഹി:ഉത്തരാഖണ്ഡില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഹെലികോപ്റ്റര്‍ തകർന്ന് മൂന്നുപേർ മരിച്ചു.പൈലറ്റ് രാജ്പാല്‍, സഹപൈലറ്റ് കപ്തല്‍ ലാല്‍, പ്രദേശവാസിയായ രമേശ് സവാര്‍ എന്നിവരാണ് മരിച്ചത്.ഉത്തരകാശി ജില്ലയിലാണ് സംഭവം. സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഹെലികോപ്ടര്‍ താഴുന്നതിനിടെ വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.ഉത്തരകാശിയിലെപ്രളയത്തില്‍ കുടുങ്ങി കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനായിമോറിയില്‍ നിന്നും പ്രളയ ബാധിത പ്രദേശമായ മോള്‍ഡിയിലേക്ക് പറന്ന ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളായിരുന്നു ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.ഉത്തരാഖണ്ഡില്‍ പ്രളയം മൂലം റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കള്‍ ഹെലികോപ്ടര്‍ മാര്‍ഗമാണ് എത്തിക്കുന്നത്.
പ്രളയ ദുരിതാശ്വാസം;സർക്കാർ പ്രഖ്യാപിച്ച അടിയന്തിര സഹായം സെപ്തംബര്‍ ഏഴിനകം വിതരണം ചെയ്യും;ഇത്തവണ സാലറി ചലഞ്ച് ഇല്ല
തിരുവനന്തപുരം:പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിന്തരസഹായം സെപ്തംബര്‍ ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10,000 രൂപ വീതം സഹായധനം നല്‍കുക.ഇത്തവണ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് സാലറി ചലഞ്ച് വഴി ശമ്പളത്തിൽ നിന്നും പണം പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.കഴിഞ്ഞ തവണ സാലറി ചാലഞ്ച് ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ വേണ്ടെന്ന് വെക്കാനുള്ള തീരുമാനം.ക്യാംപുകളില്‍ കഴിഞ്ഞവര്‍ക്ക് മാത്രമായിരിക്കില്ല ഇത്തവണ അടിയന്തരസഹായമായ പതിനായിരം രൂപ നല്‍കുക. പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും ഇത്തവണ ധനസഹായം നല്‍കാനാണ് തീരുമാനം.ജില്ല അടിസ്ഥാനത്തില്‍ അര്‍ഹരായവരെ കണ്ടെത്താന്‍ മന്ത്രിമാര്‍ തന്നെ നേതൃത്വം നല്‍കും. അതേസമയം സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണ നടത്താൻ തന്നെയാണ് തീരുമാനം.ആര്‍ഭാടങ്ങൾ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സർക്കാർ ജീവനക്കാർക്ക് ബോണസ് കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിൽ പ്രളയ ദുരിതം തുടരുന്നു;യമുന റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു
ന്യൂഡൽഹി:ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു. പലയിടങ്ങളിലും കനത്ത മഴക്ക് ശമനമില്ല.യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ യമുന റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം റെയില്‍വേ നിര്‍ത്തിവെച്ചിരിക്കുകയാണ്. നദിയില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നതോടെ ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. ഗ്രേറ്റര്‍ നോയിഡയിലും ഗാസിയാബാദിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണസേന എത്തിയിട്ടുണ്ട്. പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്നലെ മഴക്ക് ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക ദുരിതത്തിന് അറുതിയായില്ല.ഉത്തരേന്ത്യയില്‍ ഇതുവരെ പ്രളയക്കെടുതിയില്‍ മരിച്ചത് 85 പേരാണെന്നാണ് കണക്ക്. പലയിടങ്ങളും ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. ഗംഗ, അളകനന്ദ, മന്ദാകിനി എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകിയത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.പഞ്ചാബ് ഗവണ്‍മെന്റ് വെള്ളപ്പൊക്കത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ദുരിതാശ്വാസത്തിനായി 100 കോടി രൂപ അനുവദിച്ചു.
