കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് അറസ്റ്റില്‍. സൂരജിനെ കൂടാതെ മേല്‍പ്പാലം പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആയിരുന്ന കിറ്റ്‌കോയുടെ ജനറല്‍ മാനേജര്‍ ബെന്നിപോള്‍,പണിയുടെ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിയുടെ പ്രോജക്‌ട്‌സ് എംഡി സുമിത് ഗോയല്‍, പദ്ധതിയുടെ നിര്‍മാണ ചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. അഴിമതി, വഞ്ചന, ഗൂഢാലോചന, പൊതുപണം ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടി. പതിനേഴു പേരെയാണ് വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍.ടിഒ സൂരജ് പൊതുമരാമത്ത് വകുപ്പു സെക്രട്ടറിയായിരുന്ന കാലത്താണ് പദ്ധതിക്കു കരാര്‍ നല്‍കിയത്. അഴിമതിയുമായി ബന്ധപ്പെട്ട് ടിഒ സൂരജിനെ ഇന്നലെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
പാലാ ഉപതെരഞ്ഞെടുപ്പ്;നിഷ.ജോസ്.കെ മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും
പാല: പാല ഉപതിരഞ്ഞടുപ്പില്‍ നിഷ ജോസ് കെ മാണി യുഡിഎഫ് സഥാനാര്‍ഥിയായേക്കും. നിഷയെ സ്ഥനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതായാണ് റിപോര്‍ട്ട്. നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.അന്തരിച്ച കെ എം മാണിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി വരണമെന്ന് യൂത്ത് ഫ്രണ്ട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ജോസ് വിഭാഗത്തെ നേതാക്കള്‍ അറിയിച്ചതായാണ് വിവരം. എന്നാല്‍ ജോസ് കെ മാണിയോ നിഷയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ യുഡിഎഫിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. രാജ്യസഭാംഗത്വം രാജി വച്ച് മല്‍സരത്തിനിറങ്ങിയാല്‍ ആ സീറ്റ് എല്‍ഡിഎഫിന് ലഭിക്കുമെന്ന ആശങ്ക യുഡിഎഫിനുണ്ട്. ഇത് ഒഴിവാക്കാന്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ് പൊതു അഭിപ്രായം. കെ എം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമുള്ളതിനാൽ നിഷ ജോസ് കെ മാണി തന്നെയാകും സ്ഥാനാർത്ഥി. പാലായിൽ സ്ഥാനാർത്ഥിയെന്ന നിലയിൽ അവതരിപ്പിക്കാവുന്ന മുഖങ്ങൾ വേറെയില്ല എന്നതും നിഷയ്ക്ക് സാധ്യത വർധിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയിലെ ജോസ് കെ മാണി വിഭാഗം നേതാക്കൾ യോഗം ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനവും പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സസ്പെൻഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ശുപാർശ
തിരുവനന്തപുരം:സര്‍വീസ് ചട്ടം ലംഘിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് സസ്പെന്‍ഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ശുപാർശ.ഇത് സംബന്ധിച്ച ഫയല്‍ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി.ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡ‍്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്ത് തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച് കോടതിയലക്ഷ്യം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതില്‍ വാക്കാല്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി ഫയല്‍ കൈമാറിയത്.അഴിമതി വിരുദ്ധദിനമായ ഡിസംബര്‍ ഒന്‍പതിന് ജേക്കബ് തോമസ് നടത്തിയ പ്രസംഗമാണ് സസ്പെന്‍ഷന് കാരണം. ഓഖി രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ പഴികേട്ട സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണമാണ് ജേക്കബ് തോമസില്‍ നിന്നുണ്ടായതെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് അഖിലേന്ത്യാ സര്‍വ്വീസ് ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്.നിലവില്‍ രണ്ട് വര്‍ഷത്തോളമായി ജേക്കബ് തോമസ് സര്‍വീസിന് പുറത്താണ്. വി.ആര്‍.എസിന് അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തിരിച്ചെടുക്കുകയാണെങ്കില്‍ എന്ത് തസ്തികയാണ് ജേക്കബ് തോമസിന് നല്‍കുക എന്നതും ശ്രദ്ധേയമാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍കൂടി പിടിയില്‍
