ന്യൂഡല്‍ഹി:വിദേശ ബാങ്കുകളിലെ നിക്ഷേപത്തിന്‍റെ പേരില്‍ അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി.മുകേഷ് അംബാനി, ഭാര്യ നീത അംബാനി, മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി, ഇഷ അംബാനി എന്നിവർക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ആദായ നികുതി വകുപ്പിന്‍റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നല്‍കിയത്.2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പലരാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്.ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അക്കൗണ്ടിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തല്‍.വിദേശ അക്കൗണ്ടുകള്‍ സംബന്ധിച്ച് 2011ലാണ് ഇന്ത്യയ്ക്ക് വിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വസ്തുതകള്‍ കണ്ടെത്തി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അംബാനിയുടെ കുടുംബം അഭിപ്രായപ്പെട്ടു.
പളനി വാടിപ്പട്ടിയില്‍ വാഹനാപകടം;നാല് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു
പഴനി: മധുര ജില്ലയിലെ വാടിപ്പട്ടിയില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. പേരശ്ശനൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകന്‍ ഫസല്‍ (21), മകള്‍ സഹന (ഏഴ്), കുറ്റിപ്പുറം മൂടാല്‍ സ്വദേശി ഹിളര്‍ (47), ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി പഴനിച്ചാമി(41)എന്നിവരാണ് മരിച്ചത്.ഏര്‍വാടി തീര്‍ത്ഥാടനത്തിന് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാര്‍ വഴിയില്‍ ഒരു ബൈക്ക് ഇടിച്ചിട്ടശേഷം മലപ്പുറത്തു നിന്ന് പോയ കാറില്‍ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ മധുര, ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്ത് തീരത്ത് ഉപേക്ഷിക്കപ്പെട്ട ബോട്ടുകള്‍; ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്നു മുന്നറിയിപ്പ്;കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത നിർദേശം
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്നു കരസേനയുടെ മുന്നറിയിപ്പ്.ഗുജറാത്ത് തീരത്തിനടുത്ത് അറബിക്കടലിലെ സിര്‍ ക്രീക്കില്‍ ഏതാനും ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്.കരസേനയുടെ മുന്നറിയിപ്പു ലഭിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നൽകിയിട്ടുണ്ട്. കേരളത്തില്‍ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പ്രത്യേക നീരിക്ഷണം ഏര്‍പ്പെടുത്തി. ഓണാഘോഷത്തോടനുബന്ധിച്ച് തിരക്കുള്ള എല്ലായിടത്തും പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നു സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് ചീഫുമാര്‍ക്കു നിര്‍ദേശം നല്‍കി.ഉപേക്ഷിക്കപ്പെട്ട ബോട്ടുകള്‍ കണ്ടെത്തിയെന്നും ഭീകരര്‍ ദക്ഷിണേന്ത്യയെ ലക്ഷ്യമിട്ടേക്കാമെന്നും കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ എസ്.കെ. സെയ്‌നിയാണ് അറിയിച്ചത്. ഏതു സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.കടലിനടിയിലൂടെയെത്തി ആക്രമണം നടത്താന്‍ പാകിസ്താന്‍ കമാന്‍ഡോകളുടെ മേല്‍നോട്ടത്തില്‍ ചാവേര്‍ ഭീകരര്‍പദ്ധതിയിടുന്നതായി നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഗുജറാത്ത് തീരം വഴി നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആ മേഖലയിലെ തുറമുഖങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.അതിനു പിന്നാലെ, ആറു ഭീകരര്‍ ശ്രീലങ്ക വഴി ഇന്ത്യയിലെത്തിയതായി മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ ഭീകരരുടെ തമിഴ്‌നാട് ബന്ധം രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ വൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്;ആഗോളഭീകൻ മസൂദ് അസറിനെ ജയിൽ മോചിതനാക്കിയതായും സൂചന