ചന്ദ്രയാന്‍ 2 ഇന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും
ബെംഗളൂരു:ഇന്ത്യയുടെ ചാന്ദ്ര ഗവേഷണ ദൌത്യമായ ചന്ദ്രയാന്‍ രണ്ടിനെ ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും.രാവിലെ 8.30നും 9.30 നുമിടയിലാണ് ചന്ദ്രയാന്‍-2 ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്.ദൌത്യത്തിലെ ഏറെ നിര്‍ണായകമായ ഈ ഘട്ടത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക.സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന്‍ ആഗസ്റ്റ് 14 നാണ് ചന്ദ്രന്‍റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം കുതിച്ചത്. 3.84 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ ലക്ഷ്യമാക്കി മണിക്കൂറില്‍ 39000 കിലോമീറ്ററോളം വേഗത്തില്‍ കുതിക്കുന്ന പേടകത്തിന്‍റെ വേഗം നിയന്ത്രിച്ചാണു ഭ്രമണപഥത്തിലേക്കു കടത്തുക.ചന്ദ്രന്‍റെ 118 കിലോമീറ്റര്‍ അടുത്തും 18078 കിലോമീറ്റര്‍ അകലത്തിലും പേടകം സഞ്ചരിക്കുന്നതാണ് ഐഎസ്‌ആര്‍ഒ നിശ്ചയിച്ചിരിക്കുന്ന ഭ്രമണപഥം.സെപ്റ്റംബര്‍ രണ്ടിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ പേടകമെത്തുമ്ബോള്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ഏഴിനാണ് പേടകം ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങുന്നത്.ഇതിനായി ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണപഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്‍റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം.തുടര്‍ന്ന് ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രനെ ചുറ്റും. ലാന്‍ഡറില്‍ നിന്ന് റോവര്‍ കൂടി ചന്ദ്രോപരിതലത്തിലിറങ്ങുന്നതോടെ ദൌത്യം പൂര്‍ണമാകും. 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. 14 ദിവസം ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് റോവറും വിവരങ്ങള്‍ ശേഖരിക്കും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും;30 മരണം
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും തുടരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഗണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായി 30 പേര്‍ മരിച്ചു.ഞായറാഴ്ച റെക്കോര്‍ഡ് മഴ ലഭിച്ച ഹിമാചല്‍ പ്രദേശില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടു.ഹിമാചല്‍ പ്രദേശില്‍ നൂറു കണക്കിന് ടൂറിസ്റ്റുകള്‍ കുടുങ്ങി കിടക്കുന്നതാണ് റിപ്പോര്‍ട്ടുകളുണ്ട്. ബംഗാളിലെ പല മേഖലകളിലും കനത്ത മഴയുണ്ട്. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. യമുനനദി കരകവിഞ്ഞൊഴുകിയതോടെ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പ്രളയസാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കി.ശക്തമായ മഴയില്‍ കുളു – മണാലി ദേശീയപാത -3 തകർന്നു. ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ഇതുവരെയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും മേഘവിസ്‌ഫോടനത്തില്‍ 22 പേരെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രീറാം വെങ്കിട്ടരാമൻ കേസ്:പരിശോധിക്കാന്‍ തയാറായില്ലെന്ന വാദം തെറ്റ്;പോലീസിനെതിരെ ഡോക്റ്റർമാരുടെ സംഘടന
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ തെറ്റായ റിപ്പോർട്ട് തയ്യാറാക്കിയ പോലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. ശ്രീറാമിന്‍റെ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് വാദം തെറ്റാണ്.ശ്രീറാമിന്റെ ദേഹ പരിശോധന നടത്താന്‍ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടത്.രക്തപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടില്ല.നിയമപരമായ നടപടിക്രമങ്ങള്‍ ഡോക്ടര്‍ പാലിച്ചിരുന്നു. എസ്‌ഐ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ രക്തപരിശോധന നടത്തിയില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കളവാണെന്നും സംഘടന പറഞ്ഞു. പോലീസ് റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു.രക്ത പരിശോധന നടത്താത്തതില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്.പ്രത്യേക അന്വേഷണസംഘത്തലവന്‍ ഷീന്‍ തറയിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പലകുറി ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം പരിസോധന ചാര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രക്തപരിശോധന നടത്താന്‍ ആവശ്യപ്പെടാതെ, മെഡിക്കല്‍ എടുക്കാന്‍ മാത്രമായിരുന്നു ആവശ്യപ്പെട്ടത്. മാത്രമല്ല, പൊലീസ് കേസെടുക്കാത്തതിനാല്‍ തനിക്ക് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് നിര്‍ബന്ധിക്കാനാകില്ലെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പോലീസ് നര്‍കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്‍റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടെന്നു സിറാജ് പത്രത്തിന്‍റെ മാനേജ്മെന്‍റ് ആരോപിച്ചിരുന്നു. അപകട മരണമുണ്ടായാല്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങളുമായി പൊലീസിന് മുന്നോട്ട് പോകാം. അങ്ങനെയുള്ളപ്പോഴാണ് പൊലീസിന്റെ ഈ വിചിത്ര വാദം.രാത്രി ഒരു മണിക്കുണ്ടായ പകടത്തില്‍ രാവിലെ എട്ടുമണിയോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ താന്‍ പൊലീസിന്റെ ഒപ്പം ഉണ്ടായിരുന്നെന്നും, എന്നാല്‍ തന്റെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നും പരാതിക്കാരനായ സിറാജ് മാനേജ്‌മെന്റ് പ്രതിനിധി സെയ്ഫുദ്ദീന്‍ ഹാജി വ്യക്തമാക്കി.