കൊച്ചി:കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെക്കൂടി റവന്യൂ ഇന്റലിജന്‍സ് അറസ്റ്റു ചെയ്തു. രോഹിത് ശര്‍മ, സകീന്ദ്ര പാസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ പണ്ഡിറ്റ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.പണ്ഡിറ്റിന്റെ കൂട്ടാളികളാണ് ഇന്ന് അറസ്റ്റിലായ മൂന്നുപേരും.ഈ മാസം 19ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ നാല് യാത്രക്കാരില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 15 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.തുടരന്വേഷണത്തിലാണ് കള്ളക്കടത്തു റാക്കറ്റിന് സൗകര്യം ചെയ്തുകൊടുത്തിരുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയത്. സ്വര്‍ണവുമായി വരുന്ന യാത്രക്കാരുടെ വിശദാംശങ്ങള്‍ രാഹുല്‍ പണ്ഡിറ്റ് വഴി കണ്ണൂര്‍ വിമാനത്താളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഈ യാത്രക്കാരെ എക്‌സ് റേ പരിശോധനയില്ലാതെ കടത്തിവിടുയാണ് പതിവ്. എന്നാല്‍, ഡിആര്‍ഐ പരിശോധനയില്‍ കള്ളക്കളി പൊളിയുകയായിരുന്നു. കള്ളക്കടത്ത് റാക്കറ്റില്‍ നിന്ന് ലഭിക്കുന്ന പണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കിയിരുന്നതും രാഹുലായിരുന്നു.ഇന്നത്തെ അറസ്റ്റോടെ, നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി. മൂന്ന് യുവ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇന്ന് പിടിയിലായിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ കസ്റ്റംസ് റിക്രൂട്ട്‌മെന്റായിരുന്നു ഇവരുടേത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുടുങ്ങിയേക്കുമെന്നാണ് ഡിആര്‍ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ പ്രളയത്തിലെ ദുരിതബാധിതർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി:2018ലെ പ്രളയദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി.അര്‍ഹത ഉണ്ടെന്നു കണ്ടെത്തിയവര്‍ക്കാണ് നഷ്ടപരിഹാരം ലാഭ്യമാക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു.പ്രളയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഒന്നര മാസം മാത്രമേ സമയം അനുവദിക്കാനാവൂ എന്നാണ് കോടതി വ്യക്തമാക്കിയത്.നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയവര്‍ക്ക് എത്രയും വേഗത്തില്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
കണ്ണൻ ഗോപിനാഥന്റെ രാജി സ്വീകരിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ;ജോലിയിൽ തിരികെ പ്രവേശിക്കാൻ നോട്ടീസ്
ന്യൂഡൽഹി:രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനോട് ഉടനെതന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കണ്ണന്‍ ഗോപിനാഥന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു.രാജിക്കാര്യം അംഗീകരിക്കുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ദാമന്‍ ദിയു ഭരണകൂടമാണ് നോട്ടീസ് അയച്ചത്. കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരമ്പര്യേതരഊര്‍ജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കണ്ണന്‍ രാജിവെച്ചത്. ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടി ഓഗസ്റ്റ് 21നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.നോട്ടീസ് ലഭിച്ചെന്നറിയിച്ച കണ്ണന്‍ പ്രതികരണമറിയിക്കാന്‍ തയ്യാറായിട്ടില്ല.’20 ദിവസമായി കശ്മീരിലെ ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിക്കുന്നില്ല. ഒട്ടേറെ ഇന്ത്യക്കാര്‍ ഇതിനോട് യോജിക്കുന്നു. 2019ലെ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാല്‍ പൗരന്മാര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല. ഇതാണ് പ്രശ്‌നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികള്‍ക്ക് അവകാശമുണ്ട്- അഭിപ്രായ സ്വാതന്ത്ര്യത്തിന് സിവില്‍ സര്‍വീസ് തടസ്സമാകുന്നു’ എന്നു പറഞ്ഞു കൊണ്ട് സ്ഥാനം രാജിവെച്ചൊഴിഞ്ഞ കണ്ണന്‍ ഗോപിനാഥന്‍ രാജിക്കത്തില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.
‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. മറ്റുള്ളവര്‍ക്കുവേണ്ടി ശബ്ദിക്കാമെന്നു വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ സര്‍വ്വീസില്‍ കയറിയത്. പക്ഷേ എനിക്ക് എന്റെ ശബ്ദം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജിയിലൂടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിക്കും.’ രാജിക്കത്ത് സമര്‍പ്പിച്ച ശേഷം കണ്ണന്‍ പറഞ്ഞത് ഇങ്ങനെയാണ്.കലക്ടറായാണ് കണ്ണന്‍ രണ്ടുവര്‍ഷം മുന്‍പ് ദാദ്രനാഗര്‍ ഹവേലിയിലെത്തുന്നത്. ഇതിനു പുറമേ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ അധിക ചുമതലയുമുണ്ടായിരുന്നു. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡാഭായി പട്ടേലുമായി നാളുകളായുള്ള അഭിപ്രായവ്യത്യാസവും രാജിയിലേക്കു നയിച്ചതായാണു സൂചന.2018ലെ പ്രളയശേഷം 10 ദിവസത്തോളമാണു കേരളത്തിലെ വിവിധ കലക്ഷന്‍ സെന്ററുകളിലും ക്യാംപുകളിലും സാധാരണക്കാരനായി കണ്ണന്‍ പ്രവര്‍ത്തനത്തിനെത്തിയത്. ഒടുവില്‍ കൊച്ചി കെബിപിഎസ് പ്രസിലെ കലക്ഷന്‍ സെന്ററില്‍ അന്ന് കലക്ടറായിരുന്ന വൈ.സഫിറുള്ള സന്ദര്‍ശനം നടത്തിയപ്പോഴാണു ചുമടെടുത്തുകൊണ്ടിരുന്ന കണ്ണനെ തിരിച്ചറിഞ്ഞത്.
പാലായില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍
കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ മത്സരിക്കും. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനമെടുത്തു. യോഗത്തില്‍ മറ്റ് പേരുകളൊന്നും ഉയര്‍ന്നില്ല. എന്‍സിപിയുടെ തീരുമാനം എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് യോഗത്തിന് ശേഷമായിരിക്കും ഉണ്ടാവുക.ഇത് നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്നുതവണയും കെ.എം. മാണിയോടാണ് ഇദ്ദേഹം മത്സരിച്ച് പരാജയപ്പെട്ടത്. 2006 മുതല്‍ പാലായില്‍ മാണിയുടെ എതിരാളി എന്‍.സി.പി. നേതാവും സിനിമാ നിര്‍മാതാവും കൂടിയായ മാണി സി.കാപ്പനായിരുന്നു. കെ. മാണിയോട് കഴിഞ്ഞ തവണ 4703 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ പരാജയപ്പെട്ടത്. പരാജയപ്പെട്ടുവെങ്കിലും മാണി സി കാപ്പന് ഓരോ തവണയും നില മെച്ചപ്പെടുത്താനായതും ഇടത് മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
ശ്രീറാം കേസ്;അന്വേഷണത്തിൽ തൃപ്തരെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബം;കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി അന്വേഷണ സംഘം
തിരുവനന്തപുരം:മദ്യലഹരിയിൽ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണത്തിൽ തൃപ്തരാണെന്ന് മരണപ്പെട്ട ബഷീറിന്റെ കുടുംബം.ശ്രീറാമിനെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം നല്ല രീതിയില്‍ അവസാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും പിണറായി വിജയനെ കണ്ടശേഷം ബന്ധുക്കള്‍ പറഞ്ഞു. വാഹനാപകടത്തില്‍ മരിച്ച ബഷീറിന്‍റെ ഭാര്യക്ക് ജോലിയും സാമ്ബത്തിക സഹായവും സര്‍ക്കാര്‍ നല്‍കിയിരുന്നു. അതേസമയം, മൊഴികള്‍ എല്ലാം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കുറ്റപ്പത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് അന്വേഷണസംഘം കടന്നു. ഇനി ചില രഹസ്യ മൊഴികള്‍ രേഖപ്പെടുത്താനും പൂനെയില്‍ നിന്നുള്ള സംഘം നടത്തിയ വാഹനപരിശോധനയുടെ റിപ്പോര്‍ട്ടും കൂടി മാത്രമാണ് കിട്ടാനുള്ളത്.