ന്യൂഡൽഹി:രാജ്യമെമ്പാടും പാകിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇതിനു മുന്നോടിയായി ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽമോചിതനാക്കിയതായും ഇന്‍റലിജൻസ് മുന്നറിയിപ്പ്. രാജസ്ഥാനിന് അടുത്തുള്ള ഇന്ത്യ – പാക് അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ വൻ വിന്യാസം സൂചിപ്പിക്കുന്നത് ഇതാണെന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.രാജ്യമെമ്പാടും അതീവജാഗ്രതാ നിർദേശമാണ് ഇതേത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവിയും അധികാരങ്ങളും എടുത്തു കളഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാൻ വൻ ആക്രമണത്തിന് ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബിഎസ്‍എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഒരു ആക്രമണമുണ്ടായേക്കാം എന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.കാശ്‌മീരിന്റെ പ്രത്യേത പദവി റദ്ദാക്കിയ ഇന്ത്യന്‍ തീരുമാനത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രകോപനപരമായ നീക്കങ്ങളുണ്ടായാല്‍ അന്താരാഷ്ട്ര സമൂഹമാണ് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഏതറ്റം വരെയും പോകുമെന്നും ഇന്ത്യയുമായി ഉടന്‍ തന്നെ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്നും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പ്രകോപനം. കാശ്‌മീരിലെ സഹോദരങ്ങള്‍ക്ക് വേണ്ടി അവസാന വെടിയുണ്ടയും, അവസാന സൈനികനും, അവസാന ശ്വാസവും ശേഷിക്കുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിനിടയിലാണ് പാക് ഭീകരന്‍ മസൂദ് അസറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന വാര്‍ത്ത രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിക്കുന്നത്. മറ്റ് തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നത് ഏകോപിപ്പിക്കാനാണ് അസറിനെ മോചിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ ആരോപണ വിധേയനായതിന് പിന്നാലെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അസറിനെ കസ്‌റ്റഡിയിലെടുത്തത്.
കണ്ണൂർ ചെറുപുഴയിൽ ബിൽഡിംഗ് കോൺട്രാക്റ്റർ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ കെ.പി.സി.സി മൂന്നംഗ സമിതിക്ക് രൂപം നൽകി
കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ.നാരായണന്‍, കെ.പി.അനില്‍കുമാര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങള്‍. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് കെ.പി.സി.സി കൈമാറണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.ജോസഫിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകള്‍ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകള്‍ കാണാനില്ലെന്നും കുടുംബം പറഞ്ഞു.ലീഡര്‍ കെ കരുണാകരന്‍ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികള്‍ ജോസഫിന് പണം നല്‍കാനുണ്ട്.കോണ്‍ഗ്രസ് നേതാക്കളായ കുഞ്ഞികൃഷ്ണന്‍ നായര്‍, റോഷി ജോസ് എന്നിവരെ നിര്‍മ്മാണ തുകയുടെ കുടിശ്ശികക്കായി പല തവണ സമീപിച്ചതായും കുടുംബാഗങ്ങള്‍ പറഞ്ഞു.സംഭവദിവസം രാത്രി 3.30 വരെ പൂര്‍ണമായി തെരച്ചില്‍ നടത്തിയ അതേ കെട്ടിടത്തില്‍ തന്നെ മൃതദേഹം കണ്ടതില്‍ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടു വന്നു വച്ചതാകമെന്ന സംശയവും കുടുംബം ഉയര്‍ത്തി.രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകൾ മുറിച്ച നിലയില്‍ കാണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ജോസഫിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്.