കവളപ്പാറയില്‍ തെരച്ചിൽ ഇന്നും തുടരും;ഇനിയും കണ്ടെത്താനുള്ളത് 13 പേരെ കൂടി
മലപ്പുറം:നിലമ്പൂർ കവളപ്പാറയിൽ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തെരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരും.13 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ 6 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.കവളപ്പാറയിലെ മണ്ണിടിച്ചിലിൽ മരിച്ച 46 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി.എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴ ഇന്നത്തെ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചേക്കാം.ചളി വെള്ളത്തിൽ മണ്ണുമാന്തിയന്ത്രങ്ങൾ താഴുന്നത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കുന്നുണ്ട്.ഇന്നലെ ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം ജി.പി.ആർ ഉപയോഗിച്ച് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. എട്ട് സ്ഥലങ്ങളിൽ നിന്നും സിഗ്നൽ ലഭിച്ചിരുന്നെങ്കിലും ഇവിടെ നിന്നും ആളുകളെ കണ്ടെത്താനായില്ല. വെള്ളത്തിന്റെ സാന്നിദ്ധ്യമാണ് റഡാർ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചത്.
കണ്ണൂർ കോർപറേഷൻ ഭരണം യുഡിഎഫിന്
കണ്ണൂർ:കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ശേഷിക്കേ കണ്ണൂർ കോർപറേഷൻ പിടിച്ചെടുക്കാൻ മേയർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.ഇതോടെ കോര്പറേഷന് ഭരണം എൽഡിഎഫിന് നഷ്ടമായി.28 പേർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 26 പേരാണ് എതിർത്തത്. കോൺഗ്രസ് വിമതനായ ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് എൽഡിഎഫിന് തിരിച്ചടിയായത്. നാടകീയതകള്‍ക്കൊടുവിലാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായത്. കൌണ്‍സില്‍ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഗേഷ് എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ചത്. പി.കെ രാഗേഷിനാവും മേയറുടെ താത്കാലിക ചുമതല.കെപിസിസി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ മേയറാകും. ആറു മാസത്തിനുശേഷം മേയർ സ്ഥാനം ലീഗിനു കൈമാറുമെന്നാണു ധാരണ.ഡെപ്യൂട്ടി മേയറായി പി.കെ.രാഗേഷ് തുടരും.എൽഡിഎഫ് പ്രവർത്തകർ തടഞ്ഞേക്കുമെന്ന ആശങ്കയിൽ യുഡിഎഫ് കൗൺസിലർമാരെ മുഴുവൻ നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ താമസിപ്പിച്ചശേഷം ഇന്നു പുലർച്ചെ മൂന്നരയോടെ രഹസ്യമായി കോർപറേഷൻ ഓഫിസിൽ എത്തിക്കുകയായിരുന്നു. കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പി.കെ രാഗേഷ് യു.ഡി.എഫ് പാളയത്തിലേക്കെത്തിയത്.
ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയവുമായി റിട്ട. പൊലീസ് സൂപ്രണ്ട് ജോർജ് ജോസഫ്
തിരുവനന്തപുരം:ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയവുമായി റിട്ട. പൊലീസ് സൂപ്രണ്ട് ജോർജ് ജോസഫ്.സംഭവത്തെപ്പറ്റി താൻ വ്യക്തിപരമായി നടത്തിയ അന്വേഷണത്തിൽ, ബഷീറിന്റെ മരണം കൂടുതൽ സംശയങ്ങളുണർത്തുന്നുണ്ടെന്നും അദ്ദേഹം ഉപയോഗിച്ചിരുന്ന സ്മാർട്ട്‌ഫോൺ കണ്ടെടുക്കുകയാണെങ്കിൽ പുതിയ രഹസ്യങ്ങളുടെ ചുരുളഴിയുമെന്നും ഒരു അഭിമുഖത്തിൽ ജോർജ് ജോസഫ് പറഞ്ഞു. അപകട സമയത്ത് ശ്രീറാമിനൊപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ശേഷം അപകട സ്ഥലം സന്ദര്‍ശിച്ച റിട്ട എസ്.പി ജോര്‍ജ് ജോസഫ് ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ ഏറെ ദുരൂഹത ഉണര്‍ത്തുന്നതാണ്.ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്കറിയില്ലെന്നും മദ്യത്തിന്റെ മണം പരിചയമില്ലെന്നും പറയുന്ന വഫ ഫിറോസ്, ശ്രീറാമിൽ വേറൊരു മണമുണ്ടായിരുന്നു എന്നാണ് അഭിമുഖത്തിൽ പറഞ്ഞത്. വേറൊരു മണം ആണ് ശ്രീറാമിനുണ്ടായിരുന്നെങ്കിൽ അത് കഞ്ചാവിന്റെയോ അതുപോലുള്ള മയക്കുമരുന്നിന്റെയോ മണമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ ജോർജ് ജോസഫ് പറയുന്നു.’സിറാജ് പത്രത്തിന്റെ ഓഫീസ് കവടിയാർ ജംഗ്ഷനിലാണ്. കെ.എം ബഷീർ കൊല്ലത്തുനിന്ന് മടങ്ങിയെത്തി നേരെ പോയത് ഈ ഓഫീസിലേക്കാണ്. അരമണിക്കൂറോളം അദ്ദേഹം അവിടെ നിന്നു. സിറാജിന്റെ ഓഫീസിൽ നിന്നാൽ കവടിയാർ ജംഗ്ഷൻ വ്യക്തമായി കാണാം. അതിനടുത്തു നിന്നാണ് ശ്രീറാം തന്റെ കാറിൽ കയറിയതെന്ന് വഫ ഫിറോസ് പറയുന്നുണ്ട്. ശ്രീറാമിനെ പോലെ പ്രസിദ്ധനായ ഒരു വ്യക്തിയെ ആ സമയത്ത് അവിടെ കണ്ടത് ബഷീർ ശ്രദ്ധിച്ചിട്ടുണ്ടാകും. രാത്രി ഒരുമണി സമയത്ത് അത് കാണുമ്പോൾ ഒരു പത്രപ്രവർത്തകൻ സ്വാഭാവികമായും ഫോട്ടോ എടുക്കും.അല്ലെങ്കിൽ, നമ്പർ നോട്ട് ചെയ്യും.അത് ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.അതിനു ശേഷം ബൈക്ക് ഓടിച്ച് ബഷീർ മുന്നോട്ടുപോയിട്ടുണ്ടെങ്കിൽ കാർ അതിനെ പിന്തുടർന്നത് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.പക്ഷേ, അതിന് തെളിവ് കിട്ടണമെങ്കിൽ ബഷീറിന്റെ മൊബൈൽ ഫോൺ പരിശോധിക്കണം.അതിനകത്ത് ഫോട്ടോയെ മറ്റു വല്ലതുമുണ്ടോ എന്ന് ഉറപ്പുവരുത്തണം.എന്നാൽ അപകട സ്ഥലത്തുനിന്ന് മൊബൈൽ ഫോൺ അപ്രത്യക്ഷമായിരിക്കുകയാണ്. ബഷീറിന്റെ സ്മാർട്ട്‌ഫോൺ കണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ 1.56 ന് പൊലീസ് സ്‌റ്റേഷനിലെ ഒരു പൊലീസുകാരൻ ഈ ഫോണിലേക്ക് വിളിച്ചപ്പോൾ കണക്ട് ചെയ്തിരുന്നു എന്ന് മനസ്സിലായി. അതിനു ശേഷം സ്വിച്ച്ഓഫ് ആവുകയാണ് ചെയ്തത്. വളരെ നിർണായകമായ ഒരു തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് അരങ്ങേറിയതെന്ന് സംശയിക്കുന്നു.ശ്രീറാമിന് ലിഫ്റ്റ് നല്‍കിയ ശേഷം കേവലം കുറച്ചു ദൂരം മുന്നോട്ട് പോകവേ വാഹനം നിര്‍ത്തി ഡ്രൈവിംഗ് സീറ്റ് ശീറാമിന് കൈമാറിയതായാണ് വഫയുടെ മൊഴി. അതിന് ശേഷം ഓവര്‍ സ്പീഡില്‍ വാഹനം പോയതായും പറയുന്നുണ്ട്. എന്നാല്‍ ചെറിയ ദൂരം മാത്രം പോകേണ്ട അവസരത്തില്‍ എന്തിനാണ് പെട്ടെന്ന് അങ്ങനെ മാറിക്കയറിയതെന്ന് ജോര്‍ജ് ജോസഫ് ചോദിക്കുന്നു. മൊബൈൽ കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞാൽ കേസിന്റെ കഥ മാറും; മൊബൈൽ സംസാരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.’ – മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോർജ് ജോസഫ് പറയുന്നു.