സര്‍ക്കാര്‍ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം 1.15 ന് ആരംഭിച്ച് രണ്ടിന് അവസാനിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണസമയം ഒന്നേകാല്‍ മുതല്‍ രണ്ടു മണി വരെയാണെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്. ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ടു മണിവരെയാണ് ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണത്തിനായി വിട്ടു നില്‍ക്കാനാകൂവെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ മുതല്‍ തന്നെ ഈ സമയക്രമമായിരുന്നെങ്കിലും ഒരു മണി മുതല്‍ രണ്ട് വരെയാണ് ഉച്ചഭക്ഷണ സമയമായി സെക്രട്ടേറിയറ്റ് മുതല്‍ പഞ്ചായത്ത് ഓഫീസുകളില്‍ വരെ നടപ്പാക്കി വരുന്നത്. ഈ ധാരണ തന്നെയാണ് പൊതുജനങ്ങള്‍ക്കുമുള്ളത്.സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തി സമയം സംബന്ധിച്ച സംശയങ്ങളും പരാതികളും ഏറിയതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവിറങ്ങിയത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പൊതുവില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിസമയം. പ്രാദേശിക കാരണത്താല്‍ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ നഗരമേഖല എന്നിവിടങ്ങളില്‍ 10.15 മുതല്‍ 5.15 വരെയാണ് പ്രവൃത്തിസമയം.സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ‘മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജിയറും’ സെക്രട്ടേറിയറ്റിന് ‘കേരളാ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും’ അനുസരിച്ചുള്ള സമയക്രമമാണു പാലിക്കുന്നത്. എന്നാല്‍ ചില ജില്ലകളിലെ നഗര പ്രദേശങ്ങളിലുള്ള ഓഫീസുകളുടെ സമയക്രമത്തില്‍ പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അനുവദിച്ച ഇളവ് തുടരേണ്ടതുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
കെവിൻ വധക്കേസ്;പത്തു പ്രതികൾക്കും ഇരട്ട ജീവപര്യന്തം
കോട്ടയം:കെവിൻ വധക്കേസിൽ പത്തു പ്രതികൾക്കും ഇരട്ടജീവപര്യന്തം.25000 രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ദുരഭിമാനക്കൊലയാണെന്നും വിധിച്ചിരുന്നു.നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ (27), രണ്ടാം പ്രതി നിയാസ് മോന്‍ (ചിന്നു – 24), മൂന്നാം പ്രതി ഇഷാന്‍ ഇസ്‌മെയില്‍ (21), നാലാം പ്രതി റിയാസ് (27), ആറാം പ്രതി മനു മുരളീധരന്‍ (27), ഏഴാം പ്രതി ഷിഫിന്‍ സജാദ് (28), എട്ടാം പ്രതി എന്‍. നിഷാദ് (23), ഒമ്ബതാം പ്രതി ടിറ്റു ജെറോം (25), പതിനൊന്നാം പ്രതി ഫസില്‍ ഷെരീഫ് (അപ്പൂസ്, 26), പന്തണ്ടാം പ്രതി ഷാനു ഷാജഹാന്‍ (25) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.2018 മേയ് 28നാണ് നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ(24) ചാലിയേക്കര തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദളിത് ക്രിസ്ത്യനായ കെവിന്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.2018 മെയ് 27ന് പുലര്‍ച്ചെ രണ്ടിനാണ് കോട്ടയം മാന്നാനത്തുള്ള ബന്ധുവീട്ടില്‍ നിന്ന് നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോ അടങ്ങുന്ന 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നത്. മേയ് 28 ന് രാവിലെ 8.30 ഓടെ കെവിന്‍റെ മൃതദേഹം തെന്മലക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ കണ്ടെത്തി.ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാ പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്താനായത് േപ്രാസിക്യൂഷന് നേട്ടമായി.എന്നാല്‍, ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് േപ്രാസിക്യൂഷന്‍ വാദിച്ച അഞ്ചാംപ്രതിയും നീനുവിന്‍റെ പിതാവുമായ തെന്‍മല ഒറ്റക്കല്‍ ശ്യാനു ഭവനില്‍ ചാക്കോ ജോണ്‍ (51), പത്താംപ്രതി അപ്പുണ്ണി (വിഷ്ണു -25), പതിമൂന്നാം പ്രതി പുനലൂര്‍ ചെമ്മന്തൂര്‍ പൊയ്യാനി ബിജു വില്ലയില്‍ ഷിനു ഷാജഹാന്‍ (23), 14ാം പ്രതി പുനലൂര്‍ ചെമ്മന്തൂര്‍ നേതാജി വാര്‍ഡില്‍ മഞ്ജു ഭവനില്‍ റെമീസ് ഷരീഫ് (25) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടിരുന്നു.