ചാന്ദ്രയാന്‍ 2;വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ അനിശ്ചിതത്വം തുടരുന്നു; ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍
ബെംഗളൂരു:ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ അനിശ്ചിതത്വം തുടരുന്നു. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.റഫ് ബ്രേക്കിംഗിനു ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിംഗ് പ്രക്രിയ തടസപ്പെട്ടത്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍ നിന്ന് തെന്നിമാറുകയായിരുന്നു.ചന്ദ്രനില്‍ നിന്ന് 2.1 കി.മീ മാത്രം അകലെവച്ച് വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമായെന്നും വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാന്‍ഡിംഗ് ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.52ന് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നല്‍ ലഭിക്കാതെ വരികയായിരുന്നു. ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ മുകളില്‍നിന്നാണ് ലാന്‍ഡര്‍ ചന്ദ്രയാനില്‍ നിന്നും വേര്‍പെട്ടത്. ഇതിനു ശേഷം 15 നിമിഷങ്ങള്‍ക്കകം ചാന്ദ്രപ്രതലത്തില്‍ നാല് കാലുകളില്‍ വന്നിറങ്ങാനായിരുന്നു പദ്ധതി. ലാന്‍ഡര്‍ ഇറങ്ങുന്ന ചന്ദ്രന്‍റെ ദക്ഷിണധ്രുവം വന്‍ ഗര്‍ത്തങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളെത്തുടര്‍ന്ന് രൂപപ്പെട്ട നിരവധി പാറക്കെട്ടുകളുടെയും (ലാവ ഒഴുകി തണുത്തുറഞ്ഞ്) മേഖലയാണ്. അതുകൊണ്ടു തന്നെ അപകടരഹിതമായ ലാന്‍ഡിംഗ് കേന്ദ്രം കണ്ടെത്തുക വളരെ ശ്രമകരമാണ്.ഇന്നോളമുള്ള ചാന്ദ്രദൗത്യങ്ങളൊന്നും തൊട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാനായിരുന്നു ഐ.എസ്.ആര്‍.ഒ. പദ്ധതിയിട്ടിരുന്നത്. പര്യവേക്ഷണവാഹനം ചന്ദ്രനില്‍ പതിയെ ഇറക്കുന്ന (സോഫ്റ്റ് ലാന്‍ഡിങ്) നാലാമത്തെ രാജ്യമാവുകയെന്ന ഇന്ത്യയുടെ സ്വപ്നവും അവസാന നിമിഷം തെന്നിമാറി.നാലു ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ള ചന്ദ്രയാന്‍ 2 ദൗത്യത്തിലെ സന്ദേശങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഇസ്റോയുടെ ഇസ്ട്രാക് വിലയിരുത്തി തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കിവന്നത്. ഇതിനിടെയാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്.എന്നാല്‍ പ്രതീക്ഷ കൈവിടാറായിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ലാന്‍ഡറിന് ഓര്‍ബിറ്ററുമായി ആശയവിനിമയം സാധ്യമാകുന്നുണ്ട്. അവസാനം ലഭിച്ച ഡാറ്റകള്‍ വിശകലനം ചെയ്യുകയാണ്. എന്താണ് സംഭവിച്ചതെന്ന് വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചു. ഇതുവരെ കൈവരിച്ചത് ചെറിയ നേട്ടങ്ങളല്ല.ഉയര്‍ച്ചയും താഴ്ചയും സ്വാഭാവികമാണ്. ഇസ്റോയുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
കണ്ണൂരിൽ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു
കണ്ണൂർ:കണ്ണൂർ ചാലയിൽ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു.പൂക്കണ്ടി സരോജിനി (64) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ രാജന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.അതേസമയം സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണം.വയനാട്, പാലക്കാട് ജില്ലകളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ഈ മാസം ഒമ്പത് വരെയാണ് മഴക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്.
പി.ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയിൽ;ഇനി 14 ദിവസം തിഹാർ ജയിലിൽ
ന്യൂഡല്‍ഹി:ഐഎന്‍എക്സ് മീഡിയാ കേസില്‍ സി.ബി.ഐ കസ്റ്റഡിയിലായിരുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സി.ബി.ഐ കോടതിയാണ്ചിദംബരത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.ഇതോടെ അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും.ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നുമുള്ളസിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സെപ്തംബര്‍ 19 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.74 കാരനായ മുന്‍ കേന്ദ്രമന്ത്രിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടരുതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു.ചിദംബരം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചിരുന്നു. ജയില്‍ ഒഴിവാക്കാനായിരുന്നു ഇത്. എന്നാല്‍ ഫലം കണ്ടില്ല.അദ്ദേഹത്തിന്റെ ആരോഗ്യനിലയും മുന്‍ ധനമന്ത്രി എന്ന പരിഗണനയും വെച്ച് പ്രത്യേക സുരക്ഷയും, മരുന്നുകളും നല്‍കണമെന്നും പ്രത്യേക സെല്ലും കിടക്കയുംവെസ്‌റ്റേണ്‍ ടോയ്‌ലറ്റും അനുവദിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു.ചിദംബരത്തെ കുപ്രസിദ്ധമായ തിഹാര്‍ ജയിലില്‍ അയക്കാതിരിക്കാന്‍ കോടതി തന്നെ നേരത്തേ ഇളവുകള്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 15 ദിവസമായി സിബിഐ കസ്റ്റഡിയിലായിരുന്നു. ഈ സമയം സിബിഐ ആസ്ഥാനത്തെ സ്യൂട്ട് റൂമിലായിരുന്നു അദ്ദേഹത്തിന്റെ താമസം.അഗസ്റ്റ് 21നാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ അദ്ദേഹത്തിന്‍റെ വസതിയില്‍നിന്നും സിബിഐ അറസ്റ്റുചെയ്തത്. അഗസ്റ്റ് 22 മുതല്‍ ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരുകയായിരുന്നു.
