തിരുവനന്തപുരം:യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായും സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫും അടക്കം നാല് പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവരുടെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. പ്രതികള്‍ പേര് മാറ്റി പല ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസില്‍ പറയുന്നത്.പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടനടി പൊലീസില്‍ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. നേരത്തേ ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയെന്നായിരുന്നു പരാതി. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡിജിപിക്ക് പരാതി നല്‍കിയത്. മാസവരിസഖ്യ പിരിച്ച പണം മൂന്ന് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കോടി ചിലവഴിച്ചതിന് വ്യക്തമായ കണക്കുണ്ട്. എന്നാല്‍ ബാക്കി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിന് വ്യക്തമായ കണക്കില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സുമ ബാലകൃഷ്ണന് ജയം
കണ്ണൂർ:കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സുമ ബാലകൃഷ്ണന് ജയം. 25നെതിരെ 28 വോട്ടുകൾക്കാണ് സുമ ബാലകൃഷ്ണന്‍ ജയിച്ചത്. മുൻ മേയർ ഇ.പി ലത യായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്റെ പിന്തുണയോടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ എൽ.ഡി.എഫിലെ ഇ.പി ലതക്ക് മേയർ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയ മേയർ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കണം;പ്രവൃത്തിദിനം 5 മതിയെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാർശ
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കി പ്രവൃത്തി ദിവസം അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ. വിരമിക്കല്‍ പ്രായം ഘട്ടം ഘട്ടമായി 60 വയസാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രവൃത്തിദിനം അഞ്ചുദിവസമായി കുറയ്ക്കുന്നത് വഴി ജീവനക്കാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച അവധി നല്‍കുന്നതിനു പകരം പ്രവൃത്തിദിനങ്ങളിലെ സമയം രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയാക്കണം. ഉച്ചയൂണിന് ഒന്നിനും രണ്ടിനുമിടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം. ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതിന്റെ സാധ്യതയും പരിഗണിക്കാം.ജീവനക്കാര്‍ ഓഫിസിലെത്തുന്നതും തിരികെ പോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തി നിശ്ചിത സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസ് സമയത്തിന് അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങളൊരുക്കാന്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ശുപാര്‍ശ ചെയ്യുന്നു.സര്‍ക്കാര്‍ ജീവനക്കാരുടെ 20 ദിവസമുള്ള കാഷ്വല്‍ ലീവ് 12 ദിവസമായി ചുരുക്കാനും ശുപാര്‍ശയില്‍ പറയുന്നു. കൂടാതെ പൊതു അവധികള്‍, നിയന്ത്രിത അവധികള്‍, പ്രത്യേക അവധികള്‍ എന്നിവ മൂന്നായി തിരിക്കണം. പൊതു അവധികള്‍ 9 ആക്കി കുറയ്ക്കണം. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടു ദിവസം), ക്രിസ്മസ്, ഈദുല്‍ ഫിത്തര്‍, മഹാനവമി എന്നിവയ്ക്ക് മാത്രം പൊതുഅവധി നല്‍കിയാല്‍ മതി. മറ്റ് അവധികള്‍ പ്രത്യേക അവധികളായിരിക്കും. ഒരാള്‍ക്ക് 8 പ്രത്യേക അവധി എടുക്കാം.പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40 ല്‍നിന്ന് 32 ആയി കുറയ്ക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുറഞ്ഞപ്രായം 18ല്‍നിന്ന് 19 ആക്കണം. ഒരു തസ്തികയ്ക്ക് നാല് അവസരം മാത്രമേ നല്‍കാവൂ. പട്ടികജാതി / പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവസരം നിയന്ത്രിക്കേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയില്‍ പറയുന്നു.