പാലാ ഉപതിരഞ്ഞെടുപ്പ്;ജോസ് ടോമിന് രണ്ടില ചിഹ്നം ഇല്ല;സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
പാല:പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. തിരഞ്ഞെടുപ്പില്‍ ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയിലുള്ള നാമനിര്‍ദേശ പത്രിക തള്ളുകയായിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലുള്ള പത്രികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. എന്നാൽ ഏത് ചിഹ്നത്തിലും മത്സരിക്കാൻ തയ്യാറാണെന്ന് ജോസ് ടോം പറഞ്ഞു. ഏത് ചിഹ്നമാണെങ്കിലും പാലായിൽ യു.ഡി.എഫ് ജയിക്കുമെന്നും, മാണി സാറിന്റെ മുഖമാണ് തന്റെ ചിഹ്നമെന്നും ജോസ് ടോം പറഞ്ഞു. പി.ജെ ജോസഫിനോട് താൻ ചിഹ്നം ആവശ്യപ്പെട്ടിരുന്നില്ലെന്നും ടോം ജോസ് പറഞ്ഞു.കേരളാ കോൺഗ്രസിലെ ഇരു വിഭാഗങ്ങൾക്കിടയിലെ അധികാര വടംവലികൾക്ക് ഒടുവിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്‍റെ അവസാന മണിക്കൂറിൽ പിജെ ജോസഫിന് നിലപാടിൽ വിജയം നേടാനായത്. കെഎം മാണിയുടെ വിയോഗ ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ സ്വന്തം ചിഹ്നത്തിലല്ലാതെ മത്സരത്തിനിറങ്ങേണ്ടി വരുന്നത് ജോസ് കെ മാണി വിഭാഗത്തിനും തിരിച്ചടിയായി. അതേസമയം ചിഹ്നം നൽകില്ലെന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ തന്നെ യുഡിഎഫിൽ ധാരണ ഉണ്ടായിരുന്നെന്നാണ് പി ജെ ജോസഫ് പറയുന്നത്. മറിച്ചുള്ള ജോസ് കെ മാണിയുടെ നീക്കങ്ങൾ ദുരൂഹമാണെന്ന് ആരോപിച്ച പി ജെ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ്ണ പിന്തുണ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
പാലാ ഉപതിരഞ്ഞെടുപ്പ്;ജോസഫ് കണ്ടത്തിൽ ഇന്ന് പത്രിക പിൻവലിക്കും
പാല:പാലാ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി പത്രിക നല്‍കിയ ജോസഫ് ഗ്രൂപ്പ് നേതാവ് ജോസഫ് കണ്ടത്തില്‍ പത്രിക പിൻവലിക്കും.പി.ജെ ജോസഫാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച നടക്കും. ഇതിന് ശേഷം പത്രിക പിന്‍വലിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.സൂക്ഷ്മപരിശോധനക്ക് ശേഷം നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന് പി.ജെ. ജോസഫ് ഫോണ്‍ ചെയ്ത് ആവശ്യപ്പെട്ടിരുന്നെന്നും അതുപ്രകാരംപത്രിക പിന്‍വലിക്കുമെന്നുംജോസഫ് കണ്ടത്തില്‍ പറഞ്ഞു. പി.ജെ.ജോസഫ് നിര്‍ദേശിച്ചാല്‍ പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് 10 മണിക്ക് ആരംഭിക്കും.വിമതസ്ഥാനാര്‍ഥി നീക്കവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയതോടെ യു.ഡി.എഫ്.നേതൃത്വത്തിെന്‍റ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൂക്ഷ്മപരിശോധനക്ക് ശേഷം പത്രിക പിന്‍വലിക്കണമെന്ന് ജോസഫ് കണ്ടത്തിലിന് പി.ജെ.ജോസഫ് നിര്‍ദേശം നല്‍കിയത്.