കണ്ണൂര്‍ കോർപറേഷൻ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്; സുമ ബാലകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ഥി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്.രാവിലെ പതിനൊന്ന് മണിക്ക് കോര്‍പ്പറേഷന്‍ ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണനാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. മുന്‍ മേയര്‍ ഇ.പി ലതയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ എല്‍.ഡി.എഫിലെ ഇ.പി ലതക്ക് മേയര്‍ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.55 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗ സംഖ്യ. ഒരു കൗണ്‍സിലറുടെ മരണത്തെ തുടര്‍ന്ന് എല്‍.ഡി.എഫിന് നിലവില്‍ 26 അംഗങ്ങള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് അടക്കം യു.ഡി.എഫിന് 28 അംഗങ്ങളുടെ പിന്തുണയുണ്ട്.അട്ടിമറികളൊന്നും ഉണ്ടായില്ലങ്കില്‍ സുമ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.പി.കെ രാഗേഷിനോട് എതിര്‍പ്പുള്ള യു.ഡി.എഫ് അംഗങ്ങളില്‍ ആരുടെയെങ്കിലും പിന്തുണയാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ .എന്നാല്‍ അത്തരം സാധ്യതകളെ യു.ഡി.എഫ് പൂര്‍ണമായും തള്ളിക്കളയുകയാണ്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു
കണ്ണൂർ:കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു.55 അംഗ കൗണ്‍സിലില്‍ അവിശ്വാസ പ്രമേയം വിജയിക്കാന്‍ 28 പേരുടെ പിന്തുണ ആവശ്യമായിരുന്നു.26 പേരുടെ അംഗബലം മാത്രമുള്ള ഇടതുമുന്നണിക്ക് പി കെ രാകേഷിനോട് എതിര്‍പ്പുള്ള മുസ്ലീംലീഗിലെ ചില അംഗങ്ങളുടെ വോട്ട് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രാവിലെ മുസ്ലീംലീഗ് ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രമേയം പാസാകാനുള്ള സാധ്യത ഇതോടെ അവസാനിച്ചു.കഴിഞ്ഞ മാസം 17ന് ഇടത് മേയര്‍ ഇ പി ലതക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചിരുന്നു.കൂറുമാറി യുഡിഎഫിനൊപ്പം ചേര്‍ന്ന ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഈ മാസം നാലിനാണ് മേയര്‍ തെരഞ്ഞെടുപ്പ്. സുമ ബാലകൃഷ്‌നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍മേയര്‍ ഇ പി ലത തന്നെ മത്സരിക്കുമെന്നാണ് സൂചന.
ചന്ദ്രയാന്‍ ലാന്‍ഡിങിന് മുന്നോടിയായുള്ള നിര്‍ണായഘട്ടം പൂര്‍ത്തിയാക്കി;’വിക്രം’ ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടു
ബെംഗളൂരു:ചന്ദ്രയാന്‍ രണ്ട് ദൌത്യം ലാന്‍ഡിങിന് മുന്നോടിയായുള്ള നിര്‍ണായഘട്ടം പൂര്‍ത്തിയാക്കി. ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡറിന്റെ ലാന്‍ഡിങ്.ഇന്ന് ഉച്ചക്ക് 1.15നാണ് ചന്ദ്രയാന്‍ ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടത്. ചന്ദ്രന്റെ ഉപരിലത്തില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്തും 127 കി.മീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു വേര്‍പെടല്‍. ഒരു നിര്‍ണായകഘട്ടം പിന്നിട്ടതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇനി ഇതേ ഭ്രമണപഥത്തില്‍ ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രനെ ചുറ്റും. വിക്രം ലാന്‍ഡറിന്റെ സഞ്ചാരപഥം നാളെ മുതല്‍ രണ്ട് ഘട്ടങ്ങളിലായി താഴ്ത്തും. സെപ്തംബര്‍ നാലിന് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാന്‍ഡറിനെ എത്തിക്കും. തുടര്‍ന്ന് ലാന്‍ഡറിന്റെ വേഗത കുറച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ശ്രമം നടത്തും.ഓര്‍ബിറ്ററിലെ ടെറൈന്‍ മാപ്പിങ് ക്യാമറ നല്‍കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലാന്‍ഡര്‍ ഇറങ്ങുന്ന സ്ഥലം നിശ്ചയിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടക്കുള്ള സമയമാണ് ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് ഇസ്രോ പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് നാല് മണിക്കൂര്‍ സമയമെടുത്ത് റോവര്‍ കൂടി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതോടെ ദൌത്യം പൂര്‍ണമാകും.ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങാണ് ഈ ദൌത്യത്തിലെ ഏറെ നിര്‍ണായക ഘട്ടം. ശ്രമം വിജയിച്ചാല്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെയും ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യത്തെയും രാജ്യമാകും ഇന്ത്യ.
പാലാരിവട്ടം മേല്‍പാലം അഴിമതി; ടി ഒ സുരജടക്കം നാലു പ്രതികളെ കോടതി വിജിലന്‍സ് കസ്റ്റഡിയില്‍വിട്ടു
കൊച്ചി:പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാലു പേരെ കോടതി വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടു.പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സത്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഉന്നതന്മാരായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ ശേഷിയുള്ളവരുമായതിനാല്‍ കസ്റ്റഡി അനിവാര്യമാണെന്നും കാണിച്ച് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.വിജിലന്‍സിന്റെ അപേക്ഷ പരിഗണിച്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാലു പ്രതികളെയും കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുുന്നത്. ടി ഒ സൂരജിനെ കൂടാതെ പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് പ്രോജക്‌ട്‌സിന്റെ മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ മാനേജിങ് ഡയറക്ടര്‍ ബെന്നി പോള്‍, പി ഡി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. വെള്ളിയാഴ്ചയാണ് ടി ഒ സൂരജ് ഉള്‍പ്പടെ 4 പ്രതികളെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. നേരത്തെ കേസില്‍ ചോദ്യം ചെയ്ത മൂന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ വീണ്ടും ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനച്ചിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഇതേ തുടർന്ന് ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി ജില്ലകളിലും, ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കേരളത്തില്‍ കാലവര്‍ഷം ശരാശരിയെക്കാള്‍ അഞ്ച് ശതമാനം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31വരെ ശരാശരി 1780.5 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നതെങ്കില്‍ 1869.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
പിഎസ്‍സി പരീക്ഷാക്രമക്കേട്; കോപ്പിയടിക്കാൻ ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും നശിപ്പിച്ചതായി പ്രതികളുടെ മൊഴി
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടിന് ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും നശിപ്പിച്ചതായി പ്രതികളുടെ മൊഴി.മൂന്നാറിലെ നല്ല തണ്ണിയാറിലാണ് പ്രതികൾ തൊണ്ടിമുതലുകൾ എറിഞ്ഞത്. സ്ഥലം ശിവരഞ്ജിത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുത്തു. പിഎസ്‍സി പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു.സ്മാർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ പരീക്ഷ തുടങ്ങിയ ശേഷം എസ്എംഎസുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചത്. ഇരുവർക്കൊമൊപ്പം പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ച യൂണിവേഴ്സിറ്റി കോളജിലെ മുൻ എസ്എഫ്ഐ നേതാവ് പ്രണവാണ് മുഖ്യ ആസൂതകനെന്നാണ് മൊഴി. പ്രണവിൻറെ സുഹൃത്തുക്കളായാ പൊലീസുകാരൻ ഗോകുലും സഫീറുമാണ് ഉത്തരങ്ങള്‍ അയച്ചതെന്നും പ്രതികള്‍ സമ്മതിച്ചു.പക്ഷെ ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളിൽ പിഎസ്‍സി ചോദ്യപേപ്പർ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ ഉത്തരങ്ങള്‍ നൽകി. കേസിലെ അഞ്ചു പ്രതികളിൽ പ്രണവ്, ഗോകുല്‍, സഫീർ എന്നിവരെ പൊലീസിന് പിടികൂടാനായിട്ടില്ല.
പാലാ ഉപതിരഞ്ഞെടുപ്പ്;എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.പാലാ പ്രവിത്താനം ളാലം ബ്ലോക് ഓഫീസിലാണ് പത്രിക നല്‍കുക. സി പി എം ജില്ല സെക്രെട്ടറി വി എന്‍ വാസവന്‍ അടക്കമുള്ള ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ പത്രിക സമര്‍പ്പിക്കുമ്ബോള്‍ കൂടെ ഉണ്ടാകും.പാലാ ടൌണിലെ വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷമാകും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. ബുധനാഴ്ച്ച പാലായില്‍ നടക്കുന്ന എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനോടെ മാണി സി കാപ്പന്റെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം, മാണി സി കാപ്പന്